Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിയന്തരമായി ഇന്ത്യൻ സേനയെ പിൻവലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നൽകുക; കാശ്മീരിനെ കാക്കാൻ ലോകം തയ്യാറായില്ലെങ്കിൽ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂ; ലോകത്തെ കാത്തിരിക്കുന്നത് മൂന്നാം ലോകമഹായുദ്ധം; ഓടി നടന്നു പിന്തുണ യാചിച്ചതൊക്കെ വെറുതെയായപ്പോൾ ഇന്ത്യയ്‌ക്കെതിരെ ഉയർത്തുന്നത് കടുത്ത ഭീഷണി; പട്ടിണിയും എയിഡ്സും പട്ടാള അട്ടിമറി ഭീഷണിയും കനത്തപ്പോൾ രണ്ടും കൽപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ; ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും

അടിയന്തരമായി ഇന്ത്യൻ സേനയെ പിൻവലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നൽകുക; കാശ്മീരിനെ കാക്കാൻ ലോകം തയ്യാറായില്ലെങ്കിൽ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂ; ലോകത്തെ കാത്തിരിക്കുന്നത് മൂന്നാം ലോകമഹായുദ്ധം; ഓടി നടന്നു പിന്തുണ യാചിച്ചതൊക്കെ വെറുതെയായപ്പോൾ ഇന്ത്യയ്‌ക്കെതിരെ ഉയർത്തുന്നത് കടുത്ത ഭീഷണി; പട്ടിണിയും എയിഡ്സും പട്ടാള അട്ടിമറി ഭീഷണിയും കനത്തപ്പോൾ രണ്ടും കൽപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ; ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമബാദ്: ലോകം ഒരു കാലത്ത് ഏറെ ഭീതിയോടെ നോക്കി കണ്ട ഭരണാധികാരിയായിരുന്നു നോർത്തുകൊറിയൻ പ്രിസഡന്റ് കിം. ലോകത്തെ കിം യുദ്ധത്തിലേക്ക് തള്ളി വിടുമെന്ന് പലരും കരുതി. ഒന്നും സംഭവിച്ചില്ല. ഒടുവിൽ സമാധാന പ്രിയനായി മാറാനുള്ള ശ്രമങ്ങളാണ് കിം ഇപ്പോൾ നടത്തുന്നത്. പഴയ കിം കളിക്ക് ഇറങ്ങുകയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭീഷണിയും വിരട്ടലുമായി പിടിച്ചു നിൽക്കാനുള്ള ശ്രമം. ഇതിനെ പുച്ഛിച്ച് തള്ളാനാണ് ഇന്ത്യയുടെ തീരുമാനം. കാശ്മീർ വിഷയത്തിൽ നേട്ടമുണ്ടാക്കാനുള്ള പാക് നീക്കത്തെ അന്താരാഷ്ട്ര സമാഹം പിന്തുണച്ചിരുന്നില്ല. ഇതിന് പിന്നാലെ ഭീഷണിയുമായി എത്തുകയാണ് ഇമ്രാൻ ഖാൻ. പഴയ കിമിനെ ഓർമ്മിപ്പിക്കുന്ന നടപടികൾ.

അടിയന്തരമായി ഇന്ത്യൻ സേനയെ പിൻവലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നൽകുകയെന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. കാശ്മീരിനെ കാക്കാൻ ലോകം തയ്യാറായില്ലെങ്കിൽ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂവെന്നാണ് ഭീഷണി. ലോകത്തെ കാത്തിരിക്കുന്നത് മൂന്നാമത്തെ ലോകമഹായുദ്ധമാണെന്നും വീരവാദം പറയുന്നു. കാശ്മീരിൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഓടി നടന്നു പിന്തുണ യാചിച്ചതൊക്കെ വെറുതെയായപ്പോൾ ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭീഷണിയുമായി എത്തുകയാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാനിൽ പട്ടിണിയും ദാരിദ്രവും പട്ടാള അട്ടിമറി ഭീഷണിയും കനത്തപ്പോൾ രണ്ടും കൽപ്പിച്ച് പാക് പ്രധാനമന്ത്രി രംഗത്ത് എത്തുന്നുവെന്നാണ് വിലയിരുത്തൽ. ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തും ഏതും എപ്പോഴും സംഭവിക്കാം.

കാശ്മീരിൽ പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ രണ്ടാ ലോക മഹായുദ്ധത്തിന് സമാനമായ സാഹചര്യം ലോകത്തുണ്ടാകുമെന്നാണ് ഇമ്രാൻ പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആണവ യുദ്ധത്തിന്റെ സാധ്യതയും ഇമ്രാൻ ചൂണ്ടിക്കാട്ടുന്നു. കാശ്മീരികളുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ എന്ത് അറ്റം വരേയും പോകുമെന്നാണ് ഇമ്രാന്റെ ഭീഷണി. രാഷ്ട്രീയ പരിചയമില്ലാത്ത ഇമ്രാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായത് സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നുവെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധം പക്വതയില്ലാത്ത പ്രസ്താവനയാണ് ഇമ്രാൻ നടത്തുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യ പിന്നോട്ടുപോയാൽ മാത്രം ചർച്ച നടത്താമെന്ന് ഇമ്രാൻ ഖാൻ പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിൻവലിക്കണം. ഇന്ത്യ അവിടത്തെ സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ അവരുമായി ചർച്ചയ്ക്കു തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിലാണ് ഇമ്രാൻ നിലപാടു വ്യക്തമാക്കിയത്. കശ്മീരിൽ ഇന്ത്യയെടുത്ത തീരുമാനത്തിൽ ലോക രാഷ്ട്രങ്ങൾ ഇടപെട്ടില്ലെങ്കിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിലേക്കു തന്നെ പോകേണ്ടിവരുമെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണെന്ന വാദം ഇമ്രാൻ ഉയർത്തുന്നതും ഇവിടെയാണ്. ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി ഇന്ത്യയെ വെട്ടിലാക്കാനാണ് പാക്കിസ്ഥാന്റെ ഈ നീക്കം. റഷ്യ അടക്കമുള്ള രാജ്യങ്ങൾ കാശ്മീരിലെ തീരുമാനം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാൻ പാക്കിസ്ഥാൻ ഇനിയും തയ്യാറാകുന്നില്ല.

കശ്മീർ വിഷയത്തിലെ ചർച്ചയിൽ കശ്മീരികളുൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തണം. എന്നാൽ ചർച്ച തുടങ്ങണമെങ്കിൽ കശ്മീരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ പിൻവലിക്കണം. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് ദക്ഷിണേഷ്യയുടെ സമാധാനത്തിനു വേണ്ടിയാണ്. എന്നാൽ ചർച്ചാ ശ്രമങ്ങളെല്ലാം ഇന്ത്യ തിരസ്‌കരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ ആരോപിച്ചു. വാണിജ്യ വ്യാപാര നേട്ടങ്ങൾക്കപ്പുറത്തേക്ക് രാജ്യാന്തര സമൂഹം ചിന്തിക്കാൻ തയാറാകണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ചർച്ചയില്ലെന്ന് ഇന്ത്യ നേരത്തേ നിലപാടു വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇനി പാക്കിസ്ഥാനുമായി ചർച്ചയുണ്ടെങ്കിൽ അത് കശ്മീരിനെക്കുറിച്ചല്ല, മറിച്ച് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ പിന്നീട് അറിയിച്ചു. ഇതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രിയും നിലപാടു കടുപ്പിച്ചു രംഗത്തെത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടാൻ പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.  പാക്കിസ്ഥാനെ ഭീതിയിലാഴ്‌ത്തി രാജ്യത്ത് എയ്ഡ്‌സ് രോഗം അതിവേഗം പടരുന്നുമുണ്ട്. ദാരിദ്രവും ഭീഷണിയാണ്. പട്ടിണി പടരുമ്പോൾ സൈന്യം അട്ടിമറിക്ക് കോപ്പു കൂട്ടുന്നുവെന്നാണ് സൂചന. അതുകൊണ്ടാണ് അതിശക്തമായ പ്രകോപനവുമായി പാക്കിസ്ഥാൻ പ്ധാനമന്ത്രി രംഗത്ത് വരുന്നത്. സൈന്യത്തിന് മുമ്പിൽ പിടിച്ചു നിൽക്കാനുള്ള ശ്രമം. 

യുഎൻ രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഇന്ത്യയുടെ നിലപാടിനെയാണു പിന്തുണച്ചത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷനറെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.

കാശ്മീർ വിഷയത്തിൽ ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പാക്കിസ്ഥാൻ വെള്ളിയാഴ്ച കശ്മീർ ഐക്യദാർഢ്യദിനമാചരിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് 'അരമണിക്കൂർ പ്രതിഷേധം' ആരംഭിച്ചത്. രാജ്യത്തെങ്ങും സൈറണുകൾ മുഴങ്ങി. ഒട്ടേറെ നഗരങ്ങളിൽ ഏതാനും മിനിറ്റ് റോഡുഗതാഗതം നിർത്തിവെച്ചു. എല്ലാ തീവണ്ടികളും ഒരുമിനിറ്റ് നിർത്തി ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തതായി റെയിൽവേ മന്ത്രാലയം പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ജീവനക്കാരും പ്രകടനങ്ങളിൽ പങ്കെടുത്തു.

ഇസ്ലാമാബാദിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ജനങ്ങളെ അഭിസംബോധന ചെയ്തു. കശ്മീരികൾക്കൊപ്പം നിലകൊള്ളുന്നുവെന്നും അവരുടെ വേദനയും വിഷമങ്ങളും ഉൾക്കൊള്ളുന്നുവെന്ന് അറിയിക്കാനാണ് ഈ ദേശവ്യാപക പ്രതിഷേധമെന്നും ഇമ്രാൻ പറഞ്ഞു. വിദ്യാർത്ഥികളും തൊഴിലാളികളും ഉദ്യോഗസ്ഥരുമടക്കമുള്ള എല്ലാ പാക്കിസ്ഥാൻകാരും അവർ എവിടെയായിരുന്നാലും ഇന്ന് കശ്മീരികൾക്കൊപ്പം നിലകൊള്ളുകയാണെന്നും ഇമ്രാൻ പറഞ്ഞു. വലിയ പ്രതിസന്ധിയിലാണ് കശ്മീർ ജനതയെന്നും ഇമ്രാൻ ആരോപിച്ചു. ഐവാൻ ഇ സദറിൽ പാക് പ്രസിഡന്റ് ആരിഫ് ആൽവിയും ജനങ്ങളെ അഭിസംബോധന ചെയ്തു.

ആഴ്ചതോറുമുള്ള രാജ്യവ്യാപകപ്രതിഷേധത്തിന് കഴിഞ്ഞദിവസമാണ് ഇമ്രാൻ ഖാൻ ആഹ്വാനംചെയ്തത്. സെപ്റ്റംബർ 27-ന് ഇമ്രാൻ ഖാൻ യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യുന്നതുവരെ ആഴ്ചപ്രതിഷേധം തുടരും. കശ്മീരിന്റെപേരിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അന്താരാഷ്ട്രശ്രദ്ധ തിരിക്കാൻ ഇന്ത്യ മിന്നലാക്രമണം നടത്താൻ ഒരുങ്ങുകയാണെന്ന് ഇമ്രാൻ ആരോപിച്ചു. പാക് സൈന്യം എന്തിനും സജ്ജമാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരേ പാക്കിസ്ഥാൻ സെനറ്റ് പ്രമേയവും പാസാക്കി. ഇതിനൊപ്പമാണ് ആണവ ഭീഷണിയും പാക്കിസ്ഥാൻ മുഴക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP