Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറന്മുളയിലും റാന്നിയിലും ചിത്രം വ്യക്തം; യു.ഡി.എഫിൽ തീരുമാനമാകാത്തതിനാൽ അടൂരും തിരുവല്ലയും കോന്നിയും ഉണർന്നില്ല...;പത്തനംതിട്ടയിലെ മത്സര ചിത്രം ഇങ്ങനെ

ആറന്മുളയിലും റാന്നിയിലും ചിത്രം വ്യക്തം; യു.ഡി.എഫിൽ തീരുമാനമാകാത്തതിനാൽ അടൂരും തിരുവല്ലയും കോന്നിയും ഉണർന്നില്ല...;പത്തനംതിട്ടയിലെ മത്സര ചിത്രം ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ മത്സരചിത്രം തെളിഞ്ഞത് രണ്ടു നിയോജകമണ്ഡലങ്ങളിൽ മാത്രം. മൂന്നിടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇനിയും ആയിട്ടില്ല. ആറന്മുള, റാന്നി എന്നിവിടങ്ങളിൽ മൂന്നു മുന്നണികളും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അടൂർ, തിരുവല്ല, കോന്നി എന്നിവിടങ്ങളിൽ യു.ഡി.എഫ് മാത്രമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. കോന്നിയാകട്ടെ രാജ്യശ്രദ്ധ നേടും വിധം വിവാദത്തിൽ മുങ്ങിക്കിടക്കുന്നു.

ആറന്മുളയിൽ സിറ്റിങ് എംഎ‍ൽഎ കെ. ശിവദാസൻ നായർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് എന്നിവർ ബുധനാഴ്ച പ്രചാരണം തുടങ്ങി. രണ്ടാഴ്ച മുമ്പു തന്നെ എൻ.ഡി.എ സ്ഥാനാർത്ഥി എം ടി. രമേശ് പ്രചാരണം ആരംഭിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി വിവാദം തല പൊക്കിയത് യു.ഡി.എഫിനോ ബിജെപിക്കോ ഗുണകരമാകുമെന്ന കണക്കു കൂട്ടലിലാണ് ഇരുമുന്നണികളും. സിറ്റിങ് എംഎ‍ൽഎ ശിവദാസൻ നായർ ഇക്കുറി കൂടുതൽ വിയർക്കേണ്ടി വരും. തൊട്ടടുത്ത മണ്ഡലമായ കോന്നിയിലേതു പോലെയുള്ള വികസന പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല എന്നതു തന്നെ കാരണം.

സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലത്തിൽ മുൻതൂക്കം യു.ഡി.എഫിന് തന്നെ. എന്നിരുന്നാലും കഴിഞ്ഞ പാർലമെന്റ്-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടിലുണ്ടായ ഗണ്യമായ വർധനവ് യു.ഡി.എഫിനെയാകും ബാധിക്കുക. വീണാ ജോർജിന്റെ സ്ഥാനാർത്ഥിത്വത്തിൽ വന്ന വിവാദം സിപിഎമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കെ.സി. രാജഗോപാലിനെ കാലുവാരിയ പാരമ്പര്യം സിപിഐ(എം) ആവർത്തിച്ചാൽ അതു ഗുണം ചെയ്യുക ശിവദാസൻ നായർക്ക് തന്നെയാകും. ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്യും.

റാന്നിയിൽ സിപിഎമ്മിലെ രാജു ഏബ്രഹാമിന് ഇക്കുറി മത്സരം കടുകട്ടിയാണ്. രാജു എന്നും ഭയന്നിരുന്ന സ്ഥാനാർത്ഥി തന്നെയാണ് ഇക്കുറി എതിര്. മുൻ എംഎ‍ൽഎ എം.സി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈഴവ സമുദായത്തിന് ശക്തമായ പ്രാതിനിധ്യമുള്ള ഇവിടെ ബി.ഡി.ജെ.എസ് ജില്ലാ ചെയർമാനും പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ കെ. പത്മകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്തംഗമായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട മറിയാമ്മ ചെറിയാന് റാന്നി മണ്ഡലത്തിൽ നല്ല ജനസ്വാധീനമാണ് ഉള്ളത്. തുടർച്ചയായി നാലാം ജയം തേടിയിറങ്ങുന്ന രാജു ഏബ്രഹാമിന് ഇക്കുറി പാടുപെടേണ്ടി വരും. ഈഴവ സമുദായത്തിന്റെ വോട്ടുകൾ ബി.ഡി.ജെ.എസിന് പോയാൽ കുറവു വരിക എൽ.ഡി.എഫ് വോട്ട് ബാങ്കിലാകും.

അടൂരിൽ എൽ.ഡി.എഫിൽ സിറ്റിങ് എംഎ‍ൽഎ ചിറ്റയം ഗോപകുമാറും തിരുവല്ലയിൽ മാത്യു ടി. തോമസും മത്സരിക്കും. രണ്ടിടത്തും യു.ഡി.എഫ് സ്ഥാനാർത്ഥി ആയിട്ടില്ല. അടൂരിൽ കെ.കെ. ഷാജുവിനെ കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്. അന്തിമമായിട്ടില്ല. തിരുവല്ലയിൽ മാണിഗ്രൂപ്പിന് വിട്ടു കൊടുത്തിരിക്കുന്ന സീറ്റാണ്. ജോസഫ് എം. പുതുശേരിയും വിക്ടർ ടി. തോമസും ആഞ്ഞു പിടിക്കുന്നുണ്ട്. പുതുശേരിയെ നിർത്താതിരിക്കാൻ പി.ജെ. കുര്യൻ ശ്രമിക്കുന്നുണ്ട്. പകരം വിക്ടറിന് സീറ്റ് നൽകിയാൽ തോൽവി ഉറപ്പാണെന്ന് കെ.എം. മാണിക്ക് അറിയാം. ഈ സാഹചര്യത്തിൽ മുൻ എംഎ‍ൽഎ എലിസബത്ത് മാമൻ മത്തായി സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി അക്കീരമൺ കാളിദാസഭട്ടതിരിയും മാത്യു ടി. തോമസും ഇവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

കോന്നിയിൽ അടൂർ പ്രകാശിന്റെ കാര്യം ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. വിമതനായി മത്സരിച്ച് അടൂർ പ്രകാശ് മണ്ടത്തരം കാണിക്കില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. അശോക് കുമാറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി അടൂർ പ്രകാശ് വിമതനായി മത്സരിച്ചാൽ അശോകിനെ പിൻവലിച്ച് അദ്ദേഹത്തെ മത്സരിപ്പിക്കാൻ ബിജെപി തയാറായേക്കും. ശരിക്കും ഇവിടെ 'വെള്ളിമൂങ്ങ' ആകാൻ പോകുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ആർ. സനൽകുമാർ ആയിരിക്കും. അടൂർ പ്രകാശിനോട് ഏറ്റുമുട്ടാൻ താൽപര്യമില്ലാതെ സിപിഎമ്മിലെ പല പ്രമുഖരും കോന്നിയിൽ മത്സരിക്കാൻ നിൽക്കാതെ പിന്മാറിയിരുന്നു. അവിടേക്കാണ് സീറ്റ് ചോദിച്ചു വാങ്ങി സനൽ എത്തിയത്. അടൂർ പ്രകാശ് മത്സരരംഗത്തുണ്ടാകില്ലെന്ന് വന്നതോടെ പിന്നീട് പലരും എൽ.ഡി.എഫിൽ കോന്നിക്കായി വന്നിരുന്നു. പോസ്റ്ററും ലഘുലേഖയുമൊക്കെയായി ഒറ്റപ്പെട്ട പ്രതിഷേധം ഉണ്ടായെങ്കിലും നേതൃത്വം കണ്ട ഭാവം നടിച്ചില്ല.

നിലവിൽ എൽ.ഡി.എഫ് മൂന്ന്, യു.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് ജില്ലയിലെ കക്ഷിനില. അഞ്ചു സീറ്റിലും വിജയിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അടൂർ, തിരുവല്ല എന്നിവ ഉറച്ച യു.ഡി.എഫ് മണ്ഡലങ്ങളാണ്. കാലുവാരൽ മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായതാണ് ഈ മണ്ഡലങ്ങൾ. നേരത്തേ യു.ഡി.എഫ് കോട്ടയായിരുന്നു റാന്നി. നല്ല സ്ഥാനാർത്ഥിയുണ്ടെങ്കിൽ റാന്നിയും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP