Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഴയ സഹമന്ത്രിയെ നവീൻ പട്‌നായിക് പിന്തുണയ്ക്കും; ആന്ധ്രയിലെ ജഗ്മോഹൻ റെഡ്ഡിയും ഗോത്ര നേതാവിന് വോട്ട് ചെയ്യും; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അടിതെറ്റാതിരിക്കാനുള്ള മോദിയുടെ കരുനീക്കം ഒഡീഷയിലെ വനിതാ നേതാവിന് കരുത്തായി; ആർ എസ് എസിനും പ്രിയങ്കരി; സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ രാഷ്ട്രപതിയായി ഗോത്ര വർഗക്കാരി എത്തും; ദ്രൗപതി മുർമുവിന് തുണയാവുക ഈ ഘടകങ്ങൾ

പഴയ സഹമന്ത്രിയെ നവീൻ പട്‌നായിക് പിന്തുണയ്ക്കും; ആന്ധ്രയിലെ ജഗ്മോഹൻ റെഡ്ഡിയും ഗോത്ര നേതാവിന് വോട്ട് ചെയ്യും; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അടിതെറ്റാതിരിക്കാനുള്ള മോദിയുടെ കരുനീക്കം ഒഡീഷയിലെ വനിതാ നേതാവിന് കരുത്തായി; ആർ എസ് എസിനും പ്രിയങ്കരി; സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ രാഷ്ട്രപതിയായി ഗോത്ര വർഗക്കാരി എത്തും; ദ്രൗപതി മുർമുവിന് തുണയാവുക ഈ ഘടകങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ രാഷ്ട്രപതിയായി ഗോത്ര വർഗത്തിൽ നിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തിയത്. ദ്രൗപദി മുർമുവിലൂടെ ജയം ഉറപ്പിക്കുകയാണ് ബിജെപി. സ്വാതന്ത്യ്‌രത്തിന്റെ 50ാം വർഷത്തിലാണു പട്ടിക വിഭാഗത്തിൽനിന്നുള്ള കെ.ആർ.നാരായണൻ രാഷ്ട്രപതിയായത്. 75-ാം വർഷത്തിൽ ഗോത്ര വർഗത്തിലെ വനിതയും രാഷ്ട്രപതിയാകുന്നതിന് തൊട്ടടുത്തെത്തുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആധികാരിക ജയം ഉറപ്പാക്കാൻ എൻഡിഎക്കു പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ കൂടി വേണ്ട സാഹചര്യത്തിൽ ഒഡിഷയിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രംഗത്തിറക്കുന്നത് ബിജെപിയുടെ നിർണ്ണായക നീക്കമാണ്. ഒഡീഷ ഭരിക്കുന്ന ബിജു ജനതാദളിന്റെയും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെയും ഉറച്ച പിന്തുണ കൂടി ഇതിലൂടെ കിട്ടും. ബിജെപിയുമായി സഹകരിക്കാൻ മടിക്കാത്ത രാഷ്ട്രീയ പാർട്ടിയാണ് ബിജെഡി. അതുകൊണ്ട് തന്നെ ദ്രൗപതി മുർമുവിലൂടെ ബിജെപിക്ക് അനായാസം ഉറപ്പാക്കാനാകുമെന്നാണ് സൂചന.

ഒഡീഷയിലേതു പോലെ ആന്ധ്രയിലും മുർമു ഉൾപ്പെടുന്ന സന്താൾ ഗോത്രവിഭാഗം സജീവ സാന്നിധ്യമായതിനാൽ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ഉറപ്പാക്കാനും ഈ നീക്കത്തിലൂടെ ബിജെപിക്കാകും. എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് ജനസംഖ്യാനുപാതികമായി ലഭിക്കുന്ന മൊത്തം വോട്ടുമൂല്യത്തിൽ(എകദേശം 10,86,000) ദേശീയ ജനാധിപത്യ സഖ്യത്തിലെ എല്ലാ കക്ഷികളെ ഉൾപ്പെടുത്തിയാലും ജയിക്കാൻ 29,000 വോട്ടിന്റെ കുറവുണ്ട്. ഇത് ആധികാരികമായി മറികടക്കാൻ ബിജെഡിയുടെയും മറ്റും പിന്തുണ സഹായിക്കും. ബിഹാറിലെ നിതീഷ് കുമാർ പിണങ്ങിയാലും ബിജെപി ഇനി ജയിക്കും.

നരേന്ദ്ര മോദിയുമായും ആർഎസ്എസ് നേതൃത്വവുമായും എൻഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലർത്തുന്ന വ്യക്തിയാണ് ദ്രൗപദി മുർമു. 20 വർഷത്തിലേറെയായി പൊതുരംഗത്തുള്ള അവർ മുൻപ് ഒരിടവേള അദ്ധ്യാപികയായും പ്രവർത്തിച്ചു. ഭരണപാടവവും ജനകീയതയുമാണ് ദ്രൗപദി മുർമുവിന്റെ മുഖമുദ്രകൾ. ഝാർഖണ്ഡിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ ഗവർണറായ മുർമു നേതൃ ശേഷിയുടെയും സംഘാടന സാമർഥ്യത്തിന്റെയും പടവുകളിലൂടെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊപ്പം പശ്ചിമ ബംഗാൾ, ഒഡിഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളിൽ പിന്തുണ വിപുലമാക്കാനും ഈ രാഷ്ട്രീയ തീരുമാനത്തിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 15ന് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതാ രാഷ്ട്രപതിയെ അവതരിപ്പിക്കുക എന്ന വേറിട്ട രാഷ്ട്രീയ നയചാതുര്യത്തിനും ഈ നീക്കത്തിലൂടെ ബിജെപിക്കായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ തീരുമാനം എടുത്തത്. ബിജെപിിയിലെ ഉന്നത നേതാക്കൾ പോലും അവസാന നിമിഷമാണ് തീരുമാനം അറിഞ്ഞത്.

വിജയിച്ചാൽ രാജ്യത്തെ ആദ്യത്തെ ഗോത്ര വർഗ വനിതാ ഗവർണറെന്നതിനൊപ്പം, ആദ്യ ഗോത്രവർഗ രാഷ്ട്രപതി എന്ന സവിശേഷതയും ദ്രൗപദിക്കു സ്വന്തമാകും. ഇക്കഴിഞ്ഞ 20ന് 64 വയസ്സു തികഞ്ഞ ദ്രൗപദിക്കു വൈകി വന്ന പിറന്നാൾ സമ്മാനമാണ് സ്ഥാനാർത്ഥിത്വം. സാമൂഹിക സേവനത്തിലും നിർധന ശാക്തീകരണത്തിലും താൽപര്യമെടുക്കുന്ന ദ്രൗപദി, ഗവർണർ പദവിയിലുൾപ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ടെന്നും മികച്ച രാഷ്ട്രപതിയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു.

ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഉപർബേദയിൽ വൈദ്യുതിയും നല്ല റോഡും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ദ്രൗപദിയുടെ പിതാവ് ബിരാൻചി നാരായൺ ടുഡു മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധാലുവായിരുന്നു. ദ്രൗപദി, ഭുവനേശ്വർ രമാദേവി വിമൻസ് കോളജിൽ നിന്നും ബിരുദം േനടി. രായിരനഗ്പുർ അരവിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച് എന്ന സ്ഥാപനത്തിൽ കുറച്ചു കാലം അദ്ധ്യാപികയായിരുന്നു. പിന്നീടു സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി.

1997ൽ രായിരനഗ്പുർ നഗർ പഞ്ചായത്ത് കൗൺസിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും രായിരനഗ്പുർ എംഎൽഎയായി. 2000ത്തിൽ ഒഡീഷയിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീൻ പട്നായിക് മന്ത്രിസഭയിൽ 2006-09 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. മികച്ച എംഎൽഎയ്ക്കുള്ള 'പണ്ഡിറ്റ് നീലകണ്ഠ പരസ്‌കാരം' 2007ൽ ലഭിച്ചു. ജില്ല മുതൽ ദേശീയ തലം വരെ ബിജെപി ഭാരവാഹിയായി. 2015 ൽ ജാർഖണ്ഡ് ഗവർണറായി.

ഗോത്രവർഗത്തിലെ നേതാവ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ ചൊവ്വാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനിച്ചത്. ഗോത്രവിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതി വേണമെന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുള്ളതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ദ്രൗപദി മുർമു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവർഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്.

സാമൂഹിക സേവനത്തിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിന് ജീവിതം സമർപ്പിച്ച വ്യക്തിയാണ് ദ്രൗപദി മുർമുവെന്ന് രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സമ്പന്നമായ ഭരണപരിചയമുള്ള അവർ മികച്ച രീതിയിലാണ് ഗവർണർപദവി കൈകാര്യം ചെയ്തത്. അവർ മികച്ച രാഷ്ട്രപതിയാകുമെന്നത് ഉറപ്പുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP