Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം; ചുവടുറപ്പിച്ചത് സുധാകരന്റെ കൈപിടിച്ച്; ആശാനെ 'വെട്ടിക്കയറി' ആലപ്പുഴയുടെ മന്ത്രിയായി; കെ റെയിൽ പാതയിൽ കൈപൊള്ളി; 'ഭരണഘടന'യിലെ 'വാവിട്ട വാക്ക്' പുറത്തിരുത്തിയത് അഞ്ചു മാസം; എംവി ഗോവിന്ദന്റെ 'ധാർമികത' പിണറായി തള്ളിയത് തുണയായി; ഒടുവിൽ ഗവർണ്ണറും വഴങ്ങി; ആറു മാസത്തിന് ശേഷം സജി ചെറിയാൻ വീണ്ടും കൊടി വച്ച കാറിലേക്ക്

വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം; ചുവടുറപ്പിച്ചത് സുധാകരന്റെ കൈപിടിച്ച്; ആശാനെ 'വെട്ടിക്കയറി' ആലപ്പുഴയുടെ മന്ത്രിയായി; കെ റെയിൽ പാതയിൽ കൈപൊള്ളി; 'ഭരണഘടന'യിലെ 'വാവിട്ട വാക്ക്' പുറത്തിരുത്തിയത് അഞ്ചു മാസം; എംവി ഗോവിന്ദന്റെ 'ധാർമികത' പിണറായി തള്ളിയത് തുണയായി; ഒടുവിൽ ഗവർണ്ണറും വഴങ്ങി; ആറു മാസത്തിന് ശേഷം സജി ചെറിയാൻ വീണ്ടും കൊടി വച്ച കാറിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ചത് വിവാദമായതോടെ നാക്കുപിഴയെന്ന് പറഞ്ഞ് തലയൂരാൻ ശ്രമിച്ചെങ്കിലും സാംസ്‌കാരിക മന്ത്രി സജി ചെറിയാന് ഒടുവിൽ പടിയിറക്കം സംഭവിച്ചു. സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കർശന നിലപാടെടുത്തതോടെയാണ് 'ആലപ്പുഴ'യുടെ മന്ത്രിക്ക് രാജി വയ്‌ക്കേണ്ടിവന്നത്. ജൂലൈ മാസത്തിലായിരുന്നു അത്. ഡിസംബർ പിന്നിട്ട് ജനുവരിയിലേക്ക് കാലമെത്തുമ്പോൾ വീണ്ടും സജി ചെറിയാൻ മന്ത്രിയാകും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും വഴങ്ങുകയാണ്. അങ്ങനെ സജി ചെറിയാൻ വീണ്ടും മന്ത്രിയാകും. രാജ്ഭവനിൽ ജനുവരി നാലിന് വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ.

കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് അംഗമായി പാർട്ടിയിലും ആലപ്പുഴ ജില്ലയിലും കരുത്തനായി നിൽക്കുമ്പോഴാണ് വാവിട്ട വാക്കിന്റെ പേരിൽ മന്ത്രി സ്ഥാനത്തുനിന്നുള്ള പടിയിറക്കം. അഞ്ചു മാസം കൊണ്ട് പൊലീസിന്റെ ക്ലീൻ ചിറ്റുമായി വീണ്ടുമെത്തുന്നു പിണറായി വിജയന്റെ അതിവിശ്വസ്തരിലൊരാളായ നേതാവ് വീണ്ടും മന്ത്രിസഭയിൽ. അപ്പോഴും കേസും കൂട്ടവും കോടതിയിലുണ്ട്. ഈ കേസ് എങ്ങനെ പോകുമെന്നതാണ് നിർണ്ണായകം. അതിനിടെയിലും സിപിഎമ്മിൽ തനിക്കുള്ള കരുത്ത് വീണ്ടും തെളിയിക്കുകയാണ് സജി ചെറിയാൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് സജി ചെറിയാൻ മന്ത്രിയാകുന്നതിൽ ചില എതിർപ്പുണ്ടായിരുന്നു. ധാർമികതയാണ് അദ്ദേഹം ചർച്ചയാക്കിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാട് സജിക്ക് തുണയായി. അങ്ങനെയാണ് സെക്രട്ടറിയേറ്റിൽ അനുകൂല തീരുമാനം ഉണ്ടായത്.

ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ ആരോപിച്ചതാണ് മന്ത്രിസ്ഥാനം നഷ്ടമാകാനുള്ള കാരണം. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി വിമർശിച്ചു. മുമ്പ് ഭരണഘടനാ വിരുദ്ധ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ആർ ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അതിന് മുകളിലാണ് സജി ചെറിയാന്റെ പ്രസംഗം. പക്ഷേ അതൊന്നും സജി ചെറിയാനെ കൂടുതൽ കാലം മന്ത്രിസഭയിൽ നിന്ന് പുറത്തു നിർത്തുന്നില്ലെന്നതാണ് വസ്തുത. വിവാദങ്ങളെ ഭയക്കാതെ തന്നെ മുഖ്യമന്ത്രി പിണറായി അനുകൂല തീരുമാനം എടുക്കുന്നു.

പാർട്ടി വേദിയിൽ നടത്തിയ പ്രസംഗത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. കേസെടുത്തുവെങ്കിലും അറസ്റ്റു പോലും രേഖപ്പെടുത്തിയില്ല. അതിന് ശേഷം പൊലീസ് തീർത്തും അനുകൂല തീരുമാനമെടുത്തു. ഗവർണ്ണർ ചില വിയോജിപ്പുകൾ പ്രകടിപ്പിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് സർക്കാറിന്റെ നിർദ്ദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താൻ രാജ്ഭവൻ അനുവാദം നൽകി. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാൻ തിരിച്ചെത്തുന്നതിൽ വിശദാംശങ്ങൾ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയാൽ മതിയെന്ന് നേരത്തെ ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. വിശദീകരണം ചോദിച്ച് സമയം കളഞ്ഞില്ലെന്നതാണ് വസ്തുത.

രാജ്ഭവനിലെ ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ. മന്ത്രിയുടെ പ്രസ്താവനയുടെ പേരിൽ അയോഗ്യനാക്കണമെന്ന പരാതിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിച്ചു, മറ്റ് കേസുകൾ രൂക്ഷമായിട്ടുള്ളതല്ല എന്നതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയിട്ടുള്ളത്. അറ്റോർണി ജനറൽ അടക്കമുള്ളവരുടെ നിയമോപദേശം ഗവർണർ തേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകുകയല്ലാതെ ഗവർണർക്ക് ഭരണഘടനാപരമായി മറ്റൊന്നും ചെയ്യാനില്ലെന്ന് ഉപദേശം ലഭിച്ചതായാണ് സൂചന. അങ്ങനെ സിപിഎമ്മിലെ സംഘടനാ കരുത്തൻ വീണ്ടു മന്ത്രിയാകുന്നു. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയുമായാണ് നിയമസഭയിൽ സജി ചെറിയാൻ എത്തിയത്. പിന്നീട് സുധാകരനെ തന്നെ വെട്ടി ആലപ്പുഴയിലെ നേതാവായി. അത്തരമൊരു നേതാവിനെയാണ് വീണ്ടും സിപിഎം മന്ത്രിയാക്കുന്നത്.

പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിൽ അവഗണിക്കപ്പെട്ടുപോയ സ്വന്തം നാട്ടിലേക്കു രക്ഷാപ്രവർത്തകരുടെ ശ്രദ്ധയെത്തിക്കാൻ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞതോടെയാണ് സജി ചെറിയാൻ ശ്രദ്ധകേന്ദ്രമായത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സിപിഎമ്മിന്റെ മുൻനിര നേതാവെന്ന പദവിയിലേക്ക് ഉയർന്ന സജി ചെറിയാൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് വീണ്ടും ജയിച്ചു കയറിയതോടെ കാത്തിരുന്നത് രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനം.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്‌ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് മന്ത്രിസ്ഥാനത്തും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തിച്ചത്. 2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യമത്സരത്തിൽ തോറ്റ സജിയാണ് പിന്നീട് സിപിഎം വിജയത്തിന് അമരക്കാരനായത്.

കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു 2018 ൽ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എതിർ മുന്നണികളുടെ പട്ടികയിൽപ്പോലും ഉറപ്പില്ലാത്തൊരു സീറ്റായിരുന്നു അന്ന് ചെങ്ങന്നൂർ. എൽഡിഎഫിന് ഉറപ്പിച്ചു പറയാനാകാത്ത ചെങ്ങന്നൂർ 2018 ലെ ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായ ഇടതു കോട്ടയാക്കി മാറ്റാൻ കഴിഞ്ഞത് സജി ചെറിയാനിലൂടെയായിരുന്നു.

രാഷ്ട്രീയം തൊഴിലാക്കാൻ താൽപര്യമില്ലാത്തതിനാൽ എംഎൽഎ ആകുന്നതിനു മുൻപു വരെ എൽഐസി ഏജന്റും കേറ്ററിങ് സർവീസ് നടത്തിപ്പുകാരനും കംപ്യൂട്ടർ പരിശീലനകേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു സജി ചെറിയാൻ. കരുണാ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എന്ന നിലയിൽ സാന്ത്വനപരിചരണരംഗത്തു നടത്തിയ നേതൃപരമായ ഇടപെടലുകൾ സജി ചെറിയാന്റെ മറ്റൊരു മുഖം നാട്ടുകാർക്കു മുന്നിൽ വരച്ചുകാട്ടി. എട്ടു വർഷക്കാലം സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1995 ൽ മുളക്കുഴ ഡിവിഷനിൽനിന്നു വിജയിച്ചു ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ഏറെ സങ്കിർണമായ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ തുടക്കം പാളിയ നേതാവായിരുന്നു സജിചെറിയാൻ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായി പേരെടുത്തിട്ടും പിന്നീടുള്ള വളർച്ച വിഭാഗീയതയിൽ തട്ടി പലപ്പോഴും അടഞ്ഞു. കെ.കെ ചെല്ലപ്പന്റെ അനുയായി സികെ ചന്ദ്രാനന്ദന് പലപ്പോഴും അനഭിമതനായിരുന്നു. വിഎസിന്റെ പ്രതാപകാലത്തും ആലപ്പുഴ ജില്ലയിൽ പിണറായിയുടെ പ്രധാന അടുപ്പക്കാരനായതും സജി ചെറിയാന് കരടായി.

2006 ൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും മണ്ഡലത്തിലെ വിഭാഗീയത സജിയെ വീഴ്‌ത്തി. ജി സുധാകരന്റെ ഉറ്റ വിശ്വസ്തനായാണ് ആലപ്പുഴ രാഷ്ട്രീയത്തിൽ പിന്നീട് ചുവടുറപ്പിക്കുന്നത് .സി.ബി ചന്ദ്രബാബു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സജി ചെറിയാൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ജി സുധാകരൻ രണ്ടാമതും മന്ത്രിയായി തിരുവനന്തപുരത്ത് പോയപ്പോൾ ആലപ്പുഴയിൽ സജി പിടിമുറുക്കി. 2018ൽ ആർ രാമചന്ദ്രൻ നായരുടെ വിയോഗത്തിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നു .സെക്രട്ടറി പദമൊഴിഞ്ഞ് കളത്തിലിറങ്ങിയ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്കെത്തി.

ആലപ്പുഴയിലെ രണ്ടാമനിൽ നിന്നും ഒന്നാമനിലേക്ക് വളർച്ച തുടങ്ങുന്നത് എംഎൽഎ ആയതിന് ശേഷമാണ്. പല കോണുകളിൽ നിന്നും ജി. സുധാകരനെതിരെ ചെറുതും വലുതുമായ പരാതികളുയർന്നതോടെ ഈ നീക്കങ്ങളിൽ സജി ചെറിയാന് മേലും ആക്ഷേപം ഉയർന്നു. മന്ത്രി ആയതിന് തൊട്ട് പിന്നാലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എത്തി. ഇതോടെ സുധാകരനേയും കൈവിട്ടു.

മുളക്കുഴ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ ടി.ടി. ചെറിയാന്റെയും റിട്ട. അദ്ധ്യാപിക പി.വി. ശോശാമ്മയുടെയും മകനായി 1965 ഏപ്രിൽ 12ന് ആണു ജനനം. ക്രിസ്ത്യൻ കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തു കോളജ് യൂണിയൻ പ്രതിനിധിയായി. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.

സജി ചെറിയാന്റെ വിവാദ പ്രസംഗ ഭാഗം ചുവടെ

ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി. ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല.കോടതികളെയും മന്ത്രി വിമർശിച്ചു. മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസംഗത്തിൽ അതിനിശത വിമർശനം നടത്തുന്ന സുധാകരൻ ഭരണഘടനയെ കടന്നാക്രമിച്ചു എന്നാണ് വിലയിരുത്തൽ. എന്നാൽ ഭരണ ഘടനയെ അല്ല ഭരണ കൂടത്തെയാണ് താൻ വിമർശിച്ചതെന്ന് സുധാകരൻ ഇപ്പോൾ പറയുന്നു.

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും' -ഇതാണ് സജി ചെറിയാന്റെ വിവാദ പരാമർശം.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണ ഘടനയുടെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാൻ. സിപിഎം സംഘടിപ്പിച്ച പരിപാടിയാണ് ഇത്. അതുകൊണ്ട് തന്നെ വലിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തും. സജി ചെറിയാന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മുഖ്യമന്ത്രി പിണറായി തള്ളിക്കളയാനാണ് സാധ്യത.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റും.കോടതിയും, പാർലമെന്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത് ഭരണകൂടം അവർക്ക് അനുകൂലമാവുന്നതുകൊണ്ടാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

തൊഴിൽ നിയമങ്ങൾ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതുകൊണ്ടാണ്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവർക്ക് ഈ ഭരണഘടന സംരക്ഷണം നൽകുന്നുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയിൽ പോയാൽ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP