Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഝാർഖണ്ഡ് തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിന്റെ വിജയാഹ്ലാദത്തിൽ കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും; തുണയായത് ആദിവാസി ഗോത്രമേഖലയിലെ വോട്ടുകൾ ഒഴുകിയെത്തിയത്; മുഖ്യമന്ത്രിയായി മുക്തി മോർച്ചാ നേതാവ് ഹേമന്ത് സോറൻ അധികാരമേൽക്കും; അടിപതറിയത് രഘുബർ ദാസിനും മന്ത്രിസഭയ്ക്ക്; അടർത്തിമാറ്റി അധികാരം നിലനിർത്താനും ശ്രമം; ചെറുപാർട്ടികളെ ഒപ്പം നിർത്തി ഭരിക്കാനുള്ള പ്രതീക്ഷ കൈവിടാതെ കർണാടക മോഡൽ അട്ടിമറിക്ക് ബിജെപി

ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഝാർഖണ്ഡ് തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിന്റെ വിജയാഹ്ലാദത്തിൽ കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും; തുണയായത് ആദിവാസി ഗോത്രമേഖലയിലെ വോട്ടുകൾ ഒഴുകിയെത്തിയത്; മുഖ്യമന്ത്രിയായി മുക്തി മോർച്ചാ നേതാവ് ഹേമന്ത് സോറൻ അധികാരമേൽക്കും; അടിപതറിയത്  രഘുബർ ദാസിനും മന്ത്രിസഭയ്ക്ക്; അടർത്തിമാറ്റി അധികാരം നിലനിർത്താനും ശ്രമം; ചെറുപാർട്ടികളെ ഒപ്പം നിർത്തി ഭരിക്കാനുള്ള പ്രതീക്ഷ കൈവിടാതെ കർണാടക മോഡൽ അട്ടിമറിക്ക് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഝാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ജനവിധി ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കോൺഗ്രസും ജെഎംഎം ഉൾപ്പെട്ട മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുകയാണ്.ആകെയുള്ള 81 സീറ്റിൽ മഹാസഖ്യം 41 സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിക്ക് 27 സീറ്റിൽ മാത്രമാണ് ലീഡ് നേടാനായത്.ഗോത്രമേഖലകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന എജെഎസ് യുവിനും ജനവിധി തിരിച്ചടിയായി. മുന്മുഖ്യമന്ത്രി ബാബുലാൻ മറാൻഡിയുടെ ജാർഖണ്ഡ് വികാസ് മോർച്ച (ജെവി എം) യ്ക്കും തിരിച്ചടി നേരിട്ടു. ജനവിധി അംഗീകരിക്കുന്നതായും, ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും ബാബുലാൽ മറാൻഡി പറഞ്ഞു.

അതേസമയം ജനവിധിയിൽ കോൺഗ്രസ് ജെഎംഎം ക്യാമ്പുകളിൽ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് സഖ്യകക്ഷികളായ കോൺഗ്രസ് പ്രഖ്യാപിച്ചു. സോറൻ തന്നെയാണ് നേതാവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹേമന്ത് സോറൻ ബാർഹത്തിൽ ലീഡ് ചെയ്യുകയാണ്. അതേസമയം ധുംകയിൽ പിന്നിലാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും ഇപ്പോൾ പിന്നിലാണ്. ധൻവറിൽ ആദ്യഘട്ടത്തിൽ പിന്നിലായിരുന്ന ജെവി എം നേതാവും മുന്മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡി ലീഡ് നേടി. അതേസമയം ചക്രധർപൂർ മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ പിന്നിലാണ്.

ഭരണ സഖ്യകക്ഷിയായ എ.ജെ.എസ്.യു നേതാവ് സുദേഷ് മെഹ്തോ സില്ലി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ലോഹർദഹ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാമേശ്വർ ഉദാവു മുന്നിലാണ്. അതേസമയം മന്ത്രിമാരായ നീര യാദവ് പിന്നിലാണ്. സീറ്റ് നിഷേധിച്ചതിൽ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് മുഖ്യമന്ത്രി രഘുബർദാസിന് എതിരെ മൽസരിക്കുന്ന മുന്മന്ത്രി സരയു റായിയും പിന്നിലാണ്.

സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞ് നീക്കങ്ങൾ ആരംഭിച്ചു. ബാബുലാൽ മറാൻഡിയുടെ ജെവിഎമ്മിനെ കോൺഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. ചിത്രം തെളിഞ്ഞാൽ ഉടൻ ഗവർണറെ കാണാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആർപിഎൻ സിങിന് നിർദ്ദേശം നൽകി. തൂക്കുസഭയെന്ന എക്സിറ്റ്പോൾ ഫലം കണക്കിലെടുത്ത് അധികാരം നിലനിർത്താനുള്ള പോംവഴികളെക്കുറിച്ച് ബിജെപി ക്യാംപിലും ആലോചനകൾ നടക്കുന്നുണ്ട്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മൽസരിച്ചപ്പോൾ, ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം-43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.

എൻഡിഎ സഖ്യത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിലകൊടുത്തിരുന്നില്ല. ഇതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ മുൻതൂക്കം ബിജെപിക്ക് നഷ്ടമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ ഫലം പ്രതീക്ഷിച്ച് മുഖ്യമന്ത്രി രഘുബർ ദാസ് നടത്തിയ നീക്കമെല്ലാം പൊളിഞ്ഞു. നിതീഷ് കുമാറിന്റെ ജനതാദളും യുണൈറ്റഡും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഒറ്റയ്ക്ക് മത്സരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയതും വിനയായി. എജെ എസ് യുവിന് 7.21 ശതമാനം വോട്ടാണ് കിട്ടിയത്. ബിജെപിക്ക് 34 ശതമാനവും. അതായത് ഈ രണ്ട് പേരും ഒരുമിച്ചിരുന്നുവെങ്കിൽ ബിജെപിക്ക് ജാർഖണ്ഡ് തൂത്തുവാരാമായിരുന്നു. അങ്ങനെ ഒരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമാകുകയാണ്. കഴിഞ്ഞ തവണ 37 സീറ്റാണ് ബിജെപി നേടിയത്. ഏതാണ് 9 സീറ്റുകൾ ബിജെപിക്ക് ഇത്തവണ കുറഞ്ഞു.

ആദിവാസി മേഖലയിൽ ബിജെപിക്ക് മുമ്പോട്ട് കുതിക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ വികസന മുദ്രാവാക്യം അവിടെ വിലപോയില്ല. ജെ എം എം ഇവിടെ വലിയ നേട്ടമുണ്ടാക്കി. മത്സരിച്ചതിൽ പകുതിയോളം സീറ്റുകളിൽ അവർ ജയിച്ചു. ലാലുവിന്റെ പാർട്ടിയും താരമായി. എന്നാൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. ജെ എം എം നേതാവ് ഹേമന്ത് സോറൻ ആദിവാസികൾക്കിടയിൽ വലിയ ചലനമുണ്ടാക്കി. അമ്പു വില്ലുമായി സോറൻ നടത്തിയ പ്രചരണങ്ങൾ ആദിവാസികളെ സ്വാധീനിച്ചു. അങ്ങനെ ഈ മേഖല മഹാസഖ്യത്തെ പിന്തുണച്ചു. ഇത് ബിജെപിക്ക് വലിയ തിരിച്ചടി നൽകുകയും ചെയ്തു. മതപരിവർത്തനത്തിനെതിരെ നിലപാട് എടുത്തും ബിജെപിക്ക് വിനയായി. ഇതോടെ ക്രൈസ്തവരും ബിജെപിയെ കൈവിട്ടു.

Raghubar Das

ഝാർഖണ്ഡിൽ ബിജെപിക്കും മഹാസഖ്യത്തിനും ശക്തമായ വെല്ലുവിളിയുയർത്തിയ ജാർഖണ്ഡ് വികാസ് മോർച്ച പ്രചാതാന്ത്രിക്ക് പാർട്ടിക്കും നിരാശയായി മഹാലഖ്യത്തിന്റെ മുന്നേറ്റം. ഝാർഖണ്ഡിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ജെ.വി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി പറഞ്ഞിരുന്നു. ജാർഖണ്ഡ് രൂപീകൃതമായ ശേഷം സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാണ്ടി. 2014 ൽ 8 സീറ്റുകളാണ് ജെ.വി എംപി ക്ക് ലഭിച്ചതെങ്കിലും പിന്നീട് 6 എംഎൽഎ മാർ ബിജെപി യിലേക്ക് കൂറുമാറിയിരുന്നു. കൂടുതൽ സീറ്റ് ചോദിച്ചത് കാരണമാണ് മറാണ്ടിയെ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ് മാറ്റി നിർത്തിയത്. ഈ തീരുമാനം വലിയ പ്രശ്നങ്ങൾ മഹാസഖ്യത്തിന് ഉണ്ടാക്കിയതുമില്ല. എന്നാൽ കൂടെയുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയത് ബിജെപിക്ക് തിരിച്ചടിയാവുകയും ചെയ്തു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഷിബു സോറന്റെ മകനാണ് ജെ എം എമ്മിന് ഇപ്പോൾ നയിക്കുന്ന ഹേമന്ത് സോറൻ. ഹേമന്ത് നേരത്തേയും ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണയും ജാർഖണ്ഡ് വേദിയായത്. കാരണം മറ്റൊന്നുമല്ല, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടില്ല. ഈ സാഹചര്യം തുടരുകയാണ്. 2000ത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് പൂർത്തിയായത്. ഇക്കാലയളവിൽ 6 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചു. ബാബുലാൽ മറാണ്ടി, അർജുൻ മുണ്ട, ഷിബു സോറൻ, മധു കോഡ, ഹേമന്ത് സോറൻ, രഘുബാർ ദാസ് എന്നിവർ ഝാർഖണ്ഡിലെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടന്നത്. വോട്ടർമാരുടെ വിചാരണയിൽ നാല് മുൻ മുഖ്യമന്ത്രിമാരാണ് 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഝാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാൽ മറാണ്ടി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.

ധൻവർ, ഗിരിധ് മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം മത്സരിച്ചിരുന്നത്. ഗിരിധിൽ ബിജെപി സ്ഥാനാർത്ഥിയായ നിർഭയ് ഷഹബധിയോട് 31,000ത്തോളം വോട്ടുകൾക്കാണ് മറാണ്ടി അടിയറവു പറഞ്ഞത്. ധൻവറിൽ സിപിഐ(എംഎൽ) സ്ഥാനാർത്ഥിയോടും അദ്ദേഹം പരാജയപ്പെട്ടു. അർജുൻ മുണ്ട ജെഎംഎം സ്ഥാനാർത്ഥി ദശ്രഥ് ഗഗ്രായിയോട് 12,000 വോട്ടിന് തോറ്റിരുന്നു. മധു കോഡ മജ്ഗാവോണിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. ഹേമന്ത് സോറനും പരാജയമറിഞ്ഞു. ഇത്തവണ തൂക്കുസഭയാണെങ്കിൽ എജെഎസ്യു, ജെവി എം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി ചർച്ച ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തിപ്പെട്ടത്. ഇതും ബിജെപിക്ക് തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകൾ അവസാന ഘട്ടത്തിൽ ബിജെപിയെ പിന്തുണച്ചില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്നങ്ങളിലാണ് നടക്കുന്നതെന്ന് ഹേമന്ത് സോറൻ അഭിപ്രായപ്പെട്ടിരുന്നു. തൊഴിൽ, നല്ല വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നതിലാകും സംസ്ഥാനത്തെ ജനങ്ങൾ പ്രാധാന്യം നൽകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തുിരുന്നു.

ഹേമന്ത് സോറന്റെ പിതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ ഷിബു സോറൻ സ്ഥാപിച്ച ജെഎംഎം 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളുമായി രണ്ടാമത് എത്തിയിരുന്നു. അന്ന് ബിജെപിക്ക് 37 സീറ്റുകളാണ് ലഭിച്ചത്. ജെഎംഎമ്മിന്റെ സഖ്യകക്ഷിയായ കോൺഗ്രസ് ഏഴ് സീറ്റുകളും ബിജെപിയുടെ സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും അഞ്ച് സീറ്റുകൾ നേടി. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാന്ത്രിക) എട്ട് സീറ്റുകളും ചെറിയ പാർട്ടികൾ മറ്റ് അഞ്ച് സീറ്റുകളും നേടി.

ആറ് ജെവി എം (പി) എംഎൽഎമാർ പിന്നീട് ബിജെപിയിൽ ചേർന്നു. നിലവിലുള്ള ഭരണവിരുദ്ധ വികാരം പരമാവധി ഉപയോഗിച്ച് സീറ്റുകൾ നേടാനായിരുന്നു ജെ എം എമ്മിന്റെ ശ്രമം. അത് വിജയിച്ചപ്പോൾ വലിയ നേട്ടം അവരുണ്ടാക്കി. സംസ്ഥാനത്തെ ഗോത്ര വോട്ടുകളിൽ ഭൂരിഭാഗവും ജെ.എം.എമ്മിന് ലഭിക്കുമെന്ന് സോറന് കിട്ടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP