Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപെരഞ്ഞെടുപ്പുകളിൽ മുൻതൂക്കം നിലനിർത്തിയപ്പോഴും സിറ്റിങ് സീറ്റുകളിൽ പലയിടത്തും ഇടതിന് തിരിച്ചടി; യുഡിഎഫ് നില മെച്ചപ്പെടുത്തിയപ്പോൾ നിലവിലുള്ള സീറ്റുകൾ നിലനിർത്തി ബിജെപിയും; കോട്ടയം തൃശ്ശൂർ ജില്ലകളിൽ യുഡിഎഫ് തരംഗം; തിരുവനന്തപുരം കല്ലറ പഞ്ചായത്ത് ഭരണവും ഇടതിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്; എൽഡിഎഫിന്റെ രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് കോട്ടയത്ത് ജോസ് കെ മാണിയുടെ കേരള കോൺഗ്രസും കരുത്ത് കാട്ടി

തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപെരഞ്ഞെടുപ്പുകളിൽ മുൻതൂക്കം നിലനിർത്തിയപ്പോഴും സിറ്റിങ് സീറ്റുകളിൽ പലയിടത്തും ഇടതിന് തിരിച്ചടി; യുഡിഎഫ് നില മെച്ചപ്പെടുത്തിയപ്പോൾ നിലവിലുള്ള സീറ്റുകൾ നിലനിർത്തി ബിജെപിയും; കോട്ടയം തൃശ്ശൂർ ജില്ലകളിൽ യുഡിഎഫ് തരംഗം;  തിരുവനന്തപുരം കല്ലറ പഞ്ചായത്ത് ഭരണവും ഇടതിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്; എൽഡിഎഫിന്റെ രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് കോട്ടയത്ത് ജോസ് കെ മാണിയുടെ കേരള കോൺഗ്രസും കരുത്ത് കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആദ്യമായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം. കഴിഞ്ഞ തവണ എൽഡിഎഫ് വിജയം നേടിയ വാർഡുകളായിരുന്നു ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 44 വാർഡുകളിലാണ് 13 ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കഴിഞ്ഞ തവണ 23 സീറ്റുകൾ നേടിയ എൽഡിഎഫിന് പക്ഷേ ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാൻ കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇനിയും വാർഡുകളുടെ ഫലം പുറത്ത് വരാനുള്ളതിൽ പലതും ഇടത് മുന്നണിക്ക് ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങളാണ്.

പല സ്ഥലങ്ങളിലും യുഡിഎഫ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. അഞ്ചൽ, റാന്നി, ആലപ്പുഴ എന്നിവിടങ്ങളിൽ സീറ്റുകൾ പിടിച്ചെടുത്തു. അതേ സമയം ഒരു സീറ്റിന്റെ മേൽക്കൈയിൽ ഭരിച്ചിരുന്ന കല്ലറ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് നഷ്ടമാവുകയും ചെയ്തു. തിരുവനന്തപുരം കല്ലറ പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് നഷ്ടമാവുകയും ചെയ്തു. 44 വാർഡുകളിൽ ഇപ്പോൾ ഫലം പുറത്ത് വന്നിട്ടുള്ളത് 35 വാർഡുകളിലാണ്. ഇതിൽ എൽഡിഎഫ് 20, യുഡിഎഫ് 12, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇനി ഫലം പുറത്ത് വരാനുള്ള വാർഡുകൾ ഇടത് മുന്നണി വിജയം പ്രതീക്ഷിക്കുന്നവയാണ്. മൊത്തതിൽ നോക്കുമ്പോൾ പല സ്ഥലങ്ങളിലും സിപിഎമ്മിന് സിറ്റിങ് വാർഡുകൾ നഷ്ടമായിട്ടുണ്ട്.

കോട്ടയത്ത് കരുത്ത് കാട്ടി മാണി വിഭാഗം


കോട്ടയം ജില്ലയിൽ നടന്ന തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് (എം) രണ്ട് സീറ്റുകൾ ഇടതുമുന്നണിയിൽ നിന്നും പിടിച്ചെടുത്തു. ഒരു സീറ്റ് നിലനിർത്തുകയും ചെയ്തു. അതേ സമയം പി ജെ ജോസഫിന്റെ തട്ടകത്തിൽ നടന്ന മണക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ജീവിച്ചിരുന്ന കെ എം മാണിയേക്കാൾ ശക്തനാണ് മാണി സാറിന്റെ ഓർമകൾ എന്നും മാണി സാർ ചോരകൊടുത്ത് വളർത്തിയ മാണി ഗ്രൂപ്പിന്റെ ഇനിയുള്ള നേതാവ് ജോസ് കെ മാണി തന്നെയെന്നും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൽ വിധിയെവുതിയെന്നത് മാണി ഗ്രൂപ്പിലെ ജോസ് കെ മാണി-പി ജെ ജോസഫ് തർക്കത്തിൽ ജോസ് കെ മാണിക്ക് ഏറെ മേൽകൈ നൽകിയിരിക്കുന്നു. കടുത്തുരുത്തി മണ്ഡലത്തിലും മോൻസിനല്ല ജോസ് കെ മാണിക്ക് തന്നെയാണ് ആധിപത്യം എന്നും കിടങ്ങൂർ ബ്ലോക്ക് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പ് തെളിയിച്ചു. അവിടെ 1170 വോട്ടിനാണ് ജോസ് കെ മാണി പക്ഷത്തിലെ ജോസ് തടത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച വാർഡ് സ്വന്തമാക്കിയത്. കടുത്തുരുത്തി മണ്ഡലത്തിൽ ജോസ് കെ മാണിയും സ്ഥലം എംഎൽഎ മോൻസ് ജോസഫും തമ്മിൽ നടന്ന മത്സരം എന്നായിരിന്നു യുഡിഎഫ് തന്നെ ഈ മത്സരത്തെ വിശേഷിപ്പിച്ചത്. മോൻസിന്റെ എതിർപ്പിനെ അവഗണിച്ചായിരുന്നു തടത്തിലിനെ അവിടെ സ്ഥാനാർത്ഥിയാക്കിയത്.

പി സി ജോർജിന് ഏറെ വേരുകളുണ്ടെന്ന് അവകാശവാദം മുഴക്കിയ പഴയ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും പാല നിയോജകമണ്ഡലത്തിലെത്തിയ മൂന്നിലപ്ര പഞ്ചായത്തിലെ എരുമപ്ര വാർഡിൽ ജോസ് കെ മാണി വിഭാഗത്തിൽപ്പെട്ട ഡോളി ഐസക്ക് 64 വോട്ടിന് ജയിച്ചത് ജോസ് കെ മാണി വിഭഗത്തിലെ ശക്തി തെളിയിച്ചിരിക്കുന്നു. മാണി സർ ജീവിച്ചിരുന്നപ്പോൾ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ച വാർഡിലാണ് ഇത്തവണ കേരളാ കോൺഗ്രസ് വിജയിച്ചത്.

ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി വീടുവീടാന്തരം കയറി ഇറങ്ങി കെ എം മാണിയുടെ ഓർമകളിലൂടെ വോട്ടു പിടുത്തം നടത്തിയ വാർഡുകൂടിയാണ് എരുമപ്ര വാർഡ്. പാല ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന പി സി ജോർജ് പാർട്ടിക്കാരുടെ ആഗ്രഹമാണ് ഇതോടെ ഇല്ലാതായത്. മണിമലയിലെ പൂവത്തോലി വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ എം സി ജേക്കബ് 39 വോട്ടിന് ജയിച്ചത് ജോസ് കെ മാണിക്ക് ശക്തി വർദ്ധിപ്പിച്ചു.എന്നാൽ പി ജെ ജോസഫിന്റെ തട്ടകത്തിൽ നടന്ന മണക്കാട് വാർഡിൽ എൽഡിഎഫ് ജയിച്ചത് പിജെ ജോസഫിനേറ്റ കനത്ത തിരിച്ചടിയായി.

ഇടുക്കി

ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോർത്ത് ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രൻ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. പി കെ രവീന്ദ്രന്റെ മകനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി വിഷ്ണു രവീന്ദ്രൻ. ബിജെപി സ്ഥാനാർത്ഥിയായി ഐ കെ ശശിയും മത്സരിച്ചു. കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. ഇക്കുറി 147 വോട്ടാണ് ഭൂരിപക്ഷം. എൽഡിഎഫ്-273 യുഡിഎഫ്-126 ബിജെപി-15 എന്നിങ്ങനെയാണ് വോട്ടിങ് നില.ഇതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. 13 അംഗ പഞ്ചായത്തിൽ 6 - 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ എൽഡിഎഫിന് പഞ്ചായത്തിൽ ഭൂരിപക്ഷം നിലനിർത്താനായി.

ദേവികുളം ബ്ലോക്ക് കാന്തല്ലൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ആർ രാധാകൃഷ്ണനാണ് വിജയിച്ചത്. പട്ടികവർഗ വിഭാഗത്തിനായി പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്ത ഇവിടെ ഇതോടെ ആർ രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റാകും.ഇടുക്കി ഉപ്പുതറ കാപ്പി പതാൽ വാർഡ് യുഡിഎഫ് നിലനിർത്തി. 268 വോട്ട് നേടി പി നിക്‌സൺ വിജയിച്ചു. കോൺഗ്രസ് പഞ്ചായത്ത് അംഗം ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞടുപ്പ്.

തൊടുപുഴ നഗരസഭ 23 ആം വാർഡ് ബിജെപി നിലനിർത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി മായാ ദിനുവിന്റെ ജയം. മായാ ദിനുവിന് 574 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥി നാഗേശ്വരി അമ്മാൾ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി രാജി രാജന് 134 വോട്ടും ലഭിച്ചു. 35 അംഗ കൗൺസിലിൽ യുഡിഎഫ് - 14, എൽഡിഎഫ്- 13, ബിജെപി-8 എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷിനില.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫ് നിലനിർത്തി.ൽഡിഎഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ഷീനയ്ക്ക് 1680 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബിജെപി സ്ഥാനാർത്ഥി ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 893 വോട്ട് നേടിയ സ്ഥാനത്താണ് ഇക്കുറി ബിജെപി വോട്ട് 335 ആയി കുറഞ്ഞത്. കഴിഞ്ഞ തവണ 1210 വോട്ട് നേടിയ യുഡിഎഫിന് 1415 വോട്ടും ലഭിച്ചു. ഒരു വിഭാഗം കോൺഗ്രസുമായി ധാരണയിലും എത്തിയിരുന്നു. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡി എഫിന് ഏഴും യുഡിഎഫിന് ആറുമായി രുന്നു കക്ഷിനില. ജോലി ലഭിച്ച മണക്കാട് ഡിവിഷനിലെ എൽഡിഎഫ് അംഗം വിനീത അനിൽകുമാർ രാജിവെച്ചതോടെ കക്ഷി നില തുല്യമായിരുന്നു. ഇതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കെപിസിസി അംഗം അബ്ദുൾഗഫൂർ ഹാജി 11 വോട്ടിന് ജയിച്ച വാർഡായിരുന്നു ഇത്. അദ്ദേഹം മരിച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ്. സിപിഐയിലെ കെ എസ് ഷിയാദ് (എൽഡിഎഫ്)ആണ് വിജയി. 76 വോട്ടാണ് ഭൂരിപക്ഷം. എം കമാൽ (യുഡിഎഫ്),ബി ആർ ബൈജു (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.

ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡ് യുഡിഎഫിൽനിന്ന് ബിജെപി പിടിച്ചെടുത്തു. സുരേഷ്‌കുമാർ (ബിജെപി)ആണ് വിജയി. യുഡിഎഫ് 50 വോട്ടിനു ജയിച്ച വാർഡായിരുന്നു. ജയിച്ച ജെ രാധാകൃഷ്ണ നായിക് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഡി പ്രദീപ്കുമാർ (എൽഡിഎഫ് സ്വതന്ത്രൻ), മുരളീധര ഷേണായ് (യുഡിഎഫ്) എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ.കായംകുളം നഗരസഭ വെയർ ഹൗസ് വാർഡിൽ എൽഡിഎഫിലെ എ ഷിജി (സിപിഐ) ജയിച്ചു. എൻസിപി റിബലായി വിജയിച്ച് എൽഡിഎഫിനൊപ്പം നിന്ന സുൾഫിക്കൽ മയൂരി അഗ്രോ ഇൻഡസ്ട്രീസ്‌ചെയർമാനായതിനാൽ അയോഗ്യനാക്കപ്പെട്ടു. തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. അനീസ് കലാം (മുസ്ലിംലീഗ്), പ്രദീപ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.

പത്തനംതിട്ട

റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണിൽ 38 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിക്ക് 9 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് കഴിഞ്ഞത്തവണ ജയിച്ച വാർഡാണ്.

അങ്ങാടി പഞ്ചായത്ത് നെല്ലിക്കാൺ വാർഡിൽ മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി അനി വലിയകാലായും ചേർത്തല രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ബാബു പുല്ലാട്ട് 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ പകരം സുരേഷിനെ പ്രസിഡന്റ് ആകണമെന്ന് താനറിയാതെ തന്റെ പേരിൽ കോൺഗ്രസ് നേതൃത്വം വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് ബാബു പുല്ലാട്ട് മെമ്പർ സ്ഥാനം രാജിവച്ചത്. 

കൊല്ലം

കൊല്ലം ജില്ലയിൽ 4 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥലത്ത് എൽ ഡി എഫ് വിജയിച്ചു. അഞ്ചൽ പഞ്ചായത്ത് മാർക്കറ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു.46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫിലെ നസീമ ബീവി വിജയിച്ചു. ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എൽ ഡി എഫിലെ ബി ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്ട് എൽ ഡി എഫിലെ ജെഎം മർഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. നിലവിൽ ഇത് എൽ ഡി എഫ് വാർഡായിരുന്നു. നെടുപുറം, തുമ്പോട് വാർഡുകൾ എൽ ഡി എഫ് നിലനിർത്തുകയായിരുന്നു.

എറണാകുളം

നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ടി എം അബ്ദുൽ അസീസ് ആണ് ജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന ഷാജഹാൻ വട്ടമുടി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.എറണാകുളം മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സീബ വർഗീസ് 627വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.

മലപ്പുറം

അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാർഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി വി ഷഹർബാൻ യു ഡി എഫ് സ്ഥാനാർത്ഥി സുബൈദയെ 106 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിങ് വാർഡായിരുന്നു കളപ്പാറ.പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിർത്തി. ശ്യാമള വെമ്പല്ലൂർ 71 വോട്ടിന് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി വി എം ശൈലജ യാ ണ് രണ്ടാം സ്ഥാനത്ത്.

ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപ്പാറ യു ഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. നേടിയ വോട്ട് 850. എൽഡിഎഫ് സ്വതന്ത്രൻ പുഴക്കൽ ഇസ്മായിൽ 219 വോട്ട് നേടി. കഴിഞ്ഞ തവണ യുഡിഎഫ് 705 വോട്ടിനായിരുന്നു ജയിച്ചിരുന്നത്.തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, ആകെ പോൾ ചെയ്ത 1086 വോട്ടിൽ സി എം ടി സീതി ' 596 വോട്ടും എൽ ഡി എഫിലെ നാസർ കല്ലിങ്ങലകത്ത് 490 വോട്ടും നേടി.പെരിന്തൽമണ്ണ മണ്ഡത്തിലെ ആലിപറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് വട്ടപറമ്പ് യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാർത്ഥി പി ടി ഹൈദരാലി വിജയിച്ചു.

കോട്ടയം

കോട്ടയം ജില്ലയിൽ ആറിടത്തായിരുന്നു തെരഞ്ഞെടുപ്പ് .ഇതിൽ നാലിടത്ത് യുഡിഎഫ് വിജയിച്ചു. ഒരെണ്ണം എൽഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റ് നിലനിർത്തി. നാലിടത്ത് എൽഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. രണ്ടിടത്ത് യുഡിഎഫും. ഇക്കുറി മൂന്നു വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ഇതിൽ തിരുവാർപ്പ് പഞ്ചായത്തിലെ മോർകാട് ഒന്നാം വാർഡിൽ യുഡിഎഫ്,ബിജെപി,ബിഡിജെഎസ് സംയുക്തസ്ഥാനാർത്ഥിയായിരുന്നു എൽഡിഎഫിനെ നേരിട്ടത്. അവരുടെ സ്ഥാനാർത്ഥി മായമുരളി വിജയിച്ചു. മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസിലി ജോൺ വിജയിച്ചു. എൽഡിഎഫ് ജയിച്ച വാർഡാണ്.പാമ്പാടി ബ്ലോക്ക് കിടങ്ങൂർ ഡിവിഷൻ യുഡിഎഫ് വിജയിച്ചു. നിലവിൽ എൽഡിഎഫ് പ്രതിനിധീകരിച്ചിരുന്ന വാർഡാണ്. യുഡിഎഫിലെ നിന്ന് ജോസ് തടത്തലാണ് വിജയിച്ചത്.

പാമ്പാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷൻ യുഡിഎഫിൽ എൽഡിഎഫ് പിടിച്ചെടുത്തു. റോസ്‌നി ജോബിയാണ് വിജയിച്ചത്.കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് വിജയിച്ചു. കേരള കോൺഗ്രസ്സ് എമ്മിലെ എം സി ജേക്കബാണ് വിജയിച്ചത്. ബിനോയ് തോമസ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.പാലാ കരൂർ പഞ്ചായത്ത് വലവൂർ ഈസ്റ്റ് രണ്ടാം വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്വതന്ത്രൻ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33. പോൾ ചെയ്ത 890 വോട്ടിൽ യുഡിഎഫിലെ രശ്മി തങ്കപ്പന് 361 ഉം ബിജെപിയുടെ വി കെ അജിക്ക് 135 വോട്ടും ലഭിച്ചു. എൽഡിഎഫ് പ്രതിനിധി കെ എസ് ജയ കുമാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപ തെരഞ്ഞെടുപ്പ് നടന്നത്.

തൃശ്ശൂർ

തൃശ്ശൂർ ജില്ലയിൽ നാലിടത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു . തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി നൗഷാദ് കൊട്ടി ലിങ് ൽ 730 വോട്ടുകൾക്ക് വിജയിച്ചു . പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി സ ജിത ടൈറ്റസ് 42 വോട്ടിന് വിജയിച്ചു. പാഞ്ഞാൾ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി എ എ ആസിയ 183 വോട്ടിന് വിജയിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോലഴി നോർത്ത് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി കെ സുരേഷ് കുമാർ 165 വോട്ടിന് വിജയിച്ചു.

കണ്ണൂർ

കണ്ണൂർ ധർമടം പഞ്ചായത്ത് ഒമ്പതാം വാർഡ് (കിഴക്കെ പാലയാട് കോളനി ) ബിജെപി നിലനിർത്തി. ദിവ്യ ചെള്ളത്ത് (ബിജെപി- 474), പി കെ ശശിധരൻ (കോൺഗ്രസ്- 418),
കൊക്കോടൻ ലക്ഷ്മണൻ, ലോക് താന്ത്രിക് ജനതാദൾ (എൽഡിഎഫ്)- 264.

തിരുവനന്തപുരം

തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണിൽ യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ എം നജീം ആണ് വിജയിച്ചത്. യുഡിഎഫിലെ ആർഎസ്‌പി അംഗത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.കുന്നത്തുകാൽ കോട്ടുകോണം വാർഡ് എൽഡിഎഫ് നിലനിർത്തി. എൻ ശ്രീകലയാണ് വിജയിച്ചത്. അമ്പൂരി ചിറയക്കോട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ബാബു ജോസഫാണ് വിജയിച്ചത്.കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാർഡ് യുഡിഎഫ് ജയിച്ചു. കോൺഗ്രസിലെ ആർ ജോസാണ് വിജയിച്ചത്. കഴിഞ്ഞതവണ എൽഡിഎഫ് ജയിച്ച വാർഡാണിത്.

മാറനെല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡ് എൽഡിഎഫ് വിജയിച്ചു. സിപിഐ എമ്മിലെ ബി നസീറയാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. കുഴിവിള വാർഡ് ബിജെപി നിലനിർത്തി.
കല്ലറി പഞ്ചായത്ത് വെള്ളംകുടി വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ശിവദാസൻ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് 9 എൽഡിഎഫ് 8 എന്ന നിലയിലാണ് കഷിനില.

കോഴിക്കോട്

കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ സിപിഐ എം ലെ അരിക്കോട്ടിൽ അനിത വിജയിച്ചു. സർക്കാർ ജോലി ലഭിച്ചത്തിനെ തുടർന്ന് സിപിഐ എം കൗൺസിലർ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വയനാട്

വയനാട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടിൽ പഞ്ചായത്ത് 13-ാം വാർഡിൽ (മാണ്ടാട് ) എൽഡിഎഫ് സ്ഥാനാർത്ഥി അബ്ദുള്ള പുൽപ്പാടി ( സിപിഐ എം ) വിജയിച്ചു. കെ മൊയ്തീൻ ആയിരുന്നു യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ട വാർഡായിരുന്നു.

പാലക്കാട്

പാലക്കാട് ജില്ലയിൽ രണ്ടിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വനജ കണ്ണൻ വിജയിച്ചു.മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാർഡ് ബിജെപി നിലനിർത്തി. ബിജെപിയിലെ സൗമ്യ സജീഷ് ആണ് വിജയിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP