Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടാളക്കാരനാകാൻ മോഹിച്ചപ്പോൾ തടസ്സമായി അടിയന്തരാവസ്ഥയിലെ കേസ്; പലതവണ ബോംബേറുകളെ അതിജീവിച്ച കടത്തനാടൻ കരുത്ത്; ബോംബേറിൽ കത്തിപ്പോയ കാറിന് പകരം പാർട്ടിക്കാർ പണം പിരിച്ച് കാർ വാങ്ങി കൊടുത്തത് ബോംബെറിഞ്ഞ അതേ സ്ഥലത്ത് വച്ച്; ഗുണ്ടയെന്ന് വിളിച്ച അഴീക്കോടിനെ കൊണ്ട് 'തന്റേടമുള്ളവൻ' എന്ന് വിളിപ്പിച്ചതും സുധാകരൻ മാജിക്ക്

പട്ടാളക്കാരനാകാൻ മോഹിച്ചപ്പോൾ തടസ്സമായി അടിയന്തരാവസ്ഥയിലെ കേസ്; പലതവണ ബോംബേറുകളെ അതിജീവിച്ച കടത്തനാടൻ കരുത്ത്; ബോംബേറിൽ കത്തിപ്പോയ കാറിന് പകരം പാർട്ടിക്കാർ പണം പിരിച്ച് കാർ വാങ്ങി കൊടുത്തത് ബോംബെറിഞ്ഞ അതേ സ്ഥലത്ത് വച്ച്; ഗുണ്ടയെന്ന് വിളിച്ച അഴീക്കോടിനെ കൊണ്ട് 'തന്റേടമുള്ളവൻ' എന്ന് വിളിപ്പിച്ചതും സുധാകരൻ മാജിക്ക്

വിഷ്ണു ജെ ജെ നായർ

കണ്ണൂർ: പട്ടാളക്കാരനാകാൻ മോഹിച്ചു നടന്ന ചെറുപ്പക്കാരന് മോഹഭംഗം സംഭവിക്കുകയും ഒടുവിൽ അതിലും വലിയ പദവികളിലെത്തുകയും ചെയ്ത കഥയാണ് നിയുക്ത കെപിസിസി അധ്യക്ഷൻ കെ. സുധാകരന് പറയാനുള്ളത്. സ്വന്തം സഹോദരനെ പോലെ പട്ടാളത്തിൽ ചേരാൻ പോയ സുധാകരന് അതിന് കഴിയാതെ പോയത് 1975 ൽ അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ സംഘടനാ കോൺഗ്രസുകാരനായ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് കാരണമാണ്. പട്ടാളക്കാരനാകാൻ കഴിയാതെ മുഴുവൻ സമയ പൊതുപ്രവർത്തനത്തിൽ തുടർന്ന സുധാകരൻ പിന്നെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്റെ പ്രിയ ശിഷ്യനായതും എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആയതുമെല്ലാം ചരിത്രം.

പട്ടാളക്കാരനായ മൂത്ത സഹോദരൻ അവധിക്ക് വരുമ്പോൾ പറയുന്ന പട്ടാളക്കഥകളൊക്കെ അന്ന് കെ. സുധാകരന്റെ ചോരയെ ചൂടു പിടിപ്പിച്ചിരുന്നു, ആ യുവാവിന്റെ ദേശസ്നേഹത്തെ ആളിക്കത്തിച്ചിരുന്നു. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുക എന്നതായിരുന്നു പട്ടാളത്തിൽ ചേരാൻ സുധാകരന്റെ പ്രേരണ. രാജ്യത്തിന് വേണ്ടി മരിക്കാനും സുധാകരന് മടിയില്ലായിരുന്നു. എന്നാൽ പട്ടാളത്തിൽ ചേരാൻ കഴിഞ്ഞില്ലെങ്കിലും ദിനംപ്രതി യുദ്ധം നടക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ യുദ്ധഭൂമിയിൽ പോരാട്ടം നയിക്കാനായിരുന്നു സുധാകരന്റെ നിയോഗം. അപ്പുറവും ഇപ്പുറം നിൽക്കുന്ന പടയാളികൾ കൊല്ലപ്പെടുന്നത് കണ്ടുനിൽക്കേണ്ടി വന്ന സേനാനായകന്റെ നിസഹായതയും വാശിയുമാണ് സുധാകരനെന്ന പൊളിറ്റിക്കൽ ഫൈറ്ററെ സൃഷ്ടിച്ചതും രാഷ്ട്രീയ എതീരാളികളോട് നോ കോംപ്രമൈസ് എന്ന് പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുന്നതും.

നിരവധി കൊലപാതകശ്രമങ്ങളെ അതിജീവിച്ച ചരിത്രമാണ് കെ. സുധാകരന് പറയാനുള്ളത്. മിക്കതും കാറിൽ യാത്ര ചെയ്യുമ്പോഴുള്ള ബോംബാക്രമണങ്ങൾ. അക്കൂട്ടത്തിൽ ഒരു ആക്രമണത്തെ പറ്റി സുധാകരന്റെ വിദ്യാർത്ഥി കാലഘട്ടം മുതലുള്ള സന്തത സഹചാരിയും കണ്ണൂർ ഡിസിസി ഉപാധ്യക്ഷനുമായ വിവി പുരുഷോത്തമൻ ഓർക്കുന്നതിങ്ങനെ അതൊരു വൈകുന്നേര സമയമായിരുന്നു. കണ്ണൂരിൽ നിരന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന കാലം. സുധാകരൻ വീട്ടിൽ നിന്നും കാറിൽ പുറത്തേയ്ക്ക് വരുന്നെന്ന് എതിരാളികൾക്ക് വിവരം ലഭിച്ചു. കാറ് മേലെ ചൊവ്വ എത്തിയപ്പോൾ അവർ റെയിൽവേ ക്രോസിങ് ഗേറ്റ് അടച്ചു.

എന്നിട്ട് കാറിന് നേരെ ചറപറാ ബോംബെറിഞ്ഞു. എന്നാൽ കാറിൽ സുധാകരൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അവർ ഇറങ്ങി ഓടി. നിരവധി ബോംബുകൾ വീണതിന്റെ ശക്തിയിൽ കാറ് മുഴുവൻ കത്തി നശിച്ചു. ഇതറിഞ്ഞ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്ക് വാശിയായി. അവർ തിരിച്ചടിക്കാൻ ഒന്നും പോയില്ല. നാട്ടിലിറങ്ങി പിരിച്ച് പുതിയൊരു കാറ് വാങ്ങി. മേലേ ചൊവ്വയിൽ വലിയൊരു സമ്മേളനം സംഘടിപ്പിച്ച് അവിടെ വച്ചുതന്നെ ലീഡർ കരുണാകരനെ കൊണ്ട് സുധാകരന് കാറിന്റെ താക്കോൽ കൈമാറി.

കണ്ണൂരിൽ മാർക്സിസ്റ്റുകാരുടെ തല്ലുകൊണ്ട് മാത്രം ശീലിച്ച കോൺഗ്രസിനെ തിരിച്ചടിക്കാൻ പഠിപ്പിച്ചത് എൻ. രാമകൃഷ്ണനാണ്. എൻആറിന്റെ നിരന്തരമായ നിർബന്ധം മൂലമാണ് സംഘടനാ കോൺഗ്രസ് വഴി ജനതാപാർട്ടിയിൽ പോയ സുധാകരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചുവരുന്നത്. എൻആറിന്റെ കാലത്തും എൻആറിന് ശേഷവും കണ്ണൂരിലെ പാർട്ടിപ്രവർത്തകരുടെ ആവേശമായി നിലകൊണ്ട സുധാകരൻ ഗുണ്ടയാണെന്ന് സുകുമാർ അഴീക്കോട് ഒരിക്കൽ പ്രസംഗിച്ചു. ഉടൻതന്നെ സുധാകരൻ അദ്ദേഹത്തെ നേരിൽ കാണാൻ പോയി. താൻ ഗുണ്ടയല്ല എന്നു തെളിയിക്കാനല്ല സുധാകരൻ അഴീക്കോടിനെ സന്ദർശിച്ചത്.

'എന്റെ പ്രവർത്തകരുടെ സുരക്ഷിതത്വം അങ്ങ് ഉറപ്പാക്കിയാൽ അങ്ങ് പറയും പ്രകാരം ഞാൻ പ്രവർത്തിക്കാം' എന്നായിരുന്നു സുധാകരന്റെ വിശദീകരണം. ആ സംഭാഷണം ഏതാണ്ടൊരു മണിക്കൂർ നീണ്ടു നിന്നു. സുധാകരൻ പോയിക്കഴിഞ്ഞപ്പോൾ അഴീക്കോട് പറഞ്ഞത് 'ആ പോയത് ആത്മാഭിമാനത്തിന്റെയും ധൈര്യത്തിന്റെയും ആൾ രൂപമാണ് ' എന്നായിരുന്നു.

കെ.എസ്.യു തലശ്ശേരി താലൂക്ക് പ്രസിഡന്റായിരുന്ന സുധാകരൻ കോൺഗ്രസ്സ് പിളർന്നപ്പോൾ സംഘടന കോൺഗ്രസ്സായി. അതിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ് (ഒ)യുടെ സംസ്ഥാന നേതാവായിരുന്നു കെ സുധാകരൻ. അവിടെ നിന്ന് ജനതാ പാർട്ടിയിലുമെത്തി. ജനതാപാർട്ടിയായിരിക്കെ 1980ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ജന്മനാടായ എടക്കാട്ട് നിന്ന്. പിണറായി വിജയൻ മൽസരിച്ച് മുഖ്യമന്ത്രിയായ ധർമ്മടം മണ്ഡലത്തിന്റെ ആദിരൂപമായിരുന്നു എടക്കാട്. 1980, 82ലും എടക്കാട്ട് നിന്ന് മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. 1987 ൽ തലശ്ശേരിയിൽ നിന്ന് കോടിയേരിയെ നേരിട്ടെങ്കിലും തോൽവിയായിരുന്നു ഫലം.

1991ൽ എടക്കാട് മണ്ഡലത്തിൽ സിപിഎമ്മിലെ ഒ ഭരതനും സുധാകരനും തമ്മിൽ നടന്നത് അക്ഷരാർത്ഥത്തിൽ ജീവന്മരണ പോരാട്ടമായിരുന്നു. എന്തു വിലകൊടുത്തും ജയിച്ചേ തീരുവെന്ന വാശിയിൽ സുധാകനും സംഘവും, എന്തു സംഭവിച്ചാലും വിജയം വിട്ടു കൊടുക്കരുതെന്ന വീറിൽ സിപിഎമ്മും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നേരിയ വോട്ടിന് ഒ ഭരതൻ ജയിച്ചുകയറി. എന്നാൽ സുധാകരന്റെ പോരാട്ടം യഥാർത്ഥത്തിൽ അവിടെ നിന്നായിരുന്നു ആരംഭിച്ചത്. ഒ ഭരതൻ കള്ളവോട്ടിലാണ് ജയിച്ചതെന്ന് ഹൈക്കോടതിയിൽ പരാതിപ്പെട്ടു. കോടതി തിരഞ്ഞെടുപ്പ് രേഖകൾ പരിശോധിച്ച് കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. അണികൾ സുധാകരനെ ആനയിച്ച് ആഹ്ലാദ പ്രകടനം നടത്തി. അങ്ങിനെ ആദ്യമായി നിയമസഭയിലേക്ക്. ജയിച്ച് നിമയസഭ കയറുന്നത് സുധാകരനായതുകൊണ്ടു തന്നെ സിപിഎമ്മിന് സഹിക്കാനാവുമായിരുന്നില്ല. അവർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഒ ഭരതന്റെ വിജയം അംഗീകരിച്ചു.

അവിടുന്നങ്ങോട്ട് സുധാകരനും സിപിഎമ്മും തമ്മിലെ പോരാട്ടമായിരുന്നു കണ്ണൂരിൽ. കൊണ്ടും കൊടുത്തും എത്രയെത്ര സംഭവങ്ങൾ. നാൽപ്പാടി വാസു വധം, സേവറി ഹോട്ടലിലെ ബോംബെറ്, ഇ പി ജയരാജന് നേരെയുള്ള വെടിവെയ്‌പ്പ്, എകെജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ്. സുധാകരൻ നേരിട്ട് നയിച്ച രാഷ്ട്രീയ യുദ്ധങ്ങൾ. അതും സംസ്ഥാന നേതാക്കളുടെ യാതൊരു പിന്തുണയുമില്ലാതെ. സുധാകരനൊപ്പം എം വി രാഘവനും കൂടി ചേർന്നപ്പോൾ രക്തരൂക്ഷിത സംഘർഷമാണ് 1991-1995 കാലയളവിൽ കണ്ണൂരിൽ നടന്നത്. ആ ചൂടിലും ചൂരിലും കത്തിയാളിയത് പറശ്ശിനിക്കടവ് സ്‌നേക് പാർക്കിലെ മിണ്ടാപ്രാണികളും കൂടിയായിരുന്നു. അവസാനം ആ പോര് കൂത്തുപറമ്പ് വെടിവെയ്‌പ്പിൽ കലാശിച്ചാണ് അടങ്ങിയത്.

സംഘടന കോൺഗ്രസ്സിലും അവിടെ നിന്ന് ജനതാപാർട്ടിയിലും പ്രവർത്തിച്ച് കോൺഗ്രസ്സിലേക്ക് സുധാകരൻ തിരിച്ചെത്തുന്നത് 1984ലാണ്. പാർട്ടിയിൽ കെ കരുണാകരനും എ കെ ആന്റണിയും പടവെട്ടുന്ന കാലത്ത്. വിദ്യാർത്ഥി-യുവജന നേതാവായി കണ്ണൂരിൽ പേരെടുത്ത സുധാകരനെ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ഐയോ എയോ തയ്യാറായില്ല. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി കെ പി നുറൂദ്ദീനും കെ കരുണാകരന് വേണ്ടി എൻ രാമകൃഷ്ണനും കണ്ണൂരിൽ ഗ്രൂപ്പ് പോര് നയിച്ച് കൊണ്ടിരിക്കുന്ന കാലത്ത്, ഇരുഗ്രൂപ്പുകാരും സുധാകരനെ അകറ്റിനിർത്തുന്നതിൽ തന്ത്രപരമായ ഐക്യം പുലർത്തി.

ഗ്രൂപ്പില്ലാതെ പാർട്ടിയിൽ നിലനിൽപ്പില്ലെന്ന് ബോധ്യമായ സുധാകരൻ പലതവണ കെ കരുണാകനെ കണ്ട് തന്നെ ഐ ഗ്രൂപ്പിലെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. എന്നാൽ, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടുകളായി തീരുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്കു വേണ്ടി സുധാകരൻ ശബ്ദിച്ചു കൊണ്ടിരുന്നു ഈയവസരത്തിലും. ഇന്നും കണ്ണൂരിൽ ഐ ഗ്രൂപ്പ് എന്നതിനേക്കാളേറെ സുധാകരന്റെ ഗ്രൂപ്പ് എന്നു പറയുന്നതായിരിക്കും രാഷ്ട്രീയ ശരി.

നൂറുദ്ദീനും പി രാമകൃഷ്ണനും എ ഗ്രൂപ്പിൽ നിന്നും എൻ രാമകൃഷ്ണനും എ പി ജയശീലനും ഐ ഗ്രൂപ്പിൽ നിന്നും സുധാകരന്റെ മേലോട്ടേക്കുള്ള വരവ് തടഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, 1991 ലെ സംഘടനാ തിരഞ്ഞെടുപ്പ് ഇരുഗ്രൂപ്പുകാർക്കും കനത്ത പ്രഹരമുണ്ടാക്കി. കണ്ണൂരിലെങ്കിലും സുധാകരനെ അംഗീകരിക്കാതെ മുന്നോട്ടുപോവാനാവില്ലെന്ന് ഗ്രൂപ്പ് നേതാക്കൾക്ക് വ്യക്തമായി. അണികളുടെ പിന്തുണയോടെ സംഘടന തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റായി സുധാകരൻ കോൺഗ്രസ്സിന്റെ ഓദ്യോഗിക നേതൃസ്ഥാനത്തെത്തി. 10 വർഷമാണ് ആ സ്ഥാനത്ത് സുധാകരൻ തുടർന്നത്. അതോടെ സുധാകരൻ ലീഡറുടെ ആളായി അറിയിപ്പെട്ടു.

അവിടെ കൂടുതൽ കാലം തുടരാൻ ആയില്ല. ഭൈമീകാമുകന്മാർ ഏറെയുള്ള ഐ ഗ്രൂപ്പിൽ സുധാകരന്റെ സാന്നിധ്യം അവർക്കൊക്കെ ഉറക്കം നഷ്ടപ്പെടുത്തി. അങ്ങിനെയാണ് വയലാർ രവിയുടെ പക്ഷത്തേക്ക് സുധാകരനെത്തുന്നത്. 2001-2006 ൽ ആന്റണി മന്ത്രിസഭയിൽ വനം-സ്പോർട്സ് വകുപ്പ്‌ മന്ത്രിയായി. എന്നാൽ, മന്ത്രി പദവിയിൽ അഞ്ചുവർഷം തികയ്ക്കാൻ പാർട്ടിയിലെ രാഷ്ട്രീയ അസ്ഥിരത സമ്മതിച്ചില്ല. ആന്റണി മന്ത്രിസഭയെ രാജിവയ്‌പ്പിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസ്സിലെ മന്ത്രിമാരുടെ തലകളൊക്കെ ഉരുണ്ടു; കൂട്ടത്തിൽ സുധാകരന്റെയും.

താൻ നേതൃസ്ഥാനത്ത് എത്തുന്നത് തടയാൻ മുന്നിൽ നിന്ന എൻ രാമകൃഷ്ണനെയാണ് സുധാകരൻ 1996ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുത്തുന്നത് എന്നത് മറ്റൊരു രാഷ്ട്രീയ കഥ. രാമകൃഷ്ണൻ റിബലും സുധാകരൻ ഔദ്യോഗിക സ്ഥാനാർത്ഥിയുമായതോടെ രാമകൃഷ്ണന് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി. പക്ഷെ വിജയം സുധാകരനൊപ്പം നിന്നു.

ലീഡറുടെ മരണത്തോടെ ശിഥിലമായ ഐ ഗ്രൂപ്പിനെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേഡർ സംവിധാനത്തിൽ ചലിക്കുന്ന എ ഗ്രൂപ്പിനൊപ്പം കട്ടയ്ക്ക് നിർത്താൻ സുധാകരൻ കഠിന പ്രയത്‌നം ചെയ്തു. ഇതിനായി രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും തമ്മിൽ കൂട്ടിയിണക്കി. അവർ ഇണങ്ങിയോ എന്ന് ഉറപ്പുമില്ല. കടവുർ ശിവദാസനും പി പി തങ്കച്ചനും കൂടെ നിന്നെങ്കിലും സുധാകരനെ ഗ്രൂപ്പ് നേതാവായി കാണാൻ ഇവരാരും താൽപ്പര്യപ്പെട്ടില്ല. ഇതോടെ സുധാകരൻ സംസ്ഥാന കോൺഗ്രസ്സിൽ ഏതുഗ്രൂപ്പിലാണെന്ന് വ്യക്തമല്ലാത്ത സ്ഥിതിയായി. വിശാല ഐ ഗ്രൂപ്പിലാണെന്ന് പറയുമ്പോഴും ഐ ഗ്രൂപ്പിലെ ഒരു നേതാവും സുധാകരനെ അടുപ്പിച്ചില്ല.

വെട്ടൊന്ന് തുണ്ടം രണ്ടെന്ന ശൈലിയായിരുന്നു പലർക്കും സുധാകരനെ അനഭിമതനാക്കിയത്. എന്നാൽ, കോൺഗ്രസിന് സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യമായി വന്നിരിക്കുന്നു.  ഒടുവിൽ പ്രവർത്തകരുടെ ശബ്ദം ഹൈക്കമാൻഡും കേട്ടു. ഇനി അതിന്റെ മാറ്റം കോൺഗ്രസിലുണ്ടാകുമോ എന്നുകൂടി അറിഞ്ഞാൽ മതി. അതിനായാണ് ഇനി കേരളത്തിന്റെ കാത്തിരിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP