Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതും വലതും അടുപ്പിക്കാതെ വന്നപ്പോൾ പൂഴിക്കടകനുമായി പിസി ജോർജ് രംഗത്ത്; താൻ മത്സരിക്കുമെന്നും 1.75ലക്ഷം ഭൂരിപക്ഷം നേടുമെന്നും പറയുന്നത് യുഡിഎഫിനെ സമ്മർദ്ദത്തിലാക്കാൻ; പിസി ജോർജ് 50,000 വോട്ടുവരെ പിടിച്ചാൽ പരാജയം ഉറപ്പായതോടെ യുഡിഎഫ് പ്രവേശനത്തിന് വാതിൽ തുറക്കുമെന്ന് പ്രതീക്ഷ; മത്സരിക്കാൻ ഇപ്പോഴും തീരുമാനിക്കാതെ പിസി ജോർജ് മത്സരിക്കുമെന്ന് പറയുന്നതിന്റെ കാരണം എന്ത്?

ഇടതും വലതും അടുപ്പിക്കാതെ വന്നപ്പോൾ പൂഴിക്കടകനുമായി പിസി ജോർജ് രംഗത്ത്; താൻ മത്സരിക്കുമെന്നും 1.75ലക്ഷം ഭൂരിപക്ഷം നേടുമെന്നും പറയുന്നത് യുഡിഎഫിനെ സമ്മർദ്ദത്തിലാക്കാൻ; പിസി ജോർജ് 50,000 വോട്ടുവരെ പിടിച്ചാൽ പരാജയം ഉറപ്പായതോടെ യുഡിഎഫ് പ്രവേശനത്തിന് വാതിൽ തുറക്കുമെന്ന് പ്രതീക്ഷ; മത്സരിക്കാൻ ഇപ്പോഴും തീരുമാനിക്കാതെ പിസി ജോർജ് മത്സരിക്കുമെന്ന് പറയുന്നതിന്റെ കാരണം എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിൽ യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. ഇടതിനമുണ്ട് ഭയം. പിസി ജോർജാണ് ഇരുവരുടേയും ഉറക്കം കളയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പിടിയില്ല. പൂഞ്ഞാറിലെ എംഎൽഎയ്ക്ക് അവിടെ നല്ല സ്വാധീനമുണ്ട്. റാന്നിയിലെ ക്രൈസ്തവ-മുസ്ലിം വോട്ടുകളേടും സ്വാധീനിക്കാൻ കഴിയും. ഇത് യുഡിഎഫിന്റെ പരമ്പാരഗത വോട്ട് ബാങ്കുകളെയാകും ബാധിക്കുക. ഇതിനൊപ്പം റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ഇവിടേയും വോട്ടിൽ വിള്ളലുണ്ടാക്കാൻ പിസിക്കായാൽ അത് ഇടതിനും തിരിച്ചടിയാകും. എന്നാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പറയുന്ന പിസി ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. മുന്നണികളെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് പിസിയുടെ മത്സര പ്രഖ്യാപനം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുകയാണ് പിസിയുടെ ലക്ഷ്യം. യുഡിഎഫിനോടാണ് കൂടുതൽ താൽപ്പര്യം. യുഡിഎഫിൽ എത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിലും പിസി പോയി. രാഹുൽ ഗാന്ധിയേയും കണ്ടു. എന്നാൽ കേരളാ കോൺഗ്രസ് മാണി വിഭാഗം അതിന് പാരവച്ചു. ഇതോടെയാണ് പിസിയുടെ മുന്നണി പ്രവേശന വഴി അടഞ്ഞത്. പിജെ ജോസഫുമായി ചേർന്ന് ചില നീക്കങ്ങൾ നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇടതുപക്ഷത്തിനും പിസിയോട് താൽപ്പര്യക്കുറവുണ്ട്. അഞ്ച് കൊല്ലമുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ പിസിയുമായി ഇടതുപക്ഷം നീക്കുപോക്കുണ്ടാക്കി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അടുപ്പിച്ചില്ല. ഇതിന് പൂഞ്ഞാറിൽ ഇടതുപക്ഷത്തെ തകർത്താണ് പിസി മറുപടി നൽകിയത്. കേരള രാഷ്ട്രീയത്തിൽ വീണ്ടും ജനപക്ഷത്തിന് ചർച്ചയാകാൻ ലോക്‌സഭയിൽ കരുത്ത് കാട്ടണം. ഇതിന് വേണ്ടിയാണ് പത്തനംതിട്ടയിൽ പിസി മത്സരിക്കാനുള്ള സാധ്യത തേടുന്നത്. പത്തനംതിട്ടയിൽ 50,000കൂടുതൽ വോട്ടുകൾ പിസി ജോർജ് പിടിച്ചാൽ തോൽവി ഉറപ്പാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്.

പൂഞ്ഞാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിസി ജോർജ് 63,621 വോട്ടാണ് നേടിയത്. 27821 വോട്ടിനായിരുന്നു ജയം. ഈ വോട്ടുകളുടെ കരുത്താണ് പിസിയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. പൂഞ്ഞാറിൽ പരമാവധി വോട്ട് നേടുകയാണ് ലക്ഷ്യം. പൂഞ്ഞാറിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിനൊപ്പം റാന്നിയിലും കാഞ്ഞിരപ്പള്ളിയിലും നേട്ടമുണ്ടാക്കുകയാണ് പിസിയുടെ പദ്ധതി. എന്നാൽ വോട്ട് കുറഞ്ഞാൽ നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം പിസി എടുക്കാത്തത്. പത്തനംതിട്ടയിൽ ഇടത്-വലത് മുന്നണികളോട് ഏറ്റുമുട്ടി ജയിക്കാമെന്ന പ്രതീക്ഷ പിസിക്കില്ല. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. മുന്നണി പ്രവേശനത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാകും പിസിയുടെ പ്രധാന ഉദ്ദേശം. ഇതിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കേരളാ കോൺഗ്രസിലെ പിജെ ജോസഫും പിസിയെ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ വലതു മുന്നണിയിൽ എത്താനുള്ള കരുക്കളാണ് പിസി നീക്കുന്നത്.

ഇടതും വലതും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ പിസി മത്സരത്തിന് ഇറങ്ങും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പിസി പറയുന്നത്. ശബരിമല വിഷയം മുൻനിർത്തി തന്നെ പ്രചാരണം നടത്തും. ആരുടെ വോട്ടും സ്വീകരിക്കും. പത്തനംതിട്ട ശബരിമല അയ്യപ്പന്റെ സ്ഥലമാണ്. അവിടെ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവർക്കൊപ്പം നിൽക്കുന്നവരും വിജയിക്കണമെന്നും പി.സി.ജോർജ് പറഞ്ഞു. എന്നാൽ ശബരിമല ചർച്ചയാക്കാൻ ബിജെപി കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ അയ്യപ്പവിശ്വാസികളുടെ വോട്ടും കൃത്യമായി ഭിന്നിക്കും. യുഡിഎഫ് മുന്നണിയിലെടുക്കാൻ അഭ്യർത്ഥിച്ചുള്ള കത്ത് ജനുവരി 12ന് നൽകിയിരുന്നതാണ്. ഇനി മറുപടി കാക്കേണ്ട കാര്യമില്ല. കോട്ടയത്തു പി.ജെ.ജോസഫ് മൽസരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് അല്ലാതെ മറ്റേതെങ്കിലും സ്ഥാനാർത്ഥി വന്നാൽ ജനപക്ഷം സ്ഥാനാർത്ഥിയെ നിർത്തുമെന്നും ജോർജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജാതിവോട്ടുകൾ മുൻ നിർത്തി എൽഡിഎഫ് വീണ ജോർജ്ജിനെ സ്ഥാനാർത്ഥിയക്കിയപ്പോൾ കോൺഗ്രസ് ഇപ്പോഴും ആലോചനയിലാണ്. പിജെ കുര്യന്റെയടക്കം പല പേരുകൾ പുറത്തു വരുന്നുണ്ട് എങ്കിലും പത്തനംതിട്ടയിൽ ആരാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് ഇതുവരെ തീർച്ചയില്ല. സിറ്റിങ് എംപി ആന്റോ ആന്റണിയും പ്രതീക്ഷയിൽ തന്നെയാണ്. പത്തനംതിട്ടയിൽ ബിജെപി പരിഗണിക്കുന്ന പ്രധാന വ്യക്തി കെ സുരേന്ദ്രനാണ്.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയിൽവാസം വരെ അനുഭവിച്ച് സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത എന്നത് പരിഗണിച്ചാണ് ഇക്കാര്യത്തിൽ സുരേന്ദ്രന് സാധ്യത കൽപിക്കുന്നത്. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരിൽ ആവേശം നിറയ്ക്കുന്നതിനുമായി ബിജെപി നടത്തുന്ന പരിവർത്തൻയാത്രയുടെ തെക്കന്മേഖല ജാഥ നയിക്കാൻ കെ.സുരേന്ദ്രനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.

ഇതിനിടെയാണ് പിസിയുടെ മത്സരപ്രഖ്യാപനം. കോട്ടയത്ത് ചേർന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാൻ തീരുമാനിച്ചത്. യുഡിഎഫിന്റെ ശക്തമായ അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. അതേസമയം, ശബരിമല വിഷയം ഏറ്റവും ശക്തമായ രീതിയിൽ ബാധിച്ചതും, ഒപ്പം ഹൈന്ദവ വോട്ടുകൾ എകീകരിക്കാനുള്ള ശ്രമത്തിൽ ബിജെപി ഏതാണ്ട് വിജയിച്ച ജില്ലയുമാണ് പത്തനംതിട്ട. അതുകൊണ്ട് തന്നെ പിസി മത്സരിച്ചാൽ ജയം ആർക്കാകുമെന്ന് ഒരുറപ്പുമില്ല. യുഡിഎഫ് സാധ്യതകളെയാകും അത് കൂടുതൽ ബാധിക്കുക. അതിനിടെ പിസിയെ മെരുക്കാൻ ബിജെപിയും ശ്രമം തുടങ്ങിയിട്ടുണ്ട്. ഏത് വിധേനയും കേരളത്തിൽ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തിൽ എല്ലാ വിഭാഗങ്ങൾക്കിടയിലും സ്വാധീനമുള്ള സ്ഥാനാർത്ഥിയെ ബിജെപി തിരയുന്നത്. ശബരിമല വിഷയത്തിൽ പി. സി ജോർജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബിജെപിയെ അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടും പി.സി ജോർജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയാൽ ജനപക്ഷവുമായി ബിജെപി സംസ്ഥാന നേതൃത്വം ചർച്ച നടത്തും.

എന്നാൽ ബിജെപിക്കൊപ്പം ചേരാൻ ജോർജിന് താൽപ്പര്യക്കുറവുണ്ട്. യുഡിഎഫാണ് നല്ലതെന്നാണ് ജനപക്ഷത്തെ മറ്റ് നേതാക്കളുടേയും നിലപാട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളാണ് പിസിയുടെ ആഗ്രഹം. രണ്ടെണ്ണം കിട്ടിയാൽ പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കും. മറ്റേ മണ്ഡലത്തിൽ പിസിയും മത്സരിക്കാനാണ് ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP