Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളും നിർണ്ണായകമായി; പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്‌ത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ക്രമംതെറ്റി; മട്ടന്നൂരിൽ തദ്ദേശത്തിന്റെ ആരവമില്ല; ഇവിടെ മാത്രം വോട്ടെടുപ്പ് 2022ൽ

നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളും നിർണ്ണായകമായി; പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്‌ത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ക്രമംതെറ്റി; മട്ടന്നൂരിൽ തദ്ദേശത്തിന്റെ ആരവമില്ല; ഇവിടെ മാത്രം വോട്ടെടുപ്പ് 2022ൽ

ജാസിം മൊയ്ദീൻ

കണ്ണൂർ; സംസ്ഥാനത്തെ ഒന്നൊഴികെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത മാസം 3 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാൽ ഒരിടത്ത് മാത്രം ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കില്ല. ഇവിടെ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുമില്ല. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയാണിത്.

മറ്റെല്ലായിടങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയരുമ്പോഴും മട്ടന്നൂരുകാർക്ക് ഇപ്പോൾ വോട്ടുചെയ്യേണ്ടതില്ല. 2022ലാണ് ഇനി മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കുക. നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചത്. പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്‌ത്തുകയും ചെയ്തതോടെയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ക്രമംതെറ്റിയത്.

1990ലെ നായനാർ മന്ത്രി സഭയായിരുന്നു മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തിയത്. കേന്ദ്രസർക്കാറിന്റെ നഗരവത്കരണ നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാൽ തൊട്ടുടത്ത വർഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ നഗരസഭയെ പഞ്ചായത്താക്കി തരംതാഴ്‌ത്തി. യുഡിഎഫ് അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ പ്രാദേശിക ലീഗ് കോൺഗ്രസ് നേതാക്കൾ മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തുന്നതിനെ എതിർത്തിരുന്നു. നഗരസഭയാക്കി ഉയർത്തുന്നത് നികുതി ഭാരം വർദ്ധിപ്പിക്കുമെന്നല്ലാതെ വികസനത്തിന് കാരണമാകില്ലെന്നായിരുന്നു അന്ന് പ്രാദേശിക യുഡിഎഫ് നേതൃത്വം പ്രചരണം നടത്തിയിരുന്നത്. നഗരസഭയാക്കാനുള്ള വരുമാനവും ഭൗതിക സാഹചര്യങ്ങളും ഇല്ലെന്നും അവർ പറഞ്ഞു.

ഈ പ്രചരണത്തിന്റെ ഫലമായി യുഡിഎഫ് സർക്കാർ നഗരസഭയാക്കി ഉയർത്തിയ മുൻസർക്കാറിന്റെ നടപടിയെ റദ്ദ് ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എൽഡിഎഫ് കോടതിയെ സമീപിച്ചതോടെ തീരുമാനം സ്റ്റേ ചെയ്തു. പിന്നീട് ആറ് വർഷത്തോളം നിയമപോരാട്ടം തുടർന്നു. അത്രയും കാലം മട്ടന്നൂർ നഗരസഭയിൽ ഭരണസ്തംഭനവുമുണ്ടായി.പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാറിന്റെ ആദ്യ മന്ത്രിസഭയോഗത്തിൽ തന്നെ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി ഉയർത്തി. അതിന്റെ ഭാഗമായി മട്ടന്നൂരിൽ മാത്രമായി 1997ൽ തെരഞ്ഞെടുപ്പ് നടത്തി. ഈ സമയത്ത് കേരളത്തിൽ മറ്റൊരിടത്തും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

അന്നുനടന്ന തെരഞ്ഞെടുപ്പിന്റെ ക്രമമനുസരിച്ചാണ് മട്ടന്നൂരിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്.1997 ൽ നഗരസഭയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. സിപിഐഎമ്മിലെ കെടി ചന്ദ്രൻ ചെയർമാനാകുകയും ചെയ്തു. പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വിജയം ആവർത്തിച്ചു. സീന എസ്, കെ ഭാസ്‌കരൻ, അനിത വേണു തുടങ്ങിയവർ അദ്ധ്യക്ഷപതവിയിലെത്തുകയും ചെയ്തു.

2022ലായിരിക്കും നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി അവസാനിക്കുക. അതിന് ശേഷമായിരിക്കും മട്ടന്നൂർ നഗരസഭയിൽ ഇനി തെരഞ്ഞെടുപ്പ് നടക്കുക.അതേ സമയം നഗരസഭ പ്രദേശങ്ങൾ ഉൾപ്പെടുന്ന ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ഈ ഘട്ടത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP