Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ മുന്നറിയിപ്പ് വകവെക്കാതെ ഉത്തര കൊറിയ നടത്തിയ ആണവ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു; പരീക്ഷണത്തിനായി തൊടുത്ത മിസൈൽ ഉടൻ പൊട്ടിത്തെറിച്ചെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; പ്യോങ്യാങ്ങിലെ പടുകൂറ്റൻ സൈനിക പ്രകടനത്തിന് പിന്നാലെ യുദ്ധസന്നാഹങ്ങളുമായി അമേരിക്കയും; യുഎസ് വിമാനവാഹിനിക്കപ്പൽ ഉത്തരകൊറിയൻ തീരത്തേക്ക് നീങ്ങി

അമേരിക്കൻ മുന്നറിയിപ്പ് വകവെക്കാതെ ഉത്തര കൊറിയ നടത്തിയ ആണവ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു; പരീക്ഷണത്തിനായി തൊടുത്ത മിസൈൽ ഉടൻ പൊട്ടിത്തെറിച്ചെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; പ്യോങ്യാങ്ങിലെ പടുകൂറ്റൻ സൈനിക പ്രകടനത്തിന് പിന്നാലെ യുദ്ധസന്നാഹങ്ങളുമായി അമേരിക്കയും; യുഎസ് വിമാനവാഹിനിക്കപ്പൽ ഉത്തരകൊറിയൻ തീരത്തേക്ക് നീങ്ങി

മറുനാടൻ ഡെസ്‌ക്

സോൾ: ലോകത്തിന് ഭീഷണിയായി അമേരിക്കൻ- ഉത്തര കൊറിയൻ സംഘർഷം മൂർച്ഛിക്കുമ്പോൾ ലോകരാജ്യങ്ങൾക്കെല്ലാം ആശങ്ക. ആണവ ആയുധങ്ങൾ പുറത്തെടുത്തുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നൽകുന്ന സൂചനകളാണ് ലോകത്തിന് ഭയപ്പെടുത്തുന്നത്. അമേരിക്കൻ മുന്നറിയിപ്പ് വകവെക്കാതെ ആണവ മിസൈൽ പരീക്ഷണവുമായി മുന്നോട്ടു പോകുന്ന കൊറിയൻ നിലപാടുകളാണ് ഇപ്പോഴത്തെ സംഘർഷം മൂർച്ഛിക്കാൻ ഇടയാക്കിയത്. ഇതിനിടെ ഉത്തരകൊറിയ ആണവ മിസൈൽ പരീക്ഷണം നടത്തിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.

അമേരിക്കൻ മുന്നറിയിപ്പ് വകവെക്കാതെ ഉത്തര കൊറിയ നടത്തിയ ആണവ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുവെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളും അമേരിക്കൻ സൈന്യവുമാണ് ഉത്തര കൊറിയ ആണവ മിസൈൽ പരീക്ഷണം നടത്തിയെന്നും എന്നാൽ, അത് പരാജയപ്പെട്ടുവെന്നും അറിയിച്ചത്. ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ചു കൊണ്ടുള്ള പരീക്ഷണമാണ് പരാജയപ്പെട്ടത്. മിസൈൽ തൊടുത്തതിന് പിന്നാലെ പൊട്ടിത്തെറിച്ചു എന്നാണ് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വേണ്ടി വന്നാൽ ആണവ ആയുധങ്ങൾ ഉപയോഗിച്ച് അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്ന വാർത്തയും പുറുത്തുവന്നത്.

ഇതിനോടകം തന്നെ അഞ്ച് തവണ മിസൈൽ ഉപയോഗിച്ചുള്ള ആണവ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. അതേസമയം അമേരിക്കൻ മുന്നറിയിപ്പ് വകവെക്കാതെയുള്ള ഉത്തര കൊറിയനീക്കത്തിന് തിരിച്ചടി നൽകാനുള്ള നീക്കവും യുഎസ് സജീവമാക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ദക്ഷഇണ കൊറിയൻ തലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. ഉത്തര കൊറിയൻ ഭീഷണിയെ എങ്ങനെ നേരിടും എന്നതിനെ കുറിച്ചാണ് മൈക്ക് പെൻസ് ദക്ഷിണ കൊറിയൻ അധികാരികളുമായി ചർച്ച നടത്തുക.

ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരമായ സിൻപോയിൽ വച്ചാണ് ബാലസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്. പരീക്ഷണം പരാജയപ്പെട്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഇന്നലെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും മറുപടിയെന്നോണം വമ്പൻ സൈനിക റാലിയാണ് ഉത്തര കൊറിയൻ തലസ്ഥാനത്ത് നടത്തിയത്. ഇതോടെ ഉത്തര കൊറിയയ്‌ക്കെതിരായ നിലപാടുകൾ യുഎസ് കൂടുതൽ ശക്തിപ്പെടുത്തി. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉത്തര കൊറിയ വൻ സൈനിക പ്രകടനം നടത്തിയതോടെ ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് യുഎസും കടന്നു. ഓസ്‌ട്രേലിയൻ തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന വിമാനവാഹിനിക്കപ്പൽ യുഎസ് ഉത്തരകൊറിയൻ അതിർത്തിയിലേക്കു തിരിച്ചുവിട്ടു.

അമേരിക്കയ്ക്കും സഖ്യകക്ഷിക്കൾക്കും മുന്നറിയിപ്പായി വമ്പൻ സൈനിക പ്രകടനം

ലോകം മറ്റൊരു യുദ്ധത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകൾ നൽകിയാണ് യുഎസിനെ വെല്ലുവിളിച്ച് തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉത്തര കൊറിയ വൻ സൈനിക പ്രകടനം നടത്തിയത്. ഉത്തര കൊറിയ ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് രാഷ്ട്രപിതാവായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ പ്യോങ്യാങ്ങിൽ വൻ റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് സൈനികർ അണിനിരന്ന പരേഡ്, യുഎസ് ഉൾപ്പെടെ എതിർചേരിയിലുള്ള രാജ്യങ്ങൾക്കുള്ള ഉത്തര കൊറിയയുടെ മുന്നറിയിപ്പായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ഒരു പുതിയ ഭൂഖണ്ഡാന്തര ദീർഘദൂര മിസൈൽ ഉൾപ്പെടെ ഉത്തര കൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്നതും സാങ്കേതികമായി ഏറെ മുന്നിൽനിൽക്കുന്നതുമായ ഒട്ടേറെ മിസൈലുകളും ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചതായാണ് വിവരം. ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും അവതരിപ്പിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കടലിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദർശിപ്പിച്ചിരുന്നു. അതേസമയം, ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായക ദിനമായ ശനിയാഴ്ച അവർ ആറാം അണുപരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾ സജീവമാണെങ്കിലും ഇതേക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.

ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയുമായി ചൈന

യുഎസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടിൽ ഉത്തര കൊറിയ ഉറച്ചുനിൽക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവർത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നൽകി. പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവർ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയിൽ അവരെ അണുപരീക്ഷണത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ചൈന.

ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കൻ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം. സൈനിക നീക്കം ആർക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓർമ്മിപ്പിച്ചു. ഉത്തര കൊറിക്കെതിരായ യുദ്ധത്തിൽ ആരും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നാൽ, സൈനികനീക്കം ആർക്കും ഗുണം ചെയ്യില്ലെന്ന് ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷി കൂടിയായ ചൈന മുന്നറിയിപ്പ് നൽകി. രാഷ്ട്രശിൽപി കിം ഇൽ സുങ്ങിന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച, ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് ആറു ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.

അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. യുഎൻ ഉപരോധങ്ങൾക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങാതെ നിൽക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ 'സൈനിക നടപടി' പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൻ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, സൈനിക നീക്കം ആർക്കും ഗുണത്തിനാവില്ലെന്ന് നിലപാടിലാണ് ചൈന. ഉത്തര കൊറിയയ്ക്കു മേലുള്ള ഏതു നീക്കവും യുദ്ധത്തിൽ കലാശിക്കുമെന്നും അതിനു കനത്തവില നൽകേണ്ടി വരുമെന്നും ബെയ്ജിങ് അഭിപ്രായപ്പെട്ടു.

ഉത്തര കൊറിയയെ നേരിടാനുള്ള കരുത്തുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈന സഹായിക്കാൻ കൂടെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ യു.എസിന് അവരെ നേരിടാനറിയാമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ചൈനയുടെ സഹായത്തോടെ ഉത്തര കൊറിയക്കെതിരെ സമ്മർദം ചെലുത്തി സൈനിക നീക്കം ഒഴിവാക്കാനാണ് ട്രംപിന്റെ പദ്ധതിയെന്ന് അസോസിേയറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു പദ്ധതി ട്രംപിന്റെ തെറ്റിദ്ധാരണയാണെന്നും ചൈനയിലെ ഗ്ലോബൽടൈംസ് റിപ്പോർട്ട് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിലെ പര്യടനങ്ങളുടെ ഭാഗമായി യു.എസ് വൈസ്പ്രസിഡന്റ് മൈക്‌പെൻസ് ഇന്ന് ദക്ഷിണ കൊറിയ സന്ദർശിക്കാനിരിക്കയാണ്.

ലോകം യുദ്ധഭീതിയുടെ നിഴലിൽ

സിറിയയിൽ ബാഷർ അൽ അസദിനെതിരെ യുഎസ് നടത്തിയ നീക്കവും, അഫ്ഗാനിസ്ഥാനിലെ കനത്ത ബോംബിങ്ങുമാണ് ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. എന്നാൽ, ഏതുതരത്തിലുള്ള ആക്രമണത്തിനും തിരിച്ചടി നൽകുമെന്നാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം. ദക്ഷിണ കൊറിയയിലുള്ള 28,000 യു.എസ് സൈനികരെയും ജപ്പാനിലുള്ള യു.എസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ദീർഘദൂര മിസൈൽ ഉത്തര. കൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ സംയമനത്തിന്റെ പാതയാണ് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ തേടുന്നത്. കാരണം യുദ്ധമുണ്ടായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ചൈനയെയും ദക്ഷിണ കൊറിയയെയും ജപ്പാനെയുമാണ്.

ഉത്തര കൊറിയയെ തൊട്ടാൽ യുഎസിനെ തകർത്തുകളയുമെന്ന് വ്യക്തമാക്കി ഏകാധിപതി കിം ജോങ് ഉൻ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ദീർഘദൂര മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും രംഗം തണുപ്പിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP