Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഗപത്രം രജിസ്‌ട്രേഷൻ നിരക്ക് വർധിപ്പിച്ചത് കുറയ്ക്കുമെന്ന് ധനമന്ത്രി; ഇളവു നല്കുക ചെറിയ തോതിൽ മാത്രം; പൂർണ്ണമായും പിൻവലിക്കുമോ എന്ന് തീരുമാനിക്കുക സബ്ജക്ട് കമ്മിറ്റി കൂടിയ ശേഷമെന്ന് തോമസ് ഐസക്; തീരുമാനം മാറ്റുന്നത് രജിസ്‌ട്രേഷനിൽ വലിയ ഇടിവുണ്ടായതോടെ

ഭാഗപത്രം രജിസ്‌ട്രേഷൻ നിരക്ക് വർധിപ്പിച്ചത് കുറയ്ക്കുമെന്ന് ധനമന്ത്രി; ഇളവു നല്കുക ചെറിയ തോതിൽ മാത്രം; പൂർണ്ണമായും പിൻവലിക്കുമോ എന്ന് തീരുമാനിക്കുക സബ്ജക്ട് കമ്മിറ്റി കൂടിയ ശേഷമെന്ന് തോമസ് ഐസക്; തീരുമാനം മാറ്റുന്നത് രജിസ്‌ട്രേഷനിൽ വലിയ ഇടിവുണ്ടായതോടെ

തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു കൈമാറ്റ ഇടപാടുകൾക്ക് നികുതി വർധിപ്പിച്ച തീരുാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിറകോട്ട്. നികുതി വർദ്ധിപ്പിച്ചത് കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ രജിസ്‌ട്രേഷൻ നിരക്കിൽ സർക്കാർ ചെറിയതോതിൽ ഇളവ് പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. നിയമസഭയിൽ ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പക്ഷെ നികുതി കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അതേ അവസ്ഥയിലേക്ക് മാറ്റണോ അതല്ല മറ്റെന്തെങ്കിലും പുനഃക്രമീകരണം നടത്തണോയെന്നത് സബ്ജക്ട് കമ്മിറ്റി കൂടിയ ശേഷം തീരുമാനിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കഴിഞ്ഞ ബജറ്റ് അവതരണത്തിലായിരുന്നു ഭാഗപത്ര കൈമാറ്റത്തിനായി മൂന്ന് ശതമാനം വർധനവ് ധനവകുപ്പ് വരുത്തിയത്. ഒരുതരത്തിലുമുള്ള പണമിടപാടുമില്ലാതെ കുടുംബാംഗങ്ങൾ തമ്മിൽ നടത്തുന്ന ഭൂമികൈമാറ്റങ്ങളുടെ മുദ്രപ്പത്രനിരക്കിലും രജിസ്‌ട്രേഷൻ ഫീസിലും ഏർപ്പെടുത്തിയ വർധന വലിയ വിമർശമുണ്ടാക്കിയ സാഹചര്യത്തിലാണ് ഇളവിന് സർക്കാർ ആലോചിക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ സ്ഥലകൈമാറ്റം അടക്കമുള്ള കാര്യങ്ങൾ ഏറെക്കുറെ നിലച്ച നിലയിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് ധനകാര്യ ബില്ല് അവതരണത്തിനിടെ ചോദ്യമുയർന്നത്. തുടർന്ന് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ധനമന്ത്രി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തുള്ള അതേ നിരക്ക് തന്നെ പുനഃസ്ഥാപിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യമെങ്കിലും ഇതിനോട് ധനമന്ത്രിക്ക് യോജിപ്പ് ഇല്ല. അതുകൊണ്ട് തന്നെ മൂന്ന് ശതമാനം വർധനവ് എന്നത് ഒരു ശതമാനത്തിലേക്ക് കുറക്കുക എന്ന നിർദ്ദേശം ധനമന്ത്രി സബ്ജക്ട് കമ്മിറ്റിക്ക് മുന്നിൽ വെക്കാനാണ് സാധ്യത. കഴിഞ്ഞസർക്കാറിന്റെ കാലത്ത് മുദ്രപ്പത്രനിരക്കിലെയും രജിസ്‌ട്രേഷൻ ഫീസിലെയും പരിധി എടുത്തുകളഞ്ഞിരുന്നു. അന്ന് പ്രതിപക്ഷത്തിന്റെ ഉൾപ്പെടെയുള്ള പ്രതിഷേധത്തെത്തുടർന്ന് പരിധി പുനഃസ്ഥാപിച്ചു. ഇത്തവണ ഇളവ് പ്രതീക്ഷിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്.

രജിസ്‌ട്രേഷൻ നിരക്കുകളിലെ വർധനയ്‌ക്കെതിരെ ശക്തമായ ജനരോഷം അതിശക്തമായി തന്നെയാണ് ഉയർന്നിരിക്കുന്നത്. കോർപ്പറേഷൻ പരിധിയിലും മറ്റും താമസിക്കുന്ന കുറച്ചു ഭൂമി മാത്രമുള്ളവരെയാണ് ഇപ്പോഴത്തെ പരിഷ്‌ക്കാരം സാരമായി ബാധിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരു ശതമാനമായിരുന്നു മുദ്രപ്പത്ര നിരക്ക്. ദാനം, ധനനിശ്ചയം എന്നിവയ്ക്കു രണ്ടു ശതമാനവും. ഭൂമിയുടെ ന്യായവില എത്ര ഉയർന്നാലും 1000 രൂപയുടെ മുദ്രപ്പത്രം മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പരിധികൾ എടുത്തുകളഞ്ഞ് മുദ്രപ്പത്ര നിരക്ക് മൂന്നു ശതമാനമാക്കിയതാണ് കനത്ത തിരിച്ചടിയായത്.

ഭൂമി ന്യായവില എത്ര ഉയർന്നാലും റജിസ്‌ട്രേഷൻ നിരക്ക് പരമാവധി 25,000 രൂപ ആയിരുന്നു. ഇപ്പോൾ റജിസ്‌ട്രേഷൻ നിരക്കിന്റെ പരിധി എടുത്തുകളഞ്ഞ് പകരം ഭൂമിവിലയുടെ ഒരു ശതമാനം എന്നാക്കി. ഇതോടെ ഒരു തരത്തിലുള്ള പണമിടപാടും നടക്കാത്ത കുടുംബ ഭൂമി ഇടപാടുകൾക്കു പതിനായിരങ്ങൾ മുദ്രപ്പത്രത്തിനും ഫീസിനുമായി അധികം ചെലവഴിക്കേണ്ട അവസ്ഥയിലാണു ജനം.

ഇപ്പോഴത്തെ സ്ഥിതിയിൽ സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുള്ളിടത്തെ സ്ഥിതിനോക്കാം. 10 സെന്റ് ഭൂമിയുള്ളയാൾ മക്കൾക്ക് ഇഷ്ടദാനം നൽകുകയാണെങ്കിൽ ആധാരത്തിൽ കാണിക്കേണ്ട തുക 10 ലക്ഷം രൂപ. നിലവിൽ ഭാഗപത്രത്തിന് മുദ്രപ്പത്രവില 1000 രൂപയാണ്. രജിസ്‌ട്രേഷൻ ഫീസ് കുറഞ്ഞത് ന്യായവിലയുടെ ഒരു ശതമാനവും പരമാവധി 25,000 രൂപയുമാണ്. അതായത്, പത്തുലക്ഷം രൂപ ന്യായവിലയുള്ള വസ്തു, ഇപ്പോഴത്തെ രീതിയിൽ രജിസ്‌ട്രേഷൻ ചെയ്താൽ 11,000 രൂപ മാത്രമാണ് അടയ്‌ക്കേണ്ടിവരിക (മുദ്രപ്പത്രവില 1000 രൂപ+ന്യായവിലയുടെ ഒരു ശതമാനം രജി. ഫീസ് 10,000 രൂപ). പുതിയ ബജറ്റ് നിർദ്ദേശമനുസരിച്ച് മൂന്നുശതമാനമാണ് മുദ്രപ്പത്രവില (30,000 രൂപ). രണ്ടു ശതമാനം രജിസ്‌ട്രേഷൻ ഫീസ് (20,000 രൂപ). ഇങ്ങനെ സർക്കാറിലേക്ക് ആകെ അടയ്‌ക്കേണ്ട തുക 50,000 രൂപ. അതായത് 39,000 രൂപ കൂടും. മുദ്രപ്പത്രവില വർധിക്കുന്നതനുസരിച്ച് എഴുത്തുകൂലിയും വർധിക്കും. ഇത്തരം അനുബന്ധ ചെലവുകളുമായി കുറഞ്ഞത് 5000 രൂപയെങ്കിലും വേറെയും കണ്ടെത്തേണ്ടിവരും.

സെന്റിന് ഒരു ലക്ഷം രൂപ ന്യായവില നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമിയുള്ളയാൾ, നിലവിലുള്ള വ്യവസ്ഥയിൽ അത് കുടുംബാംഗത്തിന് കൈമാറിയാൽ 26,000 രൂപയേ ചെലവാക്കേണ്ടതുള്ളൂ. പരമാവധി രജിസ്‌ട്രേഷൻ ഫീസ് 25,000 രൂപയും മുദ്രപ്പത്രവിലയായ 1000 രൂപയും ചേർത്താണിത്. പുതിയ തീരുമാനം പിൻവലിച്ചില്ലെങ്കില്ഡ അത് അഞ്ചുലക്ഷം രൂപയാകും. മൂന്നു ലക്ഷം രൂപ മുദ്രവില (ന്യായവിലപ്രകാരമുള്ള ഒരു കോടി രൂപയുടെ മൂന്നുശതമാനം) + രണ്ടുലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ് (ഒരു കോടി രൂപയുടെ രണ്ടുശതമാനം). ഇത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP