Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അശാസ്ത്രീയ കോവിഡ് ഇളവുകൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഇടാക്കുന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം; പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹണമെന്ന് ആരോഗ്യ മന്ത്രി

അശാസ്ത്രീയ കോവിഡ് ഇളവുകൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഇടാക്കുന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം; പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹണമെന്ന് ആരോഗ്യ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ഹളിലെ അശാസ്ത്രീയതയും പാളിച്ചയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ രംഗത്ത്. സഭയിൽ അടിയന്തര പ്രമേയമായാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. അശാസ്ത്രീയ നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രതിപക്ഷത്തു നിന്ന് അവതരണാനുമതി തേടിയ കെ. ബാബു ആരോപിച്ചു. നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് കനത്ത പിഴ ഇടാക്കുകയാണ്. സർക്കാർ ഉത്തരവിൽ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മൂന്നു വിഭാഗത്തിൽ ഉൾപ്പെടുന്നവർ കടകളിൽ പോകുന്നതാണ് അഭികാമ്യമെന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ, ഉത്തരവിറങ്ങിയപ്പോൾ അഭികാമ്യം എന്നത് നിർബന്ധം എന്നായി മാറി. ചീഫ് സെക്രട്ടറി പറയുന്നതാണോ മന്ത്രി പറയുന്നതാണോ ജനങ്ങൾ വിശ്വസിക്കേണ്ടത്. വളരെ പ്രതീക്ഷയോടെ ഇരുന്ന ജനങ്ങൾക്ക് ഉത്തരവ് വന്നതോടെ വലിയ നിരാശ ഉണ്ടായി. സർക്കാറിന്റെ ഉത്തരവ് പ്രകാരം യുവാക്കൾ വീട്ടിലിരിക്കുകയും പ്രായമായവർ പുറത്തേക്ക് ഇറങ്ങുകയും വേണം. വാക്‌സിൻ എടുത്ത യുവാക്കൾ കുറവാണ്. അതിനാൽ അവർക്ക് പുറത്തിറങ്ങാനാവില്ലെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.

പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിർവഹണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ വിശദീകരിച്ചു. നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. കോവിഡിന്റെ രണ്ടാം തരംഗം പൂർണമായി അവസാനിച്ചിട്ടില്ല. വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടായാൽ നിയന്ത്രിക്കാൻ സാധിക്കാതെ വരും. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ആണ് കേരളത്തിലുള്ളത്. എല്ലാ കാലവും ലോക്ഡൗണിലൂടെ മുന്നോട്ടു പോകാനാവില്ല. അതു കൊണ്ടാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കുറച്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പൊലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങുമെന്ന് സതീശൻ ചോദിച്ചു. 'പെറ്റി സർക്കാർ' എന്ന് ചരിത്രത്തിൽ പേര് വീഴുമെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

കെ. ബാബു വിഷയം അവതരിപ്പിക്കുന്നതിനിടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. ഇതോടെ മന്ത്രിയുടെ മറുപടിയിലും സ്പീക്കറുടെ നടപടിയിലും പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. ഇതിനിടെ, സമ്മർദത്തിലാക്കാൻ ശ്രമിക്കേണ്ടെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP