Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂത്തുപറമ്പ് രക്തസാക്ഷികളോട് നീതി പുലർത്താൻ പരിയാരത്തെങ്കിലും ഫീസ് കുറക്കുമോ? സ്വരാജിന്റെയും ഷംസീറിന്റെയും പഴയ സമരവീര്യം എവിടെപ്പോയി? ചോര വാരിത്തേക്കുന്നവരുടെ ചരിത്രം സഖാക്കളുടേത്: സ്വാശ്രയ വിഷയത്തിൽ പിണറായിയുടെ പ്രഷർ കൂട്ടിയ ഷാഫി പറമ്പിലിന്റെ പ്രസംഗം വൈറൽ

കൂത്തുപറമ്പ് രക്തസാക്ഷികളോട് നീതി പുലർത്താൻ പരിയാരത്തെങ്കിലും ഫീസ് കുറക്കുമോ? സ്വരാജിന്റെയും ഷംസീറിന്റെയും പഴയ സമരവീര്യം എവിടെപ്പോയി? ചോര വാരിത്തേക്കുന്നവരുടെ ചരിത്രം സഖാക്കളുടേത്: സ്വാശ്രയ വിഷയത്തിൽ പിണറായിയുടെ പ്രഷർ കൂട്ടിയ ഷാഫി പറമ്പിലിന്റെ പ്രസംഗം വൈറൽ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വിഷയത്തിൽ രണ്ട് ദിവസങ്ങളായി പ്രതിപക്ഷത്തിന് ജീവൻ പകർന്നത് യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കളാണ്. നൂറ് ദിവസം പിന്നിട്ട പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കും വിധത്തിൽ വിഷയം എത്തിക്കാനായത് നേട്ടം തന്നെയാണ്. ഇതിൽ നിർണ്ണായക റോൾ വഹിച്ചത് കെഎസ് യു മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ എംഎൽഎയാണ്. സ്വാശ്രയ കോളേജ് ഫീസ് വർദ്ധനവ് വിഷയത്തിലും അതിനെതിരെ നടക്കുന്ന സമരത്തിനെതിരായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചുകൊണ്ട് നിയമസഭയിൽ അടിയന്തര പ്രമേയാവതരണാനുമതി തേടിക്കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ ഇന്നലെ നടത്തിയ പ്രസംഗം പ്രതിപക്ഷത്തിന് പുതിയ ഊർജ്ജമായി മാറി.

ഈ വിഷയത്തിലെ ഡിവൈഎഫ്‌ഐ നേതാക്കളുടെ നിലപാടിലെ പൊള്ളത്തരം പൊളിച്ചു കാട്ടുന്ന വിധത്തിലായിരുന്നു ഷാഫിയുടെ പ്രസംഗം. കൂത്ത് പറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് പരിയാരം മെഡിക്കൽ കോളേജിലെ ഫീസ് കുറയ്ക്കമോ എന്നു ചോദിച്ചും കൃത്യമായി തന്നെ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഷാഫിക്ക് സാധിച്ചു. സമരത്തിൽ മഷി പ്രയോഗിച്ചു എന്നതിന് മറുപടിയായി മുൻകാലത്തിൽ സിപിഐ(എം) നേതാവ് ചോരമുഖത്തു തേച്ച സംഭവം ചൂണ്ടിക്കാട്ടിയും ഷാഫി പ്രതിപക്ഷത്തെ വെട്ടിലാക്കി.

എന്തായാലും പിണറായി വിജയനെ ശരിക്കും പ്രകോപിപ്പിക്കുന്ന പ്രസംഗമാണ് ഷാഫി സഭയിൽ നടത്തിയത്. ഈ പ്രസംഗത്തിന് മറുപടി നൽകിയപ്പോഴാണ് മുഖ്യമന്ത്രി പോടോ..എന്ന് വരെ വിളിച്ചത്. എന്തായാലും ഏറെ കാലത്തിന് ശേഷം കോൺഗ്രസിന് ജീവൻ തിരിച്ചു കിട്ടിയ സംഭവത്ിൽ ഷാഫിക്ക് നിർണ്ണായക റോളുണ്ട്. അതുകൊണ്ട് തന്നെ സൈബർ ലോകത്ത് ഷാഫിയുടെ നിയമസഭാ പ്രസംഗം വൈറലായിട്ടുണ്ട്. നിരവധി പേർ ഷാഫിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഷാഫിയെ അഭിനന്ദിച്ച് വി ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ: സ്വാശ്രയ കോളേജ് ഫീസ് വർദ്ധനവ് വിഷയത്തിലും അതിനെതിരെ നടക്കുന്ന സമരത്തിനെതിരായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചുകൊണ്ട് നിയമസഭയിൽ അടിയന്തര പ്രമേയാവതരണാനുമതി തേടിക്കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ നടത്തിയ മനോഹരവും ആവേശകരവുമായ പ്രസംഗം.

ഇന്നലെ ഷാഫി നടത്തിയ നിയമസഭാ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:

സർ, പഴയ കെഎസ്വൈഎഫ് എന്ന യുവജന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആളാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത്. സർ അഖിലേന്ത്യാ തലത്തിൽ ഒരു യുവജന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആളാണ് ഇന്ന് ഈ സഭയുടെ ചെയറിൽ ഇരിക്കുന്നത്. സർ, ഈ ചെയറിൽ ഉടനീളം എസ്എഫ്‌ഐയുടെ, കേരള വിദ്യാർത്ഥി യൂണിയന്റെ, എംഎസ്എഫിന്റെ എഐഎസ്എഫിന്റെ ഒക്കെ മുൻകാല പ്രവർത്തകർ മന്ത്രിമാരായി എംഎൽഎമാരായി മുൻ മുഖ്യമന്ത്രിയായി, മുൻ മന്ത്രിയായി, പ്രതിപക്ഷ നേതാവായി ഒക്കെയിരിക്കുന്ന ഈ സഭയിൽ ആ പ്രവർത്തനത്തിന്റെ ഒരു കണികയെങ്കിലും മനസിലുണ്ടെങ്കിൽ നിങ്ങൾക്കാർക്കും നിഷേധിക്കാൻ കഴിയാത്ത 101 ശതമാനം ന്യായമായ ഒരു മുദ്രാവാക്യം ഉയർത്തിയാണ് കേരളത്തിന്റെ യൂത്ത് കോൺഗ്രസും കെഎസ് യുവും സമരം നടത്തിയതെന്ന് ആദ്യമേ സൂചിപ്പിക്കാനാണ് ഞാൻ ഈ അവസരം ഉപയോഗിക്കുന്നത്.

സർ, ഈ ചോദ്യം നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിക്കുമ്പോൾ ഞങ്ങൾ മുന്നോട്ടുവച്ച മുദ്രാവാക്യത്തെ തെറ്റാണെന്ന് പറയാൻ കഴിയുമോ? ഞങ്ങൾ വിളിച്ച മുദ്രാവാക്യം സ്വാശ്രയ കോളേജിനെ ഫീസ് വർദ്ധന പൂർണ്ണമായും പിൻവലിക്കണം എന്നതാണ്. അത് തെറ്റാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? ഞങ്ങളുണ്ടാക്കിയ കരാറിനെ കുറിച്ചാണ് എപ്പോഴും അവിടെ നിന്നും കമന്റ് വരുന്നതെങ്കിൽ എനിക്ക് അത്ഭുതമുണ്ട് കൂത്ത് പറമ്പിലെ രക്താസാക്ഷികളുടെ പേര് പറഞ്ഞ് ആ മണ്ഡലത്തിൽ നിന്നും വിജയിച്ചൊരാൾ കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരിക്കുമ്പോൾ ഈ കൊള്ളയ്ക്ക് കൂട്ടു നിൽക്കുമ്പോൾ എങ്ങനെ നിങ്ങൾക്ക് പ്രതിഷോധിക്കാതിരിക്കാൻ സാധിക്കും എന്നതാണ് ഞങ്ങളുടെ ചോദ്യം.

ഈ സമരം ഞങ്ങൾ നടത്തിയത് കേവലമൊരു രാഷ്ട്രീയ മുദ്രാവാക്യമുയർത്തിയല്ല. കേരളത്തിലെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്ത് പ്രവർത്തിച്ചവർ എന്ന നിലയിൽ എനിക്കു നിങ്ങൾക്കും അനുകൂലിക്കാൻ സധിക്കുന്ന അമിതമായ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ്. അതിനെയാണ് പൊലീസ് വൈരാഗ്യബുദ്ധിയോടെ നേരിട്ടത്. അതിനെയാണ് പൊലീസ് തല്ലിത്തകർക്കൻ ശ്രമിച്ചത്. അതിൽ ഏറ്റവും ഗൗരവകരം, ഇന്നലെ കെഎസ് യുവിന്റെ ജില്ലാ പ്രസിഡന്റ് റിങ്കുവിനെ സമരം കഴിഞ്ഞ നടന്നു പോകുന്നതിന് ഇടയ്ക്ക് ഇവനാണ് അവൻ എന്നു പറഞ്ഞ് കുറേ ആളുകൾ സംഘം ചേർന്ന് പിടിച്ചു പൊലീസ് ജീപ്പിന് അകത്തേക്ക് കയറ്റി. അവന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. എന്താ സാറെ കാര്യം എന്നു ചോദിച്ചപ്പോൾ നീയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവൻ, നിന്നെ ഞങ്ങൾ വെറുതേ വിടില്ലെന്നും പറഞ്ഞു.

സർ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് പോലും ജനാധിപത്യ വിരുദ്ധമാണെങ്കിൽ, അതിനെ പോലും സഹിഷ്ണുതയോടെ കാണാൻ സാധിക്കുന്നില്ലെങ്കിൽ ആ സമര പരമ്പരകളുടെ അവസാനമല്ല, തുടക്കമാണിവിടെ ഉണ്ടാകാൻ പോകുന്നതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. സർ ഇവിടെ( പ്രതിപക്ഷം ബഹളം വെക്കുന്നു) സർ ഞാൻ കണ്ടുസാർ, ഞാൻ ദേശാഭിമാനിയിൽ കണ്ടു. അതിനും ഞങ്ങൾക്ക് മഫുപടിയുണ്ട് സാർ, അവിടെ പ്രതിഷേധ വരക്കൂട്ടായ്മയിൽ ചിത്രം വരയ്ക്കാൻ എടുത്ത ആ മഷിക്കുപ്പി കാണിച്ച് അതി കെഎസ് യു സമരത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ പാലക്കാട് നിന്നും വരുന്നതായതു കൊണ്ട് എനിക്കറിയാം ചോര മാറിത്തേക്കുന്നവരുടെ ചരിത്രം ഏത് പ്രസ്ഥാനത്തിനാണ ഉള്ളതെന്ന്. ഞാൻ അതിലേക്ക് കടക്കാൻ അഗ്രഹിക്കുന്നില്ല. പേര് പറയാൻ സാധിക്കുന്നില്ല. നിങ്ങൾക്കെങ്ങനെ(സ്വരാജിനെയും ഷംസീറിനെയും ചൂണ്ടി) യുവജന പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന നിങ്ങൾക്കെങ്ങനെ ഈ സമരത്തെ തള്ളിക്കളയാനും കമന്റ് പറയാനും സാധിക്കും.

സാർ, (സ്പീക്കറോട്) അങ്ങ് യുവജനപ്രസ്ഥാനത്തിന്റെ നേതാവായിരിക്കുമ്പോൾ ജാഗ്രതയുള്ള നേതാവെന്ന നിലയിൽ അങ്ങിവിടെ അടിയന്തര പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. അങ്ങ് പറഞ്ഞിട്ടുണ്ട്. വെറും 6.8 ശതമാനം ഫീസിന്റെ വർദ്ധനവ് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അങ്ങ് ഈ സഭയ്ക്കുള്ളിൽ പറഞ്ഞിട്ടുണ്ട്. അന്ന് അതിനെ പിന്തുണച്ച് ഡസ്‌ക്കിലടിച്ച ആളുകളോട് ഞാൻ പറയുന്നു അഞ്ച് വർഷം കൊണ്ട് 45,000 രൂപയാണ് വർദ്ധിപ്പിച്ചതെങ്കിൽ നൂറ് ദിവസം കൊണ്ട് 65,000 രൂപ വർദ്ധിപ്പിച്ചതിനെതിരെ.. അതിനെതിരെ സമരം നടത്തുമ്പോൾ എങ്ങനെയാണ് തെറ്റായി മാറുന്നത്. എങ്ങനെയാണ് വർദ്ധിപ്പിക്കാൻ വേണ്ടി പോകുന്നത്. മെറിറ്റ് സീറ്റായാലും മാനേജ്‌മെന്റ് സീറ്റായാലും ശരി 50 ശതമാനം മെറിറ്റ് സീറ്റിൽ ഒരു ലക്ഷത്തി 38000ത്തിൽ നിന്ന് ഒരു ലക്ഷത്തിൽ 85000 വരെയായിരുന്നു അഞ്ച് വർഷം കൊണ്ട് യുഡിഎഫിന്റെ സർക്കാർ വർദ്ധിപ്പിച്ചത്. നിങ്ങൾ ഇന്ന് മെറിറ്റ് സീറ്റെന്ന് വിളിക്കുന്ന ആ സീറ്റിൽ 1,85,000ത്തിൽ നിന്നും ഒറ്റചർച്ചകൊണ്ട് ഒറ്റ സീസൺ കൊണ്ട് നൂറ് ദിവസം കൊണ്ട് 65,00 വർദ്ധിപ്പിച്ച് രണ്ടര ലക്ഷം ആക്കിയപ്പോൾ അതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയല്ല, പിണറായി വിജയനാണെന്ന് നിങ്ങൾ ഓർക്കാതെ പോകുന്നത്.

സാർ, ഞങ്ങൾ നടത്തിയ ചർച്ചയിൽ അല്ല ആ തീരുമാനം ഉണ്ടായത്. കെഎസ് യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുകൊണ്ടിരിക്കയാണ്. സാർ, ഇന്നലെ ദൃശ്യങ്ങൾ നിങ്ങൾ കണ്ടു, തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ രിക്കേറ്റ് കിടക്കുന്നത്. ഞാൻ കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ഇ പി ജയരാജൻ കഴിഞ്ഞ തവണ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് ഞാൻ വായിക്കുകയുണ്ടായി. അതിൽ അങ്ങുപയോഗിച്ച വാചകങ്ങൾ, ഞാൻ അതിലേക്ക് വരുന്നേയുള്ളൂ. സാർ കാലിന്റെ ലിഗ്മെന്റ് പൊട്ടി ഒരു സെനറ്റ് മെമ്പർ ആശുപത്രിയിൽ കിടക്കുകയായിരുന്നു. സാർ ബാലുവെന്ന് പറയുന്ന കെ എസ് യു നേതാവ് കൈയിലെ വിരല് പൊട്ടി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കിടക്കുകയാണ്. നിങ്ങൾക്ക് പോയി അന്വേഷിക്കാം. സാർ ശ്രീക്കുട്ടനും മധുവും ഈ സമരത്തിന്റെ ഭാഗമായി മർദ്ദനം ഏൽക്കേണ്ടി വന്നവരാ. സാർ, ആലപ്പുഴയിൽ മർദ്ദനം കലക്ടറേറ്റിൽ നിന്നും മാർച്ച് കഴിഞ്ഞ് തിരിഞ്ഞു പോകുന്നതിനിടെയിലാണ് ഉണ്ടായത്. അവിടെ അവിനാശ് എന്ന് പറയുന്ന യൂത്ത് കോൺഗ്രസിന്റെ പാർലമെന്ററി മണ്ഡലം വൈസ് പ്രസിഡന്റ് ഗുരുതരമായി പരിക്കേറ്റ് എല്ലൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. അങ്ങനെ എണ്ണിയെണ്ണി പറയാൻ ഏറെ കാര്യങ്ങളുണ്ട്. ഞങ്ങളുടെ ചോദ്യം എന്തുകൊണ്ട് ഞങ്ങളുടെ സമരത്തിന്റെ മുദ്രാവാക്യം തെറ്റാണെന്ന് പറഞ്ഞു.

മാനേജ്‌മെന്റുകൾക്ക് മുന്നിൽ അവരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ നിങ്ങൾ വഴങ്ങിക്കൊടുക്കുമ്പോൾ നിങ്ങൾ ഓർക്കേണ്ട പലകാര്യങ്ങളുണ്ട്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ നയങ്ങൾക്കെതിരെ നിരവധി സമരങ്ങൾ നടത്തിയ നിരവധി യുവജന നേതാക്കന്മാർ ഈ അസംബ്ലിക്ക് അകത്തുണ്ട്. സാർ ഒരു യുവജന നേതാവ് സിപിഐക്കെതിരെ എറണാകുളത്തെ സിപിഐ നേതാക്കന്മാർക്കെതിരെ നിരന്തരം പരസ്താവനകൾ നടത്തി പ്രതികരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. ആ കാര്യത്തിന്റെ പത്തിനൊന്ന് ഈക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ തയ്യാറുണ്ട്. എസ്എഫ്‌ഐ ഒരു പത്രക്കുറിപ്പെങ്കിലും നടത്തി, ഡിവൈഎഫ്‌ഐ ഒരു പ്രസ്താവനയെങ്കിലും നടത്തിയില്ല. നിങ്ങളും സമരം നടത്തിയിട്ടില്ലേ. ഈ ഫീസ് വർദ്ധനവ് അംഗീകരിക്കാൻ സാധിക്കുമോ? നിങ്ങൾ പ്രതീക്ഷിച്ചോ? ഒരു കോടിയിലധികം രൂപ പല മാനേജ്‌മെന്റ് സീറ്റുകളിലും ചില മാനേജ്‌മെന്റുകൾ വാങ്ങുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ചു, സന്തോഷം. ദിവസങ്ങൾ പട്ടിണി കിടന്നിട്ട് ചർച്ച്ക്ക് തയ്യാറാകാതെ സഭയിൽ ഒരു പ്രക്ഷുബ്ധ രംഗം ഉണ്ടായപ്പോൾ സഭയിൽ ഒരു അടിയന്തര പ്രമേയം ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ചർച്ചയ്ക്ക് വിളിച്ചു. ഞങ്ങൾ അതിനെ മാനിക്കുന്നു. ഞങ്ങൾക്ക് വിളിച്ചത് പോലും ഗവൺമെന്റിന്റെ തീരുമാനപ്രകാരമല്ലെന്ന് പിന്നീട് മനസിലായി, ബഹുമാനപ്പെട്ട ചെയറിന്റെ ഇടപെടൽ അതിൽ ഉണ്ടായി എന്ന് വ്യക്തമായി. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇവിടെ പറഞ്ഞ കാര്യങ്ങൾ പിന്നെയൊരു ചായയും ബിസ്‌ക്കറ്റും തന്നു പറയാനായിരുന്നെങ്കിൽ അതിനെ ചർച്ചയെന്ന് വിളിക്കേണ്ടിയിരുന്നില്ല എന്നാണ് പയാനുള്ളത്. എന്തെങ്കിലും ഒരു വിട്ടുവീഴ്‌ച്ചയ്ക്കും നിലപാട് മാറ്റത്തിനും തയ്യാറാല്ല. ഫീസ് കുറയ്ക്കണമെന്ന പ്രായോഗികമായ സമരം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ബഹുമാനപ്പെട്ട മന്ത്രി പ്രതികരിച്ചത്. അതെങ്ങനെ പ്രായോഗിക തീരുമാനം എടുക്കാതെ കഴിയുന്നില്ല എന്നു ചോദിച്ചപ്പോൾ മാനേജമെന്റ് ചോദിച്ച ഫീസ് വർദ്ധനവ് അതാണെന്ന് പറയുകയാണ് മന്ത്രി ചെയ്തത്.

സാർ, ഈ സഭയിൽ ഇരിക്കുന്ന ഒരാൾ വിചാരിച്ചാൽ കുറയ്ക്കാൻ കഴിയുന്ന ഒരു ഫീസുണ്ട്. പരിയാരം മെഡിക്കൽ കോളേജ്. ഇടതുപക്ഷം ഭരിക്കുന്ന കോളേജിൽ പോലും വൻ ഫീസ് വാങ്ങുമ്പോൾ അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും അനക്കാർ കഴിയാതിരിക്കുന്നവർ അനീതി ചെയ്യുന്നത് കൂത്തുപറമ്പിലെ രക്തസാക്ഷികളോടാണ്. സാർ ഇനിയും കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകളെ നിലയ്ക്കു നിർത്തണമെങ്കിൽ പരിയാരത്തെയെങ്കിലും ഫീസ് കുറയ്ക്കണം. വളരെ ഗുരുതരമായ സാഹചര്യമാണ്. തീവണ്ടി കൊള്ളയാണിത്. ഈഅതിക്രമം സഭ നിർത്തിവച്ച് ചർച്ച ചെയ്യാനുള്ള ആർജ്ജവം കാണിക്കണമെന്നാണ് എനിക്ക് അഭിപ്രായപ്പെടാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP