Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറാച്ചിയിൽ നിന്ന് ഗീത മാതൃരാജ്യത്ത് കാലുകുത്തി; 14 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യയിലെത്തിയിട്ടും ബന്ധുക്കളെ തിരിച്ചറിഞ്ഞില്ല; മകളെന്നു തെളിഞ്ഞാലേ ബിഹാറി കുടുംബത്തിനൊപ്പം അയയ്ക്കൂ എന്ന് സുഷമ സ്വരാജ്

കറാച്ചിയിൽ നിന്ന് ഗീത മാതൃരാജ്യത്ത് കാലുകുത്തി; 14 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യയിലെത്തിയിട്ടും ബന്ധുക്കളെ തിരിച്ചറിഞ്ഞില്ല; മകളെന്നു തെളിഞ്ഞാലേ ബിഹാറി കുടുംബത്തിനൊപ്പം അയയ്ക്കൂ എന്ന് സുഷമ സ്വരാജ്

കറാച്ചി: അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ പെൺകുട്ടി ഗീത ഇന്ത്യയിലെത്തി. വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് ഗീത. ഗീതയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഇരു രാജ്യങ്ങളും പൂർത്തിയാക്കി. രാവിലെ എട്ടു മണിയോടെ കറാച്ചിയിൽ നിന്ന് തിരിച്ച ഗീത പത്തേമുക്കാലോടെ ഡൽഹിയിലെത്തി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് ഗീതയെ സ്വീകരിച്ചു.

അതേസമയം, നഷ്ടപ്പെട്ടു പോയ തങ്ങളുടെ മകളാണെന്നവകാശപ്പെട്ട ബീഹാറിൽ നിന്നുള്ള കുടുംബത്തെ ഗീതയ്ക്ക് തിരിച്ചറിയാനായില്ല. ജനാർദ്ദൻ മാഹ്‌ട്ടോ ആണ് ഗീതയുടെ പിതാവെന്ന അവകാശപ്പെട്ടെത്തിയ ആൾ. ഗീതയുടേയും മാഹ്‌ട്ടോയുടേയും രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനക്കായി ശേഖരിച്ചു. പരിശോധനയിൽ ഗീത മകളാണെന്ന് തെളിഞ്ഞാൽ മാത്രമേ ജനാർദ്ദൻ മാഹ്‌ട്ടോയുടെ കുടുംബത്തിനൊപ്പം ഗീതയെ അയക്കുകയുള്ളുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

മാഹ്‌ട്ടോയേയും സഹോദരന്മാരാണെന്ന് പറഞ്ഞെത്തിയ രണ്ട് പേരെയും ഗീത തിരിച്ചറിഞ്ഞില്ല. തങ്ങളുടെ രക്ഷകർത്താക്കളായി ഗീത ഇവരെ അംഗീകരിക്കാത്തപ്പോൾ ഡിഎൻഎ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും അതുവരെ ഗീത ഇൻഡോറിൽ താമസിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യയിലെത്തിയതിന്റെ സന്തോഷം തന്റെ ആംഗ്യഭാഷയിലൂടെ വിദേശകാര്യ മന്ത്രിയോട് ഗീത വ്യക്തമാക്കി. 'എന്റെ ഹൃദയം എന്നും ഇന്ത്യയിലായിരുന്നു'.

കറാച്ചിയിൽനിന്നു രാവിലെ 8.30ന് പുറപ്പെട്ട പാക്ക് എയർലൈൻസ് വിമാനത്തിലാണ് ഗീത ഇന്ത്യയിലെത്തിയത്. ഫോട്ടോ കണ്ടു ഗീത തിരിച്ചറിഞ്ഞവർ ബന്ധുക്കൾ തന്നെയെന്ന് ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം മാത്രമേ ഗീതയെ അവർക്കു കൈമാറുകയുള്ളൂ എന്ന് ഈദി ഫൗണ്ടേഷന് ഇന്ത്യൻ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. പരിശോധനാ നടപടികൾ പൂർത്തിയാകും വരെ പാക്ക് സംഘം ന്യൂഡൽഹിയിൽ തന്നെ തങ്ങും. ഏഴോ എട്ടോ വയസുള്ളപ്പോൾ സംഝോധ എക്സ്‌പ്രസിൽ ഒറ്റപ്പെട്ടുപോയ ഗീതയെ പാക്ക് റേഞ്ചേഴ്‌സ് ആണ് ലഹോർ സ്റ്റേഷനിൽ നിന്നു കണ്ടെത്തിയത്. ബധിരയും മൂകയുമായ പെൺകുട്ടിയെ ദത്തെടുത്ത് ഇത്രയും കാലം സംരക്ഷിച്ച ഈദി ഫൗണ്ടേഷനിലെ ബിൽക്കീസ് ഈദിയും മറ്റ് മൂന്ന് അംഗങ്ങളുമാണ്. ഹിന്ദുവായാണ് ഗീതയെ അവർ വളർത്തിയതും. ഈ സംഘടന തന്നെയാണ് കുട്ടിക്ക് ഗീത എന്ന പേരിട്ടത്.

സൽമാൻഖാൻ നായകനായ ഭജ്‌റംഗി ഭായ്ജാൻ ചിത്രം പുറത്തിറങ്ങിയതോടെയാണ് ഗീത വാർത്തകളിൽ ഇടംനേടിയത്. തുടർന്ന് ഗീതയെ മോചിപ്പിക്കാൻ സുഷമ സ്വരാജ് നേരിട്ട് ഇടപെടുകയായിരുന്നു. ഇന്ത്യയിലെ ബന്ധുക്കളെ ഗീത തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മടങ്ങി വരവ്. ഗീതയുടേയും ബന്ധുക്കളുടേയും രക്തസാമ്പിളുകൾ ഇന്ന് തന്നെ ശേഖരിക്കും. എയിംസിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇരുപത് ദിവസത്തെ കാത്തിരിപ്പ് പരിശോധനാ ഫലം പുറത്തുവരാൻ ആവശ്യമുണ്ട്. ഇതിന് ശേഷമാകും ഗീതയെ ബന്ധുക്കൾക്ക് കൈമാരുന്നതിൽ തീരുമാനം എടുക്കൂ.

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമിഷണർ അയച്ചുകൊടുത്ത ഫോട്ടോയിൽനിന്ന് ഗീത ബന്ധുക്കളെ തിരിച്ചറിഞ്ഞതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് നേരത്തെ പറഞ്ഞിരുന്നു. ബിഹാറിൽനിന്നുള്ള കുടുംബത്തിന്റെ ഫോട്ടോയാണ് ഗീത തിരിച്ചറിഞ്ഞത്. കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഗീതയെ 15 വർഷം മുമ്പാണ് പാക്കിസ്ഥാൻ അതിർത്തിരക്ഷാസേന കണ്ടെത്തുന്നത്. ഇന്ത്യയിൽ നിന്ന് അതിർത്തികടന്ന് പാക്കിസ്ഥാനിലെത്തിയ ഗീത ഇപ്പോൾ 23 വയസ്സുള്ള യുവതിയായി. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിപ്പെട്ട ബധിരയും മൂകയുമായ ബാലികയെ ഹനുമാൻ ഭക്തനായ ബ്രാഹ്മണയുവാവ് 'ബജ്രംഗി' (സൽമാൻ ഖാൻ ) ഏറെക്കാലം സംരക്ഷിക്കുന്നതും പിന്നീട് അവളുടെ നാട് പാകിസ്ഹാനിലാണെന്ന് മനസ്സിലാക്കുമ്പോൾ ബന്ധുക്കളെ കണ്ടെത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് കബീർ ഖാൻ സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം. സിനിമയെ വെല്ലുന്ന അനുഭവങ്ങളാണ് ഗീതയുടേത്.

ഈ സിനിമ പുറത്തുവന്നതോടെയാണ് ഗീതയുടെ ദുരിതവും വാർത്തകളിൽ നിറയുന്നത്. ഈ സാഹചര്യത്തിലാണ് ഗീതയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ഇന്ത്യൻ ദേശീയ ഉപദേഷ്ടാവുമായുള്ള ചർച്ചയ്ക്ക് പാക് ദേശീയ ഉപദേഷ്ടാവ് ഡൽഹിയിൽ എത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഈ ചർച്ച നടന്നില്ല. ഈ സാഹചര്യത്തിൽ ഗീതയേയും ഇന്ത്യയിലെത്തിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പാക്കിസ്ഥാൻ വെളിപ്പെടുത്തി. ഇതോടെയാണ് ഗീതയുടെ കഥ വീണ്ടും ചർച്ചയായത്. തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് പ്രശ്‌നത്തിൽ ഇടപെട്ടു. അങ്ങനെയാണ് ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തിയത്.

പതിനഞ്ച് വർഷം മുമ്പ് പാക് പഞ്ചാബിലെ അതിർത്തിഗ്രാമത്തിൽ നിന്ന് റേഞ്ചേഴ്‌സ് ഭടന്മാർ കണ്ടെത്തിയ ബാലികയുടെ സംരക്ഷണച്ചുമതല പാക്കിസ്ഥാനിലെ സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷന് കൈമാറുകയായിരുന്നു. കറാച്ചിയിലെ ശിശുമന്ദിരത്തിൽ സംഘടനയുടെ അധ്യക്ഷ ബിൽക്കീസ് എദി അവൾക്ക് 'ഗീത' എന്ന് പേരിട്ടു. ഇതിനിടെ, ഇന്ത്യയിലെ അവളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൈന്ദവ പെൺകുട്ടിയെ പോലെയാണ് ഗീതയെ അവർ വളർത്തിയതും. സംസാരശേഷിയില്ലാത്ത ഗീതയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതായിരുന്നു വെല്ലുവിളി. അവൾ ഇടയ്ക്കിടെ എഴുതിക്കാണിക്കുന്ന 193 എന്ന നമ്പർ വീടിന്റെ നമ്പർ ആണെന്നും ഇന്ത്യയുടെ മാപ്പിൽ തൊട്ടുകാണിക്കുന്നതിൽ നിന്ന് തെലങ്കാനയിലോ ഛത്തീസ്‌ഗഢിലോ ആവാം അവളുടെ വീടെന്നും ഊഹിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP