Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമരീന്ദറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത് സിദ്ദുവിന്റെ അധികാര മോഹം; മുൻ ഇന്ത്യൻ ഓപ്പണർക്കായി വിക്കറ്റെടുത്തത് രാഹുൽ ഗാന്ധിയുടെ സർജിക്കൽ സ്‌ട്രൈക്ക്; കൈയടിച്ച് പ്രിയങ്കയും; ക്യാപ്ടനോട് മാപ്പു പറഞ്ഞ് സോണിയയും; സിദ്ദു മുഖ്യമന്ത്രിയാകാതിരിക്കാൻ കരുതലോട് അമരീന്ദർ; പഞ്ചാബിലും കോൺഗ്രസ് ക്ലീൻ ബൗൾഡാകാൻ സാധ്യത; ആംആദ്മിക്ക് പുതിയ നായകനെത്തുമോ?

അമരീന്ദറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത് സിദ്ദുവിന്റെ അധികാര മോഹം; മുൻ ഇന്ത്യൻ ഓപ്പണർക്കായി വിക്കറ്റെടുത്തത് രാഹുൽ ഗാന്ധിയുടെ സർജിക്കൽ സ്‌ട്രൈക്ക്; കൈയടിച്ച് പ്രിയങ്കയും; ക്യാപ്ടനോട് മാപ്പു പറഞ്ഞ് സോണിയയും; സിദ്ദു മുഖ്യമന്ത്രിയാകാതിരിക്കാൻ കരുതലോട് അമരീന്ദർ; പഞ്ചാബിലും കോൺഗ്രസ് ക്ലീൻ ബൗൾഡാകാൻ സാധ്യത; ആംആദ്മിക്ക് പുതിയ നായകനെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഓപ്പണർ നവജോത് സിങ് സിദ്ദുവിന്റെ പിന്തുണയോടെ രാഹുൽ ഗാന്ധി നടത്തിയ സർജിക്കൽ സ്‌ട്രൈക്ക്. സിദ്ദുവിന്റെ അധികാര മേഹം പഞ്ചാബിൽ കോൺഗ്രസിന്റെ സാധ്യതകളെ തകർക്കും. പഞ്ചാബിലെ പ്രധാന പ്രതിപക്ഷമായ അകാലിദള്ളിന് പഴയ പ്രതാപമില്ല. ലോക്‌സഭയിൽ പോലും അവർക്ക് മുൻതൂക്കം നേടാനായിരുന്നില്ല. അകാലിദള്ളും ബിജെപിയും കർഷക സമരത്തോടെ അകന്നു. ഇതും പഞ്ചാബിൽ കോൺഗ്രസിന് കൂടുതൽ കരുത്ത് പകർന്നു. എന്നാൽ ആംആദ്മി എന്ന ഭീഷണി പഞ്ചാബിലുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിക്ക് പുതിയ സാധ്യതകൾ നീട്ടുന്നതാണ് കോൺഗ്രസിലെ ആഭ്യന്തര കലാപം.

പഞ്ചാബിലേത് കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുന്ന രാഷ്ട്രീയ മാറ്റമാണെന്ന വിലയിരുത്തലുണ്ട്. ജനകീയനായ മുഖ്യമന്ത്രിയായിരുന്നു അമരീന്ദർ. അദ്ദേഹത്തെ കറിവേപ്പില പോലെ പുറത്താക്കിയത് കോൺഗ്രസിന്റെ അട്ടിത്തട്ട് തകർക്കും. ഈ സാഹചര്യം മുതലെടുക്കാൻ ആംആദ്മി എത്തിയാൽ ആറു മാസം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പിൽ ആംആദ്മിക്ക് പഞ്ചാബിൽ അത്ഭുതം കാട്ടാനാകും. അമരിന്ദർ ഏതു പക്ഷത്തേക്ക് മാറുമെന്നതാണ് പ്രധാന്യം. അതു സംഭവിച്ചാൽ രാജ്യത്തെ ഒരു പ്രധാന സംസ്ഥാനം കൂടി കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയെത്തും.

പാടില്ലാത്ത കാര്യം.. പാടില്ലാത്ത സമയത്ത് ഇതാണ് പഞ്ചാബിലെ പ്രശ്‌നങ്ങളെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ക്യാപ്ടൻ അമരീന്ദർ സിങായിരുന്നു പഞ്ചാബിൽ കോൺഗ്രസിന് പുതു ജീവൻ നൽകിയത്. രണ്ട് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈക്കമാണ്ടിനെ പോലും മാറ്റി നിർത്തി അമരീന്ദർ ഒറ്റയ്ക്ക് പട നയിച്ചു. ഈ കൂട്ടത്തിലേക്ക് സിദ്ദു എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ബിജെപിയിൽ നിന്ന് പിണങ്ങി കോൺഗ്രസിലെത്തിയ സിദ്ദു രണ്ടാം മന്ത്രിസഭയിൽ അമരീന്ദറിന് സ്ഥിരം തലവേദനയായി. പാക്കിസ്ഥാൻ ബന്ധം അടക്കം ചർച്ചയായി. അപ്പോഴും അമരീന്ദറിന്റെ ജനപിന്തുണിൽ ലോക്‌സഭയിലും കൂടുതൽ സീറ്റിൽ കോൺഗ്രസ് ജയിച്ചു.

എന്നാൽ സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കി രാഹുൽ കളി തുടർന്നു. അമരീന്ദറിനോടുള്ള താൽപ്പര്യക്കുറവ് പ്രഖ്യാപിക്കലായിരുന്നു ഇതിന് പിന്നിൽ അത് ലക്ഷ്യത്തിൽ എത്തി. അമരീന്ദർ രാജിവച്ചു. പുതിയ മുഖ്യമന്ത്രിയെ കണ്ടത്തേണ്ട അവസ്ഥ. എന്നാൽ സിദ്ദു മുഖ്യമന്ത്രിയായാൽ പൊട്ടിത്തെറി ഉറപ്പാണ്. സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി അമരീന്ദർ സിങ് രംഗത്തു വന്നിട്ടുണ്ട്. സിദ്ദുവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയിൽ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അമരീന്ദർ സിങ്, സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് പറഞ്ഞു.

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരിൽ താൻ എതിർക്കുമെന്ന് അമരീന്ദർ സിങ് പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവൻ ജെൻ ഖാമർ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദർ ആരോപിച്ചു. വലിയ ആക്രമണമാണ് സിദ്ദുവിനെതിരെ അമരീന്ദർ നടത്തിയത്.

'നവജ്യോത് സിങ് സിദ്ദു ഒരു കഴിവില്ലാത്ത മനുഷ്യനാണ്. എന്റെ സർക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു അയാൾ. ഞാൻ അദ്ദേഹത്തിന് നൽകിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാൻ അയാൾക്ക് കഴിഞ്ഞില്ല', അമരീന്ദർ പറഞ്ഞു.കോൺഗ്രസിൽ തുടരുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോൾ അതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ലെന്ന് അമരീന്ദർ പറഞ്ഞു. ആംആദ്മി പാർട്ടിയിലേക്ക് അമരീന്ദർ എത്തുമെന്നാണ് സൂചന. അങ്ങനെ വന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് ഏറെ മുന്നേറ്റം ഉണ്ടാക്കാനാകും.

ഏതായാലും തന്റെ പുറത്താകലിന് പിന്നിൽ സോണിയയ്ക്ക് പങ്കില്ലെന്ന് വിശ്വസിക്കുന്നുണ്ട് അമരീന്ദർ. അപമാനിക്കപ്പെട്ടതിനാൽ രാജിവെക്കാൻ പോവുകയാണെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് ഫോണിൽ വിളിച്ച് പറഞ്ഞതായും ഇതിന് മറുപടിയായി 'അമരീന്ദർ എന്നോട് ക്ഷമിക്കണം' എന്നാണ് കോൺഗ്രസ് അധ്യക്ഷ പറഞ്ഞതെന്നും അമരീന്ദർ വെളിപ്പെടുത്തിയത് ഇതിന് വേണ്ടി കൂടിയാണ്. അതായത് രാഹുലും പ്രിയങ്കയുമാണ് തന്റെ പുറത്തു പോകലിന് കാരണമെന്ന് അമരീന്ദർ പറയാതെ പറയുകയാണ്. മുതിർന്ന നേതാക്കളെ രാഹുലിന് അംഗീകരിക്കാൻ കഴിയാത്തതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും വിലയിരുത്തലുണ്ട്.

അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ 50-ൽ അധികം എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 80 എംഎൽഎമാരാണുള്ളത്. 50 എംഎൽഎമാരെ കൊണ്ട് കത്തയപ്പിച്ചത് സിദ്ദുവാണെന്നത് പരസ്യമായ രഹസ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP