Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒറ്റയ്ക്ക് കെഎഫ്‌സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ

ഒറ്റയ്ക്ക് കെഎഫ്‌സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

 ഫ്‌ളോറിഡ: പേര് മെസിയസ് ജെയർ ബോൾസോനാരോ. വയസ് 67. പഴയ പണി ലാറ്റിന
മേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ പ്രസിഡന്റ്. ഇപ്പോൾ, ജനം വോട്ട് ചെയ്ത് തോൽപിച്ചതോടെ, ചികിത്സയുടെ പേരും പറഞ്ഞ് അമേരിക്കയിൽ തങ്ങുന്നു. ഫ്‌ളോറിഡയിലെ ചെറുപട്ടണത്തിലാണ് താമസം. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ വന്നത്. പിന്നെ തിരിച്ചുപോയില്ല. നാട്ടിൽ അധികാരം പോയത് സഹിക്കാനാവാതെ അനുയായികൾ ട്രംപിന്റെ കാപ്പിറ്റോൾ ഹിൽ അക്രമം മോഡലിൽ ബ്രസീലിയയിലെ സർക്കാർ മന്ദിരങ്ങളിൽ ഇരച്ചുകയറി ഗൂണ്ടായിസം കാട്ടി. ബൊൾസോനാരോ തീവ്രവലതുപക്ഷവാദിയാണെങ്കിൽ, ഇപ്പോഴത്തെ ബ്രസീൽ പ്രസിഡന്റ്.ലുല ഡിസിൽവ ഇടതുപക്ഷക്കാരനാണ്. നാട്ടിൽ കലാപത്തിന് ആസൂത്രണം വഹിച്ചതിന് ബൊൾസോനാരോയ്ക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്. മുൻ പ്രസിഡന്റ് അത് നിഷേധിക്കുകയും ചെയ്യുന്നു. ഏതായാലും, ബൊൾസോനാരോയുടെ അമേരിക്കൻ ജീവിതത്തിന്റെ ചില ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

കെഎഫ്‌സിയിൽ ഒറ്റയ്ക്ക് 'ഒരുപാവം'

ഒരുകാലത്ത് പ്രസിഡന്റിന്റെ ആഡംബര കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന ട്രംപിന്റെ രാഷ്ട്രീയ കൂട്ടുകാരൻ ഇപ്പോൾ, ഡിസ്‌നി വേൾഡ് റിസോർട്ടിന് അടുത്ത് ഒരു ചെറിയ സമൂഹത്തിലാണ് താമസം. അമേരിക്കയിലെ ആദ്യ ആറ് ആഴ്ചകളിൽ, അധികം അറിയപ്പെടാത്ത ജീവിതമാണ് ബൊൾസോനാരോ നയിച്ചത്. ഒർലാൻഡോയിൽ, ബ്രസീലിലെ മുൻ മാർഷ്യൽ ആർട്‌സ് ചാമ്പ്യൻ ജോസ് ആൾഡോയുടെ വീട്ടിലായിരുന്നു താമസം. പ്രാദേശിക സൂപ്പർ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുക, കെഎഫ്‌സിയിൽ പോയി ഒറ്റയ്ക്ക് ഫ്രൈഡ് ചിക്കൻ കഴിക്കുക തുടങ്ങിയ പരിപാടികളിൽ ഒതുങ്ങിയിരുന്നു. ഇതിന്റെയൊക്കെ ഫോട്ടോകളും പുറത്തുവന്നു.

വെള്ളിയാഴ്ച ആ പതിവ് തെറ്റിച്ച് മിയാമിക്ക് അടുത്ത് ഡോറലിൽ ട്രംപ് നാഷണൽ ഹോട്ടലിൽ അമേരിക്കൻ യാഥാസ്ഥിതിക സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ പരിപാടിയിൽ 400 ഓളം അനുയായികളോട് സംസാരിച്ചു. പരിപാടി സംഘടിപ്പിക്കുന്നതിൽ, ട്രംപിന് എന്തെങ്കിലും പങ്കുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

പ്രശസ്തിക്ക് കുറവില്ലെന്ന് സ്വയം പുകഴ്‌ത്തും

ഒരു തിരഞ്ഞെടുപ്പ് റാലി പോലെയുണ്ടായിരുന്നു പരിപാടി. രാജ്യത്തോടുള്ള തന്റെ കടമകൾ നിറവേറ്റുന്നതിനെ കുറിച്ച് വാതോരാതെ സംസാരിച്ചു. സ്വന്തം നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണെന്ന് മാത്രം. അതിന് മൂന്നുദിവസം മുമ്പ് ഒർലാൻഡോയിലെ ഒരു ഷോപ്പിങ് മാളിൽ ഫ്‌ളോറിഡയിലെ ബ്രസീലിയൻ പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയിലും സംസാരിച്ചു.

ഒക്ടോബർ 30 ന് നടന്ന ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല നേടിയ നേരിയ വിജയത്തിൽ ആവർത്തിച്ച് സംശയം പ്രകടിപ്പിക്കാറുണ്ട്, ബൊൾസോനോരോ. താനാണ് ഇപ്പോഴും കൂടുതൽ പ്രശസ്തനെന്ന് വീമ്പടിക്കും. സെൽഫി എടുത്തും, കൈയടിച്ചും ആൾക്കൂട്ടം അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.

ഭാവി എന്ത്?

ജനുവരിയിൽ ബ്രസീലിലേക്ക് മടങ്ങുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഈയാഴ്ച ആദ്യം യുഎസ് വിസ ആറ് മാസത്തേക്ക് കൂടി നീട്ടാൻ അപേക്ഷിച്ചു. ബൊൾസോനാരോയുടെ മക്കളിൽ ഒരാളും സെനറ്ററുമായ ഫ്‌ളാവിയോ ബോൾസോനാരോ പറയുന്നത്, മടക്കയാത്ര അനിശ്ചിത്വത്തിലാണെന്നാണ്. ചിലപ്പോൾ, നാളയോ, അതല്ലെങ്കിൽ ആറു മാസം കഴിഞ്ഞോ ആവാം. ചിലപ്പോൾ വന്നില്ലെന്നും വരാം. എന്നാൽ, താൻ ബ്രസീൽ രാഷ്ട്രീയത്തിൽ സജീവമായിരിക്കുമെന്ന് തന്നെയാണ് ബൊൾസോനാരോ പറയുന്നത്. ഇനി പഴയതുപോലെ യുഎസിൽ ആരും അറിയപ്പെടാത്ത ജീവിതമായിരിക്കില്ല അദ്ദേഹം തുടരുക എന്നും സൂചനയുണ്ട്. സ്വാതന്ത്ര്യകാംക്ഷികളായ അമേരിക്കൻ ജനതയുടെ വലിയ ആരാധകനാണ് താനെന്നാണ് ബോൾസോനാരോ പറയാറുള്ളത്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ

'ദ മോസ്റ്റ് ഡേഞ്ചറസ് മാൻ ഓഫ് ദ വേൾഡ്'..ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ! രാജ്യാന്തര വാർത്താ മാധ്യമങ്ങൾ മാത്രമല്ല ശാസ്ത്ര മാസികകളായ ദ ലാൻസെറ്റും, നേച്ചറും പോലും അതി നിശിതമായി വിമർശിച്ച, ലോകത്തിന്റെ ശാപം എന്നറിയപ്പെടുന്ന ആളായിരുന്നു ബോൾസോനാരോ. തികഞ്ഞ സ്ത്രീവിരുദ്ധൻ, തീവ്ര വലതുപക്ഷവാദി, ആമസോണിന്റെ കശാപ്പുകാരൻ, ഭിന്നലിംഗക്കാരെ അധിക്ഷേപിക്കുന്നവൻ, സത്രീലമ്പടൻ, ലാറ്റിനമേരിക്കയുടെ ട്രംപ് തുടങ്ങിയ നിരവധി അധിക്ഷേപങ്ങളാണ് ഇക്കാലമത്രയും കൊണ്ട് ഇദ്ദേഹം നേടിയെടുത്തത്. കോവിഡിൽ അദ്ദേഹം നടത്തിയ വിവരക്കേടിന്റെ പശ്ചാത്തലത്തിലും കുപ്രസിദ്ധനായി. കോവിഡ് ഒരു കെട്ടുകഥയാണെന്ന തിയറിയുണ്ടാക്കി തുടക്കം മുതൽ സോഷ്യൽ ഡിസ്റ്റൻസിങിനെയെല്ലാം പുച്ഛിച്ച് നടക്കുന്നയാളാണ്. കോവിഡ് പടരുമ്പോഴും വലിയ ജാഥകൾ നയിച്ചും ഫോട്ടോക്ക് പോസ് ചെയ്തും, തെരുവുകളിൽ പരസ്യമായി എത്തി ഭക്ഷണം കഴിച്ചു അദ്ദേഹം വിവാദ നായകനായി.

തികഞ്ഞ സ്ത്രീ വിരുദ്ധനും ഫാസിസ്റ്റും

സ്ത്രീ വിരുദ്ധത നിറഞ്ഞ, വംശീയവിദ്വേഷമുണർത്തുന്ന, വിവേചനപരമായ, ലൈംഗിക ന്യൂനപക്ഷങ്ങളെ അവമതിക്കുന്ന നിരവധി പ്രസ്താവനകൾ നടത്തിയ നേതാവാണ് ബൊൾസൊനാരോ. 2014 ൽ ബ്രസീൽ പാർലമെന്റിൽ ബോൾസൊനാരോ നടത്തിയ ലൈംഗിക പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബ്രസീലിന്റെ പ്രതിപക്ഷ പാർട്ടി അംഗമായ മരിയ ഡോ റൊസാരിയോയോട് ഞാൻ നിങ്ങളെ ബലാത്സംഗം ചെയ്യില്ല, കാരണം നിങ്ങൾ അതിനുള്ള യോഗ്യതയില്ലെന്നായിരുന്നു ബോൾസൊനാരോ പറഞ്ഞത്. വിമർശനം കടുത്തെങ്കിലും മാപ്പ് പറയാൻ ബൊൾസനാരോ തയ്യാറായില്ലെന്ന് മാത്രമല്ല, ഭംഗിയില്ലാത്തതിനാലാണ് മരിയയെ താൻ ബലാത്സംഗം ചെയ്യാത്തെതെന്ന് ആവർത്തിക്കുകയും ചെയ്തു.

സ്വന്തം മകളെ കുറിച്ച് പൊതുവേദിയിൽ സംസാരിച്ചപ്പോഴും ബൊൾസൊനാരോ സ്ത്രീ വിരുദ്ധ നിലപാട് ആവർത്തിച്ചു. തനിക്ക് അഞ്ച് മക്കളുണ്ട്. നാല് ആൺകുട്ടികൾ, പിന്നെ ബലഹീനതയുടെ ഒരു നിമിഷത്തിൽ അഞ്ചാമത്തെ കുട്ടി പിറന്നു. അതൊരു പെൺകുട്ടിയായിരുന്നുവെന്നായിരുന്നു ബൊൾസനാരോ പറഞ്ഞത്. പെൺകുട്ടികൾ കുടുംബത്തിന് ക്ഷീണമാണെന്നും ബോൾസൊരാനോ പറഞ്ഞിട്ടുണ്ട്.

ഇത് മാത്രമല്ല തന്റെ നാല് മക്കൾ സ്വവർഗരതിക്കാർ ആകുന്നതിലും ഭേദം വണ്ടിയിടിച്ച് മരിക്കുന്നതാണെന്നായിരുന്നു ഒരിക്കൽ നടത്തിയ പരാമർശം. പരസ്പരം രണ്ട് പുരുഷന്മാർ പൊതുനിരത്തിൽ ചുംബിക്കുന്നത് കണ്ടാൽ താൻ അവരെ തല്ലിയോടിക്കുമെന്നും ബോൾസൊനാരോ പറഞ്ഞിട്ടുണ്ട്.തീവ്രവലതുപക്ഷ നേതാവായ ബോൾസൊനാരോ 2018 ഡിസംബറിലാണ് ബ്രസീലിന്റെ 38ാ-മത്തെ പ്രസിഡന്റായി ബോൾസൊനാരോ സ്ഥാനമേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP