Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എട്ടിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ എല്ലാം അമ്മയുടെ ചുമലിലായി; അരഗ്ലാസ് കഞ്ഞിയും കുടിച്ച് ഇല്ലായ്മകൾക്കിടയിലൂടെയുള്ള പോരാട്ടം; വക്കീലാകാൻ ആഗ്രഹിച്ചെത്തിയത് പരിവാർ ക്യാമ്പിൽ; മത്സരിച്ചിടത്തെല്ലാം വോട്ട് ഇരട്ടിയാക്കി; ആറ്റിങ്ങലിലെ നേട്ടം അമിത് ഷാ ശ്രദ്ധിച്ചപ്പോൾ കിട്ടിയത് നിർണ്ണായക ഉത്തരവാദിത്തം; തമിഴ്‌നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലും ഓടി നടന്ന് നേടിയത് മെമ്പർഷിപ്പ് ടാർജറ്റിൽ മുമ്പോട്ട് വച്ചതിന്റെ ഇരട്ടി; ശോഭാ സുരേന്ദ്രൻ ബിജെപിയിൽ കൈയടി നേടുമ്പോൾ

എട്ടിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ എല്ലാം അമ്മയുടെ ചുമലിലായി; അരഗ്ലാസ് കഞ്ഞിയും കുടിച്ച് ഇല്ലായ്മകൾക്കിടയിലൂടെയുള്ള പോരാട്ടം; വക്കീലാകാൻ ആഗ്രഹിച്ചെത്തിയത് പരിവാർ ക്യാമ്പിൽ; മത്സരിച്ചിടത്തെല്ലാം വോട്ട് ഇരട്ടിയാക്കി; ആറ്റിങ്ങലിലെ നേട്ടം അമിത് ഷാ ശ്രദ്ധിച്ചപ്പോൾ കിട്ടിയത് നിർണ്ണായക ഉത്തരവാദിത്തം; തമിഴ്‌നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലും ഓടി നടന്ന് നേടിയത് മെമ്പർഷിപ്പ് ടാർജറ്റിൽ മുമ്പോട്ട് വച്ചതിന്റെ ഇരട്ടി; ശോഭാ സുരേന്ദ്രൻ ബിജെപിയിൽ കൈയടി നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ താരമാവുകയാണ്. എവിടെ മത്സിച്ചാലും ബിജെപി പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട് കൂട്ടുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. ആറ്റിങ്ങൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് തെളിഞ്ഞു. ജയിച്ചില്ലെങ്കിലും വലിയ വോട്ട് വിഹിതമാണ് ശോഭാ സുരേന്ദ്രൻ നേടിയത്. വലിയ ബഹളമോ പണക്കൊഴുപ്പോ ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് നടത്തിയ വോട്ട് പിടിത്തം. തൃശൂരിൽ സുരേഷ് ഗോപിലും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും ശേഷം ഏറ്റവും കൂടതൽ വോട്ട് അധികമായി നേടിയ ബിജെപി നേതാവായിരുന്നു ശോഭാ സുരേന്ദ്രൻ. ഒരു ഘട്ടത്തിൽ ശോഭാ സുരേന്ദ്രന് സീറ്റ് പോലും സംസ്ഥാന നേതൃത്വം നിഷേധിച്ചിരുന്നു. ഇതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കി. ഇവിടെ നേട്ടമുണ്ടാക്കിയതോടെ ഭാരിച്ച ഉത്തരവാദിത്തം നൽകി. അവിടേയും തിളങ്ങുകയാണ് ശോഭാ സുരേന്ദ്രൻ.

കഞ്ഞിമാത്രം കുടിച്ച് അരവയർ നിറയ്ക്കുന്ന കുട്ടിക്കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛൻ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോൾ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവർത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആർഎസ്എസിലെത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴെല്ലാം പരമാവധി വോട്ടുകൾ കീശയിലാക്കിയ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തുന്നത് അവസാന നിമിഷമാണ്. രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസവുമായി ശോഭ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പഠിക്കുമ്പോൾ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോൾ മോഡൽ. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തിയത്. അതും മികച്ച വോട്ടുയർത്തലിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതോടെ ദേശീയ നേതൃത്വവും ശോഭയുടെ മികവ് ശ്രദ്ധിച്ചു. ഇതോടെയാണ് ദേശീയ തലത്തിൽ നിർണ്ണായക ചുമതല ശോഭയ്ക്ക് കിട്ടിയത്.

ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാൽ ഏവരാലും ഒതുക്കപ്പെട്ട ബിജെപിയുടെ വനിതാ നേതാവിന് അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തിൽ നിന്നാണ്. മണ്ഡലം ഭാരവാഹികളിൽ തുടങ്ങി ദേശീയ അധ്യക്ഷനെ വരെ നിശ്ചയിക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാക്കാനാണ് ബിജെപി തീരുമാനം. ഇതിനായുള്ള അഞ്ചംഗ സമിതിയെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ് നയിക്കുന്നത്. കേരളത്തിലെ ജനറൽ സെക്രട്ടറിമാരിലൊരാളായ ശോഭാ സുരേന്ദ്രനാണ് സഹകൺവീനർ. ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലേക്ക് ശോഭാ സുരേന്ദ്രൻ സജീവമായി എത്തുന്നതിന് തെളിവായിരുന്നു് ഇത്. ശോഭയെ ദക്ഷിണേന്ത്യയുടെ ചുമതലയാണ് ഏൽപ്പിച്ചത്. കേരളത്തിലും കർണ്ണാടകത്തിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും ഓടി നടന്ന് പാർട്ടിയെ ശോഭ വളർത്തി. അടുത്ത പുനഃസംഘടനയിൽ ഇതിന്റെ ഗുണം ശോഭയ്ക്ക് കിട്ടുമെന്നാണ് വിലയിരുത്തൽ. മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയോ ദേശീയ വൈസ് പ്രസിഡന്റോ ശോഭാ സുരേന്ദ്രൻ ആകുമെന്നാണ് സൂചനകൾ.

ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ വൻവിജയം ആയിരിക്കുന്നുവെന്നാണ് ദേശീയ വർക്കിങ് പ്രസിഡന്റ് ജിപി നദ്ദയുടെ വിലയിരുത്തൽ. രാജ്യവ്യാപകമായി ലക്ഷ്യം വെച്ചതിനെക്കാൾ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ബിജെപിക്ക് സാധിച്ചു. 5,81,34,242 ഓൺലൈൻ മെമ്പർഷിപ്പുകളും 62,35,967 ഓഫ്ലൈൻ മെമ്പർഷിപ്പുകളും പുതുതായി ചേർക്കാൻ സദസ്യതാ അഭിയാൻ ക്യാമ്പയിനിലൂടെ നമുക്ക് സാധിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ മെമ്പർഷിപ്പ് ക്യാമ്പയിൻ എന്ന സ്വപ്നമാണ് ഭാരതീയ ജനതാ പാർട്ടി സാക്ഷാത്കരിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു ശോഭാ സുരേന്ദ്രൻ. മെമ്പർഷിപ്പിൽ ദക്ഷിണേന്ത്യയുടെ ചുമതലയായിരുന്നു ശോഭാ സുരേന്ദ്രന്. ഇരുപത് ശതമാനം അംഗങ്ങളിൽ ഉയർച്ചയായിരുന്നു കേന്ദ്ര നേതൃത്വം ശോഭയ്ക്ക് കൊടുത്ത ടാർഗറ്റ്. ഇതിന്റെ ഇരട്ടിയിൽ അധികം പുതിയ അംഗങ്ങളെ ശോഭ എത്തിച്ചു. 40 ശതമാനമാണ് ദക്ഷിണേന്ത്യയിലെ അംഗ സംഖ്യ ഉയർന്നത്. കേരളത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും തമിഴ്‌നാട്ടിലും കർണ്ണാടകയിലും അന്ധ്രയിലും ശോഭയുടെ സാന്നിധ്യം വലിയ ചലനമുണ്ടാക്കി. തെരഞ്ഞെടുപ്പിൽ എവിടെ മത്സരിച്ചാലും വലിയ തോതിൽ വോട്ടുയർത്തുന്ന നേതാവിന് ഇത് വലിയ നേട്ടമാണ്. വലിയ പരിഗണന ശോഭയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽുകന്നുണ്ട്.

കേരളത്തിൽ മഹിളാ മോർച്ചയുടെ അധ്യക്ഷയെന്ന നിലയിൽ വലിയ ഇടപെടൽ ശോഭ നടത്തിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും വലിയ തോതിൽ വോട്ടുയർത്തുകയും ചെയ്തു. എന്നാൽ വി മുരളീധരന്റേയും പികെ കൃഷ്ണദാസിന്റേയും നേതൃത്വത്തിൽ രണ്ട് ചേരിയായി ബിജെപി മാറിയപ്പോൾ ശോഭാ സുരേന്ദ്രന് തിരിച്ചടിയായി. ബിജെപി ജനറൽ സെക്രട്ടറിയായപ്പോൾ പോലും നിർണ്ണായക ചുമതലകളൊന്നും ലഭിച്ചില്ല. ആവർ ആഗ്രിച്ച സീറ്റ് പോലും ലോക്സഭയിൽ മത്സരിക്കാൻ നൽകിയില്ല. എന്നിട്ടും ആറ്റിങ്ങലിൽ എത്തി മിന്നും പ്രകടനം നടത്തി. കേരളത്തിലെ നേതാക്കൾ പോലും ആറ്റങ്ങലിൽ ബിജെപിക്ക് നൽകിയത് ഒന്നര ലക്ഷം വോട്ടിന്റെ സാധ്യതയാണ്. ഇവിടെയാണ് രണ്ടര ലക്ഷത്തോളം വോട്ട് ശോഭ നേടിയത്. ഈ മികവാണ് ദേശീയ നേതൃത്വം അംഗീകരിച്ചത്. ദേശീയ വൈസ് പ്രസിഡന്റ് ദുഷ്യന്ത് ഗൗതം, എംപി സുരേഷ് പൂജാരി, രാജസ്ഥാൻ മുൻ അധ്യക്ഷൻ അരുൺ ചതുർവേദി എന്നിവരെയും ശോഭാ സുരേന്ദ്രനൊപ്പം മേൽനോട്ട സമിതിയുടെ സഹ കൺവീനർമാരായി തെരഞ്ഞെടുത്തിരുന്നു. അമിത് ഷായുടെ പ്രത്യേക നിരീക്ഷണത്തിലാണ് സമിതി പ്രവർത്തിച്ചത്. ഈ സമിതിയിലുള്ള ഏക വനിതാ നേതാവ് ശോഭയാണെന്നതും ശ്രദ്ധേയമാണ്.

അംഗത്വമെടുക്കാൻ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നു ബിജെപി തീരുമാനം. ബൂത്തു തലങ്ങളിൽ ഇതിനുള്ള സംവിധാനമുണ്ടാക്കി. 'സർവസ്പർശി ബിജെപി., സർവവ്യാപി ബിജെപി.' എന്ന മുദ്രാവാക്യം ഉയർത്തിയാണ് അംഗത്വപ്രചാരണപരിപാടിക്ക് ബിജെപി തുടക്കം ഇട്ടത്. 'സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്' എന്ന നരേന്ദ്ര മോദി സർക്കാരിന്റെ മുദ്രാവാക്യത്തിന് സമാനമായിട്ടാണ് പുതിയ മുദ്രാവാക്യം ബിജെപി. ഇതിനൊപ്പം നിൽക്കാൻ ദക്ഷിണേന്ത്യയിൽ നിന്ന് തെരഞ്ഞെടുത്തത് ശോഭയെ ആയിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മുന്നണി വയനാട് ഒഴികെ ബാക്കിയല്ലായിടത്തും വോട്ട് കൂട്ടിയിരുന്നു. എന്നാൽ കൗതുകമുയർത്തിയ ഒരു മണ്ഡലമായിരുന്നു ആറ്റിങ്ങൽ. എന്താണ് ആറ്റിങ്ങലിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ ബിജെപി എപ്ലസ് മണ്ഡലമായി തീരുമാനിച്ചിരുന്ന ഒന്നായിരുന്നില്ല ആറ്റിങ്ങൽ. തിരുവനന്തപുരം, പത്തനംതിട്ട തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് എന്നിവയ്ക്ക് നൽകിയ ഗ്ലാമർ പക്ഷേ ആറ്റിങ്ങലിന് ഉണ്ടായിരുന്നില്ല. എപ്ലസ് മണ്ഡലങ്ങളായി തീരുമാനിച്ചിരുന്നവയ്ക്ക് പ്രത്യേകം ഫണ്ട് അനുവിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഏഴര കോടിയും പത്തനംതിട്ടയിൽ ാറ് കോടിയും തൃശ്ശൂര് ചാലക്കുടി എന്നിവിടങ്ങളിൽ അഞ്ച് കോടി വീതവും ഒക്കെ കേന്ദ്രം നൽകി എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അത്തരത്തിൽ എപ്ലസ് മണ്ഡലങ്ങളിൽ കാശ് വാരി എറിയുമ്പോഴും ഒരു പണവും വാരിയെറിയാതിരുന്ന സാധാരണ ഫണ്ട് വിനിയോഗം മാത്രം നടത്തിയ ഒരു മണ്ഡലമാണ് ആറ്റിങ്ങൽ.

ആറ്റിങ്ങലിലെ വോട്ട് ശേഖരണം ഒരു പാഠമായി കാണേണ്ടത്. ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ഏറ്റവും അധികം വർധിപ്പിച്ചത് തൃശ്ശൂർ മണ്ഡലത്തിലാണ്. രണ്ടാമത് പത്തനംതിട്ടയിലാണ്. ഇത് രണ്ടും കഴിഞ്ഞാൽ ഏറ്റവും അധികം വോട്ട് ശേഖരിച്ചത് ആറ്റിങ്ങലാണ്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗിരിജ കുമാരി എന്ന സ്ഥാനാർത്ഥി നേടിയത് 90,528 വോട്ടുകളാണ്. എന്നാൽ ഇത്തവണ ഒന്നര ലക്ഷത്തോളം വോട്ടുകൾ വർധിച്ച് അത് എത്തി നിൽക്കുന്നത് 2,48,081 വോട്ടുകളിലാണ്. സരേന്ദ്രൻ പത്തനംതിട്ടയിൽ അധികമായി നേടിയത് ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ നേടിയതിനെക്കാൾ വെറും ആയിരം വോട്ടുകൾ മാത്രമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എപ്ലസ് മണ്ഡലമല്ലായിരുന്നിട്ടും ഒരു ലക്ഷം വോട്ടിൽ താഴെ മാത്രമാണ് വർഷങ്ങളായി എംപിയായിരിക്കുന്ന സമ്പത്തിനെക്കാൾ ശോഭ സുരേന്ദ്രന് കുറവുള്ളത്.

എപ്ലസ് മണ്ഡലമല്ല പണം വാരിയൊഴുക്കിയില്ല എന്നതും ശ്രദ്ധിക്കണം. സിപിഎം കോട്ടകളായ ആറ്റിങ്ങൽ ചിറയൻകീഴ് എന്നിവിടങ്ങളിൽ സമ്പത്തിന്റെ വോട്ടുകൾ വളരെ വലിയ വിള്ളലുണ്ടാക്കിയതും ശോഭ സുരേന്ദ്രൻ നേടിയ വോട്ടുകളാണ്. നിയമസഭയിൽ 40000 വോട്ടിന് ബി സത്യൻ വിജയിച്ച മണ്ഡലത്തിൽ സമ്പത്ത് രണ്ടാമത് പോവുകയും ചെയ്തു. ശോഭ സുരേന്ദ്രനുമായുള്ള വ്യത്യാസമാകട്ടെ വെറും ആറായിരം വോട്ടുകളും. ശോഭ സുരേന്ദ്രന്റെ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാകുന്നത് അവർ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല എന്നത്‌കൊണ്ടും കൂടിയാണ്. ഇതെല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇതാണ് നിർണ്ണായക ചുമതലയിലേക്ക് ശോഭാ സുരേന്ദ്രൻ എത്തിയത്.

അവർക്ക് വേണ്ടി കാടിളക്കിയുള്ള പ്രചാരണവും ആറ്റിങ്ങലിൽ നടന്നിരുന്നില്ല. ശോഭ സുരേന്ദ്രൻ എവിടെ മത്സരിച്ചാലും അവിടെ വളരും വോട്ടുകൾ ഇരട്ടിയിലധികമാക്കും. വലിയ നേതാക്കളുടെ കണ്ണിലുണ്ണിയല്ല അവർ പാലക്കാട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനും എൻഎൻ കൃഷ്ണദാസിനുമെതിരെ മത്സരിച്ച് അവർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇടത് കോട്ടയിൽ കൃഷ്ണദാസിനെ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. സ്ഥിരമായി ഒരു മണ്ഡലം നൽകിയാൽ അവർക്ക് വിജയിക്കാൻ കഴിയും എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന് കൂടുതൽ പരിഗണന നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നത്. ശബരിമലയെ 'സുവർണാവസരം' ആക്കിയിട്ട് പോലും കേരളം പിടിക്കാൻ കഴിയാത്തതിന്റെ നിരാശ ബിജെപിക്കുണ്ട്. കേരളം പിടിക്കാതെ വിശ്രമമില്ലെന്നാണ് ജൂൺ 13 ന് ചേർന്ന പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞത്. ശോഭാ സുരേന്ദ്രനെ ഉയർത്തി ലക്ഷ്യത്തിലെത്താൻ ബിജെപി ശ്രമിക്കുമെന്നതിന്റെ സൂചനയാണ് പുറത്തു വരുന്നത്.

ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രനാണ് ഭർത്താവ്. രണ്ട് ആൺമക്കളാണ്. മൂത്തയാൾ ഹരിലാൽ കൃഷ്ണ എൻജിനിയറിംഗിന് പഠിക്കുന്നു.രണ്ടാമത്തെയാൾ യദുലാൽ കൃഷ്ണ പ്ലസ്ടുവിനാണ്. രണ്ട് പേരും ഹോസ്റ്റലിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP