Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുമ്പൊരിക്കലും ഇല്ലാത്ത ആവേശത്തോടെ കളം നിറഞ്ഞ് രാഹുലും കോൺഗ്രസും ഇറങ്ങിയിട്ടും ഭരണം പിടിക്കാൻ കഴിഞ്ഞേക്കില്ല; ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായാലും വിജയം ബിജെപിക്ക് തന്നെയെന്ന് സൂചന; ഗ്രാമത്തിൽ ബിജെപി വിരുദ്ധ തരംഗം തുടരുമ്പോൾ നഗരങ്ങൾ ഇപ്പോഴും ബിജെപിക്കൊപ്പം; കോൺഗ്രസ് കയറിയാൽ അടങ്ങിയിരിക്കുന്ന മുസ്ലീങ്ങൾ വീണ്ടും കലാപത്തിന് ഇറങ്ങുമെന്ന് ഭയന്ന് ബിജെപിയെ പിന്തുണയ്ക്കുന്നവരും ഏറെ; ഗുജറാത്തിൽ ഇപ്പോൾ സംഭവിക്കുന്നത്

മുമ്പൊരിക്കലും ഇല്ലാത്ത ആവേശത്തോടെ കളം നിറഞ്ഞ് രാഹുലും കോൺഗ്രസും ഇറങ്ങിയിട്ടും ഭരണം പിടിക്കാൻ കഴിഞ്ഞേക്കില്ല; ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായാലും വിജയം ബിജെപിക്ക് തന്നെയെന്ന് സൂചന; ഗ്രാമത്തിൽ ബിജെപി വിരുദ്ധ തരംഗം തുടരുമ്പോൾ നഗരങ്ങൾ ഇപ്പോഴും ബിജെപിക്കൊപ്പം; കോൺഗ്രസ് കയറിയാൽ അടങ്ങിയിരിക്കുന്ന മുസ്ലീങ്ങൾ വീണ്ടും കലാപത്തിന് ഇറങ്ങുമെന്ന് ഭയന്ന് ബിജെപിയെ പിന്തുണയ്ക്കുന്നവരും ഏറെ; ഗുജറാത്തിൽ ഇപ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് പിടിക്കാൻ പോര് ശക്തമാണ്. സർവ്വ ശക്തിയുമായി കോൺഗ്രസും രാഹുൽ ഗാന്ധിയും ഗുജറാത്തിൽ ശക്തമാണ്. പട്ടേൽ നേതാവായ ഹാർദിക് പട്ടേലിനെ കൂടെ കിട്ടയതോടെ കോൺഗ്രസ് ആവേശത്തിലാണ്. ഗുജറാത്തിൽ ബിജെപി ഭരണത്തിന് അവസാനമിടാൻ കഴിയുമെന്ന ആത്മവിശ്വാസം. 'ഒരു നാനോ കാർ വാങ്ങാൻ നിങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ...?' എന്ന ചോദ്യത്തോടെ രാഹുൽ കത്തികയറുകയാണ്.

ടാറ്റയുടെ നാനോ കാർഫാക്ടറിക്കു 35,000 കോടി രൂപയാണു ബിജെപി സർക്കാർ നൽകിയത്. ഈ പണം ഉണ്ടായിരുന്നെങ്കിൽ കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ അഞ്ചു ലക്ഷം പേർക്കു സബ്‌സിഡി നൽകാമായിരുന്നു. 'നാനോ ഫാക്ടറിയിൽ നിങ്ങളുടെ വീട്ടിലെ ആർക്കെങ്കിലും ജോലി കിട്ടിയോ? ഇല്ല. പാവപ്പെട്ടവർക്കു വൈദ്യുതിയും വെള്ളവും ഇല്ലാതായതു മിച്ചം. മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ ഡീസൽ സബ്‌സിഡി പോലും കിട്ടുന്നില്ല. മോദിയുടെ അടുപ്പക്കാരായ പത്തോ ഇരുപതോ പേർക്കു മാത്രമാണു ബിജെപി ഭരണത്തിന്റെ ഗുണം-ഇങ്ങനെ കളം പിടിക്കുകയാണ് രാഹുൽ. മുമ്പൊരിക്കലും ഇത്ര ശക്തനായ രാഹുലിനെ ആരും കണ്ടിട്ടില്ല.

ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഭരണകേന്ദ്രത്തിന്റെയും വാതിലുകൾ തുറന്നിടും. നിങ്ങളുടെ മനസ്സിലുള്ളതു കേൾക്കാൻ അവിടെ ആളുണ്ടാകും...'- ഇതാണ് രാഹുൽ നൽകുന്ന ഉറപ്പ്. ഡോക്ടർമാർ, കോളജ് പ്രഫസർമാർ, അദ്ധ്യാപകർ, ഫാർമസിസ്റ്റുകൾ, നഴ്‌സുമാർ, ചെറുകിട ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമകൾ തുടങ്ങി വിവിധ മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തിയ രാഹുൽ, ദലിത് സ്വാഭിമാൻ സഭയിലും പങ്കെടുത്താണ് ഇന്നലെ ഗുജറാത്തിൽ പര്യടനം തുടങ്ങിയത്. ഇന്നും സമാന ഇടപെടൽ ഉണ്ടാകും. പക്ഷേ ഇതിനിടെയിലും ബിജെപി പ്രതീക്ഷയിലാണ്. രാഹുലിന്റെ മുന്നേറ്റം വിജയത്തെ ബാധിക്കില്ലെന്ന് അവർ പറയുന്നു. രാഷ്ട്രീയ വിശകലനങ്ങളും അങ്ങനെ തന്നെയാണ്.

മോദിയെ കൈവിടാൻ ഗുജറാത്ത് തയ്യാറാകില്ല. പ്രധാനമന്ത്രിക്ക് ഗുജറാത്തിൽ തിരിച്ചടി കൊടുത്താൽ ദേശീയ രാഷ്ട്രീയത്തെ അത് ബാധിക്കും. ആഗോള നേതാവായുള്ള മോദിയുടെ പ്രതിച്ഛായ തകരും. അതിനാൽ കോൺഗ്രസിന്റെ മുന്നേറ്റത്തിനിടയിലും ഗുജറാത്തിൽ ബിജെപിക്ക് മുൻതൂക്കമുണ്ട്. ഭൂരിപക്ഷവും സീറ്റും കുറയുമെങ്കിലും ഭരണം ബിജെപി നേടുമെന്ന് തന്നെയാണ് കണക്ക് കൂട്ടൽ. മോദിയുടെ പ്രചരണം കൊഴുക്കുമ്പോൾ ബിജെപി കൂടുതൽ ആവേശത്തിലാകും. അങ്ങനെ ബിജെപി തരംഗം എത്തുമെന്നാണ് പരിവാറിന്റേയും കണക്ക് കൂട്ടൽ. എക്‌സിറ്റ് പോളുകളിലും ബിജെപിക്കാണ് മുൻതൂക്കം.

'മോദിയെ ബധാ ഹാലു വിചാര്യു' (എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണു മോദി പ്രവർത്തിക്കുന്നത്) എന്ന ശരാശരി ഗുജറാത്തിയുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ബിജെപി ഒരുക്കുന്നത്.. പട്ടേൽ, ദലിത്, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള സർക്കാർ വിരുദ്ധ വികാരം തണുപ്പിക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞുകഴിഞ്ഞു. ഇന്നലെ പുറത്തിറക്കിയ നാലാമത്തെ പട്ടികയിലെ നാലുപേരടക്കം നാൽപ്പതോളം സ്ഥാനാർത്ഥികൾ പട്ടേൽ സമുദായത്തിൽ നിന്നാണ്. മോദിയുടെ വ്യക്തിപ്രഭാവം മുതലെടുക്കാനാണു ബിജെപിയുടെ ശ്രമം. തിങ്കളാഴ്ച തുടങ്ങുന്ന പ്രചാരണത്തിൽ പിന്നാക്ക, പട്ടേൽ, ദലിത് മുൻതൂക്കമുള്ള മണ്ഡലങ്ങൾ തിരഞ്ഞെടുത്താണു മോദിയുടെ റാലികൾ. ഗുജറാത്ത് മോഡലിനെപ്പറ്റി സാധാരണ വോട്ടർമാർക്കിടയിൽ അടുത്തിടെയുണ്ടായ അസംതൃപ്തിയെ മോദി മോഡൽ ഉയർത്തിക്കാട്ടി മറികടക്കുക എന്നതാണു ലക്ഷ്യം. ആദ്യഘട്ടത്തിലെ 89 മണ്ഡലങ്ങളിലെ അരലക്ഷം ബൂത്തുകളിൽ നാളെ 'മൻ കി ബാത്ത്, ചായ് കേ സാത്ത് ' പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ഗുജറാത്തിയെന്ന അഭിമാനത്തെ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണു മറ്റൊന്ന്. ഹും ചു വികാസ് ഹും ചു ഗുജറാത്ത് (ഞാനാണ് വികസനം, ഞാനാണു ഗുജറാത്ത്) എന്നതാണു ബിജെപിയുടെ പ്രചാരണത്തിന്റെ പാസ്വേഡ്. കോൺഗ്രസ് ഗുജറാത്തികൾക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അവർ എന്നും ഗുജറാത്തിയെ വെറുത്തിട്ടേയുള്ളൂ എന്നുമുള്ള പ്രചാരണം ആദ്യഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നു. ഇതിനു ഫലപ്രദമായി തടയിടാൻ കോൺഗ്രസിനായിട്ടില്ല. ജയിച്ചുകയറിയ 1995 മുതലുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ശരാശരി 40 ശതമാനം ജനസമ്മിതിയുണ്ടായിരുന്നു എന്നതാണു ബിജെപിയുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ഈ വോട്ട് ബാങ്കിനെ കൂടെ നിർത്തുകയാണു വരുന്ന തിരഞ്ഞെടുപ്പിലും ബിജെപി തന്ത്രം.

മത്സരം കടുത്തതാണ്. ഗ്രാമങ്ങളിൽ കോൺഗ്രസ് അനുകൂലമായ അല്ലെങ്കിൽ ഭരണ വിരുദ്ധ വികാരം ഉണ്ട്. ചെറുകിട കച്ചവടക്കാരും, കർഷകരും പൊറുതി മുട്ടി കഴിഞ്ഞു. മാത്രമല്ല, കോൺഗ്രസ് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ സജീവമാണ് . നഗരങ്ങളിൽ പക്ഷെ ബിജെപി തന്നെയാണ്പ മുന്നിൽ. ഒന്നും പറയാൻ പറ്റില്ല. അവസാന നിമിഷം എന്തെങ്കിലും വർഗീയ വിഷയങ്ങൾ ആളിക്കത്തിച്ചാൽ സമവാക്യങ്ങൾ മാറാം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലിം വിഭാഗം വീണ്ടും 'തല പൊക്കി തുടങ്ങുമെന്നും' അവർക്ക് അധികാരത്തിൽ പ്രാതിനിധ്യം കിട്ടുമെന്നും അത് വീണ്ടും സാമുദായിക സ്പർദ്ധയിലേക്ക് നയിക്കുമെന്നും വിചാരിക്കുന്ന കുറെ പേരുണ്ട്.

'കലാപം ഉണ്ടാകാതിരിക്കാൻ' ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നവരും ഉണ്ട്. ഇതും ഗുജറാത്തിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇത്തരം ഘടകങ്ങളും ബിജെപിക്ക് ഗുജറാത്തിൽ മുൻതൂക്കം നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP