Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല വിഷയത്തിൽ സിപിഎമ്മിന് ഉറച്ച പിന്തുണ നൽകിയ പുന്നല ശ്രീകുമാറിനെ മാവേലിക്കരയിൽ എൽഎഡിഎഫ് പരീക്ഷിക്കുമോ? ഇടത് സ്ഥാനാർത്ഥി പരിഗണനയിൽ മുമ്പിൽ കെപിഎംഎസ് നേതാവ് തന്നെ; കൊടിക്കുന്നിലിനെ വെട്ടാൻ പുന്നലയോളം പറ്റിയ നേതാവില്ലെന്ന് സൂചിപ്പിച്ച് ഇടത് വൃത്തങ്ങൾ; സിപിഐ സീറ്റ് വിട്ടുകൊടുത്താൽ പുന്നല ഇടത് സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കും

ശബരിമല വിഷയത്തിൽ സിപിഎമ്മിന് ഉറച്ച പിന്തുണ നൽകിയ പുന്നല ശ്രീകുമാറിനെ മാവേലിക്കരയിൽ എൽഎഡിഎഫ് പരീക്ഷിക്കുമോ? ഇടത് സ്ഥാനാർത്ഥി പരിഗണനയിൽ മുമ്പിൽ കെപിഎംഎസ് നേതാവ് തന്നെ; കൊടിക്കുന്നിലിനെ വെട്ടാൻ പുന്നലയോളം പറ്റിയ നേതാവില്ലെന്ന് സൂചിപ്പിച്ച് ഇടത് വൃത്തങ്ങൾ; സിപിഐ സീറ്റ് വിട്ടുകൊടുത്താൽ പുന്നല ഇടത് സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്‌സഭയിൽ യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് മാവേലിക്കര. സംവരണ മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രിയായ കൊടിക്കുന്നിൽ സുരേഷ് വലിയ വിജയം നേടുമെന്നാണ് ഏവരുടേയും വിലയിരുത്തൽ. ഇത് മനസിലാക്കി പുതുതന്ത്രം ഒരുക്കുകായണ് സിപിഎം. എന്നാൽ മവേലിക്കര സീറ്റ് സിപിഐയുടേതാണ്. സിപിഐ സീറ്റ് വിട്ടുകൊടുത്താൽ മാത്രമേ പരീക്ഷണം നടക്കൂ. ഏതായാലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്നു മത്സരിപ്പിക്കാൻ കേരളാ പുലയർ മഹാസഭാ നേതാവ് പുന്നല ശ്രീകുമാറിനെ സിപിഎം നോട്ടമിട്ടതായാണ് റിപ്പോർട്ട്.

ശബരിമല വിഷയത്തിന് പിന്നാലെ ഇടതുപാളയത്തിൽ എത്തിയിട്ടുള്ള പുന്നല ശ്രീകുമാറിനെ പരീക്ഷണാർത്ഥം മത്സരിപ്പിക്കാനാണ് നീക്കം. സംവരണമണ്ഡലമായ മാവേലിക്കരയിൽ കഴിഞ്ഞ രണ്ടു തവണയും വിജയിച്ചതുകൊടിക്കുന്നിൽ സുരേഷായിരുന്നു. ഇത്തവണയും കൊടിക്കുന്നിൽ സുരേഷ് തന്നെ മത്സരിക്കും. 2019 തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് കേന്ദ്ര നിരീക്ഷക സമിതിയുടെ സർവേ പ്രകാരം കേരളത്തിൽ 13 സീറ്റുകൾ യുഡിഎഫിന് കിട്ടിയേക്കും എന്നാണ് വിലയിരുത്തൽ. ഇതിൽ അവർ ഒന്നാം സ്ഥാനത്ത് കാണുന്നതാകട്ടെ മാവേലിക്കരയും. ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ടാണ് സംവരണ മണ്ഡലത്തിൽ പുന്നലയെ ഇറക്കാനുള്ള ആലോചന.

മാവേലിക്കരയിൽ സിപിഐ സമ്മതിക്കുന്ന പക്ഷം പുന്നലയെ സിപിഎം രംഗത്തിറക്കിയേക്കും. 2006 ൽ കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തിയ പുന്നല ശ്രീകുമാർ കെപിഎംഎസിനെ കോൺഗ്രസിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. 2008 ൽ 10 ലക്ഷം സമുദായക്കാർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിന്റെ നൂറാം വാർഷികത്തിൽ മറൈൻഡ്രൈവിൽ സോണിയാഗാന്ധിയെയും പിറ്റേ വർഷം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടത്തിയ 39 ാം സംസ്ഥാന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ മീരാകുമാറിനെയും പങ്കെടുപ്പിച്ചത് വലിയ ചർച്ചയായിരുന്നു. എന്നാൽ ശബരിമല വിഷയത്തോടെ സിപിഎമ്മുമായി അടുത്തു.

ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പുന്നല കെപിഎംഎഫിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. വില്ലുവണ്ടി പ്രയാണത്തിന്റെ 125 ാം വാർഷികത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു. ഇതെല്ലാം പുന്നലയെ ഇടതുമുന്നണിയുടെ ഇഷ്ടക്കാരനാക്കി. മാവേലിക്കരയിൽ പുന്നല എത്തിയാൽ കൊടിക്കുന്നിൽ അട്ടിമറിക്കപ്പെടുമെന്ന് സിപിഎമ്മും കരുതുന്നു. സിപിഐ യുടെ സീറ്റായ മാവേലിക്കരയിൽ സിപിഐ കൂടി പച്ചക്കൊടി കാട്ടിയാൽ പുന്നലയെ മത്സരിപ്പിക്കാൻ കഴിയൂ.

ശബരിമല വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി എത്തിയ ബിജെപി ചേരിയിലേക്ക് എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ചാഞ്ഞപ്പോൾ കെപിഎംഎസിലെ പുന്നല വിഭാഗം സർക്കാർ അനുകൂല നിലപാടിലാണ് നില കൊണ്ടത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കൺവീനറായി സിപിഎം നിയോഗിച്ചതും പുന്നല ശ്രീകുമാറിനെയാണ്. ഇത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നും വനിതാമതിൽ ഉൾപ്പെടെയുള്ള പരിപാടികളുടെ പ്രചരണത്തിന് സർക്കാരിന് വലിയ പിന്തുണ ഉറപ്പാക്കാനുമായി.

അഞ്ചു തവണ ജയിച്ചു പാർലമെന്റിൽ എത്തിയ കൊടിക്കുന്നിൽ സുരേഷിന് 2008 ൽ മണ്ഡലം പുനർനിർണ്ണയം ചെയ്ത ശേഷവും 2009 ലും 2014 ലും ജയിച്ചു. കൊടിക്കുന്നിൽ കഴിഞ്ഞ തവണ ചെങ്ങറ സുരേന്ദ്രനെ 32,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്. കൊടിക്കുന്നിൽ ഇത്തവണയും മത്സരിച്ചാൽ അതിനെ മറികടക്കാൻ ശേഷിയുള്ള ശക്തമായ ജനസ്വാധീനമുള്ള ഒരാളെയാണ് ഇടതുപക്ഷം തേടുന്നത്. ഈ ചർച്ചകളാണ് പുന്നലയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP