Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മിന്റെ കണ്ണൂർ കോട്ടയിൽ നെഞ്ചുറപ്പോടെ നിന്ന കരുത്തൻ; ജനകീയ ഇടപെടലിലൂടെ പറവൂറിനെ കാൽനൂറ്റാണ്ട് കാത്ത നയതന്ത്രം; രണ്ടും ചേർന്ന് കേഡറിനെ തകർക്കുന്ന സെമി കേഡറായി; കാലുവാരൽ രാഷ്ട്രീയം അനുവദിക്കാതെ വിഡിയും കെ എസും ജാഗരൂഗരായി; തൃക്കാക്കരയിലേത് അടിത്തറ ശക്തമാക്കിയതിന്റെ മെച്ചം; ജയിക്കുന്നത് കോൺഗ്രസ് ടീം വർക്ക്

സിപിഎമ്മിന്റെ കണ്ണൂർ കോട്ടയിൽ നെഞ്ചുറപ്പോടെ നിന്ന കരുത്തൻ; ജനകീയ ഇടപെടലിലൂടെ പറവൂറിനെ കാൽനൂറ്റാണ്ട് കാത്ത നയതന്ത്രം; രണ്ടും ചേർന്ന് കേഡറിനെ തകർക്കുന്ന സെമി കേഡറായി; കാലുവാരൽ രാഷ്ട്രീയം അനുവദിക്കാതെ വിഡിയും കെ എസും ജാഗരൂഗരായി; തൃക്കാക്കരയിലേത് അടിത്തറ ശക്തമാക്കിയതിന്റെ മെച്ചം; ജയിക്കുന്നത് കോൺഗ്രസ് ടീം വർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം കേഡർ പാർട്ടിയാണ്. ഒരു പരിധി വരെ ബിജെപിയും ആർഎസ്എസ് ചട്ടക്കൂട്ടിൽ പ്രവർത്തിക്കുന്ന കേഡർ സംവിധാനം. എന്നാൽ കോൺഗ്രസ് തോന്നുംപടി പോയ പാർട്ടിയാണ്. ആർക്കും എന്തുമാവാം. എന്നാൽ കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തിയതോടെ കഥമാറി. കേഡറിനെ മറികടക്കാൻ സെമി കേഡറിനെ അവതരിപ്പിച്ചു. അണികൾ എല്ലാം അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഏകീകൃത പാർട്ടി നേതൃത്വമെന്ന സംവിധാനത്തെ ചില നേതാക്കൾ എതിർത്തു. എന്താണ് സെമി കേഡർ എന്ന് ചോദിച്ചവർ പോലും ഉണ്ടായിരുന്നു. പക്ഷേ തൃക്കാക്കരയിൽ ആ അച്ചടക്കം വിജയമാകുകയാണ്.

എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തെ വെല്ലാനുള്ള കരുത്ത് സെമി കേഡർ ബുദ്ധിയിലൂടെ കോൺഗ്രസ് നേടി. എല്ലാം വിഡി സതീശനും കെ സുധാകരനും ചേർന്ന് തീരുമാനിച്ചു. അത് അതേ പോലെ നടപ്പാക്കി. നേതാക്കൾക്ക് ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പക്ഷേ അച്ചടക്കം ലംഘിച്ച കെവി തോമസിനെ പോലുള്ളവരെ തള്ളിക്കളഞ്ഞു. കെവി തോമസിനെ മൈൻഡ് പോലും ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഒരു ചുക്കും സംഭവിക്കില്ലെന്ന് സുധാകരന്റെ വാക്കുകൾ അണികൾക്ക് പ്രതീക്ഷയായി. മാധ്യമങ്ങളോട് വിഡി സതീശന്റെ മുഖം കറുപ്പിച്ച് ഇടപെടലും നടത്തി. ഇതെല്ലാം കോൺഗ്രസിൽ പതിവില്ലാത്തതായിരുന്നു. നിങ്ങൾ മുഖ്യമന്ത്രിയോട് ഇങ്ങനെ ചോദിക്കുമോ എന്ന മറു ചോദ്യം ജനകീയ മുഖവുമായി നിറഞ്ഞ വിഡി സതീശനെ കൊണ്ട് മാധ്യമങ്ങളോട് ചോദിപ്പിച്ചതായിരുന്നു സെമി കേഡറിലേക്ക് കോൺഗ്രസ് മാറ്റത്തിന് ഏറ്റവും വലിയ തെളിവ്.

നേതൃത്വം പറഞ്ഞ ഉത്തരവാദിത്തങ്ങൾ നേതാക്കളെല്ലാം പാലിച്ചു. തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ ജനകീയ പരിവേഷമുള്ള നേതാക്കളാരും സംസാരിച്ചില്ല. സീറ്റ് മോഹിച്ചവർ പോലും ഉമാ തോമസിന് വേണ്ടി വോട്ട് തേടി എത്തി. കുടുംബ വാഴ്ചയിലെ ചർച്ചകൾ ഉമാ തോമസിനെതിരെ ഉയർത്തിയാൽ കെവി തോമസിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പും സുധാകരൻ നൽകിയിരുന്നു. ചെറിയാൻ ഫിലിപ്പിനെ കൊണ്ട് സിപിഎമ്മിന്റെ കൂടെ കിടന്നവനേ രാപ്പനി അറിയൂവെന്ന് പറയിപ്പിച്ചതും തന്ത്രങ്ങളുടെ ഭാഗം. അങ്ങനെ ആവനാഴിയിലെ അസ്ത്രമെല്ലാം സുധാകരൻ കൃത്യമായി വിനിയോഗിച്ചു. കാലുവാരി തോൽപ്പിക്കുന്ന കോൺഗ്രസ് ചരിത്രം അങ്ങനെ തൃക്കാക്കരയിൽ നടക്കാതെ പോയി.

കേരളത്തിൽ കോൺഗ്രസ് അസ്തമിച്ചെന്ന് വിമർശിച്ച് നടന്നവർക്കുമുന്നിൽ ഇനി കെ.സുധാകരനും വി.ഡി സതീശനും ജയം നേടി. പാർട്ടിയുടെ സെമികേഡർ പരിവർത്തനത്തിന്റെ ആദ്യ ഫലമായി അവർ തൃക്കാക്കരയെ കാണുന്നു. ഇനി യുഡിഎഫിലും ചോർച്ചയുണ്ടാകില്ല. ഘടക കക്ഷികളിൽ ചിലരെ അടർത്തിയെടുക്കാൻ സിപിഎം രംഗത്തുണ്ട്. തൃക്കാക്കരയിൽ തോറ്റിരുന്നുവെങ്കിൽ പലരും കോൺഗ്രസിനെ ഉപേക്ഷിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അത്രയ്ക്ക് കെട്ടുറപ്പോടെയായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തനം. ജയം മാത്രമാണ് അവർ ആഗ്രഹിച്ചത്. അത് അതിഗംഭീരമാക്കി ഉമാ തോമസിന്റെ ഇടപെടലുകളും.

കെവി തോമസിനെ ഫോണിൽ വിളിച്ച ഉമാ തോമസിന് കിട്ടിയത് മോശം പ്രതികരണമായിരുന്നു. എങ്കിലും തോമസിനെ നേരിട്ട് കണ്ട് വോട്ട് അഭ്യർ്ത്ഥിക്കണമെന്ന് ഉമാ തോമസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനെ സുധാകരൻ അനുകൂലിച്ചില്ല. അങ്ങനെ പാർട്ടി പറഞ്ഞത് അനുസരിച്ച് സ്ഥാനാർത്ഥിയും പ്രവർത്തിച്ചു. പറഞ്ഞിടത്തെല്ലാം പോയി. എൻ എസ് എസ് ആസ്ഥാനത്ത് അടക്കം ഉമാ തോമസ് എത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. വിഡിയും കെ എസും രാഷ്ട്രീയം പറഞ്ഞപ്പോൾ മാന്യമായി പ്രചരണത്തിൽ ഇടപെട്ട് ഉമാ പിടിയെ ചർച്ചയാക്കി. അത് വിജയമായി.

കോൺഗ്രസ് സിപിഎമ്മിനെ പോലെ സെമി കേഡർ സ്വഭാവത്തിലാകണമെന്നായിരുന്നു കെ.സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം ആദ്യം മുന്നോട്ടുവെച്ച നിലപാട്. എതിർപ്പുകളും വിമർശനങ്ങളും കളിയാക്കലുകളും ഏറെയുണ്ടായെങ്കിലും സെമികേഡറിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയായി പാർട്ടിയിൽ സി.യു.സി(കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) മാറി. ഗ്രാമങ്ങളിലടക്കം സി.യു.സിയുടെ ചുവടുപിടിച്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി പരിപാടികളിൽ അണിനിരന്നു. ഇത് കോൺഗ്രസിന് നൽകിയ ആത്മവിശ്വാസവും ഊർജ്ജവും വലുതായിരുന്നു. ഈ കരുതൽ തൃക്കാക്കരയിലും തുണച്ചു. ക.വി തോമസിനെ പോലെ സഭയ്ക്കുള്ളിലും ചില കേന്ദ്രങ്ങളിലും വലിയ സ്വാധീനമുണ്ടായിരുന്ന നേതാവ് കളം മാറിയിട്ടും സെമി കേഡർ തന്ത്രം കോൺഗ്രസിനെ തുണച്ചു.

കെ.വി തോമസിന്റെ സ്വാധീനം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ് കരുതി. പക്ഷെ കോൺഗ്രസ് നേതാക്കളെ പോലും ഞെട്ടിച്ചു കളഞ്ഞു തൃക്കാക്കര വിജയം. സെക്രട്ടേറിയറ്റ് പോലും എറണാകുളത്തേക്ക് മാറ്റിയതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎ‍ൽഎമാരും പാർട്ടി നേതാക്കളുമടക്കം അണിനിരന്നായിരുന്നു എൽ.ഡി.എഫിന്റെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒട്ടും വിട്ടുകൊടുക്കാതെ കോൺഗ്രസും യു.ഡി.എഫും അണി നിരന്നു. യു.ഡി.എഫിൽ ക്യാപ്റ്റനായി വി.ഡി സതീശൻ മാറി. പിന്നണിയിൽ നിന്ന് സുധാകരൻ ഉപദേശകനായി.

കോൺഗ്രസിൽ വി.ഡി സതീശനും കെ.സുധാകരനും ഒരു പ്രത്യേക കോക്കസായി പ്രവർത്തിക്കുന്നുവെന്നുവരെ പാർട്ടിക്കുള്ളിൽ വിമർശനമുയുർന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയിലെ വിജയം വി.ഡി സതീശനും കെ.സുധാകരനും ഒരു പോലെ പ്രധാനപ്പെട്ടതുമായിരുന്നു. കെ.റെയിൽ സമരം കേരളത്തിൽ കത്തിനിൽക്കുമ്പോൾ തൃക്കാക്കരയിലെ വിജയം കോൺഗ്രസിന് അനിവാര്യമായിരുന്നു. കോൺഗ്രസ് ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയാണ് ഇതോടെ ഉയരുന്നത്.

യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയെന്നാണ് എറണാകുളം അറിയപ്പെട്ടിരുന്നതെങ്കിലും ആ ചരിത്രം മാറ്റിമറിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രഖ്യാപനം. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടി. അത് ഉറപ്പാക്കാൻ പി.സി ജോർജിന്റെ അറസ്റ്റുകൊണ്ട് കഴിയുമെന്ന് നേതൃത്വം കരുതി. പക്ഷേ ഒന്നും നടന്നില്ല. തൃക്കാക്കരയിലെ മിന്നും ജയത്തോടെ തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകൾ എങ്ങോട്ടും പോയിട്ടില്ല എന്ന് സ്ഥാപിക്കാനും യു.ഡി.എഫിന് കഴിഞ്ഞു.

കഴിഞ്ഞ തവണ 69.28 ആയിരുന്നു വോട്ടിങ് ശതമാനമങ്കിൽ ഇത്തവണ അത് 68.77 ആയി കുറഞ്ഞിരുന്നു. മാത്രമല്ല, 20-20 യും ആം ആദ്മിയും മത്സരത്തിനുണ്ടായിരുന്നില്ല. കണക്കുകൂട്ടലുകളിൽ യു.ഡി.എഫ് കോട്ടയിലായിരുന്നു വോട്ടിങ് കുറഞ്ഞിരുന്നത്. എന്നിട്ടും ഇടതു കോട്ടകളിൽ പോലും മുന്നേറ്റമുണ്ടാക്കി ഉമ മുന്നേറി. അരും പ്രതീക്ഷിക്കാത്ത മുന്നേറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP