Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി പദവി ഉറപ്പുനൽകി ബിജെപി രജനികാന്തിൽ സമ്മർദം ചെലുത്തുന്നു; ജയിൽ ജീവിതം ജയലളിതയ്ക്ക് നൽകിയേക്കാവുന്ന സഹതാപതരംഗത്തെ ഭയന്ന് മനസുതുറക്കാതെ സ്റ്റൈൽ മന്നൻ

അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി പദവി ഉറപ്പുനൽകി ബിജെപി രജനികാന്തിൽ സമ്മർദം ചെലുത്തുന്നു; ജയിൽ ജീവിതം ജയലളിതയ്ക്ക് നൽകിയേക്കാവുന്ന സഹതാപതരംഗത്തെ ഭയന്ന് മനസുതുറക്കാതെ സ്റ്റൈൽ മന്നൻ

ചെന്നൈ: തങ്ങളുടെ പാർട്ടിയിൽ ചേരണമെന്നാവശ്യപ്പെട്ട് രജനികാന്തിനുമേൽ ബിജെപി നേതാക്കളുടെ സമ്മർദം. മുഖ്യമന്ത്രി പദവി ഉറപ്പുനൽകിയാണ് സ്റ്റൈൽ മന്നനെ ബിജെപി ക്ഷണിക്കുന്നത്. എന്നാൽ ഏറെ നാളായി ബിജെപി സമ്മർദം തുടർന്നിട്ടും സൂപ്പർ താരം ഇതുവരെ മനസ് തുറന്നിട്ടില്ല.

കേന്ദ്രനേതൃത്വവും ഇക്കാര്യത്തിൽ ശ്രമം തുടരുകയാണ്. പാർട്ടി അധ്യക്ഷൻ അമിത്ഷാ രജനികാന്തുമായി മൂന്നു തവണ ടെലിഫോണിൽ ബന്ധപ്പെട്ടു. ഓരോ തവണയും ദീർഘമായ ചർച്ചകളാണ് താരവും ദേശീയ അധ്യക്ഷനും നടത്തിയതെന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു. അവിഹിത സ്വത്ത് സമ്പാദന കേസിൽ ജയലളിത ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രജനികാന്തിനെ പ്രതിഷ്ഠിച്ച് അധികാരം പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

രാഷ്ട്രീയത്തിലിറങ്ങാൻ രജനിയെ പ്രേരിപ്പിക്കുംവിധം തമിഴ്‌നാട്ടിൽ സംഘടനയെ ശക്തിപ്പെടുത്താൻ അമിത്ഷാ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തമിഴ്‌നാട്ടിൽ പര്യടനം നടത്താനുള്ള പദ്ധതിയും അമിത് ഷായ്ക്ക് ഉണ്ട്. ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ രജനികാന്തിനെ നേരിട്ട് ചെന്ന് കാണാനും അമിത്ഷാക്ക് പരിപാടിയുണ്ട്.

അതിനിടെ രജനിയുടെ പുതിയ സിനിമയായ 'ലിങ്കാ'യുടെ ചിത്രീകരണവേളയിൽ ബംഗളൂരുവിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്പ തുടങ്ങിയവർ രജനികാന്തിനെ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. രജനികാന്തിന്റെ ആരാധകരും അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി രജനികാന്തിനെ സന്ദർശിച്ചത് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രജനികാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുകയായിരുന്നു.

തന്റെ മനസ് തുറക്കാൻ ഇതുവരെ രജനികാന്ത് തയ്യാറായിട്ടില്ല. നിലപാട് അറിയിക്കാൻ അൽപ്പം കൂടി കാത്തിരിക്കാനാണ് അദ്ദേഹം അറിയിച്ചതെന്നാണ് സൂചനകൾ. അടുത്ത തെരഞ്ഞെടുപ്പിൽ ജയലളിതയ്ക്ക് സഹതാപതരംഗം ലഭിക്കുമോ എന്നതും രജനികാന്തിന്റെ മൗനത്തിന് പിന്നിലെ രഹസ്യമാണെന്നും റിപ്പോർട്ടുകളുണ്ട്. തമിഴക രാഷ്ട്രീയത്തിൽ സാധ്യതകളുണ്ടെങ്കിലും അദ്ദേഹം അതിന് തുനിയില്ലെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളും ഈ സംശയത്തെ ബലപ്പെടുത്തുന്നു.

1991-96 കാലഘട്ടത്തിൽ ജയലളിത സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരായി രജനികാന്ത് നടത്തിയ പ്രസ്താവന തമിഴക രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് രജനിക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. പക്ഷേ, ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെ ചടങ്ങിനെത്തിയിരുന്നതിനാൽ രജനി പങ്കെടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP