Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബജറ്റ് ദിനം മുഖ്യമന്ത്രിമാരും മന്ത്രിമാരും എത്തിയത് വീട്ടിൽ നിന്ന് തന്നെ; സഭയിൽ ഉറങ്ങിയെന്ന പ്രചരണം തെറ്റ്; ഉപരോധക്കാർ ഒന്നുമറിയാതെ എല്ലാം ഭംഗിയാക്കി പൊലീസ് തന്ത്രം

ബജറ്റ് ദിനം മുഖ്യമന്ത്രിമാരും മന്ത്രിമാരും എത്തിയത് വീട്ടിൽ നിന്ന് തന്നെ; സഭയിൽ ഉറങ്ങിയെന്ന പ്രചരണം തെറ്റ്; ഉപരോധക്കാർ ഒന്നുമറിയാതെ എല്ലാം ഭംഗിയാക്കി പൊലീസ് തന്ത്രം

തിരുവനന്തപുരം: ബജറ്റിന്റെ തലേദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സഹമന്ത്രിമാരും നിയമസഭയിൽ കഴിഞ്ഞുവെന്നായിരുന്നു അഭ്യൂഹം. അല്ലെങ്കിൽ അങ്ങനെയാണ് പ്രചരിച്ചത്. എന്നാൽ ഇതിൽ സത്യമില്ല. നിയമസഭ ഉപരോധിക്കാൻ എത്തിയവരുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമം. ധനമന്ത്രി കെ.എം മാണി നിയമസഭാ കോപ്ലക്‌സിൽ തങ്ങി. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഔദ്യോഗിക വസതിയിൽ നിന്നാണ് ബജറ്റ് ദിനം നിയമസഭയിൽ എത്തിയത്. മന്ത്രിമാരെല്ലാവരും സഭയക്കുള്ളിലാണെന്ന് കരുതി ആരും ബജറ്റ് പൊളിക്കാൻ മുഖ്യമന്ത്രിയെ തടയുന്നത് ആലോചിച്ചു പോലുമില്ല.

ക്ലിഫ്ഹൗസ് മുതൽ നിയമസഭവരെ പ്രത്യേക സുരക്ഷാ ഇടനാഴി ഒരുക്കിയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ബജറ്റ് ദിനത്തിൽ സഭയിലെത്തിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ റെജി ജേക്കബിനാണ് കമ്മിഷണർ ഈ ചുമതല നൽകിയത്. നിശ്ചിത ഇടവേളകളിൽ ക്രമീകരിച്ച കാമറകളിലൂടെ കൺട്രോൾ റൂമിലിരുന്ന് ഐ.ജി മനോജ് എബ്രഹാം നിർദ്ദേശം നൽകി. സുരക്ഷാ ഇടനാഴിയിൽ എവിടെയെങ്കിലും ആരെയെങ്കിലും കണ്ടാൽ പൊക്കി ജീപ്പിലിടാനായിരുന്നു നിർദ്ദേശം. എ.ഡി.ജി.പി പത്മകുമാറും ഐ.ജി മനോജ് എബ്രഹാമും പുലർച്ചെ മൂന്നര മുതൽ ഓപ്പറേഷന് നേതൃത്വം നൽകി.

രഹസ്യമായി നിശ്ചയിച്ച റൂട്ടിലൂടെ പുലർച്ചെ 5.55ന് മുഖ്യമന്ത്രിയെ നിയമസഭയിലെത്തിച്ചു. പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, സി.എൻ. ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, പി.സി. ജോർജ് എന്നിവരെ എത്തിച്ചു. പി.ജെ. ജോസഫിനെയാണ് ഒടുവിൽ എത്തിച്ചത്. അത് രാവിലെ ഏഴ് മണിക്ക്. നന്ദൻകോട്ടെ പെരിയാർ വീട്ടിൽ നിന്ന് മന്ത്രി പി.ജെ. ജോസഫിനെ നിയമസഭയുടെ പടികടത്തിവിട്ടപ്പോൾ കമ്മിഷണർ എച്ച്. വെങ്കടേശ് പറഞ്ഞു, ' അവർ മിഷൻ ഈസ് സക്‌സസ് '. ഇടുതുമുന്നണിയുടെ സെക്രട്ടറിയേറ്റ് വളയൽ സമയത്തും ഒരു വഴി പൂർണ്ണമായും ഒഴിച്ചിടാൻ പൊലീസിന് കഴിഞ്ഞിരുന്നു. അതിന്റെ ആത്മവിശ്വാസത്തിൽ നിന്നായിരുന്നു ഈ നേട്ടവും.

വ്യാഴാഴ്ച രാവിലെ ഒമ്പതര മുതൽ ബജറ്റ് ഉച്ചവരെ കണ്ണിമചിമ്മാതെ 26 മണിക്കൂർ നീണ്ട 'ഓപ്പറേഷൻ ബഡ്ജറ്റ് ' എന്ന പൊലീസിന്റെ പ്രത്യേകദൗത്യമാണ് ഈ നേട്ടമുണ്ടാക്കിയത്. പതിമൂന്ന് കമ്പനി സായുധ പൊലീസ് അടക്കം 2800 സേനാംഗങ്ങളെയും രണ്ട് ബറ്റാലിയൻ കമാൻഡോകളെയും ഇതിനായി ഉപയോഗിച്ചു. ആഭ്യന്തരമന്ത്രി പൊലീസ് മേധാവിക്ക് രണ്ടു നിർദ്ദേശങ്ങളാണ് നൽകിയത് എന്തുവന്നാലും വെടിവയ്ക്കാനുള്ള സാഹചര്യം ഒഴിവാക്കണം, മന്ത്രിമാരെയും എംഎ‍ൽഎമാരെയും സുരക്ഷിതമായി സഭയിലെത്തിക്കണം. ഇതു രണ്ടും നടപ്പാക്കാൻ കഴിഞ്ഞു എന്നതാണ് പൊലീസിന്റെ വിജയം.

മണ്ണന്തല സർക്കാർ പ്രസിൽ അച്ചടിപൂർത്തിയായ ബഡ്ജറ്റ് പ്രതികൾ എത്തിക്കുകയെന്നതായി അടുത്തദൗത്യം. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ കനത്തപൊലീസ് അകമ്പടിയോടെ പുലർച്ചെ 5.45ന് ബഡ്ജറ്റ് സഭയിലെത്തിച്ചു. ചീഫ്‌സെക്രട്ടറി ജിജി തോംസൺ, ഡി.ജി.പി കെ.എസ്. ബാലസുബ്രമണ്യൻ, ധനവകുപ്പ് അഡി. ചീഫ്‌സെക്രട്ടറി കെ.എം. എബ്രഹാം തുടങ്ങിയവരെയും ഏഴുമണിയോടെ നിയമസഭയിലെത്തിച്ചു. ഇതിനുശേഷം എ.ഡി.ജി.പിയും ഐ.ജിയും സേനാവിന്യാസം അന്തിമമായി പരിശോധിച്ചു.

നിയമസഭയിൽ നിന്ന് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി വരെയുള്ള ആംബുലൻസ് വേയിലൂടെ ട്രയൽ റൺ നടത്തി. അങ്ങനെ അടിയന്തര സാഹചര്യം നേരിടാനുള്ള മുൻകരുതലുകളും പൊലീസ് ഉറപ്പാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP