Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാനാർത്ഥി കാര്യത്തിൽ തീരുമാനം എടുക്കാൻ ബിജെപി വൈകുന്നത് നിലവിലുള്ള വോട്ട് കുറയില്ലെന്ന് ഉറപ്പു വരുത്താൻ; അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുവെന്ന സൂചന പുറത്തുവന്നതോടെ ബിജെപി ക്യാമ്പിൽ വീണ്ടും ആശങ്ക; യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിക്കില്ല

സ്ഥാനാർത്ഥി കാര്യത്തിൽ തീരുമാനം എടുക്കാൻ ബിജെപി വൈകുന്നത് നിലവിലുള്ള വോട്ട് കുറയില്ലെന്ന് ഉറപ്പു വരുത്താൻ; അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുവെന്ന സൂചന പുറത്തുവന്നതോടെ ബിജെപി ക്യാമ്പിൽ വീണ്ടും ആശങ്ക; യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിഎസ് ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കോർ കമ്മറ്റി യോഗം തീരുമാനിച്ചതാണ്. പ്രചരണത്തിൽ മുന്നോട്ട് കുതിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ശ്രീധരൻ പിള്ളയും സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. ഇതോടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഏവരും കരുതി. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞ ശേഷം മതി പ്രഖ്യാപനമെന്നാണ് ബിജെപിയുടെ നിലപാട്. കോൺഗ്രസിനായി മുൻ എംഎൽഎ പിസി വിഷ്ണുനാഥ് മത്സരിക്കാനിടയില്ലെന്ന സൂചനകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്. വിഷ്ണുനാഥ് അല്ലെങ്കിൽ എം മുരളി സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലാണ് ശ്രീധരൻ പിള്ളയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. എന്നാൽ കോൺഗ്രസ് ക്യാമ്പിൽ ചില അപ്രതീക്ഷിത നീക്കം നടക്കുന്നതായി ബിജെപി തിരിച്ചറിയുന്നു. ഇതോടെയാണ് പ്രഖ്യാപനം നീട്ടാൻ തീരുമാനിച്ചത്.

യു.ഡി.എഫിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി.വിജയകുമാറിന്റെ പേരുമുണ്ട്. പലവട്ടം പട്ടികയിൽവന്നു തള്ളിപ്പോയ പേരാണ് വിജയകുമാറിന്റേത്. ജനകീയനായ കോൺഗ്രസ് നേതാവായി നിൽക്കുമ്പോഴും അദ്ദേഹം ക്ഷേത്രങ്ങൾ, എൻ.എസ്.എസ്., പള്ളിയോടം, വിവിധ സമുദായങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മണ്ഡലത്തിൽ സജീവമാണ്. സംഘപരിവാർ അനുഭാവി വോട്ടുകളിലും വിജയകുമാറിന് സ്വാധീനം ചെലുത്താനാകും. കോൺഗ്രസിലെ ഹൈന്ദവ മുഖമാണ് വിജയകുമാറിന്റേത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ കരുതലോടെ മാത്രമേ ബിജെപി പ്രഖ്യാപിക്കൂ. ബിഡിജെഎസും എതിർത്ത് നിൽക്കുകായണ്. അവരുടെ വോട്ട് ഉറപ്പിക്കാൻ ബിജെപിക്ക് ഇതുവരെ ആയിട്ടില്ല. ഇതെല്ലാം കാരണമാണ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നത്. ശ്രീധരൻ പിള്ളയുടെ പേരാണ് കേരള നേതാക്കൾ നിർദ്ദേശിച്ചതെങ്കിലും അന്തിമ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എടുക്കും. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനും സാധ്യത ഏറെയാണ്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ.ഡി.എ. ഘടകകക്ഷികളുമായി പ്രാഥമിക ചർച്ച തുടങ്ങാൻ പോകുന്നതേയുള്ളൂ. അതിനുശേഷമേ ഏത് പാർട്ടി മത്സരിക്കും എന്നത് തീരുമാനിക്കൂ. ബി.ഡി.ജെ.എസുമായി പ്രശ്നങ്ങളില്ല. അവരുമായി ചർച്ചകൾ നടത്തുന്നുണ്ട്.-ഇങ്ങനെയാണ് വിഷയത്തിൽ കുമ്മനം പ്രതികരിക്കുന്നത്. ബിഡിജെഎസിന്റെ അഭിപ്രായം കൂടി മനസ്സിലാക്കി സ്ഥാനാർത്ഥിയെ നിർത്തിയാൽ മതിയെന്ന് അമിത് ഷാ നിർദ്ദേശിച്ചതായും സൂചനയുണ്ട്. ബി.ഡി.ജെ.എസുമായുള്ള ബന്ധം വളരെ മോശമായ സാഹചര്യത്തിൽ അവരില്ലാതെ മൽസരിക്കുന്നത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ബിജെപിയിൽ സജീവമാണ്. ബി.ഡി.ജെ.എസിന് സീറ്റുകൊടുത്താൽ അത് പ്രാദേശികമായി ബിജെപി. അണികൾ സ്വീകരിച്ച് പിന്തുണ കൊടുക്കുമോ എന്നതും തലവേദനയാണ്. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളായ പി.എസ്.ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകൾ പല തലങ്ങളിൽ ചർച്ചയാകുന്നുണ്ടെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ ബിജെപിക്ക് കഴിയാതെ വരുന്നത്.

പ്രാദേശികമായി പള്ളിയോടസേവാസംഘം തിരഞ്ഞെടുപ്പുമുണ്ട്. രണ്ട് ബിജെപി. നേതാക്കൾ ഈ മത്സരത്തിൽ എതിർചേരികളിൽ നിൽക്കുന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ പള്ളിയോടക്കരകൾക്കും സംഘങ്ങൾക്കും നിർണായക സ്വാധീനമുണ്ട്. ഈ നേതാക്കൾക്കിടയിലുള്ള ചേരിതിരിവ് പ്രചാരണത്തെ ബാധിക്കാം. കഴിഞ്ഞ തവണ ബിജെപി. സ്ഥാനാർത്ഥിയായി പി.എസ്.ശ്രീധരൻപിള്ള നേടിയ 42,000 വോട്ടുകൾ സംഘടനയുടെ വലിയ നേട്ടമായിരുന്നു. അത് നിലനിർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയകുമാർ എത്തിയാൽ ഇത് അട്ടിമറിക്കപ്പെടുമെന്ന് സൂചനയുണ്ട്. ഇതും ബിജെപിയെ അലോസരപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പറ്റിയ സ്ഥാനാർത്ഥികൾക്കായി കോൺഗ്രസും സിപിഎമ്മും തലപുകയ്ക്കുന്നതിനിടെയാണ് ബിജെപി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞതെരഞ്ഞെടുപ്പിലും ശ്രീധരൻ പിള്ളയായിരുന്നു ബിജെപി. സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ്. പിന്തുണയോടെ 42,682 വോട്ട് നേടിയ എൻ.ഡി.എ. മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും വിജയിച്ച രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ.

ഇക്കുറി ബി.ഡി.ജെ.എസ് പിന്തുണ ബിജെപിക്ക് ലഭിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വെള്ളാപ്പള്ളിയുടെ മനസ്സ് സിപിഎമ്മിന് അനുകുലമാണ്. അതിനിടെ അമിത് ഷാ നേരിട്ട് തുഷാർ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. എ.ഐ.സി.സി സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് രാഹുൽ ഗാന്ധിക്കു താൽപര്യമില്ല. അടുത്തു നടക്കാൻ പോകുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയിലേക്ക് വിഷ്ണു നാഥിനെ നിയോഗിച്ചേക്കും. എം മുരളിയുടെ പേരും പരിഗണനയിലുണ്ട്. എന്നാൽ വിഷ്ണുനാഥിനെ തന്നെ മത്സരിപ്പിക്കണമെന്ന വാശിയിലാണ് ഉമ്മൻ ചാണ്ടി. ഇത് തീരുമാനത്തെ സ്വാധീനിച്ചേക്കും.

സിപിഎം സ്ഥാനാർത്ഥിയായി സിഎസ് സുജാതയുടെ പേരാണ് ആദ്യം ഉയർന്നത്. ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ ചെങ്ങന്നൂരെന്ന സിറ്റിങ് സീറ്റ് നിലനിർത്താൻ യോജിച്ച വ്യക്തിയെ ഇനിയും സിപിഎമ്മിന് കണ്ടെത്താനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP