Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്റർനെറ്റ് നിഷ്പക്ഷത നിലനിർത്തണം; വിജ്ഞാനത്തിനു മേലുള്ള കുത്തകവൽക്കരണം അംഗീകരിക്കാനാകില്ല: നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി പോരാടാൻ സിപിഎമ്മും രംഗത്ത്

ഇന്റർനെറ്റ് നിഷ്പക്ഷത നിലനിർത്തണം; വിജ്ഞാനത്തിനു മേലുള്ള കുത്തകവൽക്കരണം അംഗീകരിക്കാനാകില്ല: നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി പോരാടാൻ സിപിഎമ്മും രംഗത്ത്

വിശാഖപട്ടണം: ഇന്റനെറ്റ് സേവനങ്ങൾക്കുമേൽ കുത്തകവത്കരണത്തിനും അധിക നിരക്ക് ഈടാക്കാനുമുള്ള നീക്കത്തിനെതിരെ സിപിഎമ്മും രംഗത്ത്. ഇന്റർനെറ്റ് നിഷ്പക്ഷത നിലനിർത്തണമെന്ന് സിപിഐഎം 21-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

നിലവിലുള്ള ഇന്റർനെറ്റ് നിഷ്പക്ഷത(നെറ്റ് ന്യൂട്രാലിറ്റി )ക്കെതിരെ കുത്തക ടെലികോം കമ്പനികൾ നടത്തുന്ന നീക്കത്തെ ചെറുക്കാനും പ്രമേയം ആവശ്യപ്പെട്ടതായി പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിജ്ഞാനത്തിനുമേലുള്ള കുത്തകവത്കരണം അംഗീകരിക്കാനാകില്ല. നെറ്റ് ന്യൂട്രാലിറ്റി ഉപേക്ഷിച്ച് കുത്തക ടെലികോം കമ്പനികൾക്ക് കൂടുതൽ ലാഭമുണ്ടാക്കുന്നതിനായി ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടത്തുന്ന നീക്കം ചെറുക്കണം. അറിവാർജ്ജിക്കാനും ആശയവിനിമയത്തിനും സംവാദങ്ങൾക്കും എല്ലാം ജനം കൂടതലായി ഇന്റർനെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഇന്റർനെറ്റിന്റെ നിക്ഷ്പക്ഷത ഈ സാങ്കേതിക മേഖലയിൽ എല്ലാവർക്കും ഒരുപോലെ അവസരം നൽകുന്നതാണ്. കുത്തക കമ്പനികളുടെ ലാഭത്തിനായി ഇത് എടുത്തുകളയുമ്പോൾ ഇന്റർനെറ്റ് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇന്റർനെറ്റ് ഉപയോഗത്തെ സംരക്ഷിക്കാനും നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയും ലോകമെങ്ങും പ്രക്ഷോഭങ്ങൾ ശക്തമാവുകയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കമ്പനികൾ നിർദ്ദേശിക്കുന്ന പരിമിതമായ സൈറ്റുകളും സേവനങ്ങളും മാത്രമാണ് നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാൽ ലഭിക്കുക. മറ്റ് സേവനങ്ങൾക്കെല്ലാം പ്രത്യേക നിരക്കുകൾ നൽകേണ്ടിവരും. ഇന്റർനെറ്റിന്റെ വേഗതയും സൈറ്റുകളുടെ ലഭ്യതയും നിരക്കുകൾക്കനുസരിച്ച് വ്യത്യസ്തമാകുന്നതോടെ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം വിലയേറിയതാകും. നിലവിൽ ഏതൊരു വ്യക്തിക്കും വെബ്‌സൈറ്റ് സജ്ജീകരിക്കാനും നെറ്റിലൂടെ സേവനം നൽകാനുമുള്ള അവസരങ്ങൾ നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കപ്പെട്ടാൽ ഇല്ലാതാകും.

എയർടെൽ, റിലയൻസ് തുടങ്ങിയ ചില കമ്പനികൾ കുറച്ച് വെബ്‌സൈറ്റുകളുടെ സേവനം പ്രത്യേക പാക്കേജായി നൽകുന്നുണ്ട്. പൂർണമായ ഇന്റർനെറ്റ് സേവനം ഇതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പ്രത്യേക പാക്കേജ്. ഇത്തരത്തിൽ ഇന്റർനെറ്റ് മേഖലയിലെ സമ്പദ് രംഗം കൈപ്പടിയിലൊതുക്കാനാണ് ആഗോള കുത്തക ടെലികോം കമ്പനികൾ നെറ്റ് ന്യൂട്രാലിറ്റി എടുത്ത് കളയാൻ ആവശ്യപ്പെടുന്നത്. ഇന്റനെറ്റ് മേഖലയുടെ വിപുലികരണത്തിനെന്ന മറവിൽ കൂടുതൽ പണം ഈടാക്കാനുള്ള കമ്പനികളുടെ നീക്കത്തെ സഹായിക്കുന്ന ട്രായുടെ നിലപാട് എതിർക്കപ്പെടേണ്ടതാണെന്നും പ്രമേയം ആവശ്യപ്പെട്ടു.

പൊതുജനാഭിപ്രായം തേടി ടെലികോം റെഗുലേറ്ററി അഥോറിറ്റി സമർപ്പിച്ച രേഖകൾ ടെലികോം കമ്പനികളെ സഹായിക്കുന്നതാണെന്നും പാർട്ടി കോൺഗ്രസ് അഭിപ്രായപ്പെടുന്നു.

ഒരുകാലത്ത് കംപ്യൂട്ടർവത്കരണത്തെ എതിർക്കുന്നവരാണ് കമ്യൂണിസ്റ്റ് പാർട്ടികളെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ പിന്നിട് മാറുന്ന കാലത്തിനനുസരിച്ചു പുത്തൻ സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചു ജനങ്ങളിലേക്കിറങ്ങുകയാണ് സിപിഐ(എം). നിലപാടുകൾ ജനങ്ങളെ അറിയിക്കാൻ പാർട്ടികൾക്കു സ്വന്തമായി വെബ്‌സൈറ്റുകളുണ്ടെങ്കിലും നേതാക്കന്മാർ അവരവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP