Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി എസ് ഐ ബിഷപ്പ് ഇഡിക്ക് മുന്നിൽ വിയർക്കുമ്പോൾ വിഴിഞ്ഞത്തെ സമരനായകനായി ലത്തീൻ അതിരൂപത ബിഷപ്പ്; സൂസപാക്യത്തിന്റെ കരുതലും സൂക്ഷ്മതയും വിട്ട് മത്സ്യ തൊഴിലാളികൾക്ക് വേണ്ടി പൊരി വെയിലത്ത് പ്രതിഷേധം കത്തിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ; തിരുവനന്തപുരത്ത് 'വോട്ട് ബാങ്കിൽ' ചലനം ഭയന്ന് മുന്നണികൾ

സി എസ് ഐ ബിഷപ്പ് ഇഡിക്ക് മുന്നിൽ വിയർക്കുമ്പോൾ വിഴിഞ്ഞത്തെ സമരനായകനായി ലത്തീൻ അതിരൂപത ബിഷപ്പ്; സൂസപാക്യത്തിന്റെ കരുതലും സൂക്ഷ്മതയും വിട്ട് മത്സ്യ തൊഴിലാളികൾക്ക് വേണ്ടി പൊരി വെയിലത്ത് പ്രതിഷേധം കത്തിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ; തിരുവനന്തപുരത്ത് 'വോട്ട് ബാങ്കിൽ' ചലനം ഭയന്ന് മുന്നണികൾ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സരപന്തലിൽ ഇന്നലെ മുഴങ്ങി കേട്ട ആ ഉറച്ച സ്വരം നൂറ് കണക്കിന് മത്സ്യത്തൊഴിലാളികൾക്കാണ് ആവേശമായി മാറിയത്. കടലിൽ ഉറങ്ങി ഉണരുന്നവരെ ലോറിയിലെ വെള്ളം കിട്ടി ഭീഷണിപ്പെടുത്തരുത് വേണ്ടി വന്നാൽ തന്റെ താമസവും പ്രാർത്ഥനയും അരമനയിൽ നിന്നും സമരപന്തലിലേയ്ക്ക് മാറ്റുമെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പ്രഖ്യാപിച്ചത് ഹർഷാരവത്തോടെയാണ് മത്സ്യത്തൊഴിലാളി സമൂഹം സ്വീകരിച്ചത്.

തിരുവനന്തപുരത്തെ രാഷ്ട്രീയത്തെ പ്രധാനമായും സ്വാധീനിക്കുന്ന രണ്ട് സഭകളാണ് ലത്തീൻ സഭയും സി എസ് ഐ സഭയും. ലത്തീൻ ബിഷപ്പ് സമര നായകനായി ജനകീയനായി മുന്നേറുമ്പോൾ സഭാ വിശ്വാസികളിൽ നിന്നുള്ള എതിർപ്പും ഇ-ഡി. കേസും കാരണം പ്രതിസന്ധിയിലാണ് തിരുവനന്തപുത്തെ സി എസ് ഐ ബിഷപ്പ് ധർമ്മരാജ് റസാലം. മെഡിക്കൽ കോഴ വിവാദത്തിൽ കൈക്കൂലി വാങ്ങിയെന്ന് രാജേന്ദ്രബാബു കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതു മുതൽ തുടങ്ങിയ ശനി ദശയാണ്. വിദേശത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെ എയർപോർട്ടിൽ വെച്ച് ഇ ഡി തടഞ്ഞ് വെച്ചത് നാണക്കേടായി. ഈ ചർച്ചകൾക്കിടെയാണ് ലത്തീൻ സഭയുടെ പിതാവ് സമര നായകനാകുന്നത്.

ഇന്നലത്തെ വിഴിഞ്ഞത്തെ ഇടപെടലോടെ ഇതോടെ സമരത്തിന്റെ നായകനും നേതാവും താൻ തന്നെയാണ് എന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ഉള്ള ലത്തീൻ സഭയുടെ സമരം സർക്കാരിന് തലവേദന തന്നെയാണ്. കൂടാതെ സമര നായകനായി ഒരു ആർച്ച് ബിഷപ്പ് തന്നെ മുന്നിൽ നിൽക്കുമ്പോൾ സർക്കാരും എന്ത് ചെയ്യണമെന്നറിയാതെ നിസംഗതയിലാണ്. ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ സമരവീര്യം മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല തീരദേശ ജനതയ്ക്കാകെ ആവേശമായി മാറിയിട്ടുണ്ട്.

സൂസപാക്യം പോലും കരുതലോടെയും സൂക്ഷ്മത പാലിച്ചും നിന്നിട്ടുള്ള വിഷയങ്ങളിൽ അടക്കം തന്റെ നിലപാട് ഉയർത്തി പിടിക്കാനും മത്സ്യത്തൊഴിലാളികളുടെ ആവിശ്യം ന്യായമാണെന്ന് സർക്കാരിന്റെ മുഖത്ത് നോക്കി പറയാനും ആർച്ച്ബിഷപ്പ് തോമസ് കെ. നെറ്റോ കാട്ടുന്ന ആർജ്ജവമാണ് ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ലത്തീൻ സഭ ഉയർത്തി പിടിക്കുന്നത് ജനകീയ വിഷയമായതുകൊണ്ട് തന്നെ അതിന് ശാശ്വത പരിഹാരം ഉണ്ടായാലെ ഈ സമരത്തിന് പരിസമാപ്തി ഉണ്ടാകൂ.

1964-ൽ പുതിയ തുറയിൽ ജനിച്ച് തിരുവനന്തപുരത്ത് തന്നെ സ്‌കൂൾ - കോളേജ് വിദ്യഭ്യാസം പൂർത്തിയാക്കി തിയോളജിയിൽ പി.ജി. അടക്കം എടുത്ത ശേഷം 1989 ലാണ് അദ്ദേഹം വൈദിക കുപ്പായം അണിഞ്ഞത്. അടുത്തിടെ ആർച്ച് ബിഷപ്പ് പദവിയിൽ എത്തിയെങ്കിലും ജനകീയ പ്രശ്‌നങ്ങളിലെ തന്റെ ഇടപെടലുകൾ തുടർന്നു കൊണ്ടേയിരിക്കും എന്നുള്ള സാധ്യപ്പെടുത്തലാണ് വിഴിഞ്ഞം സമരത്തിലെ അദ്ദേഹത്തിന്റെ നേതൃസ്ഥാനം. സഹാനുഭൂതിയും സഹവർത്തിത്വവും കൈമുതലാക്കിയുള്ള പ്രവർത്തനം വിവിധ പള്ളികളിൽ വികാരിയായി തുടരുമ്പോഴെ ആർച്ച് ബിഷപ്പിന് ഉണ്ടായിരുന്നു.

ബിഷപ്പ് നേതൃസ്ഥാനത്ത് നിൽക്കുന്നതുകൊണ്ട് തന്നെ കോൺഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാച്ചു കഴിഞ്ഞു. യു.ഡി.എഫ് സമരത്തിനൊപ്പമെന്ന് വി.ഡി. സതീശനും പ്രഖ്യാപിച്ചു കഴിഞ്ഞു. തുറമുഖ നിർമ്മാണം നടത്തുന്നത് അദാനിയായതുകൊണ്ട് തന്നെ സമരക്കാരിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ് ബിജെപി. സമരം സർക്കാരിനെതിരെ ആയതിനാൽ സിപിഎം ഉം സമരത്തിൽ നിന്നും അകന്നു തന്നെയാണ് നിൽക്കുന്നത്. രാഷ്ട്രീയ പിന്തുണ ബിഷപ്പും കൂട്ടരും ആഗ്രഹിക്കുന്നുമില്ല. ശശി തരൂർ മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമായിട്ടില്ല. സമരം വരും ദിവസങ്ങളിൽ ശക്തമാക്കുമ്പോൾ നയിക്കാൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തന്നെ ഉണ്ടാകും.

ലത്തീൻ സഭ ഇങ്ങനെ ചർച്ചയിൽ നിറയുമ്പോൾ തിരുവനന്തപുരത്തെ മറ്റൊരു പ്രബലരായ സിഎസ് ഐ സഭയിലെ തർക്കം പ്രതിസന്ധിയായാി തുടരുകയാണ്. സഭാ ആസ്ഥാനത്തെ റെയ്ഡ് ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ബിഷപ്പ് ധർമ്മരാജ് റസാലത്തിന് മാത്രമല്ല സഭക്കും നാണക്കേടായി മാറി. 1956-ൽ വെങ്ങാനൂരിൽ ജനിച്ച് തിയോളജിയിൽ ബിരുദവും ഡോക്ടറേറ്റും നേടി 1987ലാണ് ധർമ്മരാജ് റസാലം വികാരിയാവുന്നത്. 2011-ൽ സി എസ് ഐ ബിഷപ്പായ അദ്ദേഹം 2020-ൽ സി എസ് ഐ സഭയുടെ പരമോന്നത സഭയായ സിനഡിന്റെ മോഡറേറ്ററായി മാറി. പദവികൾ ഒരുപാട് ഉണ്ടെങ്കിലും ചരിത്രത്തിൽ സഭയെ പ്രതിക്കൂട്ടിൽ നിർത്തിയ മറ്റൊരു ബിഷപ്പില്ലന്ന് സഭാവിശ്വാസികൾ പറയുന്നു.

അതുകൊണ്ട് തന്നെയാണ് വിഭാഗീയത പോലും മറന്ന് വിശ്വാസികൾ ഒരുമിച്ച് എൽ എം എസിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചത്. ഇപ്പോൾ വിശ്വാസികളെ പോലും അഭിമുഖീകരിക്കാൻ സി എസ് ഐ ബിഷപ്പ് തയ്യാറാവുന്നില്ല. ബിഷപ്പ് വിശ്വസിച്ചവർ അദ്ദേഹത്തെ ചതിച്ചുവെന്ന സംസാരവും സഭക്കുള്ളിൽ ഉണ്ട്. സി എസ് ഐ സഭയെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് നിയമസഭാ തെരെഞ്ഞടുപ്പിലും പ്രത്യക്ഷത്തിൽ തന്നെ ഇരുപക്ഷത്തോടൊപ്പം നിന്നവരാണ്. അതിന് പ്രത്യുപകാരമായി സഭ ചോദിച്ചതെല്ലാം സർക്കാർ നൽകിയെന്നാണ് സഭാ വിശ്വാസികൾ പറയുന്നത്. ഇഡി.കേസിന്റെ ഭാവി എന്താകുമെന്ന് ആർക്കും നിശ്ചയമില്ല.

ഇതിനിടെ ബിഷപ്പിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും സഭയുടെ മുൻ നിലപാടുകൾ നീക്കത്തിന് തിരിച്ചടിയുണ്ടാക്കിയെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇനിയുള്ള കാര്യങ്ങൾ പ്രവചിക്കാൻ പോലും കഴിയില്ല. ആ രീതിയിൽ പ്രതിരോധത്തിലായിക്കുകയാണ് സി എസ് ഐ സഭയും ബഷപ്പും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP