Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഭിനേത്രിക്കെതിരേ നർത്തകിയെ ഇറക്കാൻ കോൺഗ്രസ് നീക്കം; വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ നേരിടാൻ അദ്ധ്യാപക സംഘടനാ നേതാവ് ഷാഹിദ ടീച്ചറോ?

അഭിനേത്രിക്കെതിരേ നർത്തകിയെ ഇറക്കാൻ കോൺഗ്രസ് നീക്കം; വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ നേരിടാൻ അദ്ധ്യാപക സംഘടനാ നേതാവ് ഷാഹിദ ടീച്ചറോ?

ആലപ്പുഴ : വടക്കാഞ്ചേരിയിൽ കെ പി എസി ലളിതയെ ഇറക്കി സീറ്റു പിടിക്കാൻ തയ്യാറെടുക്കുന്ന സി പി എമ്മിനു വല്ലുവിളി ഉയർത്തി മറ്റൊരു താരത്തെ ഇറക്കാൻ കോൺഗ്രസ് നീക്കം. ലളിത വടക്കാഞ്ചേരിക്കാർക്ക് മരുമകളെങ്കിൽ എതിർക്കാനെത്തുന്ന കോൺഗ്രസ് താരം മകൾ തന്നെ. കെ പി എസ് ടി യു സംസ്ഥാന വനിതാ വിഭാഗം അദ്ധ്യക്ഷയും നർത്തകിയുമായ ഷാഹിദ ടീച്ചറിനെയാണ് കോൺഗ്രസ് ഗോദായിലിറക്കാൻ നീക്കം നടത്തുന്നത്.

അഭിനയ വൈഭവമില്ലെങ്കിലും നടനവൈഭവത്തിലും സഹകരണത്തിലും ഷാഹിദ ടീച്ചറെ മറികടക്കാൻ ലളിതയ്ക്ക് ആകുമോയെന്ന് കണ്ടറിയണം. സംവിധായകൻ ഭരതന്റെ ഇടതുപക്ഷ ചായ്‌വും കെ പി എ സിയുടെ നാടകങ്ങളിൽ അഭിനയിച്ച പരിചയവും മുതലാക്കിയാണ് ലളിതയെ സ്ഥാനാർത്ഥിയാക്കാൻ സിപി എം തീരുമാനിച്ചത്. എന്നാൽ തനിക്ക് സഹായങ്ങൾ ചെയ്തതെല്ലാം കോൺഗ്രസാണെന്ന ലളിതയുടേതായി വന്ന കമന്റുകൾ കോൺഗ്രസ് പ്രചരണവിഷയമാക്കുമെന്നാണ് അറിയുന്നത്.

മികച്ച സംഘാടകയായ ഷാഹിദ ടീച്ചർ സംസ്ഥാനത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ കെ പി എസ് ടി യുവിന്റെ വനിതാ വിഭാഗം ചെയർപേഴ്‌സൺ ആണ്. അദ്ധ്യാപകരുടെ സാർക്ക് സമ്മേളനത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി ശ്രീലങ്കയിലെത്താൻ കഴിഞ്ഞത് ഷാഹിദയുടെ മികച്ച സംഘാടനത്തിന്റെ അംഗീകാരം കൂടിയായിരുന്നു. നിലവിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ ജനറൽ സെക്രട്ടറികൂടിയാണ് ഷാഹിദ. മുൻ യൂത്ത് കോൺഗ്രസ് നേതാവും തൃശൂരിലെ വ്യവസായിയുമായ അബ്ദുൽ റഹ്മാന്റെ ഭാര്യയാണ് ഷാഹിദ.

കോൺഗ്രസിൽ തലമുതിർന്ന വനിതകളുണ്ടെങ്കിലും അവരൊക്കെ ലളിതയ്‌ക്കൊപ്പം പിടിച്ചുനിൽക്കുമോയെന്ന് കോൺഗ്രസിനു ശങ്കയുണ്ട്. വനിതകൾ വരുത്തിവച്ചിട്ടുള്ള വിനകൾ ചില്ലറയല്ലതാനും. തൃശൂരിൽ മൽസരിക്കാൻ ഒരുങ്ങുന്ന ലീഡർ കെ കരുണാകരന്റെ മകൾ പത്മജയ്ക്ക് വടക്കാഞ്ചേരിയെന്നു കേട്ടാൽത്തന്നെ പേടിയാണ്. അച്ഛനും സഹോദരനും തനിക്കും പണികിട്ടിയ സ്ഥലത്ത് മൽസരത്തിനില്ലെന്ന് പത്മജ മനസുകൊണ്ടു തീരുമാനിച്ചുകഴിഞ്ഞു.

പിന്നീട് ഇറക്കാൻ പറ്റിയ ഒരാൾ ലതികാ സുഭാഷാണ്. എന്നാൽ കെ പി എ സി ലളിതക്കു മുമ്പിൽ അവർ ഒന്നുമാകില്ലെന്നു കോൺഗ്രസ് കരുതുന്നതിനാൽ പൊതുസമ്മതയായ യുവസ്ഥാനാർത്ഥിയെയാണ് പാർട്ടി തെരയുന്നത്. കോൺഗ്രസിലെ മറ്റു പെൺപുലികളായ ബിന്ദു കൃഷ്ണ, ഷാഹിദ കമാൽ എന്നിവർ അവരവരുടെ നാട്ടിൽ സീറ്റിനായി ചരടുവലി നടത്തുമ്പോൾ വടക്കാഞ്ചേരിയിലേക്ക് വരാൻ തയാറാവില്ല. ഷാനിമോൾ ഉസ്മാനാകട്ടെ ജയസാദ്ധ്യതയുള്ള സീറ്റു തിരക്കിയുള്ള പ്രയാണത്തിലാണ്. ഈ സാഹചര്യമാണ് നാട്ടുകാരിയായ ഷാഹിദ ടീച്ചർക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.

കെ പി സി സിയുടെ സാദ്ധ്യതാ പട്ടികയിൽ ഇടംനേടിയിട്ടുണ്ടെന്നു കരുതുന്ന ടീച്ചറെ പരീക്ഷിക്കാൻ കോൺഗ്രസ് ഒരുക്കമാണെന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല ഷാഹിദയുടെ ദേശീയ നേതാക്കളുമായുള്ള അടുപ്പം പാർട്ടിയിൽ മറ്റു വിഘ്‌നങ്ങൾക്ക് വഴിവക്കില്ലെന്നും കരുതാം. പിറന്ന നാട്ടിൽ അങ്കം കുറിക്കാൻ ടീച്ചറും തയ്യാറാണെന്നാണ് അറിയുന്നത്. സിറ്റിങ് എം എൽ എയായ സഹകരണ മന്ത്രി സി എൻ ബാലകൃഷ്ണൻ മണ്ഡലത്തിൽ വീണ്ടും മൽസരിക്കുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയെങ്കിലും നിലവിലെ സാഹചര്യങ്ങൾ മാറിമറിഞ്ഞത് കാര്യങ്ങൾ കുഴപ്പത്തിലാക്കി. പിന്നീട് വിട വാങ്ങുന്നതായും സി എൻ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. സി എൻ നിലവിലെ സാഹചര്യം മറികടക്കാനും പാർട്ടിയുടെ പഴയകാല കുത്തക തിരിച്ചുപിടിക്കാനും ഷാഹിദയ്ക്ക് മാത്രമെ കഴിയുകയുള്ളുവെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ട്.

കലാരംഗത്തും അദ്ധ്യാപന ലോകത്തും ഏറെ ബന്ധങ്ങളുള്ള ഷാഹിദയ്ക്ക് ഭർത്തവ് റഹ്മാന്റെ, ജില്ല മുഴുവൻ വ്യാപിച്ചു കിടക്കുന്ന വ്യാപാരബന്ധങ്ങളും തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും. തികഞ്ഞ മതവിശ്വാസിയായ ഷാഹിദ അനുഷ്ഠാനകലകളെ ഉപാസിക്കുന്ന കലാകാരി കൂടിയാണ്. മതേതര വോട്ടുകൾ ഷാഹിദയ്ക്ക് ലഭിക്കുമെന്നുതന്നെയാണ് കോൺഗ്രസ് കരുതുന്നത്. മുസ്ലിം മതവിശ്വാസിയാണെങ്കിലും അനുഷ്ഠാനകലകളിൽ ഷാഹിദയുടെ താല്പര്യവും ഈ മേഖലയുമായുള്ള അടുത്ത ബന്ധങ്ങളും ഇതരമതസ്ഥരെയും ചേർത്തുനിർത്താൻ സാധിക്കുമെന്നും പാർട്ടി കരുതുന്നു.

എം ബി ബി എസ് വിദ്യാർത്ഥിനിയായ മകൾ ജഹ്നാരയും മകൻ നിഹാലും കലോൽസവ വേദികളിലെ മിന്നും താരങ്ങളാണ്. ഷാഹിദയുടെ സംഘാടന വൈഭവവും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും സഹകരണവും വടക്കാഞ്ചേരിയിൽ പാർട്ടിക്ക് തുണയാകുമെന്നുതന്നെയാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP