Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുതായി രൂപീകരിച്ച 28 നഗരസഭകളെ നിലനിർത്തി തെരഞ്ഞെടുപ്പ് നടത്തമെന്ന് സർക്കാറിന്റെ പിടിവാശി; നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും; തർക്കം മൂത്തപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനമാകാതെ യോഗം പിരിഞ്ഞു; വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

പുതുതായി രൂപീകരിച്ച 28 നഗരസഭകളെ നിലനിർത്തി തെരഞ്ഞെടുപ്പ് നടത്തമെന്ന് സർക്കാറിന്റെ പിടിവാശി; നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും; തർക്കം മൂത്തപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനമാകാതെ യോഗം പിരിഞ്ഞു; വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിംലീഗിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് സർക്കാർ പിടിവാശി തുടർന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വീണ്ടും പ്രതിസന്ധി. തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ വേണ്ടി ചേർന്ന യോഗം ഇന്നും തീരുമാനമാകാതെ പിരിഞ്ഞു. പുതുതായി രൂപീകരിച്ച 28 നഗരസഭകളെ നിലനിർത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന പിടിവാശി സർക്കാർ തുടർന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. ഇക്കാര്യത്തിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും ചൂണ്ടിക്കാട്ടിയതോടെ വിഷയം വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.

ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചർച്ചയിൽ ഇരുകൂട്ടരും പിടിവാശി തുടരുകയായിരുന്നു. 28 നഗരസഭകളിലെ തെരഞ്ഞെടുപ്പ് പിന്നീട് നടത്തണമെന്ന് നിർദ്ദേശം മുന്നോട്ടുവന്നെങ്കിലും ഇതിലുള്ള ബുദ്ധിമുട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ശശിധരൻനായർ അറിയിച്ചു. എന്നാൽ 28 നഗരസഭകൾ പ്രകാരം തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ കേന്ദ്രഫണ്ട് നഷ്ടമാകുമെന്ന് കാര്യമാണ് വകുപ്പ് സെക്രട്ടറിമാർ യോഗത്തിൽ അറിയിച്ചത്. കോടതി നിർദേശപ്രകാരം നവംബർ ഒന്നിന് തദ്ദേശ ഭരണാധികാരികൾ അധികാരമേൽക്കേണ്ടതുണ്ട്. ഇങ്ങനെ തർക്കം രൂക്ഷമായതോടെയാണ് സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന തീരുമാനം കൈക്കൊണ്ടത്.

തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയാൽ യഥാസമയം ഫലപ്രഖ്യാപനം നടത്താനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ. പുതിയ നഗരസഭാ രൂപീകരണവും ബ്ലോക്ക് പുനഃസംഘടനയും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമയക്രമം തെറ്റിക്കും. അതിനാൽ 28 നഗരസഭകളുടെ രൂപീകരണവും ബ്ലോക്ക് പുനഃസംഘടനയും പിൻവലിച്ച് സർക്കാരിന് ഉത്തരവിറക്കേണ്ടിവരും.

തെരഞ്ഞെടുപ്പ് യഥാസമയം നടത്താൻ കമീഷന് എല്ലാ സഹായവും നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുള്ളതിനാൽ സർക്കാരിന് കമീഷനെ മറികടക്കാനാകില്ല. നിലവിലുള്ള തദ്ദേശഭരണസമിതിയുടെ കാലാവധി തീരുംമുമ്പ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റാനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രമം.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തെരഞ്ഞെടുപ്പ് ഒഴിവാക്കി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് ഭരണനേതൃത്വം ആഗ്രഹിക്കുന്നത്. നഗരസഭകളിലും കോർപറേഷനുകളിലും ആദ്യഘട്ടത്തിലും ത്രിതലപഞ്ചായത്തുകളിൽ രണ്ടാംഘട്ടമായും തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദ്ദേശം സർക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. എന്നാൽ, ഇത് അപ്രായോഗികമാണെന്ന നിലപാടിലാണ് കമീഷൻ. ഒക്ടോബറിൽ നഗരസഭ കോർപറേഷൻ തെരഞ്ഞെടുപ്പും ഡിസംബറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പും നടത്തണമെന്ന സർക്കാർ നിർദ്ദേശം നടപ്പാക്കാൻ ബുദ്ധിമുട്ടാണ്. പുതുതായി രൂപീകരിച്ച 28 നഗരസഭകളെ നിലനിർത്തി തെരഞ്ഞെടുപ്പ് നടത്താനാണ് വാർഡ് പുനർനിർണയസമിതി അംഗങ്ങളായ നാല് വകുപ്പുമേധാവികൾ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, നഗരസഭാ സെക്രട്ടറി ഹനീഷ് മുഹമ്മദ് എന്നിവരാണ് സർക്കാർ നിർദേശപ്രകാരം കത്തുകൊടുത്തത്. വാർഡ് പുനർനിർണയ സമിതി അധ്യക്ഷൻ എന്ന നിലയിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ശശിധരൻനായർക്ക് കത്ത് നൽകിയത്. പക്ഷേ, വാർഡ് പുനർനിർണയസമിതി ഭൂരിപക്ഷപ്രകാരം തീരുമാനമെടുത്താലും സ്വതന്ത്രപദവിയുള്ള തെരഞ്ഞെടുപ്പ് കമീഷന് അത് അംഗീകരിക്കാൻ ബാധ്യതയില്ല.

നിലവിലെ അവസ്ഥയിൽ 69 ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത് ഹൈക്കോടതി റദ്ദാക്കിയതിനാൽ ഈ പഞ്ചായത്തുകളിലെ വാർഡുകൾ മുൻ പഞ്ചായത്തുകളിലേക്ക് മാറ്റേണ്ടതുണ്ട്. പുതുതായി 28 നഗരസഭ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത് 33 പഞ്ചായത്ത് വിഭജിച്ചും കൂട്ടിച്ചേർത്തുമാണ്. പുതിയ നഗരസഭകൾ നിലനിർത്താൻ ബ്ലോക്ക് പുനഃസംഘടന വേണം. ഇതെല്ലാം തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഇടയാക്കും. അതിനാലാണ് 2010ലെ വോട്ടർപട്ടികയെയും വാർഡുകളെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളെയും അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP