Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

1816-ലെ സെഗൗളി ഉടമ്പടിയിൽ നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തി മഹാകാളീ നദി; പലതായി പിരിഞ്ഞൊഴുകുന്ന നദിയുടെ കൈവഴികളൊക്കെയും സംഗമിക്കുന്നത് കാലാപാനിയിൽ; സംഗമ സ്ഥാനത്തിന് അപ്പുറമാണ് നേപ്പാളെന്ന് ഇന്ത്യയും ആ കൈവഴികൾ തുടങ്ങുന്ന ലിപുലേഖ് ചുരവും തങ്ങളുടേതെന്ന് നേപ്പാളും; തർക്കം മാനസസരോവറിലേക്കുള്ള എളുപ്പ വഴിയെ ചൊല്ലി; കലാപാനിയിൽ ഇന്ത്യയും നേപ്പാളും ഉടക്കുമ്പോൾ ചിരിക്കുന്നത് ചൈനയും പാക്കിസ്ഥാനും; മാപ്പ് തർക്കമാകുമ്പോൾ

1816-ലെ സെഗൗളി ഉടമ്പടിയിൽ നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തി മഹാകാളീ നദി; പലതായി പിരിഞ്ഞൊഴുകുന്ന നദിയുടെ കൈവഴികളൊക്കെയും സംഗമിക്കുന്നത് കാലാപാനിയിൽ; സംഗമ സ്ഥാനത്തിന് അപ്പുറമാണ് നേപ്പാളെന്ന് ഇന്ത്യയും ആ കൈവഴികൾ തുടങ്ങുന്ന ലിപുലേഖ് ചുരവും തങ്ങളുടേതെന്ന് നേപ്പാളും; തർക്കം മാനസസരോവറിലേക്കുള്ള എളുപ്പ വഴിയെ ചൊല്ലി; കലാപാനിയിൽ ഇന്ത്യയും നേപ്പാളും ഉടക്കുമ്പോൾ ചിരിക്കുന്നത് ചൈനയും പാക്കിസ്ഥാനും; മാപ്പ് തർക്കമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു/ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഭൂപടം പരിഷ്‌കരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റിന്റെ അധോസഭ പാസാക്കുമ്പോൾ ഇനി ഉണ്ടാവുക ഇന്ത്യാ നേപ്പാൾ നയതന്ത്രയുദ്ധം. 275 അംഗ സഭയിലെ 258 അംഗങ്ങൾ പിന്തുണച്ചതോടെ ബിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ നേപ്പാൾ പാസാക്കിയത് ഇന്ത്യെ വെല്ലുവിളിച്ചു കൊണ്ടാണ്. പാർലമെന്റിന്റെ അധോസഭ പാസാക്കിയ ബിൽ ഇനി ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും. ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാഥുര പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനാണ് നേപ്പാളിന്റെ നീക്കം. സുദീർഘമായ ചർച്ചയ്ക്ക് ശേഷമാണ് ബിൽ പാസായത്. ഇന്ത്യ-നേപ്പാൾ- ചൈന അതിർത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ. 372 ചതുരശ്ര കിലോമീറ്റർ വരുന്ന കാലാപാനി ഏരിയ ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഈ പ്രദേശത്തിലാണ് നേപ്പാൾ അവകാശ വാദം ഉന്നയിക്കുന്നത്. ഇതിന് പിന്നിൽ ചൈനീസ് കരങ്ങളാണെന്ന് സംശയിക്കുന്നവരുണ്ട്. ഏതായാലും അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കുന്നുണ്ട്. ചൈനയും പാക്കിസ്ഥാനും നേപ്പാളും ചേർന്ന് ഇന്ത്യയ്‌ക്കെതിരെ കൂട്ടു മുന്നണിയുണ്ടാകുന്നുവെന്ന സംശയവും സജീവമാണ്. നേപ്പാൽ അതിർത്തിയിൽ തർക്കം ഉന്നയിച്ചതിന് പിന്നാലെയാണ് ചൈനീസ് കടന്നു കയറ്റവും ഉണ്ടായത്. ലഡാക്കിനോട് ചേർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അയൽരാജ്യങ്ങളുമായി ഇന്ത്യയെ അതിർത്തി തർക്കത്തിൽ കുടുക്കാനുള്ള പാക് തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്.

നേപ്പാളുമായുള്ള ബന്ധത്തെ വിഷയം ബാധിക്കുമെന്ന് ഇന്ത്യ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലിപുലേഖും കാലാപാനിയും അടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം കഴിഞ്ഞമാസം നേപ്പാൾ പുറത്തിറക്കിയപ്പോൾതന്നെ അതിർത്തി സംബന്ധിച്ച ഇത്തരം അവകാശവാദങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നേപ്പാളിന്റെ ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ല എന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ധാരാച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ റോഡ് മെയ്‌ എട്ടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇരുരാജ്യവും തമ്മിൽ അസ്വസ്ഥതകൾ ഉടലെടുക്കുന്നത്. റോഡ് നേപ്പാളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉന്നയിച്ചുള്ള പ്രതിഷേധം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് ഇന്ത്യയുടെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങളുൾപ്പെടുത്തിയ മാപ്പ് നേപ്പാൾ പുറത്തുവിട്ടു. ഇത് പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഭൂപടം തിരുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയുമായി മുന്നോട്ടുപോകാൻ നേപ്പാൾ തീരുമാനിക്കുകയായിരുന്നു.

കൈലാസ് മാനസസരോവറിൽ എളുപ്പത്തിലെത്താൻ പുതിയ പാത തുറന്നതിനെ നേപ്പാൾ വിമർശിക്കുന്നതോടെയാണ് കാലാപാനി വീണ്ടും ചർച്ചകളിൽ എത്തുന്നത്. ടിബററുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ധാർചുല പട്ടണത്തെയും ലിപുലേഖ് പാസുമായാണ് പുതിയ പാത ബന്ധിപ്പിച്ചിരിക്കുന്നത്. 80 കിലോമീറ്റർ ദൂരത്തിൽ ലിപുലേക്ക് ചുരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പാത ഗാട്ടിയാബാഗാഹിൽ നിന്ന് ലിപുലേഖ് ചുരം വരെയാണ്. ലോക്ക് ഡൗൺ തീരുന്നതോടെ .പാത തീർത്ഥാടകർക്കായി തുറന്നു കൊടുക്കും. ഇതിനിടെയാണ് വിവാദം.

ഹിമാലയത്തിലെ തീർത്ഥാടന കേന്ദ്രമായ കൈലാസ് മാനസരോവറിൽേക്ക് സിക്കിം, ഉത്തരാഖണ്ഡ്, നേപ്പാളിലെ കാഠ്മണ്ഡു വഴി എന്നിങ്ങനെ മൂന്ന് വഴികളിലൂടെ പോകാം.. ഇതെല്ലാം ദിവസങ്ങളോളമെടുക്കുന്ന യാത്രാ വഴികളാണ്. എന്നാൽ പുതിയ പാതയിലൂടെ രണ്ട് ദിവസം കൊണ്ട് മാനസരോവറിൽ എത്തിച്ചേരാനാകും. നേരത്തെ മാനസരോവറിൽ എത്താൻ അഞ്ച് ദിവസത്തെ ട്രക്കിങ്ങ് ആവശ്യമായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പാത നിർമ്മിച്ചത്. ഇതിനെ നേപ്പാൾ എതിർക്കുമെന്ന് ഇന്ത്യ ഒരിക്കലും കരുതിയതുമില്ല.

ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമെന്ന് ഇന്ത്യയും, അല്ല, സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാളും ഒരുപോലെ അവകാശപ്പെടുന്ന ഒരു വിവാദഭൂമിയാണ് കാലാപാനി. ഇത് യഥാർത്ഥത്തിൽ മൂന്നു രാജ്യങ്ങളുടെ സംഗമഭൂമിയാണ്. ഇന്ത്യക്കും നേപ്പാളിനും പുറമെ ടിബറ്റിനും ഇവിടെ അതിർത്തിയുണ്ട്. 1962 മുതൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെനിയന്ത്രണത്തിലാണ് ഈ അതിർത്തിപ്രദേശം. മഹാകാളീ നദിയുടെ പോഷകനദികളിൽ ഒന്നായ കാലാപാനി നദി കടന്നുപോകുന്നത് ഈ വഴിക്കാണ്. സമുദ്രനിരപ്പിൽ നിന്ന് നാലായിരത്തിലധികം മീറ്റർ ഉയരത്തിൽ ഹിമാലയപർവത നിലകളിലാണ് കാലാപാനി. കാലാപാനി താഴ്‌വരയിൽ നിന്ന്, ലിപുലേഖ് ചുരം കടന്നു കയറിച്ചെന്നാൽ കൈലാസ് മാനസ് സരോവറിലെത്തും.

കേവലം 35 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ അതിസുന്ദരവും പ്രകൃതിരമണീയവുമായ വാഗ്ദത്ത ഭൂമിക്കുവേണ്ടിയാണ് കാലങ്ങളായി ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളും തമ്മിൽ ഒപ്പുവെച്ച സെഗൗളി ഉടമ്പടി പ്രകാരം, നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തിയാണ് മഹാകാളീ നദി. പലതായി പിരിഞ്ഞൊഴുകുന്ന മഹാകാളീ നദിയുടെ കൈവഴികളൊക്കെയും സംഗമിക്കുന്നത് കാലാപാനിയിലാണ്. കൈവഴികളുടെ സംഗമസ്ഥാനത്തിന് അപ്പുറമാണ് നേപ്പാളെന്ന് ഇന്ത്യ വാദിക്കുമ്പോൾ, അതല്ല, ആ കൈവഴികൾ തുടങ്ങുന്ന ലിപുലേഖ് ചുരത്തിലാണ് അതെന്ന് നേപ്പാളും പറയുന്നു. ലിപുഗഡിന് കിഴക്കുള്ളതെല്ലാം തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം.

ഇന്ത്യ തങ്ങളുടെ വാദങ്ങൾക്ക് പിൻബലമായി ഇന്ത്യൻ ഗവണ്മെന്റ് 1830 മുതൽക്കുള്ള കരമടച്ച രസീതുകൾ ഹാജരാക്കുന്നുണ്ട്. ആ രേഖകൾ പ്രകാരം കാലാപാനി പിതോറാഗഡിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നടത്തപ്പെട്ട സർവേകളുടെ റെക്കോർഡുകളും ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ്. 1879-ൽ നിർമ്മിക്കപ്പെട്ട ഒരു ഭൂപടവും ഇന്ത്യയ്ക്ക് അനുകൂലം. കാലാപാനിയുടെ കാര്യത്തിൽ ഇന്ത്യക്ക് നേപ്പാളിനേക്കാൾ ആശങ്കയുണ്ട്. ടിബറ്റിന്മേൽ നിയന്ത്രണം കൈവശം വെച്ചിരിക്കുന്ന ചൈനയുടെ ഇടപെടലുണ്ടാകുമെന്നതാണ് ഇതിന് കാരണം.

ഈ പ്രദേശം വഴിക്കുള്ള ചൈനീസ് അതിക്രമണത്തെ ഇന്ത്യ കരുതിയിരിക്കണം എന്ന അഭിപ്രായമാണ് വിദഗ്ദ്ധർ പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വളരെയധികം നുഴഞ്ഞുകയറ്റ ഭീഷണി നിലനിൽക്കുന്ന ഒരു അതിർത്തി സംസ്ഥാനമാണ്. നേപ്പാളുമായി 80.5 കിലോമീറ്ററും, ചൈനയുമായി 344 കിലോമീറ്ററുമാണ് ഉത്തരാഖണ്ഡിന്റെ അതിർത്തി. 1996-ലെ മഹാകാളി ഉടമ്പടിക്ക് ശേഷമാണ് വിവാദങ്ങൾക്ക് തിരികൊളുത്തപ്പെടുന്നത്.

എന്തായാലും 1981-ൽ ഇരു രാജ്യങ്ങളും ചേർന്ന് രൂപം കൊടുത്ത ജോയിന്റ് ടെക്നിക്കൽ ബൗണ്ടറി കമ്മിറ്റി ഇതുവരെ ഒരു അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് മാപ്പുമായി നേപ്പാൾ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP