Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ തവണ നാലു സീറ്റിൽ മത്സരിച്ച ജോസഫിന് ഇക്കുറി 15 സീറ്റ് വേണം; എട്ടിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; അധിക സീറ്റ് ചോദിച്ച് ലീഗ്; ജോസ് കെ മാണിയെ ഇറക്കി വിട്ടതിന്റെ മെച്ചം കിട്ടാത്തതിൽ കടുത്ത രോഷത്തോടെ കോൺഗ്രസ് പ്രവർത്തകർ; യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടി

കഴിഞ്ഞ തവണ നാലു സീറ്റിൽ മത്സരിച്ച ജോസഫിന് ഇക്കുറി 15 സീറ്റ് വേണം; എട്ടിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; അധിക സീറ്റ് ചോദിച്ച് ലീഗ്; ജോസ് കെ മാണിയെ ഇറക്കി വിട്ടതിന്റെ മെച്ചം കിട്ടാത്തതിൽ കടുത്ത രോഷത്തോടെ കോൺഗ്രസ് പ്രവർത്തകർ; യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളാ കോൺഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടു പോയതിന്റെ ആനുകൂല്യം കിട്ടില്ലെന്ന തിരിച്ചറിവിൽ ഞെട്ടി കോട്ടയത്തെ കോൺഗ്രസുകാർ. കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗത്തിന്റെ കടുംപിടിത്തമാണ് ഇതിന് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിജെ ജോസഫും കെ എം മാണിയും ഒരു കേരളാ കോൺഗ്രസിലായിരുന്നു. അന്ന് പിജെ ജോസഫ് വിഭാഗം മത്സരിച്ചത് നാലു സീറ്റിൽ മാത്രമായിരുന്നു. ഈ ജോസഫാണ് ഇപ്പോൾ 15 സീറ്റ് ചോദിക്കുന്നത്. ഇതോടെ കോട്ടയത്തെ മിക്ക സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ച കോൺഗ്രസ് നേതാക്കൾ പ്രതിസന്ധിയിലായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 15 സീറ്റ് വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ് പറയുന്നു. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച യു.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടും. സീറ്റുകൾ മറ്റ് ഘടകകക്ഷികളുമായി വെച്ചുമാറില്ല. സീറ്റ് ചർച്ചയിൽ മോൻസും ജോയ് എബ്രഹാമും തനിക്കൊപ്പം പങ്കെടുക്കും. മകൻ അപു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ല-ഇങ്ങനെ പോകുന്നു നിലപാട് പ്രഖ്യാപനം. എന്നാൽ എട്ടു സീറ്റിൽ കൂടതൽ കോൺഗ്രസ് കൊടുക്കില്ല. കേരളാ കോൺഗ്രസിന്റെ അവകാശ വാദം യുഡിഎഫിൽ പ്രതിസന്ധിയാണ്. ആർ എസ് പിയും കേരളാ കോൺഗ്രസ് ജേക്കബും കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ട്. എന്നാൽ കൂടുതൽ പ്രതിസന്ധിയാകുന്നത് ജോസഫിന്റെ നിലപാട് തന്നെയാണ്.

മുസ്ലിം ലീഗും കൂടുതൽ സീറ്റ് ചോദിക്കുന്നു. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനുള്ള മുസ്ലിം ലീഗ് നീക്കത്തോട് വിയോജിച്ച് കോൺഗ്രസ് രംഗത്തുണ്ട്. കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച ലീഗ് ഇത്തവണ 30 സീറ്റ് ആവശ്യപ്പെട്ടുവെന്നും ഇത് കോൺഗ്രസിന് സമ്മതമല്ല എന്നുമാണറിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അടിത്തറ തകരാതെ കാക്കാൻ കഴിഞ്ഞ ബലത്തിലാണ് മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത്. ഇതിൽ രാഷ്ട്രീയ വസ്തുതയുമുണ്ട്. എന്നാൽ കേരളാ കോൺഗ്രസിന്റേത് ന്യായീകരിക്കാനാവാത്ത ആവശ്യമാണ് ഇത് അംഗീകരിക്കില്ല. ലീഗിന് ഒന്നോ രണ്ടോ സീറ്റ് കൂടുതലായി കൊടുത്തേക്കും.

രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടപ്പോൾ ഇക്കാര്യത്തിലുള്ള കോൺഗ്രസ് നിലപാട് വ്യക്തമാക്കിയെന്നാണ് സൂചന. കോഴിക്കോട് വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലും ലീഗ്, കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ജോസ് കെ. മാണിയും എൽ.ജെ.ഡിയും മുന്നണി വിട്ടത് കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗിന് പ്രേരണയായിട്ടുണ്ട്. ലീഗിനെ എങ്ങനേയും അനുനയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇതിനിടെയാണ് കേരളാ കോൺഗ്രസിന്റെ പിടിവാശി.

എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് തന്നെ തലവേദനയാണ്. സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി സീറ്റ് ഒപ്പിച്ചു കൊടുക്കാനാണ് ജോസഫിന്റെ നെട്ടോട്ടം. തൊടുപുഴയിൽ ജോസഫും കോതമംഗലത്ത് ഫ്രാൻസിസ് ജോർജും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടനും സീറ്റ് ഉറപ്പിക്കാം. ചങ്ങനാശേരി കിട്ടിയാൽ സാജൻ ഫ്രാൻസിസും. അതിന് അപ്പുറത്തേക്ക് ഒരു സീറ്റും കോൺഗ്രസ് നൽകാനിടയില്ല. അങ്ങനെ വന്നാൽ ജോണി നെല്ലൂർ, വിക്ടർ തോമസ്, പ്രിൻസ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പൻ എന്നിവർക്കെല്ലാം നിരാശയാകും ഫലം. ഇതാണ് ജോസഫിനെ പ്രതിസന്ധിയിലാക്കുന്നത്.

പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഈ തർക്കത്തിൽ ജോസഫും തീർത്തും നിരാശനാണെന്നാണ് ലഭിക്കുന്ന സൂചന. മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ,ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത്.

മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും. എല്ലാവർക്കും എംഎൽഎയായി മത്സരിക്കാൻ സീറ്റ് വേണമെന്നതാണ് പ്രശ്നം. ഇതാണ് യുഡിഎഫിലേയും പ്രതിസന്ധിക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP