Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാറശ്ശാലയിൽ സുധീരൻ വഴങ്ങി; ഇനിയും കുഴപ്പക്കാർക്ക് സീറ്റ് നൽകിയാൽ രാജിവയ്ക്കുമെന്ന് കെപിസിസി അധ്യക്ഷൻ; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് ഉമ്മൻ ചാണ്ടിയും സുധീരനും; ഘടകകക്ഷികൾ വഴങ്ങാത്തതിനാൽ ചർച്ചകൾ എങ്ങുമെത്തുന്നില്ല; പട്ടിക വൈകും

പാറശ്ശാലയിൽ സുധീരൻ വഴങ്ങി; ഇനിയും കുഴപ്പക്കാർക്ക് സീറ്റ് നൽകിയാൽ രാജിവയ്ക്കുമെന്ന് കെപിസിസി അധ്യക്ഷൻ; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് ഉമ്മൻ ചാണ്ടിയും സുധീരനും; ഘടകകക്ഷികൾ വഴങ്ങാത്തതിനാൽ ചർച്ചകൾ എങ്ങുമെത്തുന്നില്ല; പട്ടിക വൈകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്കിടെ നേതാക്കൾ തമ്മിൽ വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ അനുരഞ്ജന ചർച്ചയും ഫലം കണ്ടില്ല. ചർച്ചയ്ക്കിടെ ചെന്നിത്തലയും എ ഗ്രൂപ്പ് നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. കൂടാതെ അനുരഞ്ജന ചർച്ചയ്‌ക്കെത്തിയ ചെന്നിത്തലയോട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം.സുധീരനും ക്ഷുഭിതരായെന്ന് അറിയുന്നു. അതിനിടെ കുറ്റാരോപിതർ മാറി നിൽക്കണമെന്ന് തന്നെയാണ് ആന്റണിയുടെ നിലപാട്. ആന്റണിയും സുധീരനും തമ്മിലുള്ള ഒത്തുകളിയാണ് പ്രശ്‌നങ്ങൾക്ക് പിന്നിലെന്ന് ഉമ്മൻ ചാണ്ടിയും കരുതുന്നു. ഈ സാഹചര്യത്തിൽ ഏറെ പ്രകോപിതനാണ് മുഖ്യമന്ത്രി.

അതിനിടെ ആരോപണ വിധേയരും നാല് സീറ്റിൽ കൂടുതൽ മത്സരിച്ചവരും മാറി നിൽക്കണമെങ്കിൽ ആദ്യം താനാണ് മാറേണ്ടതെന്ന് ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. 20 ൽ കൂടുതൽ തവണ താൻ വിജയിച്ചിട്ടുണ്ട്. കൂടാതെ ആരോപണങ്ങൾ നേരിടുന്നുണ്ട്. എന്നാൽ, ഒരു കോടതിയും തനിക്കെതിരെയുള്ള ആരോപണം ശരിവച്ചിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ വിജയത്തിന് വേണ്ടി മാറിനിൽക്കാൻ തയാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. തർക്ക സീറ്റുകളിൽ സമവായം രൂപപ്പെടുത്താനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. ഇതിനായി പാനൽ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. അതിനിടെ സീറ്റ് ചർച്ച നിർത്തി വയ്ക്കുകയും ചെയ്തു. ഘടകകക്ഷികളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് ഇത്. അതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പ്രഖ്യാപനം വൈകും. ഘടകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷം അവസാന ഘട്ടത്തിലേക്ക് പോകുമെന്ന് വി എം സുധീരൻ പറഞ്ഞു.

കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്പ്പരം കൊമ്പുകോർത്തപ്പോളാണ് സമവായ ശ്രമത്തിന് ഹൈക്കമാൻഡ് രംഗത്തെത്തിയത്. രണ്ട് പേർക്കും പ്രശ്‌നമില്ലാത്ത വിധത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതേസമയം തർക്കമുള്ള സീറ്റുകളിൽ ആരെയും മാറ്റാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ഇത് കെ സി ജോസഫിനെ സംരക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ അടൂർ പ്രകാശിനെയും കെ സി ജോസഫിനെയും നീക്കിയുള്ള ഒത്തു തീർപ്പ് ഫോർമുലകളിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. കെസി ജോസഫിനെ മാറ്റി സതീശൻ പാച്ചേനിയെ നിർത്താനും ആരോപണ വിധേയനായ മന്ത്രി അടൂർ പ്രകാശിന് ഇത്തവണ സീറ്റ് നൽകാതിരിക്കാനുമാണ് സാധ്യത.

പ്രശ്‌ന പരിഹാരത്തിനായി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടു. തൃപ്പൂണിത്തുറയിൽ കെ. ബാബുവിനു പകരം എൻ. വേണുഗോപാൽ, കോന്നിയിൽ അടൂർ പ്രകാശിനു പകരം പി. മോഹൻരാജ്, ഇരിക്കൂറിൽ കെ.സി. ജോസഫിനു പകരം സതീശൻ പാച്ചേനി, തൃക്കാക്കരയിൽ ബെന്നി ബഹനാനെ മാറ്റി പി.ടി. തോമസ്, പാറശ്ശാലയിൽ എ.ടി. ജോർജിനെ മാറ്റി നെയ്യാറ്റിൻകര സനൽ അല്ലെങ്കിൽ മരിയാപുരം ശ്രീകുമാർ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് സുധീരന്റെ നിർദ്ദേശം. എന്നാൽ ഇതിനെ തള്ളി ഉമ്മൻ ചാണ്ടി രംഗത്തെത്തിയതോടെയാണ് സീറ്റ് തർക്കം രൂക്ഷമായത്. കെ ബാബു, ബെന്നി ബെഹനാൻ എന്നിവർക്ക് സീറ്റ് നൽകരുതെന്ന് വി എം സുധീരനും ഇവർക്ക് നൽകിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടിയും നിലപാടെടുത്തതോടെയാണ് കോൺഗ്രസിലെ സീറ്റ് നിർണയ തർക്കം മൂർഛിച്ചത്.

ഇന്നലെ മുഖ്യമന്ത്രിയും സുധീരനും തങ്ങളുടെ നിലപാട് ഹൈക്കമാൻഡ് നേതാക്കളെ നേരിൽ കണ്ടറിയിച്ചിരുന്നു. ശേഷം നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച തർക്കം രൂക്ഷമായതിന് പിന്നാലെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് എ.കെ.ആന്റണിയും പ്രശ്‌നത്തിൽ ഇടപെട്ടതോടെ ഇരു ഗ്രൂപ്പുകൾക്കും സ്വീകാര്യമായ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് അറിയുന്നു.

ആരോപണ വിധേയരും നാലിൽ കൂടുതൽ തവണ മത്സരിച്ചവരും മാറി നിൽക്കണമെന്ന മാനദണ്ഡം സുധീരൻ അവതരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

പാറശ്ശാലയിൽ എടി ജോർജ് തന്നെ, പന്തളം കോങ്ങാട്ടും

തർക്കത്തിനിടെയിലും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. സുധീരന്റെ എതിർപ്പിനെ തുടർന്ന് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായ പാറശാലയിൽ എ.ടി ജോർജ് തന്നെ മത്സരിക്കും. ജോർജിന്റെ പേര് സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ എതിർപ്പുണ്ടായില്ലെങ്കിൽ ജോർജ് തന്നെയായിരിക്കും സ്ഥാനാർത്ഥി. സുധീരനും ഉമ്മൻ ചാണ്ടിയും വടംവലി തുടരുന്ന നാല് സീറ്റ് ഉൾപ്പടെ എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റിയിൽ 28 സീറ്റിലാണ് ഒന്നിലധികം പേരുള്ളത്. ഒരു പേരിലേക്ക് എത്താനായില്ലെങ്കിൽ ഈ 28 സീറ്റിലും പാനൽ തയാറാക്കി നൽകും.

കോങ്ങാട് സീറ്റിൽ വി.സ്വാമിനാഥന്റെ പേരാണ് ആദ്യം പരിഗണിച്ചതെങ്കിൽ രണ്ടാം റൗണ്ട് ചർച്ചയിൽ പന്തളം സുധാകരന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. റാന്നിയിൽ മുൻ.എംഎ!ൽഎയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനാണ് സ്ഥാനാർത്ഥി. കോഴിക്കോട് നോർത്തിൽ പി.എം സുരേഷ്ബാബുവിന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒറ്റപ്പാലത്ത് നേരത്തെ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്റെ പേരായിരുന്നെങ്കിൽ ഇപ്പോൾ അവിടെ നിർദ്ദേശിച്ചിരിക്കുന്നത് ശാന്ത ജയറാമിനെയാണ്. കഴിഞ്ഞ തവണ ഷൊർണൂരിൽ ശാന്ത ജയറാം മത്സരിച്ചെങ്കിലും ജയിക്കാനായിരുന്നില്ല. ചിറയിൻകീഴിൽ കെ.അജിത്കുമാർ സ്ഥനാർഥിയാകും. സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ച പേരുകൾ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ എത്തുമ്പോൾ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. യുവാക്കളുടേതായി ഒരു പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പാകെ രാഹുൽ ഗാന്ധി വച്ചേക്കുമെന്നാണ് സൂചന.

ആരോപണവിധേയരേയും കൂടുതൽ തവണ മത്സരിച്ചവരേയും ഒഴിവാക്കാനാകില്ല എന്ന നിലപാടിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അഞ്ച് പേരെ മാറ്റിയേ തീരൂവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഉറച്ചുനിന്നിരുന്നു. എന്നാൽ എടി ജോർജിനെതിരെയുള്ള ആരോപണങ്ങൾ സർക്കാരിന് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കിയില്ല. ഇതിനൊപ്പം എല്ലാം വ്യക്തിപരവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ജോർജിനെ മത്സരിപ്പിക്കുന്നത്. തിരുവനന്തപുരം എംപിയായ ശശി തരൂരും എടി ജോർജിനായി രംഗത്ത് വന്നു. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ഇടയിൽ ഘടകകക്ഷിനേതാക്കളുമായി ഉമ്മൻ ചാണ്ടി ടെലിഫോണിൽ സീറ്റ് വിഭജന നടത്തി. എന്നാൽ ഘടകക്ഷികളൊന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ സ്റ്റിയറിങ് കമ്മറ്റി ചർച്ച അവസാനിച്ചു.

ഇന്ന് കോൺഗ്രസ് നേതാക്കൾക്കിടയിലെ തർക്കം പരിഹരിക്കുന്നതിന് പാർട്ടി അധ്യക്ഷ സോണിയഗാന്ധി നേരിട്ട് ഇടപെട്ടു. രാവിലെ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും സോണിയ കൂടിക്കാഴ്ച നടത്തി. അതിന് ശേഷമാണ് തർക്ക സീറ്റുകളിൽ ഒഴികെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തീരുമാനിച്ചത്. അതിനിടെയാണ് ഘടകകക്ഷികളുടെ നിലപാട് വ്യക്തമായത്. ഇതോടെ ചർച്ചകൾ അവസാനിപ്പിക്കേണ്ടിയും വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP