Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷ ക്ഷേമത്തിൽ മുഖ്യമന്ത്രി മതിയെന്ന് പറഞ്ഞത് ക്രൈസ്തവ സഭകൾ; ജോസ് കെ മാണിയുടെ കരുത്തിൽ മധ്യ കേരളം തൂത്തു വാരിയപ്പോൾ ആ വകുപ്പ് ആർക്കും കൊടുക്കാതെ കാത്ത് പിണറായി; ശശി തരൂരിന് പിന്നിൽ അതിരൂപതകൾ അണിനിരക്കുമ്പോൾ ന്യൂനപക്ഷക്ഷേമ വകുപ്പ് മലബാറിലെ ഇടതു സ്വതന്ത്രന് നൽകി മുഖ്യമന്ത്രിയുടെ പൂഴിക്കടകൻ; ജലീലിന് പിൻഗാമിയായി അബ്ദുറഹിമാൻ എത്തുമ്പോൾ

ന്യൂനപക്ഷ ക്ഷേമത്തിൽ മുഖ്യമന്ത്രി മതിയെന്ന് പറഞ്ഞത് ക്രൈസ്തവ സഭകൾ; ജോസ് കെ മാണിയുടെ കരുത്തിൽ മധ്യ കേരളം തൂത്തു വാരിയപ്പോൾ ആ വകുപ്പ് ആർക്കും കൊടുക്കാതെ കാത്ത് പിണറായി; ശശി തരൂരിന് പിന്നിൽ അതിരൂപതകൾ അണിനിരക്കുമ്പോൾ ന്യൂനപക്ഷക്ഷേമ വകുപ്പ് മലബാറിലെ ഇടതു സ്വതന്ത്രന് നൽകി മുഖ്യമന്ത്രിയുടെ പൂഴിക്കടകൻ; ജലീലിന് പിൻഗാമിയായി അബ്ദുറഹിമാൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാനു കൈമാറി. ഇതുവരെ ആർക്കും നൽകാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. കഴിഞ്ഞ സർക്കാരിന്റെ കാലം വരെ ദുരന്തനിവാരണ വകുപ്പും ദുരന്തനിവാരണ അഥോറിറ്റിയും റവന്യുമന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്. ആർക്കും നൽകാത്ത വകുപ്പുകൾ മുഖ്യമന്ത്രിക്കാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവ് ഇറക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെയാണ് അബ്ദുറഹിമാന് കൂടുതൽ ഉത്തരവാദിത്തം വരുന്നത്.

കേരളത്തിലെ അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം അതിരൂപത ജാഗ്രതാ സമിതി ഉന്നയിച്ചതെന്നും അവർ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷൻ നിയമത്തിൽ 2017ൽ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികൾ, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയാക്കി.

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യവും വിവേചന രഹിതവും നീതിയുക്തവും ആയിരിക്കുമെന്ന് ഉറപ്പു വരുത്താനായിരുന്നു ഈ നിർദ്ദേശം ക്രൈസ്തവ സഭകൾ മുമ്പോട്ട് വച്ചത്. ഇതാണ് തുടക്കത്തിൽ അംഗീകരിച്ചത്. എന്നാൽ മുസ്ലിം സമുദായ നേതാക്കൾക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നു. കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ എത്തിയ പശ്ചാത്തലത്തിൽ മധ്യ തിരുവിതാംകൂറിൽ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം സിപിഎമ്മിന് അനുകൂലമായി സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചത്. പിന്നീട് സഭകൾ പിണറായി സർക്കാരുമായി അകൽച്ചയിലേക്ക് പോകുന്ന സാഹചര്യമുണ്ടായി. ശശി തരൂരിനെ ഭാവി മുഖ്യമന്ത്രിയായി പോലും അവർ മുമ്പോട്ട് വച്ചു. ഇതിനിടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇടതു സ്വതന്ത്രന് മുഖ്യമന്ത്രി നൽകുന്നത്. ഫലത്തിൽ ക്രൈസ്തവ സഭകളുടെ ആവശ്യം കൂടി തള്ളുകയാണ് മുഖ്യമന്ത്രി.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ പതിവിനു വിപരീതമായി ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സി പി എം സ്വതന്ത്രനായി മലപ്പുറം താനൂരിൽ നിന്ന് തുടർച്ചയായ രണ്ടാം തവണയും വിജയിച്ച വി അബ്ദു റഹിമാൻ ജലീലിന് പകരം ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന് ആയിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഗസറ്റ് വിജ്ഞാപനം വന്നപ്പോൾ ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. ഒന്നാം പിണറായി മന്ത്രിസഭയിൽ കെ ടി ജലീൽ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായതിനു ശേഷം പാലൊളി മുഹമ്മദ്കുട്ടി (ന്യൂനപക്ഷ സെൽ), മഞ്ഞളാംകുഴി അലി, കെ ടി ജലീൽ എന്നിവർ ആയിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രിമാർ.

ജസ്റ്റീസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ 2008 ഏപ്രിൽ മാസത്തിൽ പൊതുഭരണവകുപ്പിൽ ഒരു ന്യൂനപക്ഷ സെൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വിപൂലീകരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത സെല്ലിനെ 2011 ജനുവരി മുതൽ ന്യൂനപക്ഷക്ഷേമ വകുപ്പാക്കി ഉയർത്തി. വിവിധ വകുപ്പുകളിൽ നിലനിൽക്കുന്ന സമാനമായുള്ള കാര്യങ്ങളെ ഈ വകുപ്പിലേക്ക് ഏകോപിപ്പിക്കണമെന്നും പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ഇതിനെ തുടർന്ന്, സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും സംസ്ഥാനത്ത് ന്യൂനപക്ഷ വികസന സ്‌പെഷ്യൽ ഓഫീസർ അധ്യക്ഷനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിച്ചു കൊണ്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ആറ് തസ്തികകൾ സൃഷ്ടിച്ചു കൊണ്ടും ഉത്തരവായി. വിദ്യാഭ്യാസ ധനസഹായം, വിവാഹബന്ധം വേർപെടുത്തിയ/ വിധവകളായ/ ഭർത്താവ് ഉപേക്ഷിച്ച/ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്കുള്ള ഭവന പദ്ധതി, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതി എന്നിവയാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികൾ.

എന്നാൽ, ന്യൂനപക്ഷ വകുപ്പ് ഒരു മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം പ്രാധാന്യം നൽകുന്നതായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകൾ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അമ്പത് ശതമാനത്തോളം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് കണക്കുകൾ. ഇതിൽ തന്നെ മുസ്ലിങ്ങളേക്കാൾ എണ്ണത്തിൽ കുറവ് ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർ ആയതിനാൽ തങ്ങൾക്ക് നീതി നടപ്പാക്കി കിട്ടുന്നില്ലെന്നാണ് ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യം. അതുകൊണ്ടു തന്നെ ഇത്തവണ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗത്തിന് നൽകണമെന്ന് പരസ്യമായും രഹസ്യമായും ആവശ്യം ഉയർന്നിരുന്നു.

ഇത്തവണത്തെ പിണറായി മന്ത്രിസഭയിലെ നാല് ക്രിസ്ത്യൻ മന്ത്രിമാരിൽ നാലുപേരും സിറോ മലബാർ, ഓർത്തഡോക്‌സ്, സി എസ് ഐ, ലത്തീൻ എന്നിങ്ങനെ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് നൽകിയാൽ അതു ചിലപ്പോൾ മറ്റു ചിലരുടെ അതൃപ്തിക്ക് കാരണമായേക്കും. ഇക്കാരണങ്ങളാലാണ് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി തന്നെ ആദ്യം തിരൂമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP