Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിയുടെയും അമിത് ഷായുടെയും നാട്ടിൽ കോൺഗ്രസിനെ ബിജെപിയുടെ മുഖ്യഎതിരാളി സ്ഥാനത്ത് നിന്ന് തള്ളിയിടാൻ എഎപി; 2017 ലെ നേട്ടങ്ങൾ നിലനിർത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഗുജറാത്തിൽ റെക്കോഡ് സൃഷ്ടിക്കാൻ ബിജെപിയും; ഹിമാചലിൽ അഞ്ചുവർഷം കൂടുമ്പോൾ ഭരണകക്ഷിയെ താഴെയിറക്കുന്ന പതിവ് നിർത്താൻ ബിജെപി; ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസും; ഫലം അറിയാൻ മണിക്കൂറുകൾ മാത്രം

മോദിയുടെയും അമിത് ഷായുടെയും നാട്ടിൽ കോൺഗ്രസിനെ ബിജെപിയുടെ മുഖ്യഎതിരാളി സ്ഥാനത്ത് നിന്ന് തള്ളിയിടാൻ എഎപി; 2017 ലെ നേട്ടങ്ങൾ നിലനിർത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഗുജറാത്തിൽ റെക്കോഡ് സൃഷ്ടിക്കാൻ ബിജെപിയും; ഹിമാചലിൽ അഞ്ചുവർഷം കൂടുമ്പോൾ ഭരണകക്ഷിയെ താഴെയിറക്കുന്ന പതിവ് നിർത്താൻ ബിജെപി; ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസും; ഫലം അറിയാൻ മണിക്കൂറുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ക്ലീഷേ രീതിയിൽ പറഞ്ഞാൽ, എല്ലാ കണ്ണുകളും ഗുജറാത്തിലേക്കും, ഹിമാചലിലേക്കുമാണ്. വ്യാഴാഴ്ച ആണല്ലോ വോട്ടെണ്ണൽ. ആഴ്ചകൾ നീണ്ട കൊണ്ടുപിടിച്ച പ്രചാരണത്തിന് ശേഷം, അതും രണ്ടും ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന് ശേഷം ഗുജറാത്തിൽ, രാഷ്ട്രീയ കക്ഷികളെല്ലാം ആകാംക്ഷാഭരിതരാണ്. എക്‌സിറ്റ് പോളുകളെ വിശ്വസിച്ചാൽ, ബിജെപി വീണ്ടും മോദിയുടെ ജന്മനാടിന്റെ മനസിനെ കീഴടക്കും. ഏതായാലും, ഫലം പുറത്തുവരും വരെ, 33 ജില്ലകളിലെ സ്ഥാനാർത്ഥികളുടെ വിധി വെറും ഊഹാപോഹം മാത്രം. ഇതിനൊപ്പം നവംബർ 12 ന് ഹിമാചലിൽ 68 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.

വിപുലവും പഴുതില്ലാത്തതുമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ, മൂന്നുതലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ട്.

ഗുജറാത്തിൽ മാറ്റുരയ്ക്കുന്നത് 1621 സ്ഥാനാർത്ഥികൾ

ഭരണകക്ഷിയായ ബിജെപിക്ക് അഭിമാനപോരാട്ടമാണ് ഗുജറാത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ആഭ്യന്തര മന്ത്രി അമിത് ഷായുടെയുെ ജന്മനാട്ടിൽ, ജയം എന്നത് ആവർത്തിക്കുന്ന ഒരു വികാരം മാത്രം. 2017 ലെ നേട്ടങ്ങൾ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അന്ന് 77 സീറ്റായിരുന്നു. എക്‌സിറ്റ് പോളുകളിൽ പ്രവചിച്ചത് പോലെ സീറ്റ് കുറയരുതേ എന്നാണ് രാഹുലിന്റെ പാർട്ടിയുടെ പ്രാർത്ഥന. എന്നാൽ, ഹാർദിക് പട്ടേൽ അടക്കം നിരവധി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അനുഭവിച്ച പാർട്ടി വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുന്നതുമില്ല. പ്രചാരണവും താരമമ്യേന നിശ്ശബ്ദമായിരുന്നു.

അതേസമയം, എഎപി സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള തീവ്രയത്‌നത്തിലാണ്. ബിജെപിയുടെ മുഖ്യ എതിരാളി സ്ഥാനത്ത് നിന്ന് കോൺഗ്രസിനെ തള്ളി താഴെയിടുക എന്നതാണ് കെജ്രിവാളിന്റെ ലക്ഷ്യം. കോൺഗ്രസിനെ അപേക്ഷിച്ച് തീവ്രപ്രചാരണമണ് ആം ആദ്മി പാർട്ടി അഴിച്ചുവിട്ടത്. കെജ്രിവാളാണ് മുന്നിൽ നിന്ന് പട നയിച്ചത്.

ഹിമാചലിൽ 412 സ്ഥാനാർത്ഥികൾ ചങ്കിടിപ്പോടെ

അഞ്ചുവർഷം കൂടുമ്പോൾ സർക്കാരിനെ താഴെയിറക്കുന്ന പതിവ് ആവർത്തിക്കാതിരിക്കാൻ ബിജെപിക്ക് കഴിയുമോ എന്നാണ് ഹിമാചൽ പ്രദേശിൽ അറിയേണ്ടത്. ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലും മത്സരിച്ചപ്പോൾ, എഎപി 67 സീറ്റിലും, ബിഎസ്‌പി 53സീറ്റിലും, രാഷ്്ട്രീയ ദേവഭൂമി 29 സീറ്റിലും, മത്സരിക്കുന്നു. ബിജെപി-കോൺഗ്രസ് വിമതർ അടക്കം 99 സ്വതന്ത്ര സ്ഥാനാർത്ഥികൾ. എക്‌സിറ്റ് പോളുകൾ പ്രകാരം ബിജെപിക്ക് കോൺഗ്രസിനേക്കാൾ നേരിയ മുൻതൂക്കമുണ്ട്.

2002 ൽ ബിജെപി സ്വന്തമാക്കിയ 127 സീറ്റുകളേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് ചില എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ മാത്രമാണ് കോൺഗ്രസ് മുന്നിലെത്തുമെന്ന് പ്രവചിച്ചത്. ആം ആദ്മി ശക്തമായ പ്രചാരണം നയിച്ചെങ്കിലും. ഹിമാചലിൽ ബിജെപിക്ക് ഭീഷണിയാകുന്നില്ല. ഇരട്ടയക്ക സംഖ്യയിലേക്ക് കെജ്രിവാളിന്റെ പാർട്ടി എത്തിയേക്കാം എന്നുമാത്രമാണ് പ്രവചനം.

ഗുജറാത്ത്, ഹിമാചൽ സംസ്ഥാനങ്ങളിലേക്കും, മറ്റ് 6 നിയമസഭ മണ്ഡലങ്ങളിലേക്കും, ഒരു ലോക് സഭാ മണ്ഡലത്തിലേക്കുമുള്ള വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. ഓരോ അസംബ്ലി മണ്ഡലത്തിലും, ഓരോ വോട്ടെണ്ണൽ നിരീക്ഷകനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്.

ഗുജറാത്ത്-എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ്: ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13

ടിവി9ഗുജറാത്തി: ബിജെപി 125-130, കോൺഗ്രസ്+എൻസിപി 40-50, എഎപി 3-5.

റിപ്പബ്ലിക് ടിവി പി-മാർക്-ബിജെപി-128-148, കോൺ+എൻസിപി-30-42, എഎപി-2-10

ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 2017ലെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഗുജറാത്തിലെ ബിജെപിക്ക് പൂർണ്ണ അനുകൂലമായിരുന്നു. 112 മുതൽ 116 സീറ്റുകൾ വരെയാണ് എക്‌സിറ്റ് പോളുകൾ ബിജെപിക്ക് പ്രവചിച്ചത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തേക്കാൾ അല്പം കൂടുതലായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ 89ൽ 48 സീറ്റുകൾ നേടിയ ബിജെപി രണ്ടാം ഘട്ടത്തിൽ 51 സീറ്റുകൾ കൂടി നേടിയതോടെ ആകെയുള്ള 182 സീറ്റിൽ 99 സീറ്റും ബിജെപി കൈയടുക്കയായിരുന്നു.

അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ, മറ്റു ജില്ലകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെ 833 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നാണ് ഇത്രയും സ്ഥാനാർത്ഥികൾ. മറ്റ് 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനാണ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനം ബിജെപിയുടെ കോട്ടയായതിനാൽ റെക്കോർഡ് ഏഴാം തവണയാണ് പാർട്ടി ലക്ഷ്യമിടുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയും കോൺഗ്രസുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രധാന കക്ഷികൾ.

ഹിമാചൽ പ്രദേശ്

68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ 35-ആണ് ഭൂരിപക്ഷം.

ന്യൂസ് എക്‌സ്-ജൻ കി ബാത് എക്‌സിറ്റ് പോൾ പ്രകാരം ഹിമാചൽ പ്രദേശിൽ ബിജെപി. 32-40, കോൺഗ്രസ് 27-34, എ.എ.പി.-0

റിപ്പബ്ലിക് ടി.വി.- പി.എം.ആർ.ക്യു എക്‌സിറ്റ് പോൾ: ബിജെപി. 34-39, കോൺഗ്രസ് 28-33, എ.എ.പി. 0-1.

ടൈംസ് നൗ-ഇ.ടി.ജി. എക്‌സിറ്റ് പോൾ: ബിജെപി. 34-42, കോൺഗ്രസ് 24-32, എ.എ.പി.-0.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP