Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോർ രണ്ടാംഘട്ട അഭിപ്രായ സർവെ; 75 മുതൽ 81 വരെ സീറ്റ് ഇടതുപക്ഷത്തിന്; യുഡിഎഫ് 56-62ൽ ഒതുങ്ങും; ബിജെപിക്കു മൂന്നു മുതൽ അഞ്ചുവരെ സീറ്റ്; ആവേശത്തോടെ പ്രചാരണത്തിന് ഒരുങ്ങി സിപിഎം അണികൾ

എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോർ രണ്ടാംഘട്ട അഭിപ്രായ സർവെ; 75 മുതൽ 81 വരെ സീറ്റ് ഇടതുപക്ഷത്തിന്; യുഡിഎഫ് 56-62ൽ ഒതുങ്ങും; ബിജെപിക്കു മൂന്നു മുതൽ അഞ്ചുവരെ സീറ്റ്; ആവേശത്തോടെ പ്രചാരണത്തിന് ഒരുങ്ങി സിപിഎം അണികൾ

തിരുവനന്തപുരം: എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ രണ്ടാംഘട്ട അഭിപ്രായ സർവെയുടെ വെളിപ്പെടുത്തൽ. 75 മുതൽ 81 വരെ സീറ്റു നേടിയാകും ഇടതുപക്ഷം അധികാരത്തിലേറുക.

യുഡിഎഫ് 56 മുതൽ 62 വരെ സീറ്റിൽ ഒതുങ്ങും. എൻഡിഎ സഖ്യവുമായി എത്തുന്ന ബിജെപിക്കു മൂന്നു മുതൽ അഞ്ചുവരെ സീറ്റു കിട്ടുമെന്നും ഏഷ്യാനെറ്റ് സീ ഫോർ രണ്ടാംഘട്ട അഭിപ്രായ സർവെ വ്യക്തമാക്കുന്നു.

വോട്ടു ശതമാനത്തിന്റെ കണക്കു പരിശോധിക്കുമ്പോൾ 40 ശതമാനത്തോളം എൽഡിഎഫിനൊപ്പമാണ്. 37 ശതമാനം വോട്ടാണു യുഡിഎഫിന്റെ പെട്ടിയിൽ വീഴുക. 18 ശതമാനം പേർ എൻഡിഎ സഖ്യത്തിനൊപ്പമാണ്. അഞ്ചു ശതമാനം പേർ മറ്റുള്ളവർക്കും വോട്ടു ചെയ്യും.

ആദ്യഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സർവേ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതു ഫെബ്രുവരി 17നാണ്. ഇതിനോടു ചേർന്നുനിൽക്കുന്ന ഫലമാണ് രണ്ടാംഘട്ട അഭിപ്രായ സർവ്വേയിലും പുറത്തുവരുന്നത്. ഭരണത്തുടർച്ചയ്ക്കല്ല, ഭരണമാറ്റത്തിന് തന്നെയാണ് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോർ സർവെ വിലയിരുത്തുന്നു. ആദ്യഘട്ട സർവെയിൽ 77 മുതൽ 82 വരെ സീറ്റാണ് എൽഡിഎഫിന് പ്രവചിച്ചിരുന്നത്. കഴിഞ്ഞ സർവ്വേയിൽ 60 സീറ്റ് വരെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫ്, നില മെച്ചപ്പെടുത്തി 56 മുതൽ 62 സീറ്റ് വരെ നേടുമെന്നാണ് പുതിയ പ്രവനം. ബിജെപി മുന്നണി 3 മുതൽ 5 സീറ്റ് വരെ നേടും. കഴിഞ്ഞ സർവ്വേയിലും ബിജെപി ഇതേ നിലയിൽ തന്നെ ആയിരുന്നു.

കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാൽ, മലബാറിലെ 49 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് 29 സീറ്റുകൾ വരെ നേടാം. എൻഡിഎക്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്നത് മലബാറിലാണെന്നും അഭിപ്രായ സർവ്വേ പ്രവചിക്കുന്നു. ഇവിടെ മുന്നണി രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെ നേടും. മധ്യകേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം അവകാശപ്പെടാം. ആകെയുള്ള 44 സീറ്റുകളിൽ 24 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 20 മുതൽ 22 വരെ സീറ്റ്. എൻഡിഎക്ക് ഒരു സീറ്റ് കിട്ടിയേക്കാനാണു സാധ്യത.

തിരുവിതാംകൂറിലാണ് എൽഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നത്. ആകെയുള്ള 47 ൽ 31 സീറ്റും ഇടതുമുന്നണി നേടും. യുഡിഎഫിന് 17 സീറ്റുകൾ വരെ മാത്രമേ കിട്ടാനിടയുള്ളൂ എന്നാണ് പ്രവചനം. ബിജെപി മുന്നണിക്ക് രണ്ട് സീറ്റുവരെ ലഭിച്ചേക്കാം. എന്നാൽ ബിഡിജെഎസ് കാര്യമായ സ്വാധീനമുണ്ടാക്കില്ല എന്നും സർവ്വേ പ്രവചിക്കുന്നു.

അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിനു കൂടുതൽ പേർ പറഞ്ഞ ഉത്തരം ഉമ്മൻ ചാണ്ടി എന്നാണ്. 29 ശതമാനം പേരാണ് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയായിക്കാണാൻ ആഗ്രഹിക്കുന്നത്. വി എസിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്നത് 26 ശതമാനം പേരാണ്. പിണറായിക്കും കുമ്മനത്തിനും 16 ശതമാനം പേരുടെ പിന്തുണയുണ്ട്. ഏപ്രിൽ 7 മുതൽ 18 വരെ കേരളത്തിലെ അരക്കോടിയോളം വോട്ടർമാരെ നേരിൽ കണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോർ സർവ്വേ നടത്തിയത്.

മദ്യനയവും ഭൂമി ഇടപാടുകളുമൊക്കെ കനത്ത പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നതെന്നു സർവെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവാദമായ ഭൂമിദാന ഉത്തരവുകൾ യുഡിഎഫിനു തിരിച്ചടിയാകുമെന്ന് 52 ശതമാനം പേരാണു പറയുന്നത്. 27 ശതമാനം മാത്രമാണ് സർക്കാരിന് ഇതു തിരിച്ചടിയല്ലെന്നു പറയുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനും സർവെയിൽ തിരിച്ചടിയാണുള്ളത്.

സർക്കാരിനെതരായ കേസുകളിൽ അന്വേഷണം വൈകുന്നത് സർക്കാരിന് അനുകൂലമാവില്ലെന്ന് 5 ശതമാനം പേർ പറയുമ്പോൾ സരിതയുടെ മൊഴി മുഖ്യമന്ത്രിയെ കുറ്റക്കാരനായി മാറ്റുന്നതായി 52 ശതമാനം പേരും കരുതുന്നു. സോളാറിൽ നിയമം നിയമത്തിന്റെ വഴിക്കെന്ന ഉമ്മൻ ചാണ്ടിയുടെ വാദം 46 ശതമാനം പേരും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നു ചൂണ്ടിക്കാട്ടുന്നു.

ലാവ്ലിൻ കേസ് തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് 49 ശതമാനം പേരും കരുതുമ്പോൾ കേസിൽ വിചാരണ വൈകുന്നത് 55 ശതമാനം അത് സിപിഐഎമ്മിന് ഗുണം ചെയ്യും എന്നാണു കരുതുന്നത്. സർക്കാരിന്റെ വിവാദ ഉത്തരവുകൾ ഇടത് മുന്നണി സർക്കാർ പിൻവലിക്കില്ലെന്ന് 50 ശതമാനം പേരും വിശ്വസിക്കുന്നു. ജനാധിപത്യ കേരള കോൺഗ്രസ് ഇടതു മുന്നണിയുടെ ഭാഗമായത് ഗുണം ചെയ്യുമെന്ന് 53 ശതമാനം പേരും കരുതുന്നു. സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ സിപിഐഎം സഭയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് 46 ശതമാനം പേർ വിശ്വസിക്കുന്നു. 43 ശതമാനം പേരും പിസി ജോർജ്ജിനെ ഇടതുമുന്നണിയിൽ കൂട്ടാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നാണു പറയുന്നത്.

സിപിഎമ്മിനു രാഷ്ട്രീയ അക്രമം പ്രതികൂലമാവുമെന്ന് 48 ശതമാനം പേർ വിശ്വസിക്കുന്നു. ഇടതുപക്ഷം അധികാരത്തിലെത്തിയാൽ വി എസിനെ മുഖ്യമന്ത്രിയാക്കുമെന്ന് 48 ശതമാനം പേരും വി എസ് മുഖ്യമന്ത്രിയായാൽ പിണറായി രണ്ടാമനാകില്ലെന്ന് 45 പേരും ചിന്തിക്കുന്നു. വി എസ് മത്സരിക്കാതെ മുന്നണിയെ നയിച്ചാൽ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത് 44 ശതമാനം പേരാണ്.

കേരളത്തിൽ മൂന്നാം മുന്നണി വേണമെന്ന് 47 ശതമാനം പേരും ചിന്തിക്കുന്നു. ഇതിനായി പരിഗണിക്കുന്നത് 51 ശതമാനം പേരും ചിന്തിക്കുന്നതും ബിജെപിയെ തന്നെയാണ്. ബിഡിജെഎസിന് നിർണായക സ്വാധീനമുണ്ടാവില്ലെന്നാണ് കൂടുതൽ പേരും ചിന്തിക്കുന്നത്.

അഴിമതി, വിലക്കയറ്റം, മദ്യനയം, വർഗീയത, കുടിവെള്ള പ്രശ്നം എന്നിവയാണ് ഈ തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങളെന്നാണു വിലയിരുത്തൽ. യുഡിഎഫ് സർക്കാരിന് തിരിച്ചടിയാകുന്നത് സോളാർ, ബാർ കോഴ, അഴിമതി, വിലക്കയറ്റം എന്നിവയാണ്.

അഴിമതി ആരോപണങ്ങളിൽപ്പെട്ടവർ മത്സരിക്കേണ്ടന്ന് 54 ശതമാനം ആളുകളും ചിന്തിക്കുമ്പോൾ. സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ 56 ശതമാനം പേരും ഇത് യുഡിഎഫിന് പ്രതികൂലമാവുമെന്നു പറയുന്നു. ആരോപണ വിധേയർക്ക് സീറ്റ് നൽകിയത് തെറ്റാണെന്നാണ് 55 ശതമാനം പേരും പറയുന്നത്. വി എം സുധീരന്റെ നിലപാട് 44 അനുകൂലിക്കുമ്പോൾ നേതൃമാറ്റം ഗുണം ചെയ്യില്ല എന്ന് 38 ശതമാനം പേരും ചിന്തിക്കുന്നു. ഉമ്മൻ ചാണ്ടി മാറിയാൽ 37 ശതമാനം പേർ ചെന്നിത്തലയേയും 28 ശതമാനം ആന്റണിയേയും സുധീരനെ 16 ശതമാനം പേരും പിന്തുണയ്ക്കുന്നു.

രാഷ്ട്രീയത്തിൽ സജീവമല്ലാത്തവരെ പിന്തുണയ്ക്കില്ലെന്നു 54 പേരും ചിന്തിക്കുമ്പോൾ ചലച്ചിത്ര താരങ്ങൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് 56 ശതമാനം പേരും പറയുന്നു.

സർവെയിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ:

  • വിവാദമായ ഭൂമിദാന ഉത്തരവുകൾ യുഡിഎഫ് സർക്കാരിനു തിരിച്ചടിയാകുമോ?
    തിരിച്ചടിയാകും 52%
    തിരിച്ചടിയാകില്ല 27 %
    അഭിപ്രായമില്ല 21 %
  • ഭൂമി ഇടപാട് വിവാദങ്ങൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ ബാധിച്ചിട്ടുണ്ടോ?
    ഉണ്ട് - 53%
    ഇല്ല -25%
    അഭിപ്രായമില്ല - 22%
  • പ്രതിപക്ഷത്തെ ജനം എങ്ങനെ വിലയിരുത്തുന്നു
    42 ശരാശരി
    22 മോശം
  • ഇടത് മുന്നണി ഇതര പാർട്ടികളുടെ പ്രവർത്തനം
    45 ശരാശരി
    29 ശതമാനം മോശം
  • സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടിയത് ആര്
    മാദ്ധ്യമങ്ങൾ 49 ശതമാനം
    ഇടത് മുന്നണി 33 ശതമാനം
  • സർക്കാരിന്റെ പ്രകടനം
    ശരാശരി 38 ശതമാനം
    നല്ലത് എന്ന് 16 ശതമാനം
  • മുഖ്യമന്ത്രിയുടെ പ്രകടനം
    43 ശരാശരി
    13 ശതമാനം നല്ലത്
  • വികസനത്തിന് അനിയോജ്യം ആരുടെ സാമ്പത്തിക നയം
    39 ശതമാനം ഇടത്
    36 ശതമാനം യുഡിഎഫിന്
  • അടുത്ത മുഖ്യമന്ത്രി ആരാവണം
    ഉമ്മൻ ചാണ്ടി - 29 ശതമാനം
    വി എസ് അച്യുതാനന്ദൻ - 26 ശതമാനം
    കുമ്മനം രാജശേഖരൻ - 16 ശതമാനം
    പിണറായി വിജയൻ - 16 ശതമാനം
    രമേശ് ചെന്നിത്തല - 6 ശതമാനം
    വി എം സുധീരൻ - 4 ശതമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP