Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതും വലതുമല്ലാത്ത സഭയിലെ നല്ല കുട്ടി ഗണേശ് തലക്ക് കൈകൊടുത്തു കാഴ്ചക്കാരനായി്; വി എസ് ഇരിപ്പിടത്തിൽ ഇരുന്നു സംഘർഷത്തിന് നേതൃത്വം നൽകി; കലാപം മൂത്തപ്പോൾ പിന്നോട്ട് വലിഞ്ഞ് പിസി ജോർജ്

ഇടതും വലതുമല്ലാത്ത സഭയിലെ നല്ല കുട്ടി ഗണേശ് തലക്ക് കൈകൊടുത്തു കാഴ്ചക്കാരനായി്; വി എസ് ഇരിപ്പിടത്തിൽ ഇരുന്നു സംഘർഷത്തിന് നേതൃത്വം നൽകി; കലാപം മൂത്തപ്പോൾ പിന്നോട്ട് വലിഞ്ഞ് പിസി ജോർജ്

തിരുവനന്തപുരം: സിപിഐ(എം) നേതൃത്വവുമായുള്ള ഭിന്നതയെല്ലാം മറന്ന് ധനമന്ത്രി കെഎം മാണിക്കെതിരായ പ്രതിഷേധത്തിന് നിയമസഭയിൽ നേതൃത്വം നൽകാൻ വി എസ് അച്യുതാനന്ദനുണ്ടായിരുന്നു. എന്നാൽ സഭയിലെ ബഹളങ്ങളിൽ അദ്ദേഹം പങ്കെടുത്തില്ല. തന്റെ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു. ചിലപ്പോഴൊക്കം എഴുന്നേറ്റു. പക്ഷേ പ്രതിപക്ഷ എംഎൽഎമാർക്ക് ആവേശമായി വി എസ് സഭയിൽ തന്നെ ഉണ്ടായിരുന്നു. പ്രായം കണക്കിലെടുത്ത് ഇരിപ്പിടത്തിൽ തന്നെ തുടരാൻ മറ്റ് എംഎൽഎമാരും വിഎസിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിബി അംഗം എംഎ ബേബിയും അടക്കമുള്ളവർ നടുത്തളത്തിലെത്തി സമരത്തിന് നേതൃത്വം നൽകി.

സഭയിൽ ബജറ്റ് അവതരണവും മറ്റും നടക്കുമ്പോൾ ശ്രദ്ധിക്കപ്പെട്ടത് കെബി ഗണേശ് കുമാറായിരുന്നു. പ്രതിഷേധത്തിൽ ഗണേശ് എന്തു ചെയ്യുന്നവെന്നതാണ് ഏവരും ശ്രദ്ധിച്ചത്. പ്രതിപക്ഷത്തിനൊപ്പം ഒരു ഘട്ടത്തിലും പ്രശ്‌നമുണ്ടാക്കാൻ ഗണേശ് ചേർന്നില്ല. എന്നാൽ ഭരണപക്ഷത്തെ നോക്കിയതു പോലുമില്ല. വെറും കാഴ്ചക്കാരനായി എല്ലാം കണ്ട് ഗണേശ് ഏകനായി ഇരുന്നു. വലതു പക്ഷത്തും പ്രതിപക്ഷത്തും താനിപ്പോൾ ഇല്ലെന്ന് വ്യക്തമാക്കുന്ന നിലപാട്. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി അയിഷാ പോറ്റിക്ക് അനുകൂലമായി ഗണേശ് വോട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗണേശിന്റെ നിലപാട് ശ്രദ്ധിക്കപ്പെട്ടത്.

എന്നാൽ ഇടതുമുന്നണിയുടെ ഭാഗമാകാത്തതിനാൽ പ്രതിഷേധങ്ങൾക്ക് ഇറങ്ങേണ്ടെന്നായിരുന്നു കേരളാ കോൺഗ്രസ് ബിയും ഗണേശിന് നൽകിയ നിർദ്ദേശം. എന്നാൽ വരും ദിനങ്ങളിൽ ഇടതുപക്ഷവുമായി പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള നടത്തും. ഉടനെ തന്നെ ഇടതുമുന്നണിയുടെ ഭാഗമായി മാറാൻ കേരളാ കോൺഗ്രസിന് കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ രണ്ട് മുന്നണിയിലും ഇല്ലാത്തതിനാൽ നിയമസഭയുടെ കറുത്ത ദിനത്തിൽ നല്ല കുട്ടിയായി ഇരിക്കാൻ ഗണേശിന് കഴിഞ്ഞെന്നതാണ് വസ്തുത. സഭയിൽ വലിയ സംഘർഷങ്ങൾ നടക്കുമ്പോഴും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മുഖഭാവമായിരുന്നു സിനിമാ നടൻകൂടിയായ ഗണേശിന്റെ മുഖത്ത് നിറഞ്ഞത്.

പ്രതിപക്ഷ ബഹളത്തിന്റെ ഭാഗത്തേക്ക് യുഡിഎഫ് എംഎൽമാരാരും പോയില്ല. അവരെ അവരുടെ വഴിക്ക് വിട്ടു. മാണിക്ക് സുരക്ഷാ വലയം തീർത്തു. രാവിലെ മുഖ്യമന്ത്രിയുടെ നിയമസഭയിലെ മുറിയിൽ ഇതു സംബന്ധിച്ച തന്ത്രങ്ങൾ ഒരുക്കിയിരുന്നു. പ്രതിപക്ഷം ഏത് നിലപാട് എടുത്താലും അതിനെ പൊളിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകി. അത് സ്പീക്കർ എൻ ശക്തനേയും അറിയിച്ചു. അല്ലാതെ സംഘർഷത്തിന് മുതിരുകയല്ലെ ഭരണ പക്ഷത്തിന്റെ രീതിയെന്ന് മുഖ്യമന്ത്രി തന്നെ എംഎൽഎമാർക്ക് നിർദ്ദേശവും നൽകി. എന്നാൽ മാണിയെ ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടി നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.

കേരളാ കോൺഗ്രസ് എംഎൽഎയും ചീഫ് വിപ്പുമായ പിസി ജോർജ്ജും സഭയിൽ കാഴ്ചക്കാരനായിരുന്നു. ചാനൽ ചർച്ചകളിലൊക്കെ വീറോടെ പങ്കെടുത്തെങ്കിലും മാണിക്ക് പ്രതിരോധ തീർക്കാൻ ജോർജിനെ കണ്ടില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കോൺഗ്രസിലെ ഷാഫി പറമ്പ് അടക്കമുള്ള യുവ എംഎൽഎമാരുമാണ് മാണിക്ക് സുരക്ഷാ വലയം സൃഷ്ടിച്ചത്. കേരളാ കോൺഗ്രസിലെ മാണിയുടെ വിശ്വസ്തരുമുണ്ടായിരുന്നു. എന്നാൽ ജോർജ്ജ് മാണിയെ സംരക്ഷിക്കാൻ മുൻനിരയിൽ വന്നില്ല. സഭയിൽ ഹാജർ ഉറപ്പാക്കി പിന്നോട്ട് നിൽക്കുകയായിരുന്നു ചീഫ് വിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP