Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഴിഞ്ഞ വട്ടം തെരേസ മെയ്‌ തട്ടിത്തെറിപ്പിച്ച മോഹപദവി ഒടുവിൽ തേടിയെത്തി; ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി; 66 ശതമാനം വോട്ടോടെ ജോൺസണെ നേതാവായി തെരഞ്ഞെടുത്ത് കൺസർവേറ്റീവ് പാർട്ടി; സത്യപ്രതിജ്ഞ നാളെ; കാലാവധി പൂർത്തിയാക്കാതെ തെരേസാ മേ രാജി വച്ചൊഴിയുമ്പോൾ നറുക്ക് വീഴുന്നത് മുൻ ലണ്ടൻ മേയർക്ക്; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്സിറ്റിന് വേഗത കൂടും; പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത സുഹൃത്ത്

കഴിഞ്ഞ വട്ടം തെരേസ മെയ്‌ തട്ടിത്തെറിപ്പിച്ച മോഹപദവി ഒടുവിൽ തേടിയെത്തി; ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി;  66 ശതമാനം വോട്ടോടെ ജോൺസണെ നേതാവായി തെരഞ്ഞെടുത്ത് കൺസർവേറ്റീവ് പാർട്ടി; സത്യപ്രതിജ്ഞ നാളെ; കാലാവധി പൂർത്തിയാക്കാതെ തെരേസാ മേ രാജി വച്ചൊഴിയുമ്പോൾ നറുക്ക് വീഴുന്നത് മുൻ ലണ്ടൻ മേയർക്ക്; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്സിറ്റിന് വേഗത കൂടും; പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത സുഹൃത്ത്

മറുനാടൻ ഡെസ്‌ക്‌

 ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജയിച്ചുകയറിയ ബോറിസ് ജോൺസൺ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷി അംഗങ്ങൾ 92,153 വോട്ടുനൽകിയാണ് ജോൺസണെ അംഗീകരിച്ചത്. എതിരാളി ജെറമി ഹണ്ടിന് കിട്ടിയത് 46,656 വോട്ടുകൾ. ജോൺസൺ ബുധനാഴ്ച സ്ഥാനമേൽക്കും. പുതിയ പ്രധാനമന്ത്രി നേരത്തെ വിദേശകാര്യമന്ത്രിയും ലണ്ടൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ ടീമിനെ ജോൺസൺ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. താൻ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാർ ആവർത്തിച്ച് തള്ളിയതോടെ തെരേസ മെയ്‌ രാജി പ്രഖ്യാപിച്ചപ്പോഴാണ് നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

തെരേസാ മേയുടെ പിൻഗാമിയായാണ് ബോറിസ് പ്രധാനമന്ത്രിയായി എത്തുന്നത്. ബ്രക്സിറ്റ് കരാറിൽ പാർലമെന്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് തെരേസ മേ രാജി പ്രഖ്യാപിച്ചത്. തെരേസാ മേ ഉടൻ തന്നെ രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബ്രക്സിറ്റ് വാഗ്ദാനങ്ങൾ നൽകിയാണ് ബോറിസ് ജോൺസനും പ്രധാനമന്ത്രി പദത്തിൽ എത്തിയിരിക്കുന്നത്. ബ്രക്സിറ്റ് വിഷയത്തിൽ ഏറെ വെല്ലുവിളികളും ആരോപണങ്ങളും നേരിട്ട തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രക്‌സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.ഈ വരുന്ന ഒക്ടോബർ 31ന് മുമ്പ് ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസുള്ളത്. എന്നാൽ ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രിമാർ രംഗത്തെത്തിയിട്ടുമുണ്ട്.

ബ്രിട്ടന്റെ ഐക്യത്തിനായി താൻ നിലകൊള്ളുമെന്ന് ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പിനെ തുടർന്ന പ്രഖ്യാപിച്ചു. ഉറങ്ങുന്ന ഭീമനെ പോലെ സ്വയംനിരാസത്തിന്റെയും, പ്രതിലോമചിന്തകളുടെയും കുരുക്കുകളിൽ നിന്ന് മികച്ച വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകും, ബോറിസ് ജോൺസൺ പറഞ്ഞു. പാർട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മിൽട്ടൺ രാജിവച്ചു.

കരാറുകളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ ജോൺസൺ പിന്തുണയ്ക്കുന്നതിനെ എതിർത്താണ് രാജി. കടുത്ത ബ്രെക്സിറ്റ് അനുകൂലികളെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു. 1.6 ലക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെ പോസ്റ്റൽ വോട്ടാണ് ഭരിക്കുന്ന പാർട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ ജോൺസന് അനുകൂലമായിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

ബോജോ അണികൾക്ക് പ്രിയങ്കരൻ

പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോൺസന്റെ ബ്രെക്സിറ്റ് നയങ്ങളോട് പാർട്ടിയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബർ 31നു മുൻപ് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ജോൺസൻ പ്രഖ്യാപിച്ചിരുന്നു.

കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന ഹിത പരിശോധനയിൽ അവസാന നാലു പേരിൽ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ്, മൈക്കേൽ ഗോവ് എന്നിവർ അവസാന വോട്ടിങ്ങിൽ പുറംതള്ളപ്പെട്ടതോടെയാണ് ബോറിസ് ജോൺസൻ, ജെറമി ഹണ്ടും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടന്നത്. എംപിമാർക്കിടയിൽ അത്ര പ്രിയങ്കരൻ അല്ലാതിരുന്നിട്ടും നേതൃ പദവി മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബഹുദൂരം മുന്നിൽ നിന്ന വായാടി എന്നറിയപ്പെടുന്ന 'ബോജോ'' പാർട്ടി അണികൾക്കിടയിൽ ഏറെ ബഹുജന സമ്മതനാണ്. അതിനാൽ അനായാസ വിജയമാണ് ബോറിസ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്.

പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത മിത്രം

ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം വിലയിരുത്തുമ്പോൾ തികഞ്ഞ പ്രായോഗിക വാദിയായാണ് ബോറിസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ ജോ ജോൺസൺ ആകട്ടെ തികഞ്ഞ ഇന്ത്യൻ അനുകൂലിയാന്നെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന വിശേഷണമാണ് ജോയോടൊപ്പം ഉള്ളത്. ഇതേ കാര്യത്തിൽ ബോറിസും പിന്നിലല്ല. ലണ്ടൻ മേയർ ആയിരിക്കെ ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിലും മുംബൈയിലും ബിസിനസ് ഓഫിസുകൾ ആരംഭിക്കുന്നതിൽ ബോറിസിന്റെ റോൾ ചെറുതല്ല. ലണ്ടനിൽ പതിവായി മേയറുടെ പേരിൽ തന്നെ ദീപാവലി ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ബോറിസ് 2016ലെ ആഘോഷത്തിന് പ്രധാന സ്പോൺസർ ആയി കേരള ടൂറിസത്തെ തിരഞ്ഞെടുത്തത് മലയാളികൾക്കും ഏറെ ആഹ്ലാദം പകരുന്ന വാർത്ത ആയിരുന്നു.

തെരേസ മേ മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോൾ കാശ്മീർ വിഷയത്തിൽ മുൻപിൻ നോക്കാതെ അഭിപ്രായം പറഞ്ഞ ബോറിസ് ഇന്ത്യ വിരുദ്ധതയുടെ ലേബൽ എടുത്തണിഞ്ഞതും മറക്കാനാകില്ല. എന്നാൽ പിന്നീട് തെരേസയുമായി തെറ്റിപ്പിരിഞ്ഞു മന്ത്രി സ്ഥാനം നഷ്ടമായ ബോറിസ് ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. മൂന്നു വർഷം മുൻപ് ബ്രക്സിറ്റ് ഹിതപരിശോധനയിൽ തന്റെ നയങ്ങൾ ജനങ്ങൾ അംഗീകരിക്കപ്പെടാതിരുന്നതോടെ അന്നത്തെ പ്രധാനമന്ത്രി രാജി വച്ചപ്പോൾ ഏറ്റവും സാധ്യത കൽപിച്ചിരുന്നത് ബ്രക്സിറ്റ് വാദിയായ ബോറിസിന് ആയിരുന്നു. അന്നദ്ദേഹം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു.

മൂന്നു വർഷം മുൻപ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രക്സിറ്റ് ഫലം വന്നപ്പോൾ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ബോറിസിന് കൂടെ ഉണ്ടായിരുന്ന മൈക്കേൽ ഗോവിന്റെ ചതി പ്രയോഗം മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നിന്നോണം പ്രധാനമന്ത്രി പദവി നഷ്ടമായത്. അവസാന നിമിഷം ഗോവ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബോറിസ് മാന്യതയുടെ പേരിൽ പിന്മാറുക ആയിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിൽ നിന്നാണ് സർവ സമ്മത സ്ഥാനാർത്ഥി ആയി തെരേസ ഉയർന്നു വരുന്നത്. ഇതോടെ ബ്രക്സിറ്റ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബോറിസിനെ വിദേശ മന്ത്രാലയ ചുമതല ഏൽപ്പിച്ചു സമാശ്വസിപ്പിക്കുക ആയിരുന്നു തെരേസ.

എന്നാൽ മൂപ്പിളമ തർക്കം അകത്തും പുറത്തും ഉണ്ടായതോടെ ബോറിസിനെ പുറത്താകുന്നതിൽ തെരേസ വിജയിച്ചു. അന്ന് മുതൽ തെരേസ മെയെ കസേരയിൽ നിന്നിറക്കാൻ ബോറിസ് നടത്തിയ കളികൾ ഒട്ടും മോശമല്ല. ഒടുവിൽ വീണ്ടും അവസരം കൈവന്നപ്പോൾ പഴയ ചരിത്രം ഓർമ്മിപ്പിച്ചു മൈക്കൽ ഗോവ് അവസാന മൂന്നു പേരിൽ ഒരാൾ ആയി മാറിയതോടെ ബോറിസ് ക്യാമ്പ് സകല ശക്തിയും പുറത്തെടുത്താണ് വെറും രണ്ടു വോട്ടിന് മൈക്കേലിനെ മൂലയ്ക്കിരുത്തിയത്. ഇതിൽ ഒരു മധുര പ്രതികാരം കൂടിയാണ് ബോറിസ് ആസ്വദിക്കുന്നത്.

എന്നാൽ ബോറിസ് നൽകുന്ന വാഗ്ദാനം അനുസരിച്ചു വെറും 99 ദിവസങ്ങളാണ് ബ്രക്സിറ്റിനായി അവശേഷിക്കുന്നത്. തെരേസ മേ രണ്ടു വർഷം കൊണ്ട് നടപ്പാക്കാൻ തുനിഞ്ഞ കാര്യം ഇത്ര ചെറിയ വേഗത്തിൽ ബോറിസിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. പാർലിമെന്റിൽ വീണ്ടും അംഗീകാരം തേടുമ്പോൾ തെരേസക്ക് സംഭവിച്ച വീഴ്ച ബോറിസിനും ഉണ്ടാകില്ലേ എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ തെരേസയെ എതിർത്തവരിൽ നല്ല പങ്കും ബോറിസിന് പിന്തുണ നൽകും എന്നാണ് കരുതപ്പെടുന്നത്.

കാരണം ഈ വിഷയത്തിൽ ബോറിസ് പരാജയപ്പെട്ടാൽ സർക്കാർ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത ഒട്ടു മിക്ക എംപിമാരും ആഗ്രഹിക്കുന്നില്ല. അക്കാരണത്താൽ തന്നെ തന്റെ ജോലി പ്രയാസം കൂടാതെ നടപ്പാക്കാൻ ബോറിസിന് കഴിയും എന്നാണ് വിലയിരുത്തൽ. കൂടുതൽ സ്വതന്ത്രമായും സൗഹാർദ്ദപരമായും പെരുമാറുന്ന ബോറിസിന് പാർട്ടിയിൽ സഹപ്രവർത്തകർക്കിടയിൽ കൂടുതൽ വിശ്വാസം നേടിയെടുക്കാൻ സാധിക്കും എന്ന് വിലയിരുത്തുന്നവർ അനേകമാണ്.

തെരേസ മെയ്ക്ക് ഇല്ലാതെ പോയതും ഈ സവിശേഷതയാണ്. അവരുടെ കടുംപിടുത്ത ശൈലിയാണ് പാർട്ടി എംപിമാരെ പോലും ശത്രുക്കളാക്കി മാറ്റിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബോറിസിന്റെ സർക്കാർ കൂടുതൽ മൃദു സമീപനം സ്വീകരിക്കുന്നതിനാൽ കടുത്ത നിലപാടുകൾ എടുക്കേണ്ട സാഹചര്യത്തിൽ പോലും സമവായം സൃഷ്ടിക്കപ്പെടും എന്നാണ് ബോറിസ് അനുകൂലികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP