Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിയുടെ കൈയിൽ ആകെയുള്ളത് 40,000 രൂപയത്രേ! തിരുവഞ്ചൂർ വെറും ആറര ലക്ഷം മാത്രം സ്വത്തുള്ള പാവം; 30 ലക്ഷം സെന്റിന് വിലയുള്ള കവടിയാറിൽ കടകംപള്ളിയുടെ ഭാര്യയുടെ നാല് സെന്റിന് എട്ട് ലക്ഷം രൂപ; എത്ര മറച്ചുവച്ചിട്ടും മുരളീധരനും ഭാര്യയ്ക്കുമായി 11 കോടിയുടെ സ്വത്തുക്കൾ; കള്ളക്കണക്കുകളുടെ വസന്തകാലത്തിന് തുടക്കമായി

മാണിയുടെ കൈയിൽ ആകെയുള്ളത് 40,000 രൂപയത്രേ! തിരുവഞ്ചൂർ വെറും ആറര ലക്ഷം മാത്രം സ്വത്തുള്ള പാവം; 30 ലക്ഷം സെന്റിന് വിലയുള്ള കവടിയാറിൽ കടകംപള്ളിയുടെ ഭാര്യയുടെ നാല് സെന്റിന് എട്ട് ലക്ഷം രൂപ; എത്ര മറച്ചുവച്ചിട്ടും മുരളീധരനും ഭാര്യയ്ക്കുമായി 11 കോടിയുടെ സ്വത്തുക്കൾ; കള്ളക്കണക്കുകളുടെ വസന്തകാലത്തിന് തുടക്കമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കുന്നവർ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തേണ്ട കാലം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വിചിത്രമായ പല കണക്കുകളും കേൾക്കുന്ന കാലം. ബാർ കോഴയിൽ ഒരു നയാപൈസ അഴിമതി പണം വാങ്ങിയിട്ടില്ലെന്നാണ് ധനമന്ത്രിയായിരുന്ന കെഎം മാണി പറഞ്ഞിരുന്നത്. അത് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളും. പക്ഷേ ആർക്കും വിശ്വസിക്കാനാവാത്ത കണക്ക്. വെറും 40,000 രൂപ മാത്രമാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച റിക്കോർഡ് സ്വന്തമായുള്ള കേരളാ കോൺഗ്രസിന്റെ എല്ലാം എല്ലാമായ പാലയിലെ മാണിക്യം മാണിയുടെ കൈയിലുള്ളത്. ഇത്തരത്തിൽ പല അവിശ്വനീയ കണക്കുകളും പുറംലോകത്ത് എത്തുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക ഇന്നലെയാണ് സ്വീകരിച്ചു തുടങ്ങിയത്. പലപ്രമുഖരും പത്രിക സമർപ്പിക്കുകയും ചെയ്തു. ആദ്യദിനം പത്രിക നൽകിയവരിൽ ധനികൻ കെപിസിസി. മുൻ അധ്യക്ഷനും വട്ടിയൂർക്കാവിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ കെ. മുരളീധരൻ. എതിരാളിയായ ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു സ്വന്തമായി വീടോ വാഹനമോ ഇല്ല. കഴക്കൂട്ടത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് എതിരേയുള്ളത് 45 കേസുകൾ.

പാലാഴി റബ്ബർ ടയേഴ്‌സിൽ ഓഹരി, അന്നമ്മാ മാണിയുടെ കൈയിൽ 35,000 രൂപ

പാലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൈവശം പണമായി നാൽപ്പതിനായിരം രൂപ മാത്രം. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപങ്ങളിലായി 2.48 ലക്ഷം രൂപയുണ്ട്. 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്. എന്നാൽ ഒരു രൂപയുടെ പോലും സ്വർണ്ണമോ മറ്റ് ആഭരണങ്ങളോ കൈവശമില്ല. പാലാ എസ്.ബി. ഐ, തിരുവനന്തപുരം സൗത്ത് ഇന്ത്യൻ ബാങ്ക്, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്, ഗവ. ട്രഷറി എന്നിവിടങ്ങിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പാലാഴി റബ്ബർ ടയേഴ്‌സിലിടക്കം ഷെയറുമുണ്ട്.

മാണിയുടെ ഭാര്യ അന്നമ്മ മാണിയുടെ കൈവശം 35,000 രൂപയാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപമായി 1.46ലക്ഷം രൂപയുണ്ട്. 6.67 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമുണ്ട്. അഞ്ച് സർവേ നമ്പരുകളിലായി കെ.എം. മാണിക്ക് 6.86 ഏക്കർ ഭൂമിയാണുള്ളത്. ഇവയ്ക്ക് 17.41 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ളാലത്ത് 68.80 ലക്ഷം രൂപ വിലയുള്ള 4,232 സ്‌ക്വയർഫീറ്റ് വീടും സ്വന്തമായുണ്ട്. ഭാര്യയ്ക്ക് കോഴിക്കോടും കോട്ടയത്തുമായി 10.30 കോടി രൂപയുടെ ഭൂമിയുണ്ട്.

1.25 കോടി രൂപയുടെ സ്വത്തുക്കളാണ് കേരള കോൺഗ്രസിനുള്ളത്. തിരുനക്കരയിൽ പാർട്ടി ഓഫീസ് ഇരിക്കുന്ന 76 ലക്ഷം രൂപയുടെ 28 സെന്റ് ഭൂമിയും അവിടെ 49 ലക്ഷം രൂപയുടെ കെട്ടിടവും പാർട്ടിക്കു വേണ്ടി ചെയർമാൻ കെ.എം. മാണിയുടെ പേരിലുണ്ടെന്നും സത്യവാംങ്മൂലത്തിൽ പറയുന്നു.

എല്ലാമുള്ള മുരളിയും ഒന്നുമില്ലാത്ത കുമ്മനവും

വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ കൈയിലുള്ളത് കൈവശമുള്ളത് 20,000 രൂപ. വിവിധ ബാങ്കുകളിലായി 1.49 കോടിയുടെ സ്ഥിരം നിക്ഷേപം. സബ്ട്രഷറിയിലും ബാങ്കുകളിലുമായി 32.77 ലക്ഷം സേവിങ്‌സ് നിക്ഷേപം. സ്ഥാവരജംഗമ വസ്തുക്കളുടെ ആകെ ആസ്തി 7.45 കോടി.

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ 13,20,000 രൂപ വിലയ്ക്ക് 1987ൽ വാങ്ങിയ 20.5 സെന്റ് വസ്തുവും വീടും 19,80,000 രൂപയ്ക്ക് 1999ൽ ഗുരുവായൂരിൽ വാങ്ങിയ ഫ്‌ളാറ്റും മുരളിക്കുണ്ട്. തൃശൂർ അയ്യന്തോളിൽ പാരമ്പര്യമായി കിട്ടിയ 85 ലക്ഷം രൂപ വിലവരുന്ന 2500 സ്‌ക്വയർ ഫീറ്റ് വീടും ഒമ്പത് ലക്ഷം രൂപ വിലവരുന്ന വസ്തുവുമുണ്ട്. ഡി.ഐ.സി പാർട്ടിക്ക് വേണ്ടി കെ. കരുണാകരൻ വാങ്ങിയ 60 ലക്ഷം രൂപ വിലവരുന്ന കെട്ടിടവും ഇപ്പോൾ മുരളിക്ക് സ്വന്തമാണ്. കൂടാതെ 29.98 ലക്ഷത്തോളം വിലവരുന്ന രണ്ട് ഇന്നോവ കാറുകളും അഞ്ചുലക്ഷം രൂപ വിലവരുന്ന വീട്ടു സാധനങ്ങളും ജനപ്രിയ കമ്മ്യൂണിക്കേഷനിൽ 3.39 കോടിയുടെ ഓഹരിയും മാതൃഭൂമിയിൽ 100 രൂപയുടെ ഓഹരിയും മുരളിക്കുണ്ട്. സെയിൽസ്ടാക്‌സ് നിക്ഷേപമായി 10,000 രൂപയും 30,000 രൂപയുടെ ആഭരണവുമാണ് മുരളിക്കുള്ളത്.

ഭാര്യ എസ്. ജ്യോതിക്ക് സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ, കമ്പനി ഷെയറുകൾ അടക്കം 5.17 കോടിയുടെ ആസ്തിയുണ്ട്. മൂത്തമകൻ അരുൺ നാരായണന് സ്ഥിരം നിക്ഷേപങ്ങളും സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുമായി 26.48 ലക്ഷത്തിന്റെയും ഇളയമകൻ ശബരിനാഥിന് 15.72 ലക്ഷത്തിന്റെയും ആസ്തിയുണ്ടെന്നും നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ് മൂലത്തിൽ മുരളീധരൻ വെളിപ്പെടുത്തി.

എന്നാൽ എതിരാളിയായ ബിജെപിയിലെ കുമ്മനം രാജശേഖരന്റെ കഥ ഇങ്ങനെയല്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് സാമ്പത്തികബാധ്യതയില്ല. കോട്ടയം അയ്മനം വില്ലേജിൽ 25.5 സെന്റ് ഭൂമി. പണമായി കൈയിൽ 10,000 രൂപ. ബാങ്കിൽ 34,614 രൂപ. ജന്മഭൂമിയിൽ 5,100 രൂപയുടെ ഓഹരി. കേസുകൾ ഇല്ല. സ്വന്തമായി വാഹനമില്ല.

കടകംപള്ളിയക്ക് കവടിയാറിൽ 33 ലക്ഷം രൂപയുടെ ആസ്തി, സ്വന്തമായി ഭൂമിയില്ലാതെ വി മുരളീധരൻ

കഴക്കുട്ടത്തെ സിപിഐ(എം) സ്ഥാനാർത്ഥിയായ കടകംപള്ളിയുടെ കൈവശമുള്ളത് 15,000 രൂപ. പൊലീസ് കേസുകൾ 45. കടകംപള്ളി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ 10,000 രൂപ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസിലെ എസ്.ബി.ടി. ശാഖയിൽ 930 രൂപ. ജില്ലാ ട്രഷറിയിൽ 24,141 രൂപ. മലയാളം കമ്യൂണിക്കേഷൻസിൽ 10,000 രൂപയുടെ ഓഹരി. കടകംപള്ളി വില്ലേജിൽ 12 സെന്റ് ഭൂമിയും 850 ചതുരശ്ര അടി വിസ്തീർണമുള്ള വീടും.

ഭാര്യ തിരുമല ഏബ്രഹാം മെമോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ സുലേഖയുടെ കൈവശം പണമായി 5,000 രൂപ. നിക്ഷേപങ്ങളും ആഭരണവും കാറും ഉള്ളൂർ വില്ലേജിൽ 50 സെന്റും കവടിയാർ വില്ലേജിൽ നാലു സെന്റും 1200 ചതുരശ്ര അടിയുള്ള വീടും ഭാര്യയുടെ പേരിൽ. ഭാര്യയുടെ പേരിലുള്ള വസ്തുവകകളുടെ മൂല്യം 33 ലക്ഷം രൂപ.

കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവ് വി മുരളീധരൻ സ്വന്തമായി ഭൂമിയില്ല. യാതൊരുവിധ ബാധ്യതകളുമില്ല. ആറു ഗ്രാമിന്റെ സ്വർണ മോതിരം. കൈയിൽ പണമായി 1,000 രൂപ. ബാങ്കിൽ 56,791.75 രൂപ. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഏഴു കേസുകൾ. ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

ഭാര്യയ്ക്കും ഭാര്യാസഹോദരനും കൂടി ആലപ്പുഴ പാലമേൽ വില്ലേജിൽ 53 സെന്റ് കുടുംബസ്വത്ത്. ഭാര്യയുടെ പേരിൽ കോഴിക്കോട് കേച്ചേരി വില്ലേജിൽ രണ്ടു സെന്റ്. ഭാര്യയുടെ കൈയിൽ 2,000 രൂപ. ബാങ്കിൽ 39,381 രൂപ നിക്ഷേപം. ഭാര്യയ്ക്ക് 164 ഗ്രാം സ്വർണവും 2004 മോഡൽ മാരുതി ഓൾട്ടോ കാറും.

ശക്തനും ഭാര്യയ്ക്കുമായുള്ളത് 79,66,830 രൂപയുടെ ആസ്തി

സ്ഥാവര ജംഗമ വസ്തുക്കളുടെ മതിപ്പുവില 2,34,010 രൂപ. ഭാര്യയുടെ പേരിലുള്ള സ്ഥാരജംഗമവസ്തുക്കളുടെ മൂല്യം 67,32,820 രൂപ. ഇരുവരുടെയും പേരിൽ ആകെയുള്ള വസ്തുവകകളുടെ മൂല്യം 79,66,830 രൂപ.

ശക്തന്റെ കൈവശം 10,000 രൂപ.കാഞ്ഞിരംകുളത്ത് 22 സെന്റ് കൃഷിഭൂമി വിപണിവില 11 ലക്ഷം. നാല് ബാങ്ക് അക്കൗണ്ടുകളിലായി 6,010 രൂപ. ഒരു ലക്ഷം രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണാഭരണം. ഭാര്യയുടെ കൈവശം 6,000 രൂപ. നിക്ഷേപമായി 2,23,195 രൂപ. 320 ഗ്രാം സ്വർണാഭരണത്തിനു വില ഒൻപതു ലക്ഷം. 5,43,625 രൂപ വിലയുള്ള സ്വിഫ്റ്റ് കാർ. കോട്ടുകാലിൽ ഒരേക്കർ കൃഷിഭൂമി വിപണിവില 50 ലക്ഷം.

തിരുവഞ്ചൂരിന്റെ കൈയിലുള്ളത് 2600 രൂപ

കോട്ടയത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈവശമുള്ളത് 2,600 രൂപ. ഭാര്യയുടെ കൈയിലുള്ളത് 1,900 രൂപ. തിരുവഞ്ചൂരിന് എസ്.ബി.ടി. തിരുവനന്തപുരം സ്റ്റാച്യു ശാഖയിൽ 19,412 രൂപ നിക്ഷേപം. ട്രഷറിയിൽ 499 രൂപ. പഞ്ചാബ് നാഷണൽ ബാങ്ക് കോട്ടയം ശാഖയിൽ ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിൽ 14,047 രൂപ. ഭാര്യയ്ക്കു പെൻഷനുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് കോട്ടയം ശാഖയിൽ 50,335 രൂപയുടെ നിക്ഷേപവും.

ആദായനികുതി റിട്ടേണിൽ തിരുവഞ്ചൂരിന് ആകെ 4,26,830 രൂപയുടെയും ഭാര്യയ്ക്കു 4,55,219 രൂപയുടെയും വരുമാനം. തിരുവഞ്ചൂരിനു 36,558 രൂപയുടെയും ഭാര്യയ്ക്കു 36,17,941 രൂപയുടെയും ജംഗമ ആസ്തി. തിരുവഞ്ചൂരിനു 66,50,000 രൂപ വിപണിവിലയുള്ള ഭൂമി. ഭാര്യയുടെ പേരിലുള്ള ഭൂമിക്കു വില 56,25,000 രൂപ.ഭാര്യയ്ക്ക് 9,895 വാർഷിക അടവുള്ള ഒരു ലക്ഷത്തിന്റെ എൽ.ഐ.സി. പോളിസി. ഭാര്യയുടെ കൈവശം 16.50 ലക്ഷത്തിന്റെ സ്വർണം. തിരുവഞ്ചൂരിന്റെ പേരിൽ 1.23 ഏക്കർ സ്ഥലം. ഭാര്യയുടെ പേരിൽ പലയിടത്തായി 79.10, 81 സെന്റ് ഭൂമി. ഭാര്യയുടെ പേരിൽ 3.08 ലക്ഷം രൂപയുടെ ബാധ്യത.

കാഞ്ഞിരപ്പള്ളിയിലെ സിപിഐ നേതാവ് വി.ബി. ബിനുവിന് 97 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 27,28,572 രൂപയുടെയും ആസ്തി. ബിനുവിന്റെ പേരിൽ എസ്.ബി.ടി. കോട്ടയം ശാഖയിൽ നാല് അക്കൗണ്ടിലായി 13,75,701 രൂപ സ്ഥിരനിക്ഷേപം. രണ്ടു സേവിങ്‌സ് അക്കൗണ്ടുകളിൽ 2,07,442 രൂപ. 4.70 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്. 9.75 ലക്ഷം രൂപ വിലമതിക്കുന്ന കാർ. ഒരു പവൻ സ്വർണം. 67 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലവും വീടും.ഭാര്യയുടെ പേരിൽ മൂന്ന് അക്കൗണ്ടുകളിലായി 8,15,138 രൂപയുടെ സ്ഥിരനിക്ഷേപം. എസ്.ബി. അക്കൗണ്ടിൽ 22,699 രൂപ. പോസ്റ്റൽ സേവിങ്‌സിൽ 735 രൂപ. 2.20 ലക്ഷം രൂപയുടെ എൽ.ഐ.സി. പോളിസിയും 6.75 ലക്ഷം രൂപ വിലമതിക്കുന്ന കാറും. 9.90 ലക്ഷം രൂപയുടെ സ്വർണം. വി.ബി. ബിനു അഭിഭാഷകൻ. ഭാര്യ എൻജിനീയർ. മകൻ ഹൈദരാബാദിൽ ഫിനാൻസ് കമ്പനി എക്‌സിക്യൂട്ടീവ് ഓഫീസറാണെന്നും വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP