Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക; രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത്; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ പെരുന്നയുടെ സ്വന്തം നായരെത്തുന്നു! ഉമ്മൻ ചാണ്ടിക്ക് പണികൊടുക്കാൻ ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് പിജെ കുര്യന്റെ തന്ത്രപരമായ നീക്കം; കെപിസിസിയെ നയിക്കാനെത്തുന്ന മുല്ലപ്പള്ളിക്ക് കാര്യങ്ങൾ എളുപ്പമാകില്ല; അവഗണനയിൽ മനംനൊന്ത് ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കാൻ ഐ ഗ്രൂപ്പ്  

ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക; രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത്; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ പെരുന്നയുടെ സ്വന്തം നായരെത്തുന്നു! ഉമ്മൻ ചാണ്ടിക്ക് പണികൊടുക്കാൻ ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് പിജെ കുര്യന്റെ തന്ത്രപരമായ നീക്കം; കെപിസിസിയെ നയിക്കാനെത്തുന്ന മുല്ലപ്പള്ളിക്ക് കാര്യങ്ങൾ എളുപ്പമാകില്ല; അവഗണനയിൽ മനംനൊന്ത് ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കാൻ ഐ ഗ്രൂപ്പ്   

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കെപിസിസി പുനഃസംഘടനയിൽ വലിയ നഷ്ടമുണ്ടായത് ഐ ഗ്രൂപ്പിനാണ്. പുതിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ഐ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ല. വർക്കിങ് പ്രസിഡന്റായ കെ സുധാകരനും എംഐ ഷാനവാസും ഐ ഗ്രൂപ്പുകാരാണെങ്കിലും നിലവില് സ്വന്തം വഴിക്കാണ് യാത്ര. കൊടിക്കുന്നിൽ സുരേഷും കെ മുരളീധരനും ബെന്നി ബെഹന്നാനും സ്ഥാനം കിട്ടിയിട്ടും ഐ ഗ്രൂപ്പിലെ പ്രമുഖർക്കാർക്കും ഒന്നും കിട്ടിയില്ല. ഏറെ മോഹവുമായി ഐ ഗ്രൂപ്പിൽ നിന്ന വിഡി സതീശനും നിരാശനായി. ഈ സാഹചര്യത്തിൽ ഗ്രൂപ്പിനെ ശക്തിപ്പെടുത്തിയില്ലെങ്കിൽ എല്ലാം ഉമ്മൻ ചാണ്ടിയും എകെ ആന്റണിയുമായി പങ്കുവച്ചെടുക്കുമെന്ന് വിലയിരുത്തുകയാണ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തിൽ കൂടുതൽ നേതാക്കളെ ഐ ഗ്രൂപ്പിലേക്ക് അടുപ്പിക്കാൻ ചെന്നിത്തല നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മുൻ രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാവുമായിരുന്ന പി.ജെ. കുര്യൻ ഐ ഗ്രൂപ്പിന്റെ ഭാഗമാകും.

കെപിസിസി അധ്യക്ഷനായെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് കടുത്ത വെല്ലുവിളിയാകും ഈ നീക്കങ്ങൾ നൽകുക. പത്തനംതിട്ട ഗസ്റ്റ്ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കുര്യൻ ഒന്നര മണിക്കൂറോളം ചർച്ച നടത്തിയത് ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കൂടിയാണ്. പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനാണ് ഇത്. അടുർ പ്രകാശ് എംഎൽഎ ഐ ഗ്രൂപ്പിൽ നിന്നും പൂർണ്ണമായും അകന്നിരുന്നു. അടൂർ പ്രകാശ് നിലവിൽ ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. ഈ സാഹചര്യത്തിലാണ് കുര്യനെ ഐ ഗ്രൂപ്പിലെത്തിക്കാൻ ചെന്നിത്തല തന്നെ കരുക്കൾ നീക്കുന്നത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്നാണ് കുര്യൻ ഐ ഗ്രൂപ്പുമായി അടുത്തത്. തന്നെ ഒതുക്കാനായി കോൺഗ്രസിലെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന യുവനേതാക്കളെ ഉമ്മൻ ചാണ്ടി ഫലപ്രദമായി ഉപയോഗിച്ചെന്നു കുര്യനു പരാതിയുണ്ട്. വിവാദം ഉയർന്നതിനെ തുടർന്ന് കുര്യനെ രാജ്യസഭാ സീറ്റിൽ നിന്നൊഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിലെ രാഷ്ട്രീയത്തിലേക്ക് കുര്യൻ ചുരുങ്ങി.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പൊലീസ് അതിക്രമത്തിനെതിരേ ഡി.സി.സി സംഘടിപ്പിച്ച യോഗത്തിൽ വേദിയിലുണ്ടായിരുന്ന ചെന്നിത്തലയെ രണ്ടു വർഷത്തിന് ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണെന്നാണ് കുര്യൻ വിശേഷിപ്പിച്ചത്. ' ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക, രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത്' എന്നായിരുന്നു കുര്യന്റെ പരാമർശം. എ ഗ്രൂപ്പിനെ പ്രകോപിപ്പിക്കാനായിരുന്നു കുര്യന്റെ ശ്രമം. താൻ ചെന്നിത്തലയ്‌ക്കൊപ്പമാണെന്ന് കുര്യൻ വ്യക്തമാക്കുകയായിരുന്നു. നേരത്തെ ഡി.സി.സി സംഘടിപ്പിച്ച ആർ. ഇന്ദുചൂഢൻ അനുസ്മരണ ചടങ്ങിൽ ഉമ്മൻ ചാണ്ടിക്കെതിരേ കുര്യൻ പരോക്ഷ വിമർശനം നടത്തിയിരുന്നു. ചിലർ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഗ്രൂപ്പ് വളർത്തുവെന്നാണ് കുര്യൻ പറഞ്ഞത്.

ഇതിനു പിന്നാലെ ഇന്നലെ നടന്ന യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവൻഷനിൽ കുര്യന്റെ പ്രസംഗം കോൺഗ്രസുകാർ തന്നെ തടസപ്പെടുത്തി. അഞ്ചു മിനിറ്റിനകം പ്രസംഗം നിർത്തേണ്ടിയും വന്നു. തുടർന്നാണ് ഗസ്റ്റ് ഹൗസിൽ ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. കുര്യന്റെ എല്ലാ പരിപാടികൾക്കും ഐ ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണുണ്ട്. എൻഎസ് എസ് നേതൃത്വവും ചെന്നിത്തലയുമായി അടുക്കാൻ കുര്യനോട് നിർദ്ദേശിച്ചതായാണ് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചെന്നിത്തലയെ ഉയർത്താക്കാട്ടാനാണ് ഇത്. രാജ്യസഭാ സീറ്റ് കുര്യന് നിഷേധിക്കാനായി ഉമ്മൻ ചാണ്ടി കരുനീക്കിയെന്നാണ് ആരോപണം. കേരളാ കോൺഗ്രസിന് സീറ്റ് നൽകി കുര്യനെ വെട്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ചില ഇടപെടലുകളാണ് കുര്യനെ ഉമ്മൻ ചാണ്ടിയുടെ ശത്രുസ്ഥാനത്ത് നിർത്തുന്നത്.

എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ അതിവിശ്വസ്തനായ സുഹൃത്താണ് പിജെ കുര്യൻ. ഈ അടുപ്പമാണ് കുര്യനെ കഴിഞ്ഞ തവണ രാജ്യസഭാ എംപിയാക്കിയത്. കുര്യനെ എംപിയാക്കാതിരിക്കാൻ അന്നും ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. എന്നാൽ സുകുമാരൻ നായർ കുര്യനായി രംഗത്ത് വന്നു. നായർ നേതാവിനെ എംപിയാക്കണമെന്ന വാദമുയർത്തിയാണ് അന്ന് ഉമ്മൻ ചാണ്ടി കുര്യനെ തടയാൻ ശ്രമിച്ചത്. എന്നാൽ കുര്യനെ നായന്മാരുടെ സുഹൃത്തായി സുകുമാരൻ നായർ അവതരിപ്പിച്ചതോടെ കണക്ക് കൂട്ടൽ തെറ്റി. ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ പല നീക്കങ്ങളേയും ചെറുത്തത് കുര്യനായിരുന്നു. വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലും കുര്യൻ നിർണ്ണായക ഇടപെടൽ നടത്തിയും ഈ നേതാവായിരുന്നു. ഇതെല്ലാമാണ് തന്നോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന് കാരണമെന്നാണ് കുര്യൻ അടുത്ത അനുയായികളോട് പറയുന്നത്.

71 സീറ്റുമായി ഉമ്മൻ ചാണ്ടി അധികാരത്തിലെത്തുമ്പോഴും കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ കൈയിലായിരുന്നു. ഇതിനിടെയാണ് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ നീക്കമെത്തുന്നത്. താക്കോൽ സ്ഥാനത്ത് നായരില്ലെന്ന സുകുമാരൻ നായരുടെ പരാമർശം കുര്യന്റെ അറിവോടെയായിരുന്നുവെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. അതി വിദഗ്ധമായി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയാക്കി. അപ്പോഴും സുകുമാരൻ നായർ തൃപ്തനായില്ല. ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയാലോ പ്രശ്ന പരിഹാരമുണ്ടാകൂവെന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ ധരിപ്പിച്ചത് കുര്യനായിരുന്നു. ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾക്ക് ഡൽഹിയിൽ ചരടു വലിച്ചത് കുര്യനായിരുന്നു. ഇത് ഉമ്മൻ ചാണ്ടിക്ക് ഏറെ നഷ്ടമുണ്ടാക്കി. സോളാറും അന്വേഷണവുമെല്ലാം അതിന്റെ തുടക്കമായിരുന്നു. ഇത് ഉമ്മൻ ചാണ്ടിയും കുരന്യും തമ്മിലുള്ള ശത്രുത കൂട്ടി.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതിനെ വി എം സുധീരനെ ഇറക്കി വെട്ടിയതും കുര്യനായിരുന്നു. സുധീരനെ രാഹുൽ ഗാന്ധിയുമായി അടുപ്പിച്ചതും കുര്യനായിരുന്നു. സുധീരന് രാഹുലുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും കുര്യന്റെ ഇടപെടലുകളായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലെ സ്വീകാര്യത കഴിഞ്ഞ അഞ്ചു കൊല്ലവും ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കാൻ കുര്യൻ ഉപയോഗിച്ചു. പത്തനംതിട്ടിയൽ ചാണ്ടി ഉമ്മനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും കുര്യൻ ഒരു ഘട്ടത്തിലും അനുകൂലിച്ചില്ല. സോളാറിൽ ചാണ്ടി ഉമ്മൻ കുടുങ്ങിയപ്പോൾ കുര്യന്റെ നീക്കങ്ങൾ പൂർണ്ണതയിലുമെത്തി.

പത്ത് വർഷമായി ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിക്കെതിരെ പ്രവർത്തിക്കുകയായിരുന്നു കുര്യൻ എന്നാണ് എ ഗ്രൂപ്പ് വിലയിരുത്തിയിരുന്നത്. ഇത് മൂലം രാഹുലുമായി പോലും ഉമ്മൻ ചാണ്ടി തെറ്റി. ഒടുവിൽ ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോകുന്നു. താൻ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തുമ്പോൾ അവിടെ കുര്യൻ ഉണ്ടാകരുത്. ഇതാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. കുര്യൻ ഡൽഹിയിലെ കിടപ്പാടവും നഷ്ടമായി.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെ.എം. മാണിക്കു മധ്യസ്ഥർ നൽകിയ ഉറപ്പാണു രാജ്യസഭാ സീറ്റിന്റെ രൂപത്തിൽ നൽകുന്നത്. അന്നു പാലായിൽ ചർച്ചയ്‌ക്കെത്തിയ യു.ഡി.എഫ്. നേതാക്കൾക്കു മുന്നിൽ മാണി ഉന്നയിച്ച പ്രധാന ഉപാധികളിലൊന്ന് രാജ്യസഭാ സീറ്റായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കൈയോടെ സമയം നിശ്ചയിക്കുകയും ചെയ്തു. കേരളാ കോൺഗ്രസി(എം)നു രാജ്യസഭയിലേക്കു വഴിതെളിക്കാനാണു പി.ജെ. കുര്യനെതിരേ യുവ എംഎൽഎമാരെക്കൊണ്ടു ചുടുചോറു വാരിച്ചത്. ഇതിന് പിന്നിലും ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയായിരുന്നു. വിഷ്ണുനാഥിന് സീറ്റ് വാങ്ങി നൽകുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാൽ ചെങ്ങന്നൂർ പാക്കേജി'ന്റെ ഉപജ്ഞാതാവെന്ന നിലയിലാണു രാജ്യസഭാ സീറ്റിനു മാണിക്ക് അവകാശമുണ്ടെന്ന വാദമുയർത്തി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ഇത് രമേശ് ചെന്നിത്തലയ്ക്ക് അംഗീകരിക്കേണ്ടിയും വന്നു.

കോൺഗ്രസിൽ മധ്യകേരളത്തിലെ പ്രധാന നേതാവാണ് ഉമ്മൻ ചാണ്ടി. സഭകളും സമുദായങ്ങളുമായി അത്മബന്ധമുള്ള നേതാവ്. എന്നാൽ പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടിയുടെ മേൽകോയ്മ കുര്യൻ അംഗീകരിച്ചിരുന്നില്ല. തിരുവല്ലയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസഫ് എം പുതുശ്ശേരിയെ നിശ്ചയിച്ചതിനെ കുര്യൻ തുറന്നെതിർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവിക്കായി പുതുശ്ശേരി ശ്രമിച്ചുവെന്ന വാദമാണ് കുര്യൻ സജീവമാക്കിയത്. ഒടുവിൽ കുര്യന് മുമ്പിൽ മാപ്പു പറഞ്ഞാണ് മത്സരിക്കാൻ പുതുശ്ശേരി എത്തിയത്. എന്നിട്ടും പുതുശ്ശേരി ജയിച്ചില്ല. ഇതോടെ കേരളാ കോൺഗ്രസും കുര്യനും തമ്മിലും ഭിന്നത രൂക്ഷമായി. ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് പത്തനംതിട്ടയിൽ പാർട്ടിയെ നിയന്ത്രിച്ച കുര്യൻ ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടുമായി. ഈ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ഐ ഗ്രൂപ്പിനൊപ്പം ചേരുകയാണ് കുര്യൻ.

കെ മുരളീധരനെ പോലുള്ളവർ ഐ ഗ്രൂപ്പിൽ നിന്ന് പൂർണ്ണമായും അകന്നിരുന്നു. ഈ സാഹചര്യത്തിൽ കുര്യന്റെ വരവ് ഗ്രൂപ്പിനെ ശക്തിപ്പെടുത്തുമെന്നാണ് ചെന്നിത്തലയുടെ കണക്ക് കൂട്ടൽ. പത്തനംതിട്ടയിലും കോട്ടയത്തും ഗ്രൂപ്പ് പ്രവർത്തനങ്ങളെ കുര്യൻ ഏകോപിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും സ്വാധീനം ചെലുത്താനാകുന്ന ശക്തിയായി മാറുകയാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP