Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യാഗ്രഹത്തിന്റെ ജന്മദേശം സൗത്താഫ്രിക്ക; മോഹൻദാസിനെ ഗാന്ധിജിയാക്കിയത് ആഫ്രിക്കക്കാർ; ഗാന്ധിയുടെയും മണ്ഡേലയുടെയും കർമ്മഭൂമിയിൽ വർണവിവേചനത്തിനെതിരായ ഇന്ത്യയുടെ നിലപാടുകൾ ഊട്ടിയുറപ്പിച്ച് മോദിയുടെ സന്ദർശനം

സത്യാഗ്രഹത്തിന്റെ ജന്മദേശം സൗത്താഫ്രിക്ക; മോഹൻദാസിനെ ഗാന്ധിജിയാക്കിയത് ആഫ്രിക്കക്കാർ; ഗാന്ധിയുടെയും മണ്ഡേലയുടെയും കർമ്മഭൂമിയിൽ വർണവിവേചനത്തിനെതിരായ ഇന്ത്യയുടെ നിലപാടുകൾ ഊട്ടിയുറപ്പിച്ച് മോദിയുടെ സന്ദർശനം

മറുനാടൻ ഡെസ്‌ക്‌

ജോഹന്നസ് ബർഗ്: സത്യഗ്രഹത്തിന്റെ ജന്മദേശം ആഫ്രിക്കയാണെന്നും മോഹൻദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിനിടെ വെള്ളിയാഴ്ച പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.

മഹാത്മാഗാന്ധി, നെൽസൺ മണ്ഡേല എന്നീ മഹാത്മാക്കളുടെ കർമഭൂമിയായിരുന്നു ദക്ഷിണാഫ്രിക്ക. വർണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച രാജ്യമാണ് ഇന്ത്യ. പിന്നീട് വർണവിവേചനം അവസാനിപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയെ അഭിനന്ദിച്ചവരിൽ ആദ്യമുണ്ടായിരുന്നതും ഇന്ത്യയാണ്. - മോദി പറഞ്ഞു.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, ഗാന്ധിജിയെ ട്രെയിനിൽനിന്ന് പുറത്താക്കിയതിന്റെ ഓർമ പുതുക്കുന്നതിനായി പീറ്റർമാരിട്‌സ്ബർഗ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് ഗാന്ധിജി താമസിച്ചിരുന്ന ഫീനിക്‌സ് സെറ്റിൽമെന്റും മോദി സന്ദർശിക്കുന്നുണ്ട്.

മഹാത്മാ ഗാന്ധി നെൽസൺ മണ്ടേല എന്നീ മഹാത്മാക്കൾക്ക് ആദരമർപ്പിക്കുന്നതിനുള്ള അവസരമാണ് തന്റെ ദക്ഷിണാഫ്രിക്കൻ സന്ദർശനമെന്നും കോളനിവത്കരണത്തിനും ജാതി വിവേചനത്തിനും എതിരായി ഇന്ത്യ ദക്ഷിണാഫ്രിക്കക്കൊപ്പം തുടർന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.വ്യവസായവും നിക്ഷേപവും ആഗ്രഹിക്കുന്നവർക്കു തുറന്ന അവസരങ്ങളാണ് ഇന്ത്യയിലുള്ളത്. ലോകം മുഴുവൻ സാമ്പത്തികമാന്ദ്യം അനുഭവിച്ചപ്പോഴും എട്ട് ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടാണ് ഇന്ത്യ നീങ്ങുന്നത്. 2022 ആകുമ്പോഴേക്കും ഇന്ത്യയിൽ 500 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ മോദി പ്രിട്ടോറിയയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ചർച്ച നടത്തി. തുടർന്ന് രണ്ട് രാഷ്ട്ര തലവന്മാരും സംയുക്ത പത്രസമ്മേളനവും നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം വിപുലപ്പെടുത്തും.

പ്രതിരോധം, ഉൽപാദനം, ഖനനം തുടങ്ങിയ മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനം ഉറപ്പുവരുത്തും. യുഎൻ രക്ഷാസമിതിയിൽ സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഇന്ത്യയെ പിന്തുണച്ച ദക്ഷിണാഫ്രിക്ക ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ചതിലും മോദി ദക്ഷിണാഫ്രിക്കയ്ക്ക് നന്ദി പറഞ്ഞു.

ഊർജ രംഗത്തുൾപ്പെടെ ആഫ്രിക്കയിലെ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താനും ഇതുമായി ബന്ധപ്പെട്ട ഉടമ്പടികളിൽ ഏർപ്പെടുന്നതിനും ലക്ഷ്യമിട്ടാണ് നാല് ആഫ്രിക്കൻ രാജ്യങ്ങൾ മോദി സന്ദർശിക്കുന്നത്. ആദ്യം മൊസാമ്പിക് സന്ദർശിച്ചതിനു ശേഷമാണ് മോദി ദക്ഷിണാഫ്രിക്കയിലെത്തിയത്. വെള്ളിയാഴ്ച പ്രിട്ടോറിയ, ജോഹന്നാസ്ബർഗ്ഗ് എന്നിവിടങ്ങളിൽ പരിപാടികളിൽ പങ്കെടുത്ത മോദി, ശനിയാഴ്ച ഡർബനും സന്ദർശിക്കും. തുടർന്ന് താൻസാനിയ, കെനിയ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP