Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിള്ള പോയി, വിഷ്ണുനാഥിനെ വിശ്വാസമില്ല, തങ്ങൾക്കു വേണ്ടി യുഡിഎഫിൽ ആരുമില്ല; കെ എൻ വിശ്വനാഥനു ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിത്വം കൊടുക്കണമെന്ന് എൻഎസ്എസ്

പിള്ള പോയി, വിഷ്ണുനാഥിനെ വിശ്വാസമില്ല, തങ്ങൾക്കു വേണ്ടി യുഡിഎഫിൽ ആരുമില്ല; കെ എൻ വിശ്വനാഥനു ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിത്വം കൊടുക്കണമെന്ന് എൻഎസ്എസ്

 ആലപ്പുഴ: ചെങ്ങന്നൂരിൽ കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗവും എൻ എസ് എസ് ട്രഷററുമായ കെ എൻ വിശ്വനാഥനുവേണ്ടി എൻ എസ് എസ് നേതൃത്വം രംഗത്ത്. ബാലകൃഷ്ണപിള്ള യു ഡി എഫ് വിട്ടതോടെ തങ്ങളുടേതായ ഒരാൾ യു ഡി എഫിൽ സമ്മർദ്ദം ചെലുത്താനില്ലെന്ന തിരിച്ചറിവാണ് എൻ എസ് എസ് സീറ്റിനായി കെ പി സി സിയെ സമീപിച്ചതിനു പിന്നിൽ. ബാലകൃഷ്ണപിള്ളയുടെ കുറവ് നികത്താൻ നേതൃത്വം കണ്ട ഒരേയൊരു വഴിയാണ് തങ്ങളിൽനിന്നും ഒരാളെ നിയമസഭയിലെത്തിക്കുകയെന്നത്.

നായരാണെങ്കിലും സിറ്റിങ് എം എൽ എ പി സി വിഷ്ണുനാഥ്, നായർ സമുദായത്തെ പരിഗണിക്കാതെ പള്ളിക്കാർക്കുവേണ്ടി പണിയെടുത്തതാണ് ഇപ്പോൾ എൻ എസ് എസ്സിനെ ചൊടിപ്പിച്ചിട്ടുള്ളത്. ചെങ്ങന്നൂരിൽനിന്നും വിഷ്ണുനാഥിനെ ഒഴിവാക്കി പകരം എൻ എസ് എസ് ട്രഷറർ കെ എൻ വിശ്വനാഥനെ മൽസരിപ്പിക്കണമെന്നാണ് എൻ എസ് എസ് നേതൃത്വത്തിന്റെ ആവശ്യം. വെറും ആവശ്യമല്ല, സീറ്റു നൽകണമെന്ന നിലപാടിലാണ് നേതൃത്വം.

കഴിഞ്ഞ പത്തുവർഷക്കാലമായി എൻ എസ് എസ്സുമായോ നേതാക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത വിഷ്ണുനാഥിനോട് എൻ എസ് എസ് നേതൃത്വത്തിന് ഒട്ടും താല്പര്യമില്ല. വിഷ്ണുനാഥിന്റെ നിഷേധാത്മക നിലപാടുകളുടെ ഭാഗമായി നായർ സമുദായാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന പല പഞ്ചായത്തുകളും യു ഡി എഫിന് നഷ്ടമായ കണക്ക് എൻ എസ് എസ് നേതൃത്വം കെ പി സി സിയെ അറിയിച്ചിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷത്തോടെ എന്നും യു ഡി എഫിനോടൊപ്പം നിന്ന ചെങ്ങന്നൂർ നഗരസഭ ഇക്കുറി രണ്ടുപേരുടെ പിന്തുണയിൽ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. മാത്രമല്ല മുളക്കുഴ, തിരുവൻവണ്ടൂർ, പാണ്ടനാട്, വെൺമണി എന്നീ പഞ്ചായത്തുകളിൽ യു ഡി എഫ് തകർന്ന നിലയിലാണ്.

വിശ്വനാഥൻ നായർ ഐ ഗ്രൂപ്പ് വക്താവാണെങ്കിലും സമുദായ സമവാക്യമനുസരിച്ച് സ്ഥാനാർത്ഥിക്ക് വിജയിച്ചു കയറണമെങ്കിൽ എൻ എസ് എസ്സിന്റെ നിലപാട് പരിഗണിച്ചേ പറ്റൂ. ചെങ്ങന്നൂരിൽ എന്നത്തേക്കാളുമേറെ ബിജെപി ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കാൽലക്ഷം മെമ്പർഷിപ്പ് വോട്ടുകളും പി സി തോമസിന്റെ കേരള കോൺഗ്രസിന്റെ പിന്തുണയുമുണ്ടെങ്കിൽ ചെങ്ങന്നൂരിൽ ജയിച്ചു കയറാമെന്നാണ് ബിജെപി വിചാരിക്കുന്നത്.

ചെങ്ങന്നൂർ നഗരസഭയിൽ പി സി തോമസിന്റെ പാർട്ടിക്ക് നാല് അംഗങ്ങളാണുള്ളത്. രാജൻ കണ്ണാട്ടിന്റെ ജനകീയ അംഗീകാരവും സഭയുമായുള്ള ബന്ധവും പിടിച്ചെടുക്കാനായാൽ വിജയം അനായസമാണെന്നാണ് ബിജെപി കരുതുന്നത്. മാത്രമല്ല നായർ, ഈഴവ വോട്ടകളുടെ വലിയൊരു ഭാഗവും പ്രതീക്ഷിക്കുന്നുണ്ട്. യു ഡി എഫ് നേതൃത്വത്തിന്റെ നിലപാട് വിപരീതമാണെങ്കിൽ വോട്ടുകളെല്ലാം താമരയിൽ പതിയുമെന്ന തരത്തിൽ ശ്രൂതി പരക്കുന്നുണ്ട്.

ഇതിനിടെ ചെങ്ങന്നൂരിന്റെ മുൻ എം എൽ എയും കോൺഗ്രസ് നേതാവുമായിരുന്ന ശോഭന ജോർജ്് സ്വതന്ത്രയായി രംഗത്തുവരുന്നത് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം വിനയാണ്. ശോഭനയുടെ വ്യക്തിപരമായ സ്വാധീനം മണ്ഡലത്തിൽ വിഷ്ണുനാഥിന്റെ വോട്ടുകൾ മറിക്കാൻ പര്യാപ്തമാണെന്നുള്ളത് തർക്കമില്ലാത്ത കാര്യം തന്നെയാണ്. 2011 ൽ പതിനായിരത്തിലധികം വോട്ടുകളാണ് വിഷ്ണുനാഥിന് ലഭിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി കരുത്തനായാൽ വിജയിച്ചു കയറുക അത്രയെളുപ്പമല്ല. നേരത്തെ സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ മൽസരിച്ച് ഭൂരിപക്ഷം 2000 ആക്കി കുറച്ച മണ്ഡലമാണ് ചെങ്ങന്നൂർ.

വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് നേരത്തെ തന്നെ എൻ എസ് എസ്സിന് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ പരീക്ഷണാർത്ഥം കഴിഞ്ഞതവണ നേതൃത്വം വിഷ്ണുനാഥിനെ അംഗീകരിച്ചെങ്കിൽ ഇക്കുറി സ്ഥിതിഗതികൾ മാറിയതായാണ് എൻ എസ് എസ് നേതാക്കൾ പറയുന്നത്. വിഷ്ണുനാഥ് എൻ എസ് എസ് നേതൃത്വത്തിന്റെ പ്രതീക്ഷക്കൊത്തുയുർന്നില്ലെന്നുള്ളതാണ് നേതാക്കളുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP