Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധത്തിന്റെ വക്കിൽ നിന്ന് നീട്ടിയത് സൗഹൃദത്തിന്റെ കരങ്ങൾ; ഖത്തറിനെ പടിക്ക് പുറത്ത് നിർത്തിയ സൗദി അടക്കമുള്ള നാല് രാജ്യങ്ങളുടെ മനസ് മാറി; ഉപരോധം പിൻവലിച്ചതോടെ മൂന്നരവർഷത്തെ ശത്രുതയുടെ മഞ്ഞുരുകി; ഗൾഫിൽ സൗഹൃദത്തിന്റെയും സ്ഥിരതയുടെയും പ്രതീക്ഷ ഉണർത്തി ജിസിസി ഉച്ചകോടിയിൽ കരാർ ഒപ്പിട്ടു; സൗദിക്ക് പുറമേ ഖത്തറുമായി ചങ്ങാത്തം കൂടുന്നത് യു എ ഇയും ബഹ്‌റൈനും ഈജിപ്തും

യുദ്ധത്തിന്റെ വക്കിൽ നിന്ന് നീട്ടിയത് സൗഹൃദത്തിന്റെ കരങ്ങൾ; ഖത്തറിനെ പടിക്ക് പുറത്ത് നിർത്തിയ സൗദി അടക്കമുള്ള നാല് രാജ്യങ്ങളുടെ മനസ് മാറി; ഉപരോധം പിൻവലിച്ചതോടെ മൂന്നരവർഷത്തെ ശത്രുതയുടെ മഞ്ഞുരുകി; ഗൾഫിൽ സൗഹൃദത്തിന്റെയും സ്ഥിരതയുടെയും പ്രതീക്ഷ ഉണർത്തി ജിസിസി ഉച്ചകോടിയിൽ കരാർ ഒപ്പിട്ടു; സൗദിക്ക് പുറമേ ഖത്തറുമായി ചങ്ങാത്തം കൂടുന്നത് യു എ ഇയും ബഹ്‌റൈനും ഈജിപ്തും

മറുനാടൻ ഡെസ്‌ക്‌

ദോഹ: വർഷങ്ങളായി നിലനിന്ന വേദനാജനകമായ ശത്രുത ഉരുകിത്തീർന്നു. ഖത്തർ ഇനി ഒറ്റയ്ക്കല്ല. അയൽക്കാരായ അറബ് രാഷ്ട്രങ്ങളുമായി ബന്ധം പുനഃ സ്ഥാപിച്ചു. ഖത്തറിനെതിരെ സൗദി അറേബ്യ അടക്കം നാലു രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം പിൻവലിച്ചു. ജിസിസി ഉച്ചകോടിയിൽ കരാർ ഒപ്പിട്ടു. ഇതോടെ മൂന്നര വർഷത്തെ ഗൾഫ് പ്രതിസന്ധിക്ക് വിരാമമായി.

സൗദി അറേബ്യ കഴിഞ്ഞ ദിവസം ഖത്തറുമായുള്ള അതിർത്തി തുറന്നിരുന്നു. കര, ആകാശ, സമുദ്ര അതിർത്തികൾ തുറന്നതായി മധ്യസ്ഥത വഹിച്ച കുവൈത്താണ് പ്രഖ്യാപിച്ചത്. ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതോടെ അവസാനിക്കുന്നത്. 2017 ജൂൺ അഞ്ചിനാണ് ഖത്തറിനെതിരെ ഉപരോധം ഏർപെടുത്തുന്നത്.

എല്ലാ ഗൾഫ് രാജ്യങ്ങളേയും ഒന്നിപ്പിക്കാനുള്ളതാണ് ജിസിസി ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സൗദിയിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ഉപരോധം പിൻവലിച്ചത്.
യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സൗദിക്കു പുറമേ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും മൂന്ന് സഖ്യരാഷ്ട്രങ്ങളും ഖത്തറുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പ്രതികരിച്ചു.

ഉച്ചകോടിയിൽ പങ്കെടുക്കാനായി അൽഉലയിൽ വിമാനമിറങ്ങിയ ഖത്തർ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയെ എതിരേറ്റത് ബഹിഷ്‌കരണ വിഷയത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായിരുന്നു. കൊറോണാ പ്രോട്ടോകോൾ വകവെക്കാതെ ഇരുവരും പരസ്പ്പരം ആശ്ലേഷിച്ചു. അതോടെ, ഈ രാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിന്ന വേദനാജനകമായ ശത്രുത ഇതോടെ ഉരുകിത്തീരുകയായിരുന്നു.

ഗൾഫ് ഉച്ചകോടിയിലേയ്ക്ക് ഖത്തർ അമീറിനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരിട്ട് ക്ഷണിക്കുകയായിരുന്നു. ദിവസങ്ങൾക്കകം ഖത്തർ - സൗദി യാത്രാ നിരോധനം സൗദി അറേബ്യ എടുത്തു കളഞ്ഞു. തുടർന്ന്, മണിക്കൂറുകൾക്കകം ഖത്തർ ഭരണാധികാരി സൗദിയിൽ വിമാനമിറങ്ങി. മേഖലാ സൗഹൃദത്തിന്റെ സുലഭമല്ലാത്ത അനുഭവം.

2017 ലാണ് ഖത്തറുമായുള്ള നയതന്ത്ര, യാത്രാ, ഉഭയകക്ഷി ബന്ധങ്ങൾ സൗദി അറേബ്യ വിച്ഛേദിച്ചത്. തുടർന്ന്, യു എ ഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സൗദിയുടെ പാത പിന്തുടരുകയായിരുന്നു. ഭീകര വാദത്തോടുള്ള ഖത്തറിന്റെ സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു ഈ രാജ്യങ്ങൾ ഖത്തറുമായുള്ള സൗഹൃദം വേണ്ടെന്നു വെച്ചത്. മൂന്നര വർഷങ്ങൾക്ക് ശേഷം ആരും പ്രത്യേകിച്ചൊന്നും നേടാതെ തന്നെ ബഹിഷ്‌കരണം വേണ്ടെന്നു വെക്കുമ്പോൾ കഴിഞ്ഞ കാലത്തെ ഓർത്ത് എല്ലാവരും ഖിന്നരാവുമെന്ന് ഉറപ്പ്. അതോടൊപ്പം, ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഐക്യം പുനഃസ്ഥാപിക്കാൻ ആദ്യം തൊട്ടേ രംഗത്തുണ്ടായിരുന്ന അന്തരിച്ച കുവൈത് അമീർ ജാബിർ അൽസബാഹിന്റെ അഭാവം എല്ലാവരിലും സങ്കടം ജനിപ്പിക്കുകയുമാണ്.

അമേരിക്കയും ഇസ്രായയേലും ഒരു വശത്തും ഇറാൻ മറുവശത്തും നിന്ന് പ്രകോപനപരമായ നീക്കങ്ങൾ നടത്തുന്ന പുതിയ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണ്. ഇക്കാര്യം മുൻ നിർത്തി അമേരിക്കയും ഗൾഫിലെ ശത്രുത തീർക്കാൻ രംഗത്തുണ്ടായിരുന്നു.

കുവൈത് അമീർ നവാഫ് അൽഅഹ്മദ് അൽസബാഹ്, ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആലുഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആലുസഈദ്, യു എ ഇ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബിൻ റാഷിദ് എന്നിവരും ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാനായി അൽഉലയിലെത്തിയിരുന്നു.

ഇവർക്ക് പുറമെ, ഈജിപ്ത്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്റിയും സൗദിയിലെത്തിയിട്ടുണ്ട്.യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന മധ്യപൗരസ്ത്യദേശത്തെ സംബന്ധിച്ചിടത്തോളം നിർണായക തീരുമാനങ്ങൾക്ക് ഗൾഫ് ഉച്ചകോടി വേദിയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP