Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധികാരത്തിന്റെ മത്ത് പിടിച്ച കെ.പി.ശർമ ഒലി താൻ കുഴിച്ച കുഴിയിൽ തന്നെ വീഴുമെന്ന് കണക്കുകൂട്ടി മോദി സർക്കാർ; അതിർത്തിയിലെ 34 ഹെക്റ്റർ സ്ഥലം ചൈന മണ്ണ് മാന്തി എടുത്തിട്ടും റാൻ മൂളുന്ന നേപ്പാൾ പ്രധാനമന്ത്രി പയറ്റുന്നത് കസേര പോകാതിരിക്കാനുള്ള കളി മാത്രം; കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ ഒലിയെ നിർത്തി പൊരിച്ച് എതിരാളി പ്രചണ്ഡ; തുരപ്പൻ തന്ത്രങ്ങൾ വീട്ടിൽ വച്ചാൽ മതിയെന്ന് മുന്നറിയിപ്പ്; ഒലിയുടെ രാജിക്കായി മുറവിളി മുഴങ്ങുമ്പോഴും ഇന്ത്യക്ക് 'മൗനം'

അധികാരത്തിന്റെ മത്ത് പിടിച്ച കെ.പി.ശർമ ഒലി താൻ കുഴിച്ച കുഴിയിൽ തന്നെ വീഴുമെന്ന് കണക്കുകൂട്ടി മോദി സർക്കാർ; അതിർത്തിയിലെ 34 ഹെക്റ്റർ സ്ഥലം ചൈന മണ്ണ് മാന്തി എടുത്തിട്ടും റാൻ മൂളുന്ന നേപ്പാൾ പ്രധാനമന്ത്രി പയറ്റുന്നത് കസേര പോകാതിരിക്കാനുള്ള കളി മാത്രം; കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ ഒലിയെ നിർത്തി പൊരിച്ച് എതിരാളി പ്രചണ്ഡ; തുരപ്പൻ തന്ത്രങ്ങൾ വീട്ടിൽ വച്ചാൽ മതിയെന്ന് മുന്നറിയിപ്പ്; ഒലിയുടെ രാജിക്കായി മുറവിളി മുഴങ്ങുമ്പോഴും ഇന്ത്യക്ക് 'മൗനം'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയോട് അടുപ്പം കാട്ടി ഇന്ത്യയോടെ മുഖം തിരിച്ചുനിൽക്കുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നില പരുങ്ങലിൽ ആവാൻ സാധ്യത. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയിലെ വിള്ളലുകളാണ് ഒലിക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യാവിരുദ്ധനയം തന്നെ ചൈനയുടെ പ്രീതി പിടിച്ചുപറ്റി തന്റെ അധികാരം നിലനിർത്താനുള്ള ഒലിയുടെ തന്ത്രമെന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും ഒലിയുടെ ഏകപക്ഷീയമായ പ്രവർത്തനം വച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന് പാർട്ടിയിലെ എതിരാളി പി.കെ.ദഹൽ പ്രചണ്ഡ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതിനിടെയാണ് നേപ്പാൾ അതിർത്തിയിലെ വലിയൊരു ഭാഗം ചൈനയ്ക്ക് കയ്യേറാൻ ഒത്താശ ചെയ്തുവെന്ന് ആരോപണവും. ഭൂപടം മറ്റിവരച്ച് ഇന്ത്യയുമായുള്ള ബന്ധവും ഒലി വഷളാക്കി. ഒലിയുടെ രാജിക്കായുള്ള മുറവിളികൾ മുഴങ്ങിക്കഴിഞ്ഞു. ഏതായാലും കാത്തിരുന്നുകാണാം എന്ന് നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒലിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തീർത്തുപറയാനാവില്ല. കാരണം ചൈനയുടെ പിന്തുണ അത്രമേൽ ശക്തമാണ് ഒലിക്ക്. നേപ്പാളിൽ ഇങ്ങനെ ആഭ്യന്തര കലഹത്തിന്റെ അന്തരീക്ഷം ഉള്ളതായി ഇന്ത്യ ഭാവിച്ചിട്ടേയില്ല. ലോക് ഡൗൺകാലത്തും നേപ്പാളിലേക്കുള്ള ഭക്ഷ്യവസ്തുക്കളും മറ്റും മുടങ്ങാതെ നോക്കുന്നുണ്ട്. നേപ്പാളുമായുള്ള ഉഭയകക്ഷി വ്യാപാരമാകട്ടെ 300 ദശലക്ഷം ഡോളർ കവിഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും അടുത്ത സംസ്‌കാരിക ബന്ധമുണ്ടെന്നും ഇന്ത്യ കഴിഞ്ഞാഴ്്ചയും ആവർത്തിച്ചു.

നേപ്പാൾ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം, ഈയാഴ്ച നടന്ന പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ സർക്കാരിലെയും പാർട്ടിയിലെയും പ്രശ്‌നങ്ങൾക്ക് ഒലിയും പ്രച്ഛണ്ഡയും പരസ്പരം പഴി ചാരുകയായിരുന്നു. തന്റെ പ്രധാനമന്ത്രി പദം നിലനിർത്താൻ വേണ്ടി ഒലി കാട്ടിയ 'വിരുത്' പ്രചണ്ഡ യോഗത്തിൽ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. പാക്കിസ്ഥാനി, അഫ്ഗാൻ, ബംഗ്ലാദേശ് മോഡലുകൾ ഒക്കെ അധികാരത്തിൽ നിലനിൽക്കാൻ വേണ്ടി പയറ്റുന്നതായി അറിഞ്ഞു, അതൊന്നും വിജയിക്കാൻ പോകുന്നില്ല എന്നാണ് പ്രചണ്ഡ യോഗത്തിൽ തുറന്നടിച്ചത്.

സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഒലി പക്ഷം ന്യനപക്ഷമാണ്. സൈന്യത്തിന്റെ സഹായത്തോടെ രാജ്യം ഭരിക്കുക എളുപ്പമല്ലെന്നും പാർട്ടിയെ പിളർത്താനും പ്രതിപക്ഷത്തിന്റെ കൂട്ടുപിടിച്ച് സർക്കാരിനെ ഭരിക്കാമെന്ന മോഹം നടപ്പില്ലെന്നും പ്രചണ്ഡ യോഗത്തിൽ പറഞ്ഞു. അതേസമയം, പ്രചണ്ഡയും ഇന്ത്യയോട് സൗഹൃദം കാട്ടുന്ന നേതാവല്ല എന്നതാണ് കുഴയ്ക്കുന്ന പ്രശ്‌നം. എന്നാൽ, ഒലിയെ പോലെ ഇന്ത്യയുടെ താൽപര്യങ്ങൾ ബലി കഴിക്കുന്ന ആളല്ല പ്രചണ്ഡ. അതിനിടെ തങ്ങളുടെ അതിർത്തി ചൈന കയ്യേറിയതായ വാർത്തകൾ നേപ്പാൾ ശക്തമായി നിഷേധിച്ചു. 1961 ലെ കരാർ പ്രകാരം ഇരുസൗഹൃദരാഷ്ടങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും നേപ്പാൾ വക്താവ് അറിയിച്ചു.

ചൈനയുടെ കയ്യേറ്റം

നേപ്പാൾ. ടിബറ്റ് സ്വയംഭരണ പ്രദശത്തെ വൻതോതിലുള്ള റോഡ് വികസന പദ്ധതികളെ തുടർന്ന് പല നദികളും വഴി മാറി ഒഴുകാൻ തുടങ്ങി. ചൈനയുടെ നീരാളിക്കൈകൾ നേപ്പാളിന്റെ വടക്കൻഅതിരുകളിലേക്ക് വിടർത്തുകയാണ്. നേപ്പാൾ കൃഷി വകുപ്പാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുമായി ലഡാക്കിലെ ഗാൽവനിൽ സംഘർഷം നിലനിൽക്കേയാണ് നേപ്പാളിന്റെ ഭാഗത്തെ കയ്യേറ്റവും തുടരുന്നത്. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ നേപ്പാൾ സർക്കാർ ചൈനയ്ക്കെതിരെ മൗനം പാലിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ്.

നേപ്പാളിലെ നിരവധി ജില്ലകളിലെ പ്രദശങ്ങൾ ചൈന ഇങ്ങനെ കൈയറി കഴിഞ്ഞു. റോഡ് വികസനത്തിന്റെ പേരിൽ നദികൾ വഴി മാറി ഒഴുകുന്നത് തുടർന്നാൽ, വടക്കൻ മേഖലയിൽ കൂടുതൽ ഭാഗങ്ങൾ ചൈന കൈപ്പിടിയിൽ ഒതുക്കുമെന്നാണ് നേപ്പാളിന്റെ ഭയം. നൂറുകണക്കിന് ഹെക്റ്റർ ഭൂമി ഇങ്ങനെ നേപ്പാളിന് നഷ്ടപ്പെടാം.

അധിനിവേശ പ്രദേശങ്ങളിൽ കാലാകാലം ചൈന സായുധ പൊലീസിന്റെ അതിർത്തി നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിക്കാൻ സാധ്യത ഉണ്ടെന്നാണ് നേപ്പാൾ കൃഷി മന്ത്രാലയത്തിലെ സർവേ വകുപ്പിന്റെ രേഖയിൽ പറയുന്നത്. ചൈനയുമായി നേപ്പാളിന് വടക്കൻ അതിർത്തിയാണ്. കിഴക്ക്-പടിഞ്ഞാറായി 43 ഓളം കുന്നുകളും മലകളുമാണ് ചൈനയെയും നേപ്പാളിനെയും വേർതിരിക്കുന്ന സ്വാഭാവിക അതിർത്തി. വാണിജ്യത്തിനായി ഏഴ് ചെക്ക് പോസ്റ്റുകളും.

കെ.പി.ശർമ്മ ഒലിയുടെ കളി

ചൈനയുടെ തുരപ്പൻ പരിപാടികളുടെ ഭാഗമായി 11 നദികളാണ് വഴിമാറി ഒഴുകുന്നത്. ഇതുകാരണം 36 ഹെക്റ്റർ സ്ഥലം നാലുജില്ലകളിലായി നേപ്പാളിന് നഷ്ടമായി. കെ.പി.ശർമ ഒലി സർക്കാരിനെ കൃഷി വകുപ്പ് കഴിഞ്ഞ വർഷം ഈ 36 ഹെക്റ്ററിന്റെ നഷ്ടം അറിയിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നതോടെ, തെരുവുകളിൽ ചില പ്രതിഷേധ പ്രകടനങ്ങളും മറ്റും അരങ്ങേറിയത് മിച്ചം. എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് അടുപ്പം സൂക്ഷിക്കുന്ന ഒലി സർക്കാർ ചൈനയുടെ കയ്യേറ്റത്തെ ഗൗരവമായി കണ്ടതേയില്ല. അങ്ങനെ ഒരുസംഭവം നടന്നതായി ഭാവിച്ചതുമില്ല. പകരം ഇന്ത്യക്കെതിരെ തിരിയാനായിരുന്നു അവർക്കിഷ്ടം. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടത്തെ ചൊല്ലി ജനരോഷം അഴിച്ചുവിടാനായിരുന്നു ഒലി സർക്കാരിന്റെ ശ്രമം.

കാലാപാനി, ലിംപിയാധുര, ലിപുലേഖ്, എന്നിങ്ങനെ 330 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന തർക്കമില്ലാത്ത ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് മറ്റൊരു അതിർത്തി തർക്കത്തിന് വഴിമരുന്നിട്ടു. ഏപ്രിലിൽ പാർട്ടിയിൽ തനിക്കെതിരെ നടന്ന കലാപശ്രമം, ചൈനീസ് ഇടപെടലോടെ ഒതുക്കിയതിനെ തുടർന്നായിരുന്നു ഈ പുതിയ നീക്കം. ചൈനയുമായുള്ള അതിർത്തിക്ക് അടുത്ത് ലിപുലേഖിൽ അവസാനിക്കുന്ന 80 കിലോമീറ്റർ റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുറന്ന അവസരം നോക്കി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി ആഞ്ഞടിച്ചു.

ഇന്ത്യയെ ലാക്കാക്കി തീവ്രദേശീയ വികാരം ഉണർത്തി വിട്ട് സർക്കാരിലും പാർട്ടിയിലും തന്റെ സ്ഥാനം ഉറപ്പിക്കാനായിരുന്നു ഒലിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭൂപടത്തിന്മേൽ പാർലമെന്റിൽ വോട്ടിങ് കഴിയും വരെ ഒലി താൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചാവാഗ്ദാനം തള്ളിയതായി മിണ്ടിയതേയില്ല. ഇന്ത്യ, ചർച്ചാ വാഗ്ദാനം തള്ളിയെന്ന ധാരണ എംപിമാരിൽ സൃഷ്ടിക്കാനാണ് ഒലി ശ്രമിച്ചത്. നേപ്പാൾ പാർലമെന്റ് പുതിയ ഭൂപടം അംഗീകരിച്ചതോടെ ഇതോടെ ഇന്ത്യ നിലപാട് കടുപ്പിച്ചു. അതിർത്തി തർക്കത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് താൽപര്യമുണ്ടെങ്കിൽ അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടത് കെ.പി.ശർമ ഒലിയാണെന്ന് നിലപാടും സ്വീകരിച്ചിരിക്കുകയാണ് മോദി സർക്കാർ.

നേപ്പാളിലെ റുയി ഗ്രാമം ചൈന കയ്യേറി

ഗോർഖ ജില്ലയിലെ റുയി ഗ്രാമം ചൈന കയ്യേറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഈ ഗ്രാമം ഇപ്പോൾ, ചൈനയുടെ സ്വയംഭരണപ്രദേശമായ ടിബറ്റിനോട് ചേർത്തിരിക്കുകയാണ്. നേപ്പാളിലെ ഖബർഹബ് എന്ന പത്രത്തിലെ റിപ്പോർട്ട് പ്രകാരം, ഇന്ത്യക്കെതിരായ കെ.പി.ശർമ ഒലിയുടെ പ്രകോപനം സ്വന്തം കാൽക്കീഴിലെ മണ്ണ് ചോർന്ന് പോകുന്നത് അറിയിക്കാതിക്കാനുള്ള തന്ത്രം മാത്രമാണ്.

നേപ്പാളിന്റെ ഭൂപടത്തിൽ റുയി ഗ്രാമം ഇപ്പോഴും ഉണ്ടെങ്കിലും, ചൈന അതിന്റെ അതിരുകല്ലുകൾ എല്ലാം എടുത്തുമാറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 72 വീീടുകളോളം ഉള്ള ഗ്രാമം ഇപ്പോൾ ചൈനീസ് അധിനിവേശത്തിലാണ്. നേപ്പാൾ സർക്കാരിന് ഒരുകുലുക്കവും ഇല്ല താനും. ഇപ്പോഴും റുയി ഗ്രാമത്തിൽ നിന്ന് നികുതി പിരിക്കുന്നതായി ഭൂരേഖകളിൽ കാണുന്നുണ്ട്.

റുയി തെയ്ഗ ഗ്രാമങ്ങൾ നേപ്പാളിന് നഷ്ടമായത് കൃത്യമായി അതിരുകൾ നിശ്ചയിക്കുന്നതിൽ നേപ്പാൾ സർക്കാർ കാട്ടുന്ന ഉദാസീനതയാണ് കാരണമെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. റുയി ഗ്രാമം നേപ്പാളിന് നഷ്ടമായത് യുദ്ധത്തിലോ, ടിബറ്റുമായുള്ള പ്രത്യേക കരാറിന്റെ ഭാഗമായോ അല്ല. വെറും ഉഴപ്പുകാരണം മാത്രം. ഇന്ത്യയുമായുള്ള അതിർത്തി മേഖല ആളുകൾക്ക് പ്രാപ്യമാണ്. പ്രശ്നങ്ങൾ എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നാൽ, ടിബറ്റുമായുള്ള വടക്കൻ അതിർത്തിയിലെ സ്ഥിതിഗതികൾ വളരെ മോശം

ഇന്ത്യക്കെതിരെ റേഡിയോ യുദ്ധം

ഉത്തരാഖണ്ഡുമായുള്ള അതിർത്തി ഗ്രാമങ്ങളിൽ നേപ്പാൾ റേഡിയോ യുദ്ധം തുടങ്ങിക്കഴിഞ്ഞു. പ്രദേശവാസികൾക്ക് നേപ്പാളി റേഡിയോ സ്റ്റേഷനുകൾ കിട്ടുന്നുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യ വിരുദ്ധ പാട്ടുകളാണ് ഈ സ്റ്റേഷനുകൾ മുഖ്യമായി പ്ലേ ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ നേപ്പാളിന്റെ ഭാഗമാണെന്നും ഇന്ത്യ അത് തിരിച്ചുനൽകണമെന്നുമാണ് പാട്ടുകളിൽ പറയുന്നത്. വാർത്താ ബുള്ളറ്റിനുകൾക്കിടയ്ക്കും ഷോകൾക്കിടയിലും അവ കേൾപ്പിക്കുന്നു. ഇന്ത്യാ-വിരുദ്ധ വികാരം ഉണർത്താൻ ശ്രമിക്കുന്നതിന് ഒപ്പം, തങ്ങളുടെ ഭൂമി കാക്കാൻ വേണ്ടത് ചെയ്യാത്ത നേപ്പാളി രാഷ്ട്രീയക്കാരെ വിമർശിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP