Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേരത്തെ എത്തിയിട്ടും സ്വീകരിക്കാൻ ആളു വന്നില്ല : രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനു വന്ന നടി ഖുഷ്ബു മടങ്ങി; താരമെത്തിയത് രാഹുൽ വരുന്നതിനും ഒരു മണിക്കൂർ മുൻപ്; യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശമേകാൻ രാഹുൽ ഗാന്ധി ഇന്ന് വണ്ടൂരിൽ

നേരത്തെ എത്തിയിട്ടും സ്വീകരിക്കാൻ ആളു വന്നില്ല : രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനു വന്ന നടി ഖുഷ്ബു മടങ്ങി; താരമെത്തിയത് രാഹുൽ വരുന്നതിനും ഒരു മണിക്കൂർ മുൻപ്; യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശമേകാൻ രാഹുൽ ഗാന്ധി ഇന്ന് വണ്ടൂരിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനു മലപ്പുറം ജില്ലയിലെ തുവ്വൂരിൽവന്ന നടി ഖുഷ്ബു സ്വീകരിക്കാൻ ആളില്ലാത്തതിനാൽ മടങ്ങി, എന്നാൽ നടി എത്തിയത് പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ മുമ്പാണ്, ഇതോടെ നിശ്ചയിച്ച സമയത്തു ഖുഷ്ബുവിനെ പ്രതീക്ഷിച്ച് തുവ്വൂരിലെത്തിയ ആയിരങ്ങൾ നിരാശയോടെ മടങ്ങി. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തുവ്വൂരിൽ ഖുഷ്ബു ഇന്നലെ പ്രസംഗിക്കാനെത്തുമെന്നായിരുന്നു തുവ്വൂരിലെ യു.ഡി.എഫ് നേതൃത്വം പറഞ്ഞത്.

എന്നാൽ അഞ്ചു മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 3.55 ന് തന്നെ ഖുഷ്ബു തുവ്വൂരിലെത്തുകയും സദസ്സിൽ ആളില്ലാത്തതിനാൽ അവർ മടങ്ങുകയുമായിരുന്നു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം, വണ്ടൂരിലെ തുവ്വൂർ, നിലമ്പൂർ മണ്ഡലത്തിലെ എടക്കര എന്നിവടങ്ങളിലാണ് എ.ഐ.സി.സി. വക്താവും, തെന്നിന്ത്യൻ സൂപ്പർ നായികയുമായ ഖുഷ്ബുവിന്റെ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്.ചൊവ്വാഴ്‌ച്ച വൈകിട്ട് 5 നാണ് തുവ്വൂരിൽ സംഘടകർ നിശ്ചയിച്ച സമയം. എന്നാൽ യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കി ഖുശ്‌ബു 3.55 ന് തന്നെ തുവ്വൂരിലെത്തി.

എന്നാൽ അവരെ സ്വീകരിക്കാനും, സദസ്സിനു മുൻപിലും ആളില്ലാത്തതിനാൽ കാർ നേരെ എടക്കരയിലേക്ക് വിട്ടു. കാറിൽ നിന്ന് കുശ്ബുവിനെ കണ്ടുവന്ന് പാതയോരത്തുണ്ടായിരുന്ന ചിലർ വിളിച്ചു പറഞ്ഞതോടെ വനിതാ പ്രവർത്തകർ ഉൾപ്പടെയുള്ളവർ ഖുശ്‌ബു മടങ്ങി വരുമെന്ന പ്രതീക്ഷയിൽ വേദിക്കു സമീപം കാത്തു നിന്നു.ഇതിനിടയിൽ എംഎ‍ൽഎ മുതൽ എ.ഐ.സി.സി അംഗങ്ങൾ വരെയുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ട് താരത്തെ തുവ്വൂരിൽ തിരികെയെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇതോടെ ഖുശ്‌ബുവിനെ കാണാൻ സമീപ പഞ്ചായത്തുകളിൽ നിന്നടക്കം തുവ്വൂരിലെത്തിയ പ്രവർത്തകരും, നിഷ്പക്ഷരായ വോട്ടർമാരും മടങ്ങുകയായിരുന്നു. സാധാരണ രീതിയിൽ നേതാക്കളെല്ലാം പറഞ്ഞ സമയത്തിനും ഏറെ വൈകിയാണ് എത്താറുള്ളത്.ഇവിടെ നേരത്തെയെത്തിയതാണ് തുവ്വൂരിലെ യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കിയത്.

ക്ഷീണം മാറ്റാൻ ഇന്ന് രാഹുൽ ഗാന്ധി

യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശമേകാൻ വയനാട്ടിലെ സ്ഥാനാർത്ഥിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി ഇന്ന് വണ്ടൂരിലെത്തും. ഉച്ചയ്ക്ക് ശേഷം 2.40ന് വണ്ടൂർ ബൈപ്പാസ് റോഡിന് സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും. വണ്ടൂരിൽ മാത്രമായിരിക്കും രാഹുൽഗാന്ധിയുടെ പര്യടനം. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശമെന്ന നിലയിൽ സമ്മേളന നഗരിയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും എസ്‌പി.ജിയും ഒരുക്കിയിട്ടുള്ളത്. എസ്‌പി.ജി ഉന്നതസംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയതായി ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. വാണിയമ്പലത്തെ സ്‌കൂൾ ഗ്രൗണ്ടിലാണ് രാഹുൽ ഗാന്ധി ഹെലിക്കേപ്റ്ററിൽ ഇറങ്ങുക. ഇതിന് മുന്നോടിയായുള്ള ട്രയലും അരങ്ങേറി. രാഹുൽ ഗാന്ധി ഹെലിക്കോപ്റ്റലിറങ്ങി സമ്മേളന നഗരിയിലെത്തും വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പൂർത്തിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പ്രധാനമായും വയനാട് നിയോജക മണ്ഡലം ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി വണ്ടൂരിൽ എത്തുന്നതെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രവർത്തകരുടെ വലിയ ഒഴുക്കുണ്ടാവും.

ഇതു മുന്നിൽ കണ്ടുള്ള സൗകര്യങ്ങൾ സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 4.10ന് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ തൃത്താല ചാലിശ്ശേരിയിലെ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. മുളയമ്പറമ്പത്ത് ക്ഷേത്ര മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങും. പൊതുസമ്മേളനം വൈകിട്ട് മൂന്നിനാരംഭിക്കും. വൈകിട്ട് അഞ്ചിന് രാഹുൽ ഗാന്ധി മടങ്ങും. തിരുവമ്പാടിയിൽ നിന്ന് അരീക്കോട്, എടവണ്ണ വഴി റോഡ് മാർഗം വണ്ടൂരിലെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. ഇതോടെ പ്രവർത്തകർ വലിയ ആവേശത്തിലായിരുന്നു.

ഇതു റദ്ദാക്കി പ്രചാരണം വണ്ടൂരിലൊതുക്കി. വയനാട്ടിൽ ഉൾപ്പെട്ട ഏറനാട്, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ താരപ്രചാരകരുടെ പട തന്നെയെത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധി 21ന് നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ പര്യടനത്തിനെത്തും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വയനാട്ടിലുൾപ്പെട്ട മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെത്തുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു നാളെ ഏറനാട്ടിലെത്തും. വൈകിട്ട് അഞ്ചിന് എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP