Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

''മുഖപ്രസംഗ''ത്തിന് സെൻസർഷിപ്പ്; കെപിസിസിയുടെ അനുമതിയില്ലാതയുള്ള രാഷ്ട്രീയ ഇടപെടൽ വേണ്ടെന്ന് പാർട്ടി പത്രത്തോട് സുധീരൻ; വീരനെ വീക്ഷണം അപമാനിച്ചത് ഭരണം തകർക്കാനോ?

''മുഖപ്രസംഗ''ത്തിന് സെൻസർഷിപ്പ്; കെപിസിസിയുടെ അനുമതിയില്ലാതയുള്ള രാഷ്ട്രീയ ഇടപെടൽ വേണ്ടെന്ന് പാർട്ടി പത്രത്തോട് സുധീരൻ; വീരനെ വീക്ഷണം അപമാനിച്ചത് ഭരണം തകർക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ ജനതാദള്ളിനെ എങ്ങനേയും ഒപ്പം നിറുത്തി അഞ്ചു കൊല്ലം ഭരണം പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വീരൻ ഇടത്തേക്ക് ചാഞ്ഞാൽ ആർഎസ്‌പിയും ചുവടുമാറ്റുമെന്ന് വ്യക്തമാണ്. അങ്ങനെ വന്നാൽ കോൺഗ്രസ് ഭരണം തന്നെ അട്ടിമറിക്കപ്പെടും. എല്ലാം പറഞ്ഞ് ശരിയാക്കി വീരേന്ദ്രകുമാറിനെ ഒപ്പം നിർത്താൻ പാടുപെടുമ്പോഴാണ് വീക്ഷണം പത്രത്തിന്റെ പണി. ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിയേയും എ ഗ്രൂപ്പിലെ കെ ബാബുവിനേയും കുടുക്കാൻ കരുക്കൾ നീക്കിയവർ തന്നെയാണ് വീക്ഷണത്തിലെ വീരേന്ദ്രകുമാർ വിരുദ്ധ ലേഖനത്തിന് പിന്നിലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരുടെ പരാതി. ഇക്കാര്യം കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അറിയിച്ചു കഴിഞ്ഞു. ഭരണത്തെ അട്ടിമറിക്കാൻ പാർട്ടി പത്രത്തെ കൂട്ടുപിടിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

പാലക്കാട്ടെ തോൽവി വീരേന്ദ്രകുമാറിന് വലിയ ആഘാതമാണ്. അതിനൊപ്പമാണ് ജനതാ പരിവാർ ലയനം. ഇതെല്ലാം ഉയർത്തി സ്വാഭാവികമായി തന്നെ വീരന് ഇടതു പക്ഷത്തേക്ക് പോകാം. സിപിഐ(എം) ആകട്ടെ സ്വാഗതം പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് വീരനെ തണുപ്പിച്ചത്. മലബാറിൽ വീരേന്ദ്ര കുമാറിനെ സമാന്യം സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെയാണ് വിട്ടുവീഴ്ചകൾക്ക് തയ്യാറായത്. ദള്ളിന്റെ രണ്ട് എംഎൽഎമാർ മുന്നണി വിട്ടു പോകുന്നത് ഈ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ല. എല്ലാം എല്ലാവർക്കും അറിയാം. എന്നിട്ടും ഇടത്തോട്ട് പോണോ എന്ന ചിന്തയിലുള്ള വീരേന്ദ്രകുമാറെ അതിന് പ്രേരിപ്പിക്കുന്ന മുഖപ്രസംഗം വീക്ഷണമെഴുതിയത് ശരിയായില്ല. എല്ലാം അറിയാവുന്നവർ തന്നെയാണ് അസമയത്ത് മുഖപ്രസംഗമായെത്തിയത്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ ഇടപെടൽ ഉണ്ടെന്നത് വ്യക്തമാണെന്നും എ ഗ്രൂപ്പ് പറയുന്നു.

പാർട്ടി പത്രത്തിന്റെ വഴി വിട്ട നീക്കങ്ങൾക്ക് കടിഞ്ഞാൺ ഇടണമെന്നാണ് ആവശ്യം. മുഖപ്രസംഗമെന്നത് സാധാരണ ലേഖനം പോലെയല്ല. അത് പത്രത്തിന്റെ ശബ്ദമാണ്. വീക്ഷണം പാർട്ടിയുടെ പത്രമാണ്. അതുകൊണ്ട് തന്നെ മുഖപ്രസംഗം അടിച്ചു വന്നശേഷം കെപിസിസിക്ക് ഒന്നുമറിയില്ലെന്ന് പറയുന്നത് പോലും ശരിയല്ലെന്നാണ് ഉമ്മൻ ചാണ്ടി അനുകൂലികളുടെ വാദം. അതിനാൽ ശക്തമായ ഇടപെടൽ വേണം. പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന ഒന്നും വീക്ഷണത്തിൽ ഇനി പാടില്ല. വീരേന്ദ്രകുമാർ മുന്നണി വിട്ട ശേഷം എഴുതേണ്ടത് അനുനയ ശ്രമങ്ങൾ നടക്കുമ്പോൾ പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യം വ്യക്തമാണെന്നും എ വിഭാഗം പറയുന്നു. മുഖ്യമന്ത്രി കസേരയിൽ കണ്ണിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന നീക്കം തന്നെയാണ് ഇതെന്നും കുറ്റപ്പെടുത്തുന്നു.

കോൺഗ്രസ് മുഖപത്രമായ 'വീക്ഷണം' പ്രസിദ്ധീകരിച്ച മുഖപ്രസംഗം അനുചിതവും അപ്രസക്തവുമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ഇങ്ങനെയൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ല. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖപ്രസംഗങ്ങൾക്കെല്ലാം കെപിസിസിയുടെ അനുമതി നിർ്ബന്ധമാക്കിയെന്നാണ് സൂചന. കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം കോഴിക്കോട്ട് സംഘടിപ്പിച്ച 'വർഗീയ ഫാസിസ്റ്റ് ഭീഷണിയും മതനിരപേക്ഷ ശക്തികളുടെ പ്രതിരോധവും' എന്ന സെമിനാറിൽ ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാർ പങ്കെടുത്തതിനെയും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം വേദി പങ്കിട്ടതിനെയും പരോക്ഷമായി വിമർശിക്കുന്ന മുഖപ്രസംഗമാണ് വീക്ഷണം ബുധനാഴ്ച പ്രസിദ്ധീകരിച്ചത്.

സെമിനാറിൽ പങ്കെടുക്കുന്നകാര്യവും സിപിഐ(എം) നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യവും വീരേന്ദ്രകുമാർ മുമ്പുതന്നെ സംസാരിച്ചിരുന്നുവെന്ന് സുധീരൻ പറഞ്ഞു. കൂടിക്കാഴ്ചകൾ നടത്തുന്നതിൽ യാതൊരു അപാകവുമില്ല. പാർട്ടികളുടെ നയരൂപവത്കരണം നേതാക്കൾ നടത്തേണ്ട കാര്യമാണ്. ഇത്തരം ചുമതലകൾ പാർട്ടി പത്രം ഏറ്റെടുക്കേണ്ടതല്ല. മുന്നണി ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള മുഖപ്രസംഗം പാർട്ടി പത്രത്തിൽ വന്നത് ശരിയായില്ല. എംപി വീരേന്ദ്രകുമാർ യു.ഡി.എഫിലെ പ്രധാന നേതാവാണ്. അദ്ദേഹത്തിനെതിരെ വിമർശം ഉയർന്നത് ശരിയായില്ലെന്നും സുധീരൻ പരസ്യമായി തന്നെ പറഞ്ഞു. വീക്ഷണം എംഡിയും മുതിർന്ന നേതാവുമായ എ സി ജോസിനെ സുധീരൻ അതൃപ്തി വ്യക്തമായി അറിയിച്ചിട്ടുണ്ട്. വീക്ഷണത്തിന് പൊതുജന ശ്രദ്ധ കിട്ടുന്നത് നല്ലതാണ്. എന്നാൽ സർക്കാരിനെ താഴെയിറക്കുന്ന തരത്തിലേക്ക് അത് മാറരുതെന്നാണ് വിമർശനം.

അതിനിടെ മുഖപ്രസംഗത്തിന് പിന്നിൽ ഐ ഗ്രൂപ്പാണെന്ന വാദം രമേശ് ചെന്നിത്തലയുടെ അനുകൂലികൾ അംഗീകരിക്കുന്നില്ല. എ ഗ്രൂപ്പിന്റെ സ്വന്തക്കാരുടെ കൈയിലാണ് വീക്ഷണം. എന്നിട്ടും മുഖപ്രസംഗത്തിൽ ഐ ഗ്രൂപ്പിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഐ ഗ്രൂപ്പ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP