Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണി സി കാപ്പനോട് ടാറ്റ പറയുന്നത് കേരളാ കോൺഗ്രസിന്റെ കരുത്ത് തിരിച്ചറിഞ്ഞ്; എൻസിപിയിൽ നിന്ന് പാലാ പിടിച്ചു വാങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി ജയരാജന് സ്വമേധയാ നൽകാൻ സിപിഐയും; രാജ്യസഭാ സീറ്റും ജോസ് കെ മാണിയുടെ പാർട്ടിക്ക് കിട്ടും; എൻസിപിയെ പിളർത്തി ഇടതുപക്ഷത്ത് സമ്പൂർണ്ണ ഐക്യം ഉറപ്പിച്ച് പിണറായി

മാണി സി കാപ്പനോട് ടാറ്റ പറയുന്നത് കേരളാ കോൺഗ്രസിന്റെ കരുത്ത് തിരിച്ചറിഞ്ഞ്; എൻസിപിയിൽ നിന്ന് പാലാ പിടിച്ചു വാങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി ജയരാജന് സ്വമേധയാ നൽകാൻ സിപിഐയും; രാജ്യസഭാ സീറ്റും ജോസ് കെ മാണിയുടെ പാർട്ടിക്ക് കിട്ടും; എൻസിപിയെ പിളർത്തി ഇടതുപക്ഷത്ത് സമ്പൂർണ്ണ ഐക്യം ഉറപ്പിച്ച് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ തർക്കം ക്ലൈമാക്സിലേക്ക് എത്തുന്നതിന് പിന്നിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണിയിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള പൂർണ്ണ വിശ്വാസം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ മുൻസിപ്പാലിറ്റ് മാത്രമല്ല, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകളും ഇടതിന് കിട്ടി. ഇത് കേരളാ കോൺഗ്രസിന്റെ കരുത്തിലാണ്. പിജെ ജോസഫ് ഇടതു പക്ഷത്തുള്ളപ്പോൾ പോലും ഇത്രയും വലിയ ജയം എൽഡിഎഫ് മധ്യകേരളത്തിൽ നേടിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പാലാ സീറ്റ് നൽകില്ലെന്ന് എൻസിപി നേതൃത്വത്തെ പിണറായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് സീറ്റ് നൽകാനാവില്ലെന്ന് അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എൻസിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളി. ഇതും കേരളാ കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതു കൊണ്ടാണ് ഈ സീറ്റും എൻസിപിക്ക് നൽകാത്തത്. കാപ്പനോട് ഒരു താൽപ്പര്യവും ഇല്ലെന്ന് മുഖ്യമന്ത്രി പ്രഫുൽ പട്ടേലിന് സൂചന നൽകി.

പാലായ്ക്ക് പകരം കുട്ടനാട്ടിൽ വേണമെങ്കിൽ മാണി സി കാപ്പന് മത്സരിക്കാമെന്ന നിർദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എൻസിപിയുടെ സിറ്റിങ് സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് നൽകുമെന്ന ഉറപ്പായി. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പൻ ഒത്തുതീർപ്പിന് വഴങ്ങുമോ അതോ യുഡിഎഫിൽ ചേക്കേറുമോ എന്നാണ് ഇനി അറിയേണ്ടത്. കേരളാ കോൺഗ്രസിന്റെ അവകാശ വാദങ്ങളെല്ലാം പിണറായി അംഗീകരിക്കും. സിപിഐയും വഴങ്ങും. കാഞ്ഞിരപ്പള്ളിയും ജോസ് കെ മാണി വിഭാഗത്തിന് കൊടുക്കും. കുറഞ്ഞത് 13 സീറ്റെങ്കിലും കേരളാ കോൺഗ്രസിനായി സിപിഎം മാറ്റി വയ്ക്കും. മലബാറിലെ ക്രൈസ്തവ കേന്ദ്രങ്ങൾ പിടിക്കാനും ജോസ് കെ മാണിയുടെ കരുത്തിൽ കഴിയുമെന്നാണ് വിലയിരുത്തൽ.

കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ സിപിഐ.യിൽ ഏകദേശധാരണ ആയി കഴിഞ്ഞു. പകരം ചങ്ങനാശ്ശേരിയോ പൂഞ്ഞാറോ ഏറ്റെടുക്കാനാണ് സാധ്യത. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യുട്ടീവിന് മുന്നോടിയായി സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സിപിഐ. പൂർത്തിയാക്കി. കോട്ടയത്ത് വൈക്കവും കാഞ്ഞിരപ്പള്ളിയുമാണ് നിലവിൽ പാർട്ടി സീറ്റുകൾ. കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് എമ്മിലെ ഡോ. എൻ. ജയരാജിന്റെ സിറ്റിങ് സീറ്റാണ്. കേരള കോൺഗ്രസിന് സിറ്റിങ് സീറ്റുകൾ നൽകുമെന്ന് അവർ മുന്നണിയിൽ എത്തുമ്പോൾ ധാരണ ഉണ്ടാക്കിയിരുന്നു. ചങ്ങനാശ്ശേരി കഴിഞ്ഞവട്ടം ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ്. അവർക്ക് സീറ്റ് നൽകേണ്ടിവന്നാൽ സിപിഐ.ക്ക് മറ്റൊരു സീറ്റ് പരിഗണിക്കണം. ഇതും കേരളാ കോൺഗ്രസിന്റെ നിലപാട് കൂടി പരിഗണിച്ചേ തീരുമാനിക്കൂ. പൂഞ്ഞാറിലും ചങ്ങനാശ്ശേരിയിലും കേരളാ കോൺഗ്രസിനാണ് കൂടുതൽ ജയസാധ്യതയെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ വരവ് ഇടതു പക്ഷത്തിന് ഗുണം ചെയ്തു. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജില്ലാ പഞ്ചായത്ത് പോലും സിപിഎമ്മിന് കിട്ടി. ഇതിന് കാരണം കേരളാ കോ്ൺഗ്രസ് എമ്മാണെന്ന് സിപിഎം വിലയിരുത്തലിൽ എത്തി. ഇത് സിപിഐയും അംഗീകരിച്ചു. അതുകൊണ്ടാണ് കേരളാ കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റിലെ അവകാശ വാദം സിപിഐ കൈവിട്ടത്. ഇതോടെ കോട്ടയത്ത് ഇടതു മുന്നണിയിലെ പ്രബല കക്ഷിയായി ജോസ് കെ മാണി മാറും.

യുഡിഎഫുമായി 39 വർഷത്തെ ബന്ധം വിച്ഛേദിച്ച് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസിന് (എം) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 12 സീറ്റിൽ മത്സരിക്കാം. 13 സീറ്റ് വരെ നൽകിയേക്കും. 15 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി ചോദിച്ചത്. ഇതിൽ 13 കിട്ടാനും സാധ്യതയുണ്ട്. സിപിഎമ്മുമായി നടത്തിയ പ്രാഥമിക ചർച്ച ഫലപ്രദമായിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി (അല്ലെങ്കിൽ തിരുവമ്പാടി), ഇരിക്കൂർ (അല്ലെങ്കിൽ പേരാവൂർ) എന്നീ സീറ്റുകൾ കേരള കോൺഗ്രസിനു (എം) നൽകാനാണ് സിപിഎമ്മുമായുള്ള പ്രാഥമിക ചർച്ചയിലെ ധാരണ.

ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസുകളെ ജോസ് കെ മാണിക്കൊപ്പം കൊണ്ടു വരാനും നീക്കം സജീവമാണ്. ആന്റണി രാജുവിന്റെ ജനാധിപത്യ കേരളാ കോൺഗ്രസ്, സക്‌റിയാ തോമസിന്റെ കേരളാ കോൺഗ്രസ്. പിന്നെ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്. ഈ മൂന്ന് പാർട്ടിക്കും ഓരോ സീറ്റ് വീതം കിട്ടും. ഇതിൽ ആന്റണി രാജുവിന് ജോസ് പക്ഷത്ത് ലയിച്ചാൽ മാത്രമേ സീറ്റ് കിട്ടാൻ ഇടയുള്ളൂ. അങ്ങനെ എങ്കിൽ തിരുവനന്തപുരത്ത് വീണ്ടും സീറ്റ് നൽകും.

ജോസ് കെ. മാണി എത്തുമ്പോൾ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ്, സ്‌കറിയാ തോമസ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം തുടങ്ങിയ കക്ഷികളും ഇടതുമുന്നിയിലുണ്ട്. ഫ്രാൻസിസ് ജോർജ് പിജെ ജോസഫിനൊപ്പം പോയി. ഇതോടെ ജനാധിപത്യ കേരളാ കോൺഗ്രസ് ദുർബ്ബലമായി. ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനോട് ജോസ് പക്ഷത്തേക്ക് ചേരാൻ ആവശ്യപ്പെടുന്നത്. ജോസ് കെ മാണിയുമായി സിപിഎം സീറ്റുകളുടെ കാര്യത്തിൽ അനൗദ്യോഗിക സംഭാഷണം നടന്നിട്ടുണ്ട്.

പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് എൻസിപി എൽഡിഎഫ് വിടുമെന്ന് സിപിഎമ്മിന് അറിയാം. യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്റെ ആലോചന. എന്നാൽ മന്ത്രി എ കെ ശശീന്ദ്രനും പക്ഷത്തിനും എൽഡിഎഫ് വിടുന്നതിനോട് കടുത്ത എതിർപ്പാണുള്ളത്. അങ്ങനെയെങ്കിൽ എൻസിപി പിളരും. മന്ത്രി സി കെ ശശീന്ദ്രൻ ജയിച്ച എലത്തൂർ മണ്ഡലം കിട്ടുമോ എന്നത് മാത്രമല്ല, ആ പക്ഷത്തിന്റെ ആശങ്ക. എത്ര സീറ്റ് ഇടതു പക്ഷം നൽകുമെന്നതും ചോദ്യമാണ്. ഇതെല്ലാം ശശീന്ദ്രനും കണക്കിലെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP