Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപിന്റെ മണ്ടത്തരം ഉണ്ടാക്കിയത് ഭീഷണിയുടെ നടുവിൽ ജീവിക്കണോ അതോ ഭീഷണി തടയാൻ യുദ്ധത്തിനിറങ്ങണോ എന്ന രണ്ടു ചോദ്യങ്ങൾ മാത്രമെന്ന് ഒബാമ; കരാറിൽനിന്ന് പിന്മാറുകയില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനും ഫ്രാൻസും ജർമനിയും; യുറേനിയം കൂടുതൽ ഉദ്പാദിപ്പിക്കുമെന്ന് ഇറാൻ; ട്രംപിന്റെ തീരുമാനം ലോകത്തിന് ഗുണം ചെയ്യില്ലെന്ന് സൂചിപ്പിച്ച് ലോകനേതാക്കൾ

ട്രംപിന്റെ മണ്ടത്തരം ഉണ്ടാക്കിയത് ഭീഷണിയുടെ നടുവിൽ ജീവിക്കണോ അതോ ഭീഷണി തടയാൻ യുദ്ധത്തിനിറങ്ങണോ എന്ന രണ്ടു ചോദ്യങ്ങൾ മാത്രമെന്ന് ഒബാമ; കരാറിൽനിന്ന് പിന്മാറുകയില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനും ഫ്രാൻസും ജർമനിയും; യുറേനിയം കൂടുതൽ ഉദ്പാദിപ്പിക്കുമെന്ന് ഇറാൻ; ട്രംപിന്റെ തീരുമാനം ലോകത്തിന് ഗുണം ചെയ്യില്ലെന്ന് സൂചിപ്പിച്ച് ലോകനേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഭരണത്തിൽനിന്നിറങ്ങിയശേഷം പൊതുവിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്താതെ സ്വകാര്യജീവിതത്തിൽ ഒതുങ്ങിക്കഴിയുകയായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. എന്നാൽ, തന്റെകൂടി ശ്രമഫലമായി ലോകസമാധാനത്തിനായി കൊണ്ടുവന്ന ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയാണെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം കണ്ടപ്പോൾ ഒബാമയ്ക്ക പ്രതികരിക്കാതിരിക്കാനാവില്ലെന്നായി. ട്രംപ് കാട്ടിയത് മണ്ടത്തരമാണെന്ന് തുറന്നടിച്ചുകൊണ്ട് രംഗത്തുവന്ന മുൻ പ്രസിഡന്റ്, കരാരിൽനിന്നുള്ള പിന്മാറ്റത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

കരാറിൽനിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം ഗുരുതരമായ തെറ്റാണെന്ന് സാമൂഹിക മാധ്യമങ്ങളിൽക്കൂടി പുറത്തുവിട്ട പ്രസ്താവനയിൽ ഒബാമ ചൂണ്ടിക്കാട്ടി. റഷ്യയുടെയും ചൈനയുടെയും ഫ്രാൻസിന്റെയും ജർമനിയുടെയും ബ്രിട്ടന്റെയും സഹകരണത്തോടെ 2015-ലാണ് ഇറാനുമായി അമേരിക്ക ആണവ കരാറിലെത്തുന്നത്. ഈ കരാറിൽനിന്ന് പിന്മാറിയതോടെ, അമേരിക്കയ്ക്ക് മുന്നിൽ കൂടുതൽ തിരഞ്ഞെടുപ്പുകൾ ഇല്ലാതായതായി ഒബാമ പറയുന്നു. ഒന്നുകിൽ ആണവശക്തിയായ ഇറാന്റെ ഭീഷണിക്ക് വഴി ജീവിക്കണോ അതോ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധത്തിനിറങ്ങണോ എന്നതുമാത്രമായി തിരഞ്ഞെടുപ്പ് ചുരുങ്ങിയെന്നും അദ്ദേഹം പറയുന്നു.

ഇറാനുയർത്തുന്ന എല്ലാ ഭീഷണികളെയും ഇല്ലാതാക്കാൻ ആ ഒറ്റക്കരാറുകൊണ്ട് സാധിക്കില്ലെന്ന് കരാർ ഒപ്പിടുമ്പോൾ തങ്ങൾക്കെല്ലാം അറിയാമായിരുന്നുവെന്നും ഒബാമ പറഞ്ഞു. ലോകത്തെ അസ്ഥിരമാക്കുന്ന പല പ്രവർത്തികളിലും ഇറാൻ ഏർപ്പെടുന്നുണ്ട്. ഭീകരതയെ പിന്തുണയ്ക്കുന്നുണ്ട്. ഇസ്രയേലുൾപ്പെടെ അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. പക്ഷേ, ഇതൊക്കെയാണെങ്കിലും ആ കരാറിലൂടെ ഇറാന് ആണവായുധം സ്വന്തമാക്കാനാവില്ലെന്ന ഉറപ്പ് നേടിയെടുക്കാൻ ലോകരാജ്യങ്ങൾക്ക് സാധിച്ചിരുന്നുവെന്നും അതായിരുന്നു വലിയ കാര്യമെന്നും ഒബാമ തന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.

കരാറൊപ്പിടുന്ന സമയത്ത് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ കെറിയും ട്രംപിന്റെ തീരുമാനം മണ്ടത്തരമാണെന്ന് വിശേഷിപ്പിച്ചു. ആണവ നിരായുധീകരണ നടപടികളുമായി മുന്നോട്ടുപോകുന്നതിന് പകരം കരാറിൽനിന്ന് പിന്മാറിയതോടെ ലോകത്തെ വീണ്ടും പഴയ ഭീഷണിയിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് ട്രംപ് ചെയ്തിരിക്കുന്നതെന്ന് കെറി അഭിപ്രായപ്പെട്ടു. യൂറോപ്പ് ഈ തീരുമാനത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നും ഉള്ളത് നിർണായകമാണെന്ന് കെറി പറഞ്ഞു.

ട്രംപ് കരാറിൽനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും, അത്തരമൊരു തീരുമാനത്തിനില്ലിന്ന് യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി. ഇറാനുമായുള്ള ആണവ കരാർ നിലനിർത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ആംഗല മെർക്കൽ എന്നിവർ വ്യക്തമാക്കി. അമേരിക്കയുടെ തീരുമാനം ആശങ്കയുളവാക്കുന്നതാണെന്ന് മൂന്ന് രാജ്യങ്ങളുടെയും പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തെരേസ മെയ്‌ പറഞ്ഞു. സംയുക്ത കരാർ നിലനിർത്തുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്നും തെരേസ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനും കരാറുമായി മു്‌നോട്ടുപോകുമെന്ന് നിലപാടെടുത്തിട്ടുണ്ട്.

2015-ലെ കരാറിൽനിന്ന് പിന്നോട്ടില്ലെന്ന് ഇറാനും വ്യക്തമാക്കി. അമേരിക്ക കരാറിൽനിന്ന് പിന്മാറിലായും കരാറിലൊപ്പിട്ട മറ്റു രാജ്യങ്ങളുമായി വ്യാപാരം തുടരുമെന്നും പ്രസിഡന്റ് ഹസൻ റൗഹാനി പറഞ്ഞു. എന്നാൽ, അമേരിക്ക കരാറിൽനിന്ന് പിന്മാറിയതോടെ, അവർ ഇറാനുമേൽ ഉപരോധം പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല. അതിന്റെ വെളിച്ചത്തിൽ അന്താരാഷ്ട്ര കമ്പനികൾ ഇറാനുമായുള്ള വ്യാപാരബന്ധത്തിന് തുനിയുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

കരാറിൽനിന്ന് പി്ന്മാറുന്നുവെന്ന പ്രഖ്യാപനം ട്രംപ് നടത്തിയതിന് തൊട്ടുപിന്നാലെതന്നെ ഇറാന്റെ പ്രതികരണം വന്നുവെന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ തീരുമാനം അംഗീകരിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണ നടപടികളുമായി പോകുമെന്നും ഹസൻ റൗഹാനി പ്രഖ്യാപിച്ചു. യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിഞ്ഞുവെന്നതായിരുന്നു 2015-ലെ ആണവ കരാറിന്റെ ഏറ്റവും വലിയ മേന്മ. ആണവായുധം ഉണ്ടാക്കാനുള്ള ഇറാന്റെ ശ്മങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ ഇതിലൂടെ കഴിഞ്ഞിരുന്നു.

മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സമ്പുഷ്ട യുറേനിയം നിർമ്മിക്കാൻ ഉത്തരവിട്ടതായി റൗഹാനി പറഞ്ഞു. വരുന്ന ആഴ്ചകൾക്കുള്ളിൽത്തന്നെ ഇതിനുള്ള നടപടികളാരംഭിക്കാൻ ഇറാന്റെ അറ്റോമിക് ഓർഗനൈസേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എപ്പോഴാണ് ആവശ്യം വരിക അപ്പോൾ മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടുതൽ സമ്പുഷ്ട യുറേനിയം നിർമ്മിക്കാനാണ് താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP