Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യമരുന്ന്; 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; പ്രവാസികൾക്ക് സമ്പാദ്യം നിക്ഷേപിക്കാൻ പ്രത്യേക പ്രവാസി ചിട്ടി; മലയോരഹൈവേയ്ക്ക് 3500 കോടി; എട്ടു മീറ്റർ വരെ വീതിയിൽ തീരദേശ ഹൈവേയ്ക്കായി 6500 കോടി; ബജറ്റിനെ പച്ച പുതപ്പിച്ച് മൂന്നുകോടി മരം നടുമെന്നും പ്രഖ്യാപനം

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യമരുന്ന്; 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; പ്രവാസികൾക്ക് സമ്പാദ്യം നിക്ഷേപിക്കാൻ പ്രത്യേക പ്രവാസി ചിട്ടി; മലയോരഹൈവേയ്ക്ക് 3500 കോടി; എട്ടു മീറ്റർ വരെ വീതിയിൽ തീരദേശ ഹൈവേയ്ക്കായി 6500 കോടി; ബജറ്റിനെ പച്ച പുതപ്പിച്ച് മൂന്നുകോടി മരം നടുമെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രക്തസമ്മർദ്ദ, പ്രമേഹ, കൊളസ്‌ട്രോൾ രോഗികൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമരുന്ന് ലഭ്യമാക്കുന്നതുൾപ്പെടെ നിരവധി ജനകീയ നടപടികളുടെ പ്രഖ്യാപനങ്ങളുമായി നിയമസഭയിൽ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ആരോഗ്യരംഗം അടിമുടി ഉടച്ചുവാർക്കും വിധം പിണറായി സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ആർദ്രം പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ ഊന്നൽ കൊടുത്തുകൊണ്ടാണ് ബജറ്റ് അവതരണം. ഇതോടൊപ്പം ഏറെക്കാലമായി മലയോര മേഖലയുടെ സ്വപ്‌നമായിരുന്ന മലയോര ഹൈവേയ്ക്കും 3500 കോടി പ്രഖ്യാപിച്ച ബജറ്റിൽ എട്ടുമീറ്റർ വീതിയിൽ തീരദേശ ഹൈവേയ്ക്കായി 6500 കോടിയാണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ റോഡ് വികസനത്തിന് കിഫ്ബി വഴി പണം കണ്ടെത്തുമ്പോൾ ഇതിൽ പ്രവാസികൾക്ക് നിക്ഷേപ സൗകര്യമൊരുക്കും. ബോണ്ടുകളായും കെഎ്എഫ്ഇ പ്രവാസി ചിട്ടികളായും പ്രത്യേകമായി പ്രവാസികൾക്ക് അവരുടെ സമ്പാദ്യം നിക്ഷേപിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. ഇതിന് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഗ്യാരണ്ടിയും നൽകുമെന്നും ഐസക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത മഴക്കാലത്ത് മൂന്നുകോടി മരം നടുമെന്നും പ്രഖ്യാപിച്ചു.

വിവരസാങ്കേതിക വിദ്യയിൽ സംസ്ഥാനത്തെ മുൻപന്തിയിൽ എത്തിക്കുന്നതിനായി 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് എത്തിക്കാനും പദ്ധതിയുണ്ട്. ഇതിനായി വൈദ്യുതി പോസ്റ്റുകളിലൂടെ ഓപ്റ്റിക് കേബിൾവഴി ഇന്റർനെറ്റ് ഫോൺ സൗകര്യമെത്തിക്കും. പിണറായി വിജയൻ സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. ഐസക്കിന്റെ എട്ടാമത്തെ ബജറ്റും. ആരോഗ്യ, പൊതുവിദ്യാഭ്യാസ, പാർപ്പിടമേഖലകൾ നവീകരിക്കുന്നതിന് മുൻഗണന നൽകുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്.

അഞ്ചുമാസം പിന്നിട്ടിട്ടും നോട്ടുനിരോധനത്തിന്റെ കെടുതികൾ തീർന്നില്ലെന്നും ഇക്കാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. സംസ്ഥാനത്ത് നിക്ഷേപങ്ങളിൽ വൻതോതിൽ കുറവുണ്ടായി. അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ജനങ്ങൾ അതെല്ലാം അനുഭവിക്കേണ്ട ദുരവസ്ഥയാണ്. കേന്ദ്രസർക്കാരിന്റെ ഒട്ടകപക്ഷിനയത്തിന്റെ ദുരനുഭവങ്ങൾ നമ്മൾ നേരിടാൻ പോകുകയാണ്.

സാമ്പത്തിക മുരടിപ്പ് ഒഴിവാക്കാനാവുന്ന ബജറ്റ് തയ്യാറാക്കുകയെന്നത് വെല്ലുവിളിയായിരുന്നു. ഈ പ്രതിസന്ധി നേരിട്ട് ജനകീയ ബജറ്റ് ഒരുക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളിയെന്നും ഐസക് വ്യക്തമാക്കി. റവന്യൂ ചെലവിന്റെ വർധനയ്ക്കു തടയിടാനാകാത്ത സ്ഥിതി, റവന്യൂ കമ്മിയിൽ കുറവു വരുത്താനാവില്ലെന്നതാണ് യാഥാർഥ്യം. ഇത്തവണത്തെ കേന്ദ്ര ബജറ്റാവട്ടെ സംസ്ഥാനത്തിനാകെ നിരാശാജനകമായിരുന്നു.

നോട്ടുനിരോധനത്തെ പറ്റി എംടി പറഞ്ഞ പ്രസ്താവന സൂചിപ്പിച്ചുകൊണ്ടാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. ബാങ്കുകളിൽ പണമുണ്ട് എന്നാൽ വായ്പയെടുക്കാൻ ആളില്ല എന്ന സ്ഥിതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.. ബാങ്ക് വായ്പയിൽ 4.7 ശതമാനം മാത്രമേ വർധനവുണ്ടായുള്ളൂ എന്നതിൽ നിന്നുതന്നെ ഇത് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു.

റവന്യൂ ചെലവ് കുറയ്ക്കാൻ കഴിയില്ലെന്നും അങ്ങനെയെങ്കിൽ റവന്യൂ കമ്മി കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കിഫ്ബിയുടെ രൂപീകരണം സംസ്ഥാനത്ത് പദ്ധതികൾക്ക് പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. കിഫ്ബിക്ക് 11,000 കോടിയുടെ പദ്ധതി അടങ്കലിന് അനുമതി ലഭിച്ചു. ആറുമാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. മൊത്തം 25,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിൽ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തുന്നത് ഇങ്ങനെ

  • ശമ്പളച്ചെലവ് - 31,909 കോടി രൂപ. പെൻഷൻ 18, 174 കോടി. പലിശയിനത്തിൽ 13,631 കോടി രൂപ. ശമ്പളം, പെൻഷൻ, പലിശ ആകെ വരുമാനത്തിന്റെ 68.08 %
  • ബജറ്റ് -ആകെ വരുമാനം 1,19,124 കോടി രൂപ. ചെലവ് - 1,19,601 കോടി രൂപ. റവന്യൂ കമ്മി 16,043 കോടി രൂപ(2.14 %).
  • ജിഎസ്ടി നടപ്പാവുന്നതോടെ സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകൾ അപ്രത്യക്ഷമാകും. ലോട്ടറിക്കു പുതിയ നിയമം വരും. ലൈസൻസ് ഫീ ഈടാക്കാനാണിത്. ഇത് ബജറ്റിനൊപ്പം പ്രത്യേക ബില്ലായി പാസാക്കും.
  • വാറ്റ് വ്യാപാരികൾക്ക് 2005-06 മുതൽ 2010-11 സാമ്പത്തികവർഷം വരെയുള്ള നികുതികുടിശ്ശിക പൂർണമായും അടച്ചാൽ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും പിഴയുെട പലിശയും ഇളവ്.
  • ജിഎസ്ടിക്ക് തയ്യാറെന്ന് ധനമന്ത്രി. മൂല്യവർധിതനികുതി നിയമത്തിൽ ആംനസ്റ്റി സ്‌കീമുകൾ.
    തിരുവനന്തപുരം, തൃശൂർ, കാസർകോട് ജില്ലകളിൽ ഒരോ റവന്യൂ ഡിവിഷൻ കൂടിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ. കുന്നംകുളം, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതിയ താലൂക്ക്.
  • വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ. ജനസംഖ്യാനുപാതത്തിൽ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങൾ.
  • പ്രവാസികളുടെ ഓൺലൈൻ ഡാറ്റാബേസ് തയ്യാറാക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പാക്കേജ്. ഇതിനായി അഞ്ചു കോടിരൂപ. എല്ലാ വിദേശമലയാളികളെയും ഇതിൽ രജിസ്റ്റർ ചെയ്യിക്കാൻ പദ്ധതി.
  • പ്രവാസികളുടെ പുനരധിവാസത്തിനു നൈപുണിവികസനത്തിനും 18 കോടി രൂപ.

  • കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധിക വകയിരുത്തൽ.
  • പദ്ധതിയുടെ 11.5 ശതമാനം വനിതാ വികസനത്തിന്.
  • സ്ത്രീകൾ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകൾ. അടങ്കൽ 13,400 കോടി രൂപ. ഇതിൽ 1,266 കോടി രൂപ സ്ത്രീകൾക്കു വേണ്ടിയുള്ള വകയിരുത്തൽ. ഇത് പദ്ധതിയടങ്കലിന്റെ 6.25 ശതമാനം.
  • നൂറു ശതമാനവും സ്ത്രീകൾ ഗുണഭോക്താക്കളായ 64 പദ്ധതികൾക്ക് 1,060.5 കോടി രൂപ.
    ജെൻഡർ ബജറ്റ് പുനഃസ്ഥാപിച്ചു
  • സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017–18 ൽ നിലവിൽ വരും.
    ഷെൽട്ടർ ഹോംസ്, ഷോർട്ട്‌സ്റ്റേ, വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ തുടങ്ങിയവയ്ക്ക് 19.5 കോടി രൂപ.
  • വനിതാ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് 34 കോടി രൂപ.
  • പിങ്ക് കൺട്രോൾ റൂമുകൾ, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ.
  • അച്യുതമേനോൻ പഠനഗവേഷണ കേന്ദ്രം, സെന്റർ ഫോർ സോഷ്യോഇക്കണോമിക് ആൻഡ് എൻവയോൺമെന്റർ സ്റ്റഡീസ്, ഇ.ബാലാനന്ദൻ, ഫൗണ്ടേഷൻ, കാഞ്ഞങ്ങാട് ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരം, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ, മെഡക്‌സ് എക്‌സിബിഷൻ, കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചൻ സ്മാരകം, കയ്യൂർ കാർഷിക കലാപ മ്യൂസിയം എന്നിവയ്ക്ക് 50 ലക്ഷം രൂപ വീതം.
  • ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ശിവഗിരി കൺവെൻഷൻ സെന്റർ പൂർത്തിയാക്കാൻ അവസാന ഗഡുവായി എട്ടു കോടി രൂപ.
  • അക്കാദമി ഓഫ് മാജിക്കൽ സയൻസിന് ഒരു കോടി രൂപ.
  • ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാസ്‌കാരിക സുമുച്ചയമാക്കും. കിഫ്ബി ഇതിനായി നൽകുക 100 കോടി രൂപ.
  • പൊതുവിദ്യാലയങ്ങളിൽ 45,000 ഹൈടെക് ക്ലാസ് മുറികൾ. ഇതിനു ചെലവ് 500 കോടി രൂപ.
  • 2017-18 ൽ കിഫ്ബിയിൽ നടപ്പാക്കുക 25,000 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾ.
  • ഒഎൻവി സ്മാരക സാംസ്‌കാരിക സമുച്ചയത്തിന് രണ്ടു കോടി രൂപ.
  • 1000 യുവകലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ്പ് മാസം 10,000 രൂപ വീതം.
  • കൊച്ചി ബിനാലെയ്ക്ക് രണ്ടു കോടി രൂപ. അ!ഞ്ച് ഏക്കർ ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരം
  • വേദി. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാസ്‌കാരിക സമുച്ചയമാക്കും.
  • മൊത്തം 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടി.
  • പശ്ചാത്തല സൗകര്യ വികസനത്തിലും പൊതുവിദ്യാഭ്യാസത്തിലും
  • പൊതുജനാരോഗ്യത്തിലും ഊന്നി സംസ്ഥാന ബജറ്റിലെ വകയിരുത്തലുകൾ
  • 100 സ്‌കൂളുകളിൽ കൂടി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങാൻ ഒൻപതു കോടി രൂപ.
  • കണ്ണൂർ വിമാനത്താവള പദ്ധതി ഉടൻ പൂർത്തിയാക്കും.
  • ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപ.
  • വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ വകയിരുത്തി.
  • കേരള ജലഗതാഗത കോർപ്പറേഷന് 22 കോടി രൂപ വകയിരുത്തി.
  • കേരളത്തിൽ കെഎസ്ഇബി പ്രസരണ ശൃംഖല നവീകരിക്കാൻ കിഫ്ബി ധനസഹായം ഉറപ്പാക്കും.
  • മാർച്ച് 31 ന് മുൻപ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.
  • കെഎസ്ആർടിസി പുനരുദ്ധാരണത്തിന് 3000 കോടി രൂപയുടെ പാക്കേജ്. മാനേജ്‌മെന്റ്
  • അഴിച്ചു പണിയും,പ്രഫഷനലുകളെ നിയമിക്കും. പെൻഷന്റെ 50 ശതമാനം സർക്കാർ നൽകും.
  • പ്രവാസി പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി.
  • 2017-18 ൽ വിവിധ റോഡ്, പാലം നിർമ്മാണങ്ങൾക്ക് 1350 കോടി രൂപ വകയിരുത്തി.
  • സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്താനായി അ!ഞ്ചു വർഷത്തിനകം അര ലക്ഷം കോടി നിക്ഷേപം ഉറപ്പാക്കും.
  • ദേശീയപാത വികസനത്തിന് കിഫ്ബി 6500 കോടി നൽകും.
  • പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് സർക്കാർ ഗാരന്റി ഉറപ്പാക്കും.
  • കിഫ്ബിക്ക് പണം സമാഹരിക്കാൻ പ്രവാസി ചിട്ടി. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കും.
  • സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തിൽ പങ്കാളിയാവാൻ ഇതിലൂടെ പ്രവാസികൾക്ക് അവസരം ലഭിക്കും.
  • 630 കിലോമീറ്റർ ദൂരത്തിൽ ആറു മുതൽ എട്ടു മീറ്റർ വരെ വീതിയിൽ ഒൻപതു ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും.
  • ഇതിനായി പ്രവാസികളിൽ നിന്ന് ബോണ്ട് സമാഹരിക്കും.
  • 1267 കിലോമീറ്റർ മലയോര ഹൈവെയ്ക്കായി ഒൻപതു ജില്ലകളിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
  • മലയോര ഹൈവേയ്ക്കായി കിഫ്ബി 3,500 കോടി ചെലവഴിക്കും.
  • 630 കിലോമീറ്റർ ദൂരത്തിൽ ആറു മുതൽ എട്ടു മീറ്റർ വരെ വീതിയിൽ തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും.
  • ഇതിനായി പ്രവാസികളിൽ നിന്ന് ബോണ്ട് സമാഹരിക്കും.
  • ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ
  • പാലങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധനയ്ക്കു വിധേയമാക്കും.
  • കിൻഫ്രയ്ക്ക് 111 കോടി രൂപ വകയിരുത്തി.
  • പൊതുമേഖലാ സ്ഥാപനങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിത പദ്ധതികൾ നടപ്പാക്കും.
  • കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് കിഫ്ബി 100 കോടി രൂപ ചെലവഴിക്കും.
  • ഇടമലക്കുടി പഞ്ചായത്തിൽ സ്‌കൂൾ അനുവദിക്കും.
  • യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ.
  • ഐടി മേഖലയ്ക്ക് 500 കോടി രൂപ വകയിരുത്തും.
  • 12 ഐടി ഹാർ!ഡ് വെയർ പാർക്കുകൾ ആരംഭിക്കും.
  • ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കൽ 1375 കോടി രൂപ.
  • അക്ഷയ കേന്ദ്രങ്ങളിൽ വൈഫൈ സൗകര്യം. സർക്കാർ സേവനങ്ങളും സൗകര്യങ്ങളും ഇന്റർനെറ്റ് അധിഷ്ടിതമാക്കും.
  • കെഎസ്ഇബി ശൃംഖലയ്ക്കു സമാന്തരമായി കെ ഫോൺ എന്ന ഫൈബർഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഒന്നര വർഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.
  • പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി.
  • റബ്‌കോ പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കും.
  • കേരള സഹകരണ ബാങ്ക് രൂപീകരിക്കും.
  • 20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമത്തിനായി ചെലവഴിക്കും.
  • സ്‌കൂൾ യൂണിഫോമുകളിൽ കൈത്തറി വ്യാപിപ്പിക്കാൻ നടപടി
  • കൈത്തറി രംഗത്ത് അസംസ്‌കൃത ഉൽപന്നങ്ങൾ വാങ്ങാനായി 11 കോടി രൂപ
  • രണ്ടു ലക്ഷം ക്വിന്റൽ കയർ സംഭരിക്കും. സബ്‌സിഡിക്കായി 47 കോടി രൂപ.
  • കയർ ഭൂവസ്ത്രങ്ങൾ ഉറപ്പാക്കുന്നതോടെ കയർ തൊഴിലാളികൾക്ക് 200 ദിവസത്തെ ജോലി ഉറപ്പാക്കാനാകും.
  • കയർ മാട്രസ് ഡിവിഷന് രൂപ നൽകും. കയർ സഹകരണ മേഖലയിൽ നിന്ന് സർക്കാർ നേരിട്ട് കയർ സംഭരിക്കും.
  • 2017-18 ൽ നൂറു ചകിരി മില്ലുകൾ കൂടി ആരംഭിക്കും. ഇതിനായി 123 കോടി രൂപ.
  • കാർഷിക മേഖലയ്ക്ക് 2100 കോടി രൂപ. മൃഗസംരക്ഷണത്തിന് 308 കോടി. ക്ഷീരമേഖലയ്ക്കു 98 കോടി
  • തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ.
  • മൽസ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ഉറപ്പാക്കും.
  • ഉൾനാടൻ മൽസ്യമേഖലയ്ക്ക് 49 കോടി രൂപ. പഞ്ഞമാസ സമാശ്വാസപദ്ധതിക്ക് ആവശ്യമായ പണം ഉറപ്പാക്കും.
  • സങ്കരയിനം പശുക്കളുടെ വ്യാപനം ഉറപ്പാക്കും. ക്ഷീരകർഷകരുടെ പെൻഷൻ 1100 രൂപയാക്കി.
  • എൻഡോസൾഫാൻ നഷ്ടപരിഹാരത്തിന് 10 കോടി രൂപ.
  • കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന റബർ വിലസ്ഥിരതാ പദ്ധതി തുടരും. ഇതിനായി 500 കോടി രൂപ വകയിരുത്തി.
  • സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഇതിനുള്ള പ്രീമീയം ജീവനക്കാരുടെ ആരോഗ്യ അലവൻസിൽ നിന്ന് ലഭ്യമാക്കും.
  • എല്ലാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും നവീകരിക്കും.
  • പട്ടികവിഭാഗക്കാർക്ക് റെക്കോർഡ് തുക വകയിരുത്തി. പട്ടികജാതി വിഭാഗത്തിന് 2600
  • കോടി രൂപയും പട്ടികവർഗ വിഭാഗക്കാർക്ക് 750 കോടിയും വകയിരുത്തി.
  • ഭിന്നശേഷിക്കാർക്ക് 5 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയിൽ സംവരണം
  • ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 500 രൂപയുടെ വർധന
  • സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപ വകയിരുത്തി
  • നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തി
  • റേഷൻ വ്യാപാരികളുടെ കാൻഡ്‌ലിങ് ചാർജുകൾ മെച്ചപ്പെടുത്താനായി 100 കോടി
  • റേഷൻ സബ്‌സിഡിയായി 900 കോടി രൂപ
  • സർക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് 1 കോടി രൂപ
  • 200 പഞ്ചായത്തുകളിൽ കൂടി ബഡ്‌സ് സ്‌കൂൾ.
  • ഇതിൽ ഓരോ പഞ്ചായത്തിനും 25 ലക്ഷം വീതം നൽകും.
  • മറ്റ് മാർഗങ്ങളിലെ പിന്തുണ അടക്കം 65 കോടി രൂപ ഇതിനായി വകയിരുത്തി.
  • ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാർക്ക്.
  • ഇതിനായി ഏഴു കോടി രൂപ വകയിരുത്തി.
  • സ്മാർട്ട് സിറ്റികൾക്ക് 100 കോടി.
  • അഗതികളെ കണ്ടെത്താൻ കുടുംബശ്രീ പ്രത്യേക സർവേ നടത്തും.
  • കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കും.
  • ക്ഷേമപെൻഷനുകൾ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നു
  • രണ്ടു പെൻഷൻ വാങ്ങുന്നവർക്ക് അതിലൊരു പെൻഷൻ ഈ സർക്കാർ വരുന്നതിന്
  • മുൻപുള്ള 600 രൂപ നിരക്കിൽ മാത്രമാക്കും.
  • എല്ലാ സാമൂഹിക ക്ഷേമപെൻഷനുകളും 1100 രൂപയാക്കി ഉയർത്തി
  • എൻജിനീയർമാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ശമ്പളം
  • പുതിയ മുനിസിപ്പാലിറ്റികളുടെ ഓഫിസ് നിർമ്മാണത്തിന് 10 കോടി രൂപ.
  • ജനകീയാസൂത്രത്തിന്റെ രണ്ടാം പതിപ്പ് അനിവാര്യമെന്ന് ധനമന്ത്രി
  • അഞ്ചു വർഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയിൽ നിന്ന് ഭവനരഹിതർക്ക് വീടുനിർമ്മിക്കാൻ
  • ഈ സാമ്പത്തികവർഷം ഒരു ലക്ഷം ഭവനരഹിതർക്കു വീടുവച്ചു നൽകും
  • മുൻപ് പണം കിട്ടിയിട്ടും വീടു വയ്ക്കാൻ സാധിക്കാതെ പോയവർക്ക് വീണ്ടും സഹായം
  • ഭവനനിർമ്മാണ പദ്ധതികളിൽ ഉപഭോക്താക്കൾക്ക് വീടിന്റെ പ്ലാൻ തിരഞ്ഞെടുക്കാൻ അവസരം 
  • ഭവനരഹിതർക്കുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ സമഗ്രമായ അനുബന്ധ സൗകര്യങ്ങൾ
  • 200 വർഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകൾ അടക്കം ഏഴു വിദ്യാലയങ്ങൾക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി
  • ആധുനിക ശ്മശാനങ്ങൾക്ക് 100 കോടി രൂപ
  • മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്തും
  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 5257 പുതിയ തസ്തികകൾ
  • മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്തും.
  • പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദ രോഗികൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മരുന്ന്
  • ആശുപത്രികൾ കൂടുതൽ രോഗിസൗഹൃദമാക്കും
  • ആയിരത്തിൽ പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭ്യമാക്കും
  • കിഫ്ബിയിൽ നിന്ന് ജില്ലാ, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 2,000 കോടി
  • മികച്ച സാന്ത്വന പരിചരണത്തിന് മുഹമ്മ പഞ്ചായത്തിലെ സി.കെ.വാസുവിന്റെ പേരിൽ പുരസ്‌കാരം
  • സംസ്ഥാനത്തെ മുഴുവൻ വ്യക്തികളുടെയും ആരോഗ്യവിലയിരുത്തൽ നടപ്പാക്കും.
  • കാർഷികരംഗത്ത് മികവ് ഉറപ്പാക്കാൻ സാങ്കേതികവിദ്യാമാറ്റങ്ങൾ നടപ്പാക്കും
  • അടുത്ത വർഷകാലത്ത് കേരളത്തിൽ മൂന്നു കോടി പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കും
  • മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി ബജറ്റിൽ വകയിരുത്തി
  • കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കും
  • ഇവയ്‌ക്കെല്ലാം തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും
  • തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ വകയിരുത്തി
  • ശുചിത്വമിഷന് 127 കോടി രൂപ അനുവദിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP