Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിക്കുണ്ടായ അതേ തലവേദന കെ.മോഹൻ കുമാറിനും വന്നപ്പോൾ തരൂരിനും സങ്കടം; ഹൈക്കമാൻഡ് പ്രത്യേക നിരീക്ഷകനെ വച്ച് തരൂരിനെ രക്ഷിച്ചെങ്കിൽ മോഹൻ കുമാറിന്റെ പരാതി തീർക്കാൻ ഓടിയെത്തുക തരൂർ മാത്രമല്ല കെ.മുരളീധരനും; പ്രചാരണത്തിൽ മെല്ലെപ്പോക്കെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരിഭവത്തിന് പരിഹാരം; താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിനെത്തിയില്ലെന്ന് മുരളി; പിന്തുണയുമായി ഉടൻ വരുമെന്ന് തരൂരും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിക്കുണ്ടായ അതേ തലവേദന കെ.മോഹൻ കുമാറിനും വന്നപ്പോൾ തരൂരിനും സങ്കടം; ഹൈക്കമാൻഡ് പ്രത്യേക നിരീക്ഷകനെ വച്ച് തരൂരിനെ രക്ഷിച്ചെങ്കിൽ മോഹൻ കുമാറിന്റെ പരാതി തീർക്കാൻ ഓടിയെത്തുക തരൂർ മാത്രമല്ല കെ.മുരളീധരനും; പ്രചാരണത്തിൽ മെല്ലെപ്പോക്കെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരിഭവത്തിന് പരിഹാരം; താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിനെത്തിയില്ലെന്ന് മുരളി; പിന്തുണയുമായി ഉടൻ വരുമെന്ന് തരൂരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സിപിഎമ്മും ബിജെപിയും പണമിറക്കി പ്രചാരണം നടത്തുമ്പോൾ, യുഡിഎഫിന്റെ പ്രചാരണത്തിന് താഴെതട്ടിൽ ആളെ കിട്ടുന്നില്ലെന്നും, സജീവമല്ലെന്നുമുള്ള സ്ഥാനാർത്ഥി കെ.മോഹൻ കുമാറിന്റെ തുറന്നടിക്കൽ കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് .പാർട്ടി സംവിധാനം മുഴുവനിറക്കി എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ ആദ്യഘട്ടത്തിൽ യുഡിഎഫ് പിന്നിലാണ്. താഴെ തട്ടിലുള്ള പ്രചാരണവും വേണ്ടത്ര സജീവമായിട്ടില്ല. ഇക്കാര്യത്തിൽ കെ.മോഹൻകുമാറിനു പരാതിയുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഉൾക്കൊണ്ട് വരും ദിവസങ്ങളിൽ നേതാക്കൾ കുറച്ചുകൂടി ഗൗരവത്തോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മോഹൻകുമാർ പറഞ്ഞു. മോഹൻ കുമാറിന്റെ പരാതിക്ക് മറുപടിയുമായി കെ.മുരളീധരനും, ശശി തരൂരും എത്തി.

താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിന് എത്തിയില്ലെന്ന് മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റിയും താനും ഒറ്റയ്ക്കാണ് പ്രചാരണം നടത്തിയത്. അത്തരമൊരു ഘട്ടത്തിലാണ് 7600 വോട്ടിന് ജയിച്ചത്. തനിക്ക് ഒരുഭാഗത്ത് നിന്നും സഹായം കിട്ടിയില്ല. എന്നാൽ, ഇത്തവണ അങ്ങനെയല്ല, സംസ്ഥാന നേതാക്കൾ സജീവമായി രംഗത്തുണ്ട്. ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതിനാൽ പ്രചാരണം മുടങ്ങില്ല. താൻ ഇടയ്ക്ക് അവിടെ ശ്രദ്ധിക്കുന്നുണ്ട്. പാർലമെന്റ് അംഗമെന്ന നിലയിൽ തന്നെ ഏൽപ്പിച്ച ജോലി കൂടി പൂർത്തിയാക്കേണ്ടതുണ്ട്. വടകരയിലെ തിരക്കുകൾ കഴിഞ്ഞാൽ വട്ടിയൂർക്കാവിലെത്തുമെന്നും മുരളീധരൻ പറഞ്ഞു.
താൻ നിർദ്ദേശിച്ചയാളെ സ്ഥാനാർത്ഥിയാക്കത്തതിനെ തുടർന്നു മണ്ഡലത്തിലെ മുൻ എംഎൽഎ കെ.മുരളീധരനും പ്രചാരണരംഗത്ത് സജീവമല്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ കെ മുരളീധരനും ശശിതരൂരും എംപിമാരാണ് എന്നും ഇരുവർക്കും തിരക്കുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. സ്ഥാനാർത്ഥിക്ക് പരാതികൾ ഉണ്ടെങ്കിൽ അക്കാര്യം ഗൗരവത്തോടെ തന്നെ കാണും. മുരളീധരനും ശശി തരൂരും എത്താതത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് എന്നും ഇരു നേതാക്കളും ശനിയാഴ്ച വൈകിട്ടോടെ തലസ്ഥാനത്ത് എത്തുമെന്നും മണ്ഡലത്തിൽ സജീവമാകുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

പരാതി ഉയർന്നതോടെ തരൂരും ഫേസ് ബുക്കിൽ വിശദീകരണവുമായി എത്തി.നേരത്തെ നിശ്ചയിച്ച പരിപാടികൾ കാരണമാണ് തിരുവനന്തപുരത്ത് ഇല്ലാത്തതെന്നും നാളെ മുതൽ പ്രചാരണത്തിൽ സജീവമാകുമെന്നും ശശി തരൂർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഡൽഹിയിൽ പാർലമെന്ററി കമ്മിറ്റി യോഗത്തിലും ഇൻഡോറിൽ മുൻ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തീരുമാനിച്ച പരിപാടികളായിരുന്നു രണ്ടും. നാളെ ഡൽഹിയിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിലും പ്രസംഗിക്കേണ്ടതുണ്ട്. അതുകഴിഞ്ഞാൽ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. യുഡിഎഫ് സ്ഥാനാർത്ഥിയെ താൻ പൂർണമായും പിന്തുണയ്ക്കുന്നു. മോഹൻ കുമാറിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കും. അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നുവെന്നും ശശി തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, നാളെ മുതൽ കെ മുരളീധരൻ മണ്ഡലത്തിൽ സജീവമാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. മണ്ഡലത്തിന്റെ ചുമതല യെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിൽ ആദ്യഘട്ടത്തിലെ ഉഴപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശശി തരൂരിന് തലവേദനയായിരുന്നു. ഹൈക്കമാൻഡ് ഇടപെട്ടാണ് തീർത്തത്. സമാനപ്രശ്‌നമാണ് ഇപ്പോൾ മോഹൻകുമാറും നേരിടുന്നത്. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിന് പിന്നാലെ കെ മുരളീധരൻ വടകരയിലേക്ക് പോയി. ശശി തരൂർ എംപി ഉത്തരേന്ത്യയിലാണ്. രണ്ടു പേരുടേയും പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണെങ്കിലും വട്ടിയൂർക്കാവിൽ ആവേശം പോരെന്നാണ് മോഹൻകുമാറിന്റെ പരാതി.

സിറ്റിങ് സീറ്റായ വട്ടിയൂർക്കാവിൽ ജയത്തിൽ കുറഞ്ഞ് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എന്ന് പാർട്ടി വ്യക്തമാക്കുമ്പോഴാണ് പരാതിയുമായി സ്ഥാനാർത്ഥി തന്നെ രംഗത്ത് വന്നിരിക്കുന്നത്. മണ്ഡലത്തിൽ സിപിഎം പ്രചാരണത്തിൽ വളരെ മുന്നോട്ട് പോയിരിക്കുന്നു. പണമൊഴുക്കിയുള്ള സിപിഎം ബിജെപി പ്രചാരണത്തിന് മുന്നിൽ യുഡിഎഫിന് പിടിച്ച് നിൽക്കാൻ കഴിയുന്നില്ലെന്ന് മോഹൻകുമാർ പറയുന്നു. കെ മുരളീധരൻ രണ്ട് തവണ വിജയിച്ച മണ്ഡലത്തിൽ മോഹൻകുമാർ പരാജയപ്പെട്ടാൽ അത് പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് തന്നെ കാരണമാകും. സ്ഥാനാർത്ഥി നിർണയ സമയത്ത് കെ മുരളീധരൻ വാദിച്ചത് പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ്. എന്നാൽ മുരളീധരന്റെ താൽപര്യം കണക്കിലെടുക്കാതെയാണ് മോഹൻകുമാറിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്

സീറ്റിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന പേരാണ് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റേതും. സീറ്റ് ലഭിക്കാത്തതിനാൽ സനൽകുമാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും പ്രചാരണത്തിൽ പിന്നോട്ട് നിൽക്കുന്ന അവസ്ഥയാണ്. മറുവശത്ത് ഇടത്പക്ഷ സ്ഥാനാർത്ഥി വികെ പ്രശാന്തിന്റെ പ്രചാരണ പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ്. മണ്ഡലത്തിൽ തലസ്ഥാന നഗരത്തിന്റെ ജനപ്രിയ മേയർ തന്നെ സ്ഥാനാർത്ഥിയായതോടെ വിഭാഗീയത പോലും മാറ്റിവച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ആദ്യ റൗണ്ട് പ്രചാരണം കഴിയുമ്പോൾ മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് മുൻതൂക്കവും പ്രശാന്തിനാണ്. യുവാവ് എന്നതും പ്രളയ സമയത്ത് നടത്തിയ ഇടപെടലുകളും യുവാക്കൾക്കും നിഷ്പക്ഷർക്കുമിടയിൽ സ്വാധീനം ചെലുത്തുന്നതിലേക്ക് എത്തിക്കാൻ പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്.

ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തും എന്നാണ് കരുതിയത് എങ്കിലും അവസാന നിമിഷം അപ്രതീക്ഷിതമായിട്ടാണ് എസ് സുരേഷ് സ്ഥാനാർത്ഥിയായി എത്തിയത്. അത്തരത്തിൽ ചില ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നുണ്ടെങ്കിലും കുമ്മനം രാജശേഖരൻ നേരിട്ടാണ് സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മണ്ഡലത്തിൽ സിപിഎം മേൽക്കൈ നേടുന്നത് ഒഴിവാക്കാനായി പ്രശാന്തിന്റെ സ്ഥാനാർത്ഥിത്വം പോലും മന്ത്രി കടകംപള്ളിയുടെ ചതിയാണ് എന്ന രീതിയിലേക്ക് ചർച്ചയ്ക്കെത്തിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

വട്ടിയൂർക്കാവിൽ തന്റെ നോമിനിയായ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാത്ത നീരസം മുരളിക്ക് ഇപ്പോഴും ഉണ്ട്. ഒപ്പം തന്നെ മോദി സ്തുതി വിഷയത്തിൽ തരൂരുമായി വലിയ വാക്പോരും പരസ്യമായുള്ള വിഴുപ്പലക്കലും നടത്തിയ നേതാക്കളാണ് തരൂരും മുരളീധരനും. അതുകൊണ്ട് തന്നെ ഇരുവരും മണ്ഡലത്തിൽ എത്തിയ ശേഷം കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകും എന്നതിലും വലിയ ആശങ്കയുണ്ട് കോൺഗ്രസ് പ്രവർത്തകർക്ക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP