Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണൽ 31ന് നടക്കും; പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ; എല്ലാ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏർപ്പെടുത്തും; സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി അക്ഷമയോടെ കാത്തിരുന്ന മുന്നണികൾക്ക് ഇനി അരയും തലയും മുറുക്കി വോട്ടുപിടുത്തം കൊഴുപ്പിക്കാം; ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ പോരാട്ടം ദേശീയശ്രദ്ധ ആകർഷിക്കുന്നത്‌

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണൽ 31ന് നടക്കും; പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ; എല്ലാ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏർപ്പെടുത്തും; സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി അക്ഷമയോടെ കാത്തിരുന്ന മുന്നണികൾക്ക് ഇനി അരയും തലയും മുറുക്കി വോട്ടുപിടുത്തം കൊഴുപ്പിക്കാം; ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ പോരാട്ടം ദേശീയശ്രദ്ധ ആകർഷിക്കുന്നത്‌

ചെങ്ങന്നൂർ: കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ മരണത്തിന് ശേഷം തെരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകുമെന്ന് കരുതി സ്ഥാനാർത്ഥികൾ കച്ചകെട്ടി ഇറങ്ങിയിട്ട് കുറെ കാലമായി. തെരഞ്ഞെടുപ്പ് തീയതി താമസിപ്പിക്കുന്ന കമ്മീഷനെതിരെ പരാതിയും വന്നിരുന്നു. ഇനി കാത്തിരിപ്പിന് വിട. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 28ന് ചെങ്ങന്നൂർ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 31 ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 10. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മെയ് 14നാണ്.

ഇനി കാത്തിരിക്കാൻ വയ്യെന്ന് പറഞ്ഞ് സ്ഥാനാർത്ഥികൾ പരാതിയുമായി രംഗത്തേക്ക് ഇറങ്ങുമ്പോഴാണ് ഇലക്ഷൻ കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളും റെഡിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണ് ഇതുവരെ അനങ്ങാതിരുന്നത്. തിയതി പ്രഖ്യാപനം വൈകിയതോടെ ധന നഷ്ടം കൂടുകയാണെന്നായിരുന്നു സ്ഥാനാർത്ഥികളുടെ പക്ഷം. മണ്ഡലത്തിൽ ഓടി നടക്കാൻ തുടങ്ങിയിട്ട് നാളു കുറച്ചായി. കാണേണ്ട ആളുകളെയെല്ലാം കാണുകയും ചെയ്തു. വോട്ട്ഭ്യർത്ഥിച്ച് ചെന്നാൽ, അതിന് തിയ്യതി ആയില്ലല്ലോ എന്ന ചോദ്യവും കേൾക്കണം. ചുരുക്കത്തിൽ കാത്തിരുന്നു മടുത്ത എൽഡിഎഫ് കഴിഞ്ഞ ആഴ്ച പരാതിയും നൽകി.

കാലവർഷം ആരംഭിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ലെന്നും ജൂൺ ആദ്യം മൺസൂൺ എത്തുന്നതോടെ കനത്ത മഴയും വെള്ളപ്പൊക്കവും പതിവാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പരാതി നൽകിയത്. പോളിങ് സ്റ്റേഷനുകളിലുൾപ്പെടെ വെള്ളം കയറുന്ന പ്രദേശങ്ങൾ ചെങ്ങന്നൂരിൽ ഉണ്ട്. വോട്ടർമാർക്കു പ്രയാസമുണ്ടാക്കുന്നതു പോളിങ് ശതമാനത്തെ ബാധിക്കും. ജൂണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിനാൽ വിദ്യാലയങ്ങളിൽ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനെ അനാവശ്യ സമ്മർദ്ദത്തിലാക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് നടത്താൻ ബാധ്യതയുള്ള കമ്മിഷനെ ആ ചുമതല സ്വതന്ത്രമായി നിർവഹിക്കാൻ അനുവദിക്കണം. നിലവിലെ എംഎൽഎ മരിച്ചാൽ ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണു ചട്ടം. ചട്ടം അനുസരിച്ച് ജൂലൈ പതിനാലിനകമാണു ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അതുമായി സഹകരിക്കുകയാണു രാഷ്ട്രീയ പാർട്ടികളുടെ കടമ. എന്നു തിരഞ്ഞെടുപ്പ് നടത്തണമെന്നു കമ്മിഷനു നിർദ്ദേശം നൽകാൻ പാർട്ടികൾക്ക് അവകാശമില്ലെന്നും ബിജെപി പറഞ്ഞിരുന്നു.

മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഡി.വിജയകുമാറും, എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുമാണ്. ബിജെപി സ്ഥാനാർത്ഥിയായി അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയുമാണ് രംഗത്തുള്ളത്. ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാർ. കെപിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായാണു വിജയകുമാർ പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിർവാഹകസമിതി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചു.

സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാനാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ രണ്ടാംതവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമ ബിരുദധാരിയാണ്. 1995ൽ ജില്ലാ കമ്മിറ്റി അംഗമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP