Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം ജോസഫിനെയും എ ഗ്രൂപ്പിനെയും ശത്രുക്കളാക്കി; മുഖ്യമന്ത്രിമോഹം ജനിപ്പിച്ചു വാരിക്കുഴി ഒരുക്കി; ഉമ്മൻ ചാണ്ടിയെയും മനോരമയെയും ഉപയോഗിച്ചു; അവസാന നിമിഷംവരെ ചെന്നിത്തല അണിയറയിൽ ഇരുന്നു: അഞ്ചു വർഷം മുമ്പ് എഴുതിയ തിരക്കഥ പി സി ജോർജ് വിജയിപ്പിച്ച കഥ

ആദ്യം ജോസഫിനെയും എ ഗ്രൂപ്പിനെയും ശത്രുക്കളാക്കി; മുഖ്യമന്ത്രിമോഹം ജനിപ്പിച്ചു വാരിക്കുഴി ഒരുക്കി; ഉമ്മൻ ചാണ്ടിയെയും മനോരമയെയും ഉപയോഗിച്ചു; അവസാന നിമിഷംവരെ ചെന്നിത്തല അണിയറയിൽ ഇരുന്നു: അഞ്ചു വർഷം മുമ്പ് എഴുതിയ തിരക്കഥ പി സി ജോർജ് വിജയിപ്പിച്ച കഥ

ഷാജൻ സ്‌കറിയ

ബാർ കോഴ തിരക്കഥയ്ക്ക് അഞ്ചു വർഷത്തെ പ്രായമുണ്ട്. പി സി ജോർജ് എന്ന ശകുനി എഴുതി തയ്യാറാക്കി അതേപടി നടപ്പാക്കിയ തിരക്കഥയിൽ കഥാപാത്രങ്ങൾ മാറിവന്നു എന്നു മാത്രം. ശത്രുനിഗ്രഹത്തിന് ജോർജിനോളം പോന്ന ആരുമില്ലാ എന്നുവേണം  ഇപ്പോൾ മനസിലാക്കാൻ. തിരുവഞ്ചൂർ രാധാകൃഷ്ണനോടും ആന്റോ ആന്റണിയോടും പി ജെ ജോസഫിനോടുമൊക്കെ പോരാടുമ്പോൾ ജോർജിന്റെ അജൻഡ തന്റെ തിരക്കഥ മാത്രമായിരുന്നു. ഇടതുപാർട്ടികൾ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ളവരെ അവസരോചിതമായി ജോർജ് ഉപയോഗിച്ചു. ഇങ്ങനെ ഉപയോഗിക്കപ്പെട്ടവർക്കൊക്കെ നഷ്ടം മാത്രം സംഭവിച്ചപ്പോൾ ജോർജ് വിജയം കൊയ്യുകയായിരുന്നു. ബാർ കോഴ വിവാദത്തിന്റെ അണിയറക്കഥ ചികഞ്ഞാൽ അറിയാൻ കഴിയുന്നതു അവിശ്വസനീയമായ സത്യങ്ങളാണ്.

ശത്രുത തുടങ്ങുന്നത് മന്ത്രിസ്ഥാനം നിരസിക്കപ്പെട്ടപ്പോൾ

50 വർഷം ഒരേ മണ്ഡലത്തിൽ നിന്നും തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട കെ എം മാണി ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു അത്ഭുത പ്രതിഭാസം തന്നെ ആയിരിക്കും. ആ പൂർവ്വ സുവർണ്ണ ജൂബിലി ആഘോഷം നടക്കുന്നത് ബാർ കോഴയ്ക്ക് മുൻപായിരുന്നെങ്കിൽ സാക്ഷാൽ മോദി തന്നെ ഒരു പക്ഷെ മാണിയെ അഭിനന്ദിക്കാൻ പാലായിലെ വീട്ടിൽ എത്തുമായിരുന്നു. അത്രയ്ക്കും സ്വീകാര്യതയായിരുന്നു മാണിയുടെ കൂർമ്മ ബുദ്ധിക്ക് കേരളത്തിലെ ജനങ്ങൾക്കിടയിൽ. യുഡിഎഫിലെ തല മുതിർന്ന നേതാവായി വാഴവെ തന്നെ ഇടത് പക്ഷവും ബിജെപിയും കൂട്ടി കൊണ്ട് പോകാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. മാണി സാർ എന്നല്ലാതെ മാണിയെ വിളിക്കാൻ ധൈര്യം ഇവിടെ വി എസ് അച്യുതാനന്ദന് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം ഒറ്റയടിക്ക് തകർത്തത് പിസി ജോർജ് എന്ന കേരളം കണ്ട ഏറ്റവും കണ്ണിംഗായ നേതാവിന്റെ കുരുട്ടുബുദ്ധിമാത്രമായിരുന്നു. എല്ലാവരും പറയുന്നത് കേട്ട ശേഷം കൃത്യമായ തീരുമാനം സ്വന്തമായി എടുക്കാൻ അസാധാരണ കഴിവുണ്ടായിരുന്ന മാണിക്ക് പ്രായാധിക്യം മൂലം അത് നഷ്ടമായിരുന്നില്ലെങ്കിൽ ജോർജിന്റെ വാരിക്കുഴിയിൽ വീഴുമായിരുന്നില്ല.

ജോർജ്ജിന്റെ വൈരാഗ്യം ആരംഭിക്കുന്നത് ബദ്ധ ശത്രുവായ ജോസഫിനെ മാണി കൂടെ കൂട്ടിയപ്പോൾ മുതലാണ്. മൂവാറ്റുപുഴയിൽ മകൻ അപ്രതീക്ഷിതമായി തോറ്റതിന്റെ പേടി മൂലം രണ്ടാമത് കോട്ടയത്ത് മത്സരിക്കാൻ എത്തിയപ്പോൾ ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരേണ്ട എന്ന് കരുതിയാണ് ജോർജിനെ മാണി കൂടെ കൂട്ടുന്നത്.

ഇടത് മുന്നണിയിൽ നിന്നും പുറത്താവുകയും വലത് മുന്നണി അടിപ്പിക്കാതിരിക്കുകയും ചെയ്ത ജോർജ്ജിനെ സംബന്ധിച്ചിടത്തോളം മാണിയുടെ കൂടെ കൂടിയത് രണ്ട് മൂന്ന് ലക്ഷ്യങ്ങൾ കണ്ടായിരുന്നു. മണ്ഡലത്തിൽ നല്ല കാര്യങ്ങൾ ചെയ്തു പേരെടുത്ത ജോർജിന് ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നിന്നാൽ ജയിക്കാം എന്ന ഉറച്ച ബോധ്യം ഉണ്ടായിരുന്നു. മാണിയുടെ കൂടെ കൂടിയാൽ രണ്ടാമൻ ആകാമെന്നും അങ്ങനെ രണ്ടാമത്തെ മന്ത്രി സ്ഥാനം ഉറപ്പ് വരുത്താമെന്നും ജോർജ് കണക്ക് കൂട്ടി. അതിനിടയിലാണ് ജോസഫിനെ കൂടി കൂട്ടാൻ മാണി തീരുമാനിച്ചത്. ഇത് വഴി രണ്ടാം മന്ത്രി സ്ഥാനം ലഭിക്കില്ല എന്ന് ജോർജിന് ഉറപ്പായി. എങ്കിലും മൂന്നമതൊരു മന്ത്രി സ്ഥാനം മാണി വാങ്ങി കൊടുക്കും എന്ന പ്രതീക്ഷയിലായിരുന്നു ജോർജ്.

മന്ത്രിസഭ അധികാരമേറ്റപ്പോൾ ജോർജിന് മന്ത്രി സ്ഥാനം നേടി കൊടുക്കാൻ മാണി ഒന്നും ചെയ്തില്ല എന്നൊരു തോന്നൽ ജോർജിന് ശക്തമായിട്ടുണ്ടായി. ജോർജിന്റെ തെറി പേടിച്ച് ഒരു ഘട്ടത്തിൽ മാണിക്കു താൽപര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്ന് ഉമ്മൻ ചാണ്ടി ജോർജിനോടു നേരിട്ടു പറയുക കൂടി ചെയ്തതോടെ വിദ്വേഷം ഇരട്ടിച്ചു. അക്കാലത്ത് തലസ്ഥാനത്തെ ചില പത്രക്കാരെ വിളിച്ച് വരുത്തി ജോർജ് പറഞ്ഞതാണ് മാണിയെ ഈ ഭരണ കാലത്ത് തന്നെ താൻ നാണം കെടുത്തി ഇറക്കി വിടുമെന്ന്. ജോർജിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു സംഘം പത്രക്കാരുടെ ക്യാമറകൾ ഓഫാക്കി വച്ചിട്ട് പച്ചത്തെറിയുടെ അകമ്പടിയോടെ പറഞ്ഞത് ഈ പടു കിഴവനെ താൻ നാണം കെടുത്തി ഇറക്കി വിടുമെന്നായിരുന്നു. അന്ന് മുതൽ ജോർജ് നടത്തിയ കരു നീക്കങ്ങൾ മാണി അറിഞ്ഞില്ല. കേരള കോൺഗ്രസ്സ് പാർട്ടിയെ സ്വാധീനിക്കാൻ ജോർജിന് കഴിയില്ല എന്ന ആത്മവിശ്വാസം മാത്രം ആയിരുന്നു മാണിയുടെ ധൈര്യം. കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ജോർജ് ഒട്ടേറെ തവണ ഉറഞ്ഞ് തുള്ളിയത് കോൺഗ്രസ്സ് നേതൃത്വത്തെ വെറുപ്പിക്കാൻ വേണ്ടിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കെതിരെ പരസ്യമായി ജോർജ് പ്രവർത്തിച്ചത് കോട്ടയത്തെ കോൺഗ്രസ്സുകാർ ജോസ് കെ മാണിയെ കാലു വാരാൻ വേണ്ടിയായിരുന്നു.

എ ഗ്രൂപ്പ് നേതാക്കളെ തെരഞ്ഞു പിടിച്ചായിരുന്നു ജോർജിന്റെ ആക്രമണം. അതിനു വ്യക്തമായ കാരണം ഉണ്ടായിരുന്നു. മാണിക്ക് താങ്ങും തണലുമായി എക്കാലത്തും നിന്നിരുന്നത് ഇവരായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ തിരുവഞ്ചൂരിനെതിരെയുള്ള കടന്നാക്രമണം ഒരു എ ഗ്രൂപ്പ് നേതാവിനും മറക്കാൻ കഴിയുന്നതായിരുന്നില്ല. അതിനും മുൻപേ ജോസഫിനെതിരെ ജോർജ് ഒരേ പാർട്ടിയിൽ നിന്നു നീക്കങ്ങൾ നടത്തി. ക്രൈം നന്ദകുമാറുമായി ഒത്തു ചേർന്ന് ജോസഫിനെ ഒരു എസ്എംഎസ് വിവാദത്തിൽ പ്രതിയാക്കി മാറ്റി. ഇടുക്കി തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് സീറ്റ് കിട്ടിയാൽ ജോസ് കെ മാണിയുടെ പ്രാധാന്യം പോവുമെന്ന് പറഞ്ഞ് മാണിയെ പിന്നോട്ട് വലിപ്പിച്ചതും ഇതേ ജോർജായിരുന്നു. ഫ്രാൻസിസ് ജോർജിനെ പരസ്യമായി തെറി വിളിച്ച് ആ ശത്രുത ജോർജ് വലുതാക്കി. ഇതിലൊന്നിലും ഇടപെടാതെ മാണി മിണ്ടാതെ മാറി നിന്നത് ജോർജിന് നയതന്ത്ര വിജയമായിരുന്നു. ഓരോ പ്രകോപനത്തിനും വിശ്വസനീയമായ ഒരു കാരണം ജോർജ് മാണിയെ പറഞ്ഞ് കേൾപ്പിച്ചു. അതൊക്കെ വിശ്വസിച്ച മാണി നിർണ്ണായക സമയത്ത് പിജെ ജോസഫിനോ കോൺഗ്രസ്സ് നേതാവിനോ തുണ കൊടുത്തില്ല. ജോർജിനെതിരെ നടപടി വേണം എന്ന് എല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടപ്പോൾ മാണി ജോർജിന്റെ സംരക്ഷകനായി മാറി.

മുഖ്യമന്ത്രി എന്ന അതിമോഹം മാണിയെ പിടികൂടുന്നു

സമയത്ത് ജോർജിനെ കുരുട്ടു ബുദ്ധി  വീണ്ടും ഉണർന്നു. നല്ലത് മാത്രം കേട്ട് ശീലിച്ച എല്ലാവരും മാണി സാർ എന്ന് വിളിക്കുന്നതിൽ മയങ്ങി ജീവിച്ച മാണിയുടെ മനസ്സിലേക്ക് മുഖ്യമന്ത്രി എന്ന മോഹം ജോർജ് മനഃപൂർവ്വം കുത്തിവച്ചു. ഒളിഞ്ഞും തെളിഞ്ഞും ജോർജ് ഇതൊരു വിഷമാക്കി മാറ്റി. ജോർജ് എന്ത് പറഞ്ഞാലും വാർത്തയാക്കാൻ കാത്തിരിക്കുന്ന ചില സിൻഡിക്കേറ്റ് മാദ്ധ്യമ പ്രവർത്തകർ ജോർജിന്റെ തിരക്കഥയ്ക്കനുസരിച്ച് മാണിയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി. കേൾക്കാൻ ഒരു സുഖം ഉണ്ട് എന്ന് മാണിയെക്കൊണ്ട് പരസ്യമായി പറയിക്കുന്ന തരത്തിലേക്ക് അത് വളർന്നു.

ഇടത് മുന്നണിയുമായി ഒരേ സമയം ചർച്ചയ്ക്ക് കളം ഒരുക്കുകയും വലത് മുന്നണി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്ത ജോർജ് കളം അറിഞ്ഞു കളിച്ചു. പ്രായത്തിന്റെ തലതിരിവ് മൂലമാകാം വെറും ഒൻപത് എംഎൽഎമാർ മാത്രമുള്ള മാണി ഒരു നിമിഷം മുഖ്യമന്ത്രിയാകുമെന്ന് മോഹിച്ചു. അത്തരം ഒരു മോഹത്തിന് ഒരു അർഹതയും ഇല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം തൽക്കാലത്തേക്കെങ്കിലും മാണിക്ക് പോയി മറഞ്ഞു. കോൺഗ്രസോ ലീഗോ ഒരിക്കലും അതിന് വഴങ്ങില്ല എന്ന ബോധ്യം എങ്ങനെയോ മാണിക്ക് നഷ്ടമായി. ഇടത് മുന്നണിയുമായി ചർച്ച കൊഴുപ്പിച്ച് യുഡിഎഫ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി.

ജോർജ് പ്രതീക്ഷിച്ചത് പോലെ തന്നെ ഈ നീക്കം കൗഡില്യനായ ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ചെന്നിത്തല നടത്തുന്ന നീക്കങ്ങളിൽ പൊറുതിമുട്ടിയിരുന്ന ഉമ്മൻ ചാണ്ടിക്ക് ഇത് സഹിക്കാനുള്ള സംയമനം ഇല്ലായിരുന്നു. ഇവിടെയാണ് ജോർജ് തന്റെ നാടകത്തിന്റെ ആദ്യ കടമ്പ കടന്നത്. ജോസഫിനെയും എ ഗ്രൂപ്പ് നേതാക്കളെയും അകറ്റി നിർത്തിയ ജോർജ് മുഖ്യമന്ത്രി മോഹിയായ രമേശ് ചെന്നിത്തലയുമായി ചർച്ചകൾ ആരംഭിച്ചു. ബാർ കോഴയുടെ തിരക്കഥ രചിക്കുന്നത് ജോർജും ചെന്നിത്തലയും ചേർന്നായിരുന്നു. അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അടൂർ പ്രകാശിനും. ബാർ കോഴയിൽ ബന്ധിപ്പിക്കാൻ പറ്റാത്ത കുഞ്ഞാലിക്കുട്ടിയെ തളയ്ക്കാൻ ആദ്യമേ ടി ഒ സൂരജിന്റെ കുരുക്ക് ചെന്നിത്തല പുറത്തെടുത്തു. സൂരജിനെതിരെയുള്ള കൂടുതൽ അന്വേഷണങ്ങൾ കുഞ്ഞാലിക്കുട്ടിയിലും ലീഗിലും ചെന്നെത്തിക്കുമെന്ന സന്ദേശം നൽകി ലീഗിനെ നിശബ്ദമാക്കാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. മുഖ്യമന്ത്രി പദത്തിന് മാണി ഭീഷണിയാണ് എന്ന സന്ദേശം നൽകി ഉമ്മൻ ചാണ്ടിയുടെ കൂടി അനുമതിയോടെയാണ് ആദ്യം അടൂർ പ്രകാശ് ബിജു രമേശിനെ കൊണ്ട് വെടി പൊട്ടിക്കുന്നത്.

മനോരമയുടെ ഡെസ്‌കിൽ വാർത്ത പ്രത്യക്ഷപ്പെടുന്നു

നോരമയ്ക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? മനോരമയും ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഒരു റോൾ ഏറ്റെടുത്തു. ചാനലിൽ മുൻകൂട്ടി പറഞ്ഞ് നടന്ന ചർച്ചയുടെ ഭാഗമായി യാദൃശ്ചികം എന്ന നിലയിൽ ചർച്ച പുരോഗമിച്ചപ്പോൾ പിറ്റേ ദിവസത്തെ മനോരമ അതേറ്റെടുക്കില്ല എന്ന പ്രതീക്ഷയായിരുന്നു മാണിയുടെ വൃത്തങ്ങളിൽ. അന്ന് അതല്ല പ്രധാന വാർത്ത എന്നായിരുന്നു അവസാന പേജ് പോവുന്നത് വരെ ഡെസ്‌കിൽ അറിയിച്ചിരുന്നത്. അവസാന നിമിഷമാണ് മുകളിൽ നിന്നും ബാർ കോഴ സ്റ്റോറി എത്തുന്നതും പിറ്റേ ദിവസത്തെ മനോരമയുടെ പ്രധാന വാർത്ത ആകുന്നതും. മനോരമ പ്രധാന വാർത്ത ആക്കിയതോടെ പിറ്റേന്ന് ചാനലുകൾ എല്ലാം ആഘോഷം ആരംഭിക്കുകയായിരുന്നു. മധ്യസ്ഥതയ്ക്ക് വേണ്ടി മാണിയുടെ ദൂതൻ മനോരമയുമായി ബന്ധപ്പെട്ടപ്പോൾ നൽകിയ മറുപടി വിചിത്രമായിരുന്നു. ഇടത് മുന്നണിയിലേക്ക് പോകില്ല എന്ന് ഉറപ്പ് നൽകണം എന്നായിരുന്നു മനോരമയുടെ ആവശ്യം.

ജോർജിന്റെ നീക്കത്തിന്റെ രണ്ടാം ഘട്ടവും അവിടെ വിജയിക്കുകയായിരുന്നു. പിന്നീട് കാണുന്നത് ചെന്നിത്തലയ്‌ക്കൊപ്പം പരസ്യമായി കരുക്കൾ നീക്കുന്ന ജോർജിനെയാണ്. മാണിയും കുഞ്ഞാലിക്കുട്ടിയും മിണ്ടാതായാൽ ബാബുവിനെ കൂടി ബാർ കോഴയിലേക്ക് കൊണ്ട് വന്നു നേതൃ മാറ്റം സാധിക്കുമെന്ന് ചെന്നിത്തല വിശ്വസിച്ചു. അല്ലെങ്കിൽ ജോർജ് വിശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ മികച്ച പേരെടുത്തത് ചെന്നിത്തലയ്ക്ക് തുണയായി. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് നടപടികൾ ഉണ്ടായതെങ്കിലും മാണിക്കെതിരെയും സൂരജിനെതിരെയും ഒക്കെയുള്ള നടപടികൾ ചെന്നിത്തലയ്ക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കി നൽകിയത്. ഈ ലക്ഷ്യത്തോടെ ചെന്നിത്തല കരുക്കൾ നീക്കിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പിന്നോട്ട് മാറിയ ഉമ്മൻ ചാണ്ടിയെയും തളർന്ന് പോയ മാണിയെയുമാണ് പിന്നീട് കേരളം കണ്ടത്. ആ കാഴ്ചയാണ് ഇപ്പോഴും തുടരുന്നത്.

പിന്നീട് നടന്നത് കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ബാർ കോഴ അന്വേഷണവും മാദ്ധ്യമവിചാരണയുമായിരുന്നു. ആ കഥകളെക്കുറിച്ച് നാളെ വായിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP