Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനേകം തട്ടിപ്പു കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വയനാട്ടിൽ പരിഗണിച്ചതിന് പിന്നാലെ ചാരിററിയുടെ പേരിൽ ആരോപണം ഉയർന്ന സംഘടനയുടെ നടത്തിപ്പുകാരന്റെ അനുജിന് സീറ്റ് നൽകി ബിഡിജെഎസ്; ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത് വിമർശനം നേരിട്ട അട്ടപ്പാടിയിലെ ആദിവാസികൾക്ക് വീട് വച്ച് നൽകിയ പദ്ധതിയിയുടെ ഡയറക്ടറായ ബിജു കൃഷ്ണൻ; ബിഡിജഎസിന്റെ അഞ്ചിൽ രണ്ട് സീറ്റുകളിലും വിവാദം എത്തിയതോടെ തുഷാർ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി പ്രവർത്തകർ

അനേകം തട്ടിപ്പു കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വയനാട്ടിൽ പരിഗണിച്ചതിന് പിന്നാലെ ചാരിററിയുടെ പേരിൽ ആരോപണം ഉയർന്ന സംഘടനയുടെ നടത്തിപ്പുകാരന്റെ അനുജിന് സീറ്റ് നൽകി ബിഡിജെഎസ്; ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത് വിമർശനം നേരിട്ട അട്ടപ്പാടിയിലെ ആദിവാസികൾക്ക് വീട് വച്ച് നൽകിയ പദ്ധതിയിയുടെ ഡയറക്ടറായ ബിജു കൃഷ്ണൻ; ബിഡിജഎസിന്റെ അഞ്ചിൽ രണ്ട് സീറ്റുകളിലും വിവാദം എത്തിയതോടെ തുഷാർ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് നീളുന്നതിന് കാരണം കോൺഗ്രസിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ്. വയനാട്ടിൽ മാംഗോ കമ്പനിയുമായി എത്തി നിരവധി പേരെ പറ്റിച്ച ആന്റോ അഗസ്റ്റിനെയാണ് ബിഡിജെഎസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനിരുന്നത്. ഇയാൾ പ്രചരണവും തുടങ്ങി. ഇതിനിടെയാണ് രാഹുലിന്റെ പേര് ചർച്ചയായത്. ഇതോടെ ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള ചർച്ച ബിജെപി തുടങ്ങി. ആന്റോ അഗസ്റ്റിന് സീറ്റ് നൽകാനുള്ള ബിഡിജെഎസ് അധ്യക്ഷൻ നീക്കത്തിനെതിരെ ബിജെപിക്കാർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടെ ഇടുക്കിയിലെ സ്ഥാനാർത്ഥിയായി ബിജു കൃഷ്ണനെ ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നു. നിരവധി ആരോപണങ്ങൾ നേരിടുന്ന എച്ച്ആർഡിഎസ് എന്ന ചാരിറ്റി സംഘടനയിലെ പ്രധാനിയാണ് ബിജു കൃഷ്ണൻ.

ബിജു കൃഷ്ണന്റെ സഹോദരൻ അജി കൃഷ്ണന്റെ നേതൃത്വത്തിലാണ് എച്ച് ആർ ഡി സി പ്രവർത്തിക്കുന്നത്. സംഘടനയുടെ പ്രോജക്ട് ഡയറക്ടറാണ് ബിജു കൃഷ്ണൻ. അട്ടപ്പടിയിലെ ആദിവാസി ഭൂമിയിൽ അനുമതിയില്ലാതെ ഭവനനിർമ്മാണം നടത്തിയ എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യം സജീവമായി ഉയർന്നിരുന്നു. ഈ വിവാദത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടത് എച്ച്ആർഡിഎസിന്റെ സെക്രട്ടറിയായ അജി കൃഷ്ണന്റെ പേരാണ്. അജി കൃഷ്ണന്റെ സഹാദരനാണ് ബിജു കൃഷ്ണൻ. അട്ടപ്പാടിയിലെ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു ബിജു കൃഷ്ണൻ. എച്ച് ആർ ഡി എസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിൽ ബിജു കൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ മോദിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ് പോസറ്റുമുണ്ട്. ചാരിറ്റിിയുടെ പേരിൽ വിവാദത്തിലായ സംഘടനയുടെ തലപ്പത്തുള്ള ബിജു കൃഷ്ണൻ അജി കൃഷ്ണന്റെ ഇളയ സഹോദരനാണ്.

മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ സുനിൽ സ്വാമി, സിംഗപ്പൂരിലുള്ള രാമാനന്ദ മൂർത്തി സ്വാമികൾ എന്നീ വ്യക്തികൾ കൂടി ഉൾപ്പെട്ട ആദിവാസികൾക്കുള്ള വീട് വയ്ക്കൽ പരിപാടിയാണ് അട്ടപ്പാടിയിൽ വിവാദത്തിൽ അകപ്പെട്ടിട്ടുള്ളതും. വീട് വയ്ക്കലിന്റെ മറവിൽ വൻ ധനസമാഹരണം എച്ച്ആർഡിഎഎസ് നടത്തി എന്നുള്ള ആരോപണവും സജീവമാണ്. ആദിവാസി ഭൂമിയിൽ ഈ ട്രസ്റ്റ് എങ്ങിനെ വീട് വെച്ചു. ഇതിനുള്ള അധികാരം ആരാണ് ഇവർക്ക് നൽകിയത് എന്നാണ് ചോദ്യം ഉയരുന്നതിനിടെയാണ് ബിജു കൃഷ്ണൻ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത്. നേരത്തെ സിപിഎം അനുഭാവിയും അടുപ്പക്കാരനുമായിരുന്നു അജി കൃഷ്ണൻ. അനുജനെ ബിജെപിക്കൊപ്പം അടുപ്പിച്ച് അവിടെ നിന്നും നേട്ടമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത് അജികൃഷ്ണനാണെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞ സ്ഥലമാണ് ഇടുക്കി. ഉടുമ്പൻചോലയിലും മറ്റും വലിയ രീതിയിൽ വോട്ട ്‌നേടി. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ പേരിൽ തട്ടിപ്പ് ആരോപണങ്ങൾ ഏറെയുള്ള ബിജു കൃഷ്ണനെത്തുമ്പോൾ ബിജെപി അണികൾ വേദനയിലാണ്. ഇത് സീറ്റ് കച്ചവടമാണെന്ന ആരോപണം പോലും അവർ ഉന്നയിക്കുന്നു.

എന്നാൽ കുറച്ചു കാലമായി ബിജുകൃഷ്ണൻ ബിഡിജെഎസിൽ സജീവമാണെന്നും അതുകൊണ്ടാണ് സീറ്റ് നൽകിയതെന്നും ബിഡിജെഎസും പറയുന്നു. ബിജുവിന്റെ സഹോദരന്റെ സിപിഎം ബന്ധവും വോട്ടായി മാറുമെന്നാണ് ഇവരുടെ വാദം. എന്നാൽ വയനാട്ടിൽ മാംഗോ ഫോൺ ഉടമ ആന്റോ അഗസ്റ്റിനെ സ്ഥാനാർത്ഥിയാക്കാൻ തുഷാർ തീരുമാനിച്ചിരുന്നു. ഇല്ലാത്ത മൊബൈൽ ഫാക്ടറിയുടെ പേരിൽ പത്രപരസ്യം ചെയ്ത വ്യവസായിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമവും ദുരൂഹതകൾക്കിട നൽകിയിരുന്നു. ഇതിനിടെയാണ് അട്ടപ്പാടിയിലെ കേസിൽ സംശയത്തിൽ നിൽക്കുന്ന ബിജു കൃഷ്ണൻ ഇടുക്കിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയാകുന്നത്. ഇടുക്കിയിലെ സ്ഥാനാർത്ഥിയുടെ പേരും വയനാട്ടിലെ ചർച്ചയും കൂട്ടി വായ്ക്കുമ്പോൾ ചില സംശയങ്ങൾ ന്യായമാണെന്ന് ബിജെപിക്കാർ പറയുന്നു.

രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് എച്ച്ആർഡിഎസ് അട്ടപ്പാടിയിൽ നടത്തിവന്നത്. ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുക, അട്ടപ്പാടി ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകുക. രണ്ടും വിവാദത്തിന്റെ നിഴലിലാണ്. 33 വർഷത്തേയ്ക്ക് ഭൂമി പാട്ടത്തിനു എടുത്തിട്ടു കൃഷി നടത്തുന്ന പദ്ധതിയാണ് ആദ്യത്തേത്. ഇങ്ങിനെ ഭൂമി പാട്ടത്തിനു എടുത്ത് കൃഷി നടത്തുമ്പോൾ കാലക്രമേണ ആദിവാസി ഭൂമി ആദിവാസികളുടെ കയ്യിൽ നിന്ന് അന്യാധീനപ്പെടുന്ന അവസ്ഥവരും. പാട്ടത്തിനു കൃഷി നടത്തുമ്പോൾ ആദ്യ വർഷത്തിൽ ഏക്കറിന് ആയിരം രൂപയും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം കർഷക സമിതിക്കും നാല്പത് ശതമാനം എച്ച്ആർഡിഎസിനും നൽകുന്ന വിധമാണ് പദ്ധതി തീരുമാനിക്കപ്പെട്ടത്. ഇതെല്ലാം വിവാദത്തിലായി. ബിജു കൃഷ്ണനാണ് ഈ പദ്ധതികളുടെ സൂത്രധാരനും മേൽനോട്ടക്കാരനുമെന്ന് അവരുടെ ഫെയ്‌സ് ബുക്ക് പേജ് തന്നെ പറയുന്നു. 

ആദിവാസി ഭൂമി പാട്ടകൃഷിക്ക് നൽകുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ നിയമപരമായ പ്രവർത്തനങ്ങൾ അല്ല എച്ച്ആർഡിഎസ് നടത്തുന്നത് എന്ന് വ്യക്തമാണ്. അതുമല്ല ഏതെങ്കിലും രീതിയിൽ കർഷകർ കരാറിൽ നിന്ന് പിന്മാറിയാൽ പദ്ധതിക്ക് സംഭവിച്ച നഷ്ടം കർഷകർ എച്ച്ആർഡിഎസിനു തിരികെ നൽകണം എന്നും നിബന്ധനയുണ്ട്. ഇത് തീർത്തും ദുരുദ്ദേശ്യ പരമാണ് എന്ന ആരോപണം ഉയർന്നിട്ടുമുണ്ട്. എച്ച്ആർഡിഎസിന്റെ സദ്ഗൃഹ പദ്ധതി പ്രകാരം 19 എംഎം സിമന്റ് ഫൈബർ ബോർഡ് ഭിത്തികൾ ഉപയോഗിച്ചുള്ള 1500 ഓളം വീടുകളുടെ നിർമ്മാണം എച്ച്ആർഡിഎസ് പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ അനുമതിയില്ലാതെയാണ് വീട് നിർമ്മാണം തുടങ്ങിയതും പൂർത്തിയാക്കിയതും. ഇത് സംബന്ധിച്ച് ഐടിഡിപി പട്ടിക വർഗ വികസന വകുപ്പിന് നൽകിയ റിപ്പോർട്ട് മറുനാടന് ലഭിച്ചിട്ടുണ്ട്. , വീടിന്റെ സുരക്ഷ സർക്കാർ പരിശോധിച്ചിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളുടെ സുരക്ഷ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വാസയോഗ്യമല്ലെന്നു കണ്ടാൽ വീടുകളുടെ പദ്ധതി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഒപ്പം പദ്ധതിയുടെ വിശദറിപ്പോർട്ടു നൽകാനും ഇടുക്കി ജില്ലാ കളക്ടർ എച്ച്ആർഡിഎസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. എച്ച്ആർഡിഎഎസ് ട്രസ്റ്റ് പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും പ്രവർത്തനത്തിലെ ദുരൂഹതകളും പൊതുസമക്ഷത്തിലേക്ക് വരുന്നത്. കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറാണ് ഇപ്പോൾ എച്ച്ആർഡിഎസിന്റെ തലപ്പത്തുള്ളത്. എച്ച്ആർഡിഎസ് പ്രസിഡന്റ് പോസ്റ്റിലാണ് എസ് .കൃഷ്ണകുമാർ ഉള്ളത്. അജി കൃഷ്ണനാണ് സെക്രട്ടറി. വൈസ് പ്രസിഡന്റ് ആയി കൃഷ്ണകുമാറിന്റെ ഭാര്യ ഉഷാ കൃഷ്ണകുമാറും ഒപ്പമുണ്ട്. എം. മഹാദേവയ്യ, ഡോക്ടർ ബാബു രഘുനാഥ്, സി.വി.വിവേകാനന്ദൻ, അനു ശിവറാം എന്നിവർ വിവിധ പോസ്റ്റുകളിലായി ട്രസ്റ്റ് ഗവേണിങ് ബോഡിയിലുണ്ട്.

1996-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ട്രസ്റ്റാണ് എച്ച്ആർഡിഎസ്. ഇപ്പോൾ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആയിട്ടുള്ള എൻ.ശിവരാജന്റേത് ആയിരുന്നു ട്രസ്റ്റ്. അന്നും ഒരു പാട് ആരോപണങ്ങൾ ഉയർന്നിരുന്ന ട്രസ്റ്റ് ആയിരുന്നു ഇത്. അന്നും ഇപ്പോഴത്തെ ട്രസ്റ്റ് സെക്രട്ടറി അജി കൃഷ്ണൻ സജീവമായിരുന്നു, ഒട്ടനവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് തുടർന്ന് ഇടുക്കിയിൽ ഈ ട്രസ്റ്റിന് നിലനിൽപ്പ് ഇല്ലാതായി. വ്യാപക അഴിമതി ആരോപണങ്ങളാണ് ഈ ട്രസ്റ്റിന്റെ പേരിൽ വന്നത്. ട്രസ്റ്റ് നടത്തിയ പട്ടുനൂൽ കൃഷിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങൾ ഏറെ വിവാദമായി. 2000- ൽ ചാലക്കുടിയിലുള്ള എണ്ണപ്പന കൃഷി ചെയ്യുന്ന എസ്റ്റേറ്റുമായി ബന്ധപ്പെട്ടും ട്രസ്റ്റിനെതിരെ വിവാദം വന്നു.

സിപിഎം നേതാക്കൾ എല്ലാം ട്രസ്റ്റ് വിട്ടെങ്കിലും ഇടത് സഹയാത്രികൻ ആയ അജി കൃഷ്ണൻ തുടർന്നു. അജി കൃഷ്ണൻ ആണ് എച്ച്ആർഡിഎസിന്റെ പ്രസിഡന്റ് ആയി ബിജെപി നേതാവ് കൃഷ്ണകുമാറിനെ കൊണ്ടുവരുന്നത്. മോദി ഭരണത്തിന്റെ തണലിൽ വലിയ പദ്ധതികൾ തന്നെ കൃഷ്ണകുമാർ ട്രസ്റ്റിന്റെ പേരിൽ കൊണ്ടുവന്നു. തൊടുപുഴയിലെ സ്‌കിൽ ഡെവലപ്പ്മെന്റ് കോളേജും ലഭിച്ചു. ഈ ട്രസ്റ്റിന് പുതിയ മുഖം നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബിജു കൃഷ്ണന്റെ സ്ഥാനാർത്ഥിത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP